Tuesday, June 24, 2014

പ്രദീപോജ്ജ്വലനായ ദശാസ്യന്‍


അസാധ്യമായ കാര്യങ്ങളെ തന്‍റെ ഇച്ഛാശക്തികൊണ്ടും ആത്മവിശ്വാസംകൊണ്ടും നേടിയെടുത്ത ഇതിഹാസകഥാപാത്രമാണ് രാവണന്‍.കഥകളിയിലെ ഏറ്റവും ആയാസമേറിയ ആറ് രാവണകഥാപാത്രങ്ങളെ തുടര്‍ച്ചയായി ശ്രീ കലാ: പ്രദീപ് അവതരിപ്പിച്ചു കണ്ടപ്പോള്‍ ഉല്‍ക്കര്‍ഷേച്ഛുവായ രാവണന്‍ പരകായപ്രവേശം ചെയ്തതായിട്ട് തന്നെയാണ് അനുഭവപ്പെട്ടത്.
ദശാസ്യം എന്ന ഈ പ്രോഗ്രാം ലക്ഷ്യം വെയ്ക്കുന്ന എല്ലാ ഉദ്ദേശ്യശുദ്ധികളും മനസ്സിലുളളപ്പോള്‍ തന്നെ ഒരു കഥകളി ആസ്വാദകന്‍ എന്ന നിലയില്‍ അല്പം ആശങ്കയോടുകൂടിയാണ് പോയത്.ഒന്നാമതായി ആറുകഥകള്‍ തുടര്‍ച്ചയായി ആടിഫലിപ്പിക്കാനുളള പ്രായോഗിക ബുദ്ധിമുട്ട്, ഈ കഥകള്‍ സൃഷ്ടിക്കുന്ന നൈരന്തര്യത്തിന്‍റെ അഭാവം തുടങ്ങി പലതും.പക്ഷെ ഈ മഹാനായ കലാകാരന്‍റെ ഇച്ഛാശക്തിക്കും അര്‍പ്പണബോധത്തിനും മുമ്പില്‍ എന്‍റെ ആശങ്കകളെല്ലാം അസ്ഥാനത്തായി.അസ്ഥാനത്തായി എന്ന് മാത്രമല്ല, ഈ നൈരന്തര്യത്തെ വളരെ രസകരമായി നോക്കിക്കാണാനും സാധിച്ചു.
ആധുനിക സാഹിത്യത്തില്‍ വളരെ പ്രചാരമേറിയ ഒരു സ്കൂളാണ് ബോധധാരാ നോവലുകള്‍.ഭൗതിക ലോകത്തെ ഘടികാരങ്ങളെ തകര്‍ത്ത് മനുഷ്യമനസ്സില്‍ ചലിക്കുന്ന ആന്തരികഘടികാരങ്ങളെ പിന്തുടരുന്ന ഒരു രചനാശൈലിയാണ് ഈ നോവലുകള്‍ക്കുളളത്.രേഖീയമായ ഒരു ജീവിത ചിത്രീകരണത്തിനു പകരം മനുഷ്യമനസ്സിന്‍റെ പ്രവചനാതീതമായ വക്രഗതിയാണ് ഈ നോവലുകള്‍ സത്യസന്ധമായി ചിത്രീകരിച്ചത്.വര്‍ത്തമാനത്തില്‍നിന്ന് ഭൂതകാലത്തിലേക്കും അവിടെ നിന്ന് ഭാവിയിലേക്കും തിരിച്ച് ഭൂതത്തിലേക്കോ വര്‍ത്തമാനത്തിലേക്കോ ക്രമവിരുദ്ധമായി ചലിക്കുന്ന ഒരു ആവിഷ്കരണരീതി ഇവയില്‍ കാണാന്‍ കഴിയും.ദശാസ്യത്തിലെ കഥകളുടെ ക്രമത്തിലും സമാനമായ ഒരു ആവിഷ്കാരരീതി അനുഭവപ്പെട്ടു.ഒരുപക്ഷെ ഇത് ബോധപൂര്‍വ്വം അല്ലായിരിക്കാം.
