Monday, July 28, 2014

ഉത്തരീയത്തിന്‍റെ ജടായുവധം കൂടിയാട്ടം


കഥകളി കണ്ടുശീലിച്ച ഒരാള്‍ക്ക് കൂടിയാട്ടം കാണുമ്പോള്‍ സ്വാഭാവികമായി മനസ്സില്‍ ഉയര്‍ന്നു വരുന്നത് ഒരു താരതമ്യാവലോകനം ആയിരിക്കും.ഇന്നലെ ചെന്നൈ ഉത്തരീയം അവതരിപ്പിച്ച ജടായുവധം കൂടിയാട്ടം കണ്ടപ്പഴും എന്‍റെ മനസ്സിലേക്ക് ആദ്യം കടന്നു വന്നത് ഈ സാജാത്യങ്ങളും വൈജാത്യങ്ങളുമാണ്.വേഷത്തിലും ചുട്ടിയിലും രംഗാവതരണത്തിലെ ചിട്ടകളിലും വാദ്യവിഭാഗത്തിലുമെല്ലാം സാജാത്യങ്ങളും വൈജാത്യങ്ങളും കാണാം.വേഷവിധാനങ്ങളുടെ വര്‍ണ്ണപ്പൊലിമയിലും ധാരാളിത്തത്തിലും കഥകളി മുന്‍പന്തിയില്‍ നില്‍ക്കുന്നു. അതു പോലെ തന്നെ വാദ്യോപകരണങ്ങളുടെ എണ്ണത്തിലും.സംഗീതവിഭാഗം കൂടിയാട്ടത്തില്‍ നടന്‍ സ്വയം നിര്‍വഹിക്കുമ്പോള്‍ കഥകളിയില്‍ പിന്നണിപാട്ടായി വേറിട്ടുനില്‍ക്കുന്നു.ഇത്രയും വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും കൂടിയാട്ടത്തിലെ രസാവിഷ്കാരത്തിന് അല്‍പം പോലും ന്യൂനത അനുഭവപ്പെടുന്നില്ല എന്നതാണ് ഇതിനെ ഒരു ക്ലാസിക് കല എന്ന് വിശേഷിപ്പിക്കാന്‍ കാരണം.വേഷവിധാനത്തിലെ ധാരാളിത്തക്കുറവ് ഒരു കാലത്ത് കഥകളിയിലും ഇങ്ങനെതന്നെയായിരുന്നു.പിന്നീട് പല പരിഷ്കാരങ്ങളിലൂടെയാണ് ഇന്നത്തെ രീതിയിലേക്ക് എത്തിയിട്ടുളളത്.ഇവിടെ എടുത്ത് പറയേണ്ടത് ജടായുവിന്‍റെ വേഷമാണ്.കഥകളിയിലെ ഹംസത്തിന്‍റെ വേഷത്തേക്കാള്‍ realistic ആയി തോന്നി. കൂടിയാട്ടത്തിന്‍റെ അവതരണശൈലിയുടേയും മറ്റു ഘടകങ്ങളുടേയും പരിശുദ്ധമായ സംരക്ഷണം തന്നെയാണ് അതിനെ UNESCO അംഗീകാരത്തിന് പാത്രമാക്കീത് എന്ന് കരുതാം.ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ UNESCO ഉപയോഗിച്ച വാക്കുകള്‍ എത്ര അര്‍ത്ഥവത്താണ് തിരിച്ചറിയുന്നു.
'Masterpiece of the Oral and Intangible Heritage of Humanity'
ഈ വാക്കുകളെ കൂടിയാട്ടത്തിന്‍റെ വെളിച്ചത്തില്‍ വ്യത്യസ്തമായി നോക്കികാണാനുളള ഒരു ശ്രമമാണിത്.
Oral
കഥകളിയില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ കഥാപാത്രം തന്നെ സാഹിത്യം കൈകാര്യം ചെയ്യുന്നു.Shakespeare പറഞ്ഞതുപോലെ 'Brevity is the soul of wit' എന്നത് കൂടിയാട്ടത്തെ സംബന്ധിച്ച് തികച്ചും അര്‍ത്ഥവത്താണ്.ഒരു അഭിനയ കലയുടെ സാധ്യതകളെ പരിപൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്ന രീതിയില്‍ കാച്ചികുറുക്കിയ ശ്ലോകങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ആ സാഹിത്യത്തെ തന്‍റെ മനോധര്‍മ്മവൈഭവത്തിലൂടെ ഏറ്റവും വിശദമായ രീതിയില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ നടന് അവസരം നല്‍കുന്നു.
Intangible
Intangible എന്ന വാക്കിന്‍റെ ഒരര്‍ത്ഥം പദാര്‍ത്ഥം എന്ന നിലയില്‍ സ്പര്‍ശിക്കാന്‍ കഴിയാത്തത് എന്നാണ്.കഥകളിയെ അപേക്ഷിച്ച് കൂടിയാട്ടം കാലാകാലങ്ങളില്‍ പരിഷ്കാരത്തിന് മുതിര്‍ന്നില്ല.രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുളള ഈ കലാരൂപത്തിനെ അതിന്‍റെ തനിമയോടുകൂടി നിലനിര്‍ത്തി എന്നതാണ് ഈ ക്ലാസിക്കല്‍ കലാരൂപത്തിന്‍റെ പ്രത്യേകത.എന്നിട്ടും ഇത്ര കാലം കഴിഞ്ഞിട്ടും അത് പ്രേക്ഷകന്‍റെ രസാസ്വാദനത്തിന് ഒരു വിഘാതവും സൃഷ്ടിക്കുന്നില്ല എന്നുളളതാണ് ആ കലാരൂപത്തിന്‍റെ മഹത്വവും.
Heritage
Heritage എന്ന സങ്കല്‍പത്തിന്‍റെ പ്രത്യേകത അത് സമാനതകളില്ലാത്തതും പകരം വെയ്ക്കാന്‍ കഴിയാത്തതും ആണെന്നതാണ്.എല്ലാ അര്‍ത്ഥത്തിലും കൂടിയാട്ടം ആ വിശേഷണത്തിന് അര്‍ഹമാണ്.പക്ഷെ heritage എന്ന സങ്കല്‍പം നല്‍കുന്ന വലിