Friday, February 20, 2015

സ്ത്രീശബ്ദം

ഒരു നാട് പേട്രിയാർക്കൽ ആണെന്നതിന് തെളിവാണ് സ്വതന്ത്രമായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന സ്ത്രീകളെ മോശം സ്വഭാവമുള്ള സ്ത്രീകളായി ചിത്രീകരിക്കുന്നവരുടെ പ്രതികരണങ്ങൾ.ശരീരത്തിന്റെ ജൈവകാമനകളേയും തുറന്നിടലുകളേയും സത്യസന്ധമായി എഴുതുകയും അതിന്റെ കലാപസാദ്ധ്യതകളെ വളരെ ശക്തമായി ആവിഷ്കരിക്കുകയും ചെയ്ത എല്ലാവരും ഈ ദുഷിച്ച ആക്രമണത്തെ നേരിട്ടിട്ടുണ്ട്.താൻ എഴുതിയ ‘എന്റെ കഥ’ എന്ന പുസ്തകത്തിലെ പലതും ഭാവനാസൃഷ്ടികളാണ് എന്ന് പറഞ്ഞിട്ടും മാധവക്കുട്ടി മോശപ്പെട്ട സ്ത്രീ എന്ന രീതിയിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.


 ഇന്നും മലയാളിയുടെ ഈ മാനസികാവസ്ഥ മാറിയിട്ടില്ല എന്നതിന് തെളിവാണ് അരുന്ധതിയുടെ ഇൻബോക്സിൽ വരുന്ന മെസേജുകൾ. ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ താൻ വിശ്വസിക്കുന്ന ഒരു സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായി നിലകൊള്ളുകയും സമൂഹത്തെ തന്റെ നിലപാടുകൾ വളരെ ഭംഗിയായി convince ചെയ്യുകയും ചെയ്യുന്ന അവരേയും ഇതേ കണ്ണുകൊണ്ട് മലയാളി നോക്കികാണുന്നതിൽ വലിയ അത്ഭുതമൊന്നുമില്ല.പണ്ട് ഇബ്സന്റെ നോറ കൊട്ടിയടച്ച വാതിലിന്റെ പ്രകമ്പനം ലോകസാഹിത്യത്തെ മുഴുവൻ പ്രകമ്പനം കൊള്ളിച്ചതുപോലെ ഈ മലയാളക്കരയിലും വാതിൽ കൊട്ടിയടക്കുന്നതിന്റെ പ്രകമ്പനം തുടരെ തുടരെ കേട്ടാൽ മാത്രമേ ഈ മാനസികരോഗത്തിന് ഒരു ശമനമുണ്ടാവുകയുള്ളൂ.അതിന് ഗോപ്യതയെ അലങ്കാരമായി ആഘോഷിക്കുന്ന ഒരു സമൂഹത്തിൽ അരുന്ധതിയെപോലുള്ള സ്ത്രീകൾ ധൈര്യമായി മുന്നോട്ട് വരുക എന്നുള്ളതുമാത്രമാണ് പോംവഴി.അവരുടെ പരിശ്രമങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.