ഉദ്ഭവത്തില്‍ എനിക്ക് സുഖം ഭവിച്ചു എന്നുളളത് വര്‍ത്തമാനകാലമാണ്.അതിനു കാരണമെന്ത് എന്ന് രാവണന്‍ ആലോചിക്കുമ്പോള്‍ മനസ്സ് ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്നു.ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് മാജിക്കല്‍ റിയലിസത്തിലൂടെ ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ നിര്‍വ്വഹിച്ചതുപോലെ രാവണന്‍റെ ഓര്‍മ്മകളിലൂടെ പ്രൗഢമായ ഭൂതകാലത്തെ വീണ്ടെടുക്കുന്നു.ഇവിടെ എടുത്ത്പറയേണ്ടത് കറതീര്‍ന്ന കല്ലുവഴി സമ്പ്രദായത്തിന്‍റെ സൗന്ദര്യം കഥകളിത്തം തരിമ്പു പോലും നഷ്ടപ്പെടുത്താതെ ശ്രീ പ്രദീപ് മുഴുനീളെ അവതരിപ്പിച്ചു എന്നുളളതാണ്.ഉദ്ഭവത്തില്‍ ത്രൈലോക്യനാഥന്‍ എന്ന മുദ്രകാണിക്കാത്തതുപോലും രാവണന്‍റെ ആത്മവിശ്വാസത്തിന്‍റെ അത്യുദാത്തമായ മനോനിലയായിട്ടേ കണക്കാക്കാന്‍ കഴിയൂ.
ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്ന ഉത്ഭവത്തില്‍ നിന്ന് രണ്ടാമത്തെ കഥയായ രംഭാപ്രവേശത്തിലൂടെ വര്‍ത്തമാനകാലത്തിലേക്ക് രാവണന്‍ വരുമ്പോള്‍ ആ നൈരന്തര്യം നഷ്ടപ്പെട്ടതായി നമുക്ക് അനുഭവപ്പെടുന്നില്ല.എല്ലാ ചാപല്ല്യങ്ങളുമുളള മനുഷ്യനായി രാവണന്‍ മാറുന്നു.ലോകധര്‍മ്മിക്ക് അനവധി സാധ്യതകളുളള ഈ കഥയില്‍പോലും നാട്യധര്‍മ്മിയുടെ അതിരുകള്‍ ശ്രീ പ്രദീപ് ലംഘിക്കുന്നില്ല എന്നുളളത് ഈ കലാകാരന്‍റെ വൈഭവം തെളിയിക്കുന്നു.അദ്ദേഹത്തിന് ദാഹിച്ചപ്പോള്‍ വെളളം മേടിച്ചുകുടിച്ച രംഗം കാണികളെ വളരെയേറെ രസിപ്പിച്ചു.അവിടെയാണ് ഈ കലാകാരന്‍റെ രംഗബോധം മനസ്സിലാവുക.പ്രദീപ് ദാഹിച്ചിട്ട് വെളളം കുടിക്കുന്നു എന്നത് രാവണന്‍ വെളളം കുടിക്കുന്നതായി കാണികളെ അനുഭവിപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍ ആ വലിയ കലാകാരന്‍റെ രംഗബോധത്തെ മനസ്സുകൊണ്ട് സാഷ്ടാംഗം നമസ്കരിച്ചു.
മൂന്നാമത്തെ കഥയായ ബാലി വിജയത്തിലെത്തുമ്പോള്‍ കഥാഘടന ഉദ്ഭവത്തോട് സമാനമാവുന്നുണ്ട്.നാരദനോട് ചന്ദ്രഹാസം ലഭിച്ച കഥ വിവരിക്കുന്നതിലൂടെ വീണ്ടും വര്‍ത്തമാനത്തില്‍നിന്ന് ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്നു.കൈലാസോദ്ധാരണവും പാര്‍വതീ വിരഹവും ആടുന്നത് ഉദ്ഭവവും രംഭാപ്രവേശവും കഴിഞ്ഞിട്ടാണ് എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം.തപസ്സാട്ടത്തില്‍ കണ്ട അതേ ഊര്‍ജ്ജം കൈലാസോദ്ധാരണത്തില്‍ കണ്ടപ്പോള്‍ ചില അനുഷ്ഠാന കലകളില്‍ കാണുന്നപോലെ ശരിക്കും രാവണന്‍ പ്രദീപില്‍ പരകായപ്രവേശം ചെയ്തു എന്ന് തോന്നിപ്പോയി.കലാകാരനും കഥാപാത്രവും ഒന്നാകുന്ന അവസ്ഥ.തുടര്‍ന്നുനടന്ന ബാലിവധം, തോരണയുദ്ധം, യുദ്ധം എന്നീ കഥകളിലൂടെ ശൃംഗാരവും ക്രോധവും വീര്യവും പരാക്രമശാലിത്വവും എല്ലാം മാറിമറിഞ്ഞ് ആ വേദിയില്‍ നിറഞ്ഞാടി.രാമരാവണയുദ്ധത്തിലൂടെ ദശാസ്യം പര്യവസാനിച്ചു.
ധനാശിപാടുമ്പോള്‍ രാവണന്‍ വേദിയില്‍നിന്നാടിയത് 10 മണിക്കൂറും 2മിനിറ്റും.ശ്രീ പ്രദീപ് വേദിയില്‍നിന്നിറങ്ങിയപ്പോള്‍ കണ്ട ഒരു രംഗം അവിടെ നിന്ന എല്ലാവരുടേയും മനസ്സ് കുളിര്‍പ്പിക്കുകയും കണ്ണ് നനയിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ഞാന്‍ കഥകളി കാണുന്നു.ആദ്യമായിട്ടാണ് ഒരു കഥകളിനടന്‍ വേദിയില്‍നിന്ന് ഇറങ്ങിവരുമ്പോള്‍ ആരാധകര്‍ ചുറ്റും നിന്ന് ആര്‍പ്പു വിളിക്കുന്നത് കാണുന്നത്.അത് ഈ മഹാനടന്‍ അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ്.അദ്ദേഹത്തിന്‍റെ ഗുരുനാഥന്‍ ശ്രീ വാഴേങ്കട വിജയന്‍, കൂടെ വിഭീഷണനായി വേഷം കെട്ടിയ മകന്‍ പ്രണവ്, സഹധര്‍മ്മിണി, മറ്റു കുടുമ്പാംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നത് അദ്ദേഹം ചെയ്ത സുകൃതത്തിന്‍റെ ഫലം.കൂടെ സഹകരിച്ച കലാകാരന്മാരും ഈ പ്രോഗ്രാം ഇത്ര ഗംഭീരമായി സംഘടിപ്പിച്ച സംഘാടകരും, പ്രത്യേകിച്ച് ഹരി ചാക്യാര്‍, രഞ്ജിനി, നാരായണേട്ടന്‍ തുടങ്ങി അനവധിപേര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.ജീവിതത്തില്‍ അസുലഭമായ ഒരു കലാവിരുന്നിന് സാക്ഷിയാവാന്‍ സാധിച്ചതിലുളള അതിയായ ചാരിതാര്‍ത്ഥ്യത്തോടു കൂടി ആ മഹാ കലാകാരനെ മനസ്സു കൊണ്ട് സാഷ്ടാംഗം നമസ്കരിക്കുന്നു.ഇനിയും ഇതുപോലുളള അപൂര്‍വ്വനേട്ടങ്ങള്‍ കൈവരിക്കാനുളള ആരോഗ്യവും ദൈവാനുഗ്രഹവും അദ്ദേഹത്തിനുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Thursday, June 5, 2014

പരിസ്ഥിതിയും മനുഷ്യനും

പ്രകൃതിഭംഗിനിറഞ്ഞ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്നതുകൊണ്ടാകണം പരിസ്ഥിതിയുടെ മൂല്യം കുട്ടിക്കാലത്ത് അറിഞ്ഞിരുന്നില്ല.പിന്നീട് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ശാസ്ത്രസാഹിത്യപരിഷത്തിന്റെ എല്ലാ പരിപാടികളിലും പങ്കെടുക്കുമായിരുന്നു.അവിടെനിന്നാണ് പ്രകൃതി സംരക്ഷണം എന്ന വാക്ക് ആദ്യമായി കേൾക്കുന്നത്.എങ്കിലും പ്രകൃതിയുടെ സംരക്ഷണം നമ്മുടെ ദൈനംദിന ജീവിതവുമായിട്ട് എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് അന്ന് മനസ്സിലായില്ല.കാരണം അതുവരെ കേട്ട കഥകളിലും ഉപദേശങ്ങളിലും പ്രകൃതി അദൃശ്യനായ ഈശ്വരന്റെ സൃഷ്ടിയാണെന്നും മനുഷ്യൻ അതിന്റെ മുൻപിൽ നിസ്സാരനായ ഒരു ജീവി മാത്രമാണെന്നുമാണ്.പിന്നീട് കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കുകയും അതിനെപ്പറ്റി വായിക്കുകയും ചെയ്തപ്പോൾ ഒരു കാര്യം തീർച്ചയായി:മനുഷ്യൻ അത്ര നിസ്സാരനല്ലെന്നും അനേകകോടി വർഷങ്ങൾകൊണ്ട് പരിണമിച്ച് എല്ലാ ജീവജാലങ്ങൾക്കും വാസയോഗ്യമായ ഈ ഭൂമിയെ ഒരു മരുഭൂമിയാക്കിമാറ്റാൻ ഈ ‘നിസ്സാരനായ’ മനുഷ്യന്   അധികകാലമൊന്നും വേണ്ടിവരില്ലെന്ന്.അതിനാവശ്യമായ ദുഷ്ടതകളടങ്ങിയ പ്രോമിത്യൂസിന്റെ പേടകവുമായിട്ടാണ് എല്ലാ മനുഷ്യരും ഈ ഭൂമിയിലേക്ക് വരുന്നത്.

തൊണ്ണൂറുകളുടെ ആരംഭത്തിൽ സ്കൂൾവിദ്യാർത്ഥിയായിരിക്കുമ്പോൾ അന്നത്തെ ആക്റ്റിവിസ്റ്റുകൾ നൽകിയ മുന്നറിയുപ്പുകൾ ഇന്ന് വലിയ ശരികളായി മാറിയിരിക്കുന്നു.പിന്നീട് പരിസ്ഥിതിസംരക്ഷണത്തെ സംബന്ധിച്ച് ബൈബിൾ എന്ന് വിശേഷിപ്പിക്കുന്ന റേച്ചൽ കാഴ്സന്റെ ‘സൈലന്റ് സ്പ്രിംഗ് എന്ന പുസ്തകം വായിച്ചപ്പോൾ ഇതിന്റെ ഭീതിജനകമായ അവസ്ഥയും അതിന്റെ വരും വരായ്കളും തിരിച്ചറിഞ്ഞു.പിന്നീട് കോളേജിൽ പഠിച്ചിട്ടുള്ള ഇക്കോ ക്രിട്ടിസിസം എന്ന സാഹിത്യനിരൂപണശാഖയും ഈ വിഷയത്തിൽ കൂടുതൽ ചിന്തിക്കാൻ സഹായിച്ചു.ഈ അവബോധം എന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.രാഷ്ട്രീയം മനുഷ്യന്റെ ഉന്നമനത്തിന് വേണ്ടി മാത്രമല്ല നിലകൊള്ളേണ്ടത് മറിച്ച് ജീവവും അജീവവും ആയ എല്ലാ വസ്തുക്കളുടേയും സംരക്ഷണത്തിന് വേണ്ടിയാകണം എന്ന് ബോധ്യം വന്നു .പക്ഷെ പുത്തൻ രാഷ്ട്രീയപരിപ്രേക്ഷ്യങ്ങളെല്ലാം മധ്യകാലഘട്ടത്തിൽ മതങ്ങൾ വിശ്വസിച്ചത് പോലെ മനുഷ്യനാണ് ഭൂമിയുടെ കേന്ദ്രബിന്ദു എന്നും എല്ലാം അവന്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടിയുള്ളതാണെന്നുമാണ്.ഈ അപകടം പിടച്ച രാഷ്ട്രീയത്തിനെതിരെ ഇനിയും നമ്മൾ മൗനമാചരിച്ചാൽ ഭാവിയിൽ വലിയ വില നൽകേണ്ടി വരും.

നേരത്തെ ചൂഷണം സ്യൂഡോ വികസനത്തിന്റെ കേന്ദ്രങ്ങളായ നഗരങ്ങളായിരുന്നെങ്കിൽ ഇപ്പോൾ അത് ഒരിക്കലും ഉണ്ടാവില്ല എന്നു വിശ്വസിച്ച ഗ്രാമങ്ങളിലേക്കും വന്നുതുടങ്ങി. നിർഭാഗ്യവശാൽ കമ്മ്യൂണിസ്റ്റ്പാർട്ടിയടക്കം എല്ലാ രാഷ്ട്രീയപാർട്ടികളും ഇവിടുത്തെ ഭൂമാഫിയക്കനുകൂലമാണ്. അപ്പോൾ വേറെന്താണ് വഴി?രാഷ്ട്രീയമായ നിറഭേദങ്ങളൊന്നുമില്ലാതെ അതാത് സ്ഥലത്തെ ജനങ്ങൾ ഒത്തുകൂടി ശക്തമായി പ്രതിഷേധിക്കുക.വളരെ ശ്രദ്ധേയമായ പല പരിസ്ഥിതിസമരങ്ങളിൽനിന്നും ഊർജ്ജമുൾക്കൊണ്ട് തങ്ങളുടെ ചുറ്റുപാടും സംരക്ഷിക്കുക.ഒരിക്കലും ഉണ്ടാവില്ല എന്നു പ്രതീക്ഷിച്ച ഇതുപോലുള്ള ചൂഷണങ്ങൾ ഞങ്ങളുടെ ഗ്രാമത്തിനേയും കാർന്നുതുടങ്ങി.വളരെ സന്തോഷമെന്ന് പറയട്ടെ എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ നേതൃത്ത്വത്തിൽ ചോരയും നീരുമുള്ള ഒരു പറ്റം ചെറുപ്പക്കാർ അതിനെതിരെ ശക്തമായി പ്രതികരിക്കുന്നു.നീതിക്കുവേണ്ടിയുള്ള സമരമാകുമ്പോൾ അത് വിജയിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.പ്രകൃതിരമണീയമായ ഒരു ഗ്രാമത്തിൽനിന്നു ഊഷരമായ ചെന്നൈ നഗരത്തിൽ എത്തിപ്പെട്ടപ്പോളാണ് മനുഷ്യജീവിതത്തിൽ പ്രകൃതിയുടെ പ്രാധാന്യം മനസ്സിലായത്. അധികം വൈകാതെ തിരിച്ചെത്തണമെന്ന ആഗ്രഹത്തോടെ എല്ലാ പരിസ്ഥിതിസമരങ്ങളും വിജയിക്കട്ടെ എന്നാഗ്രഹിക്കുന്നു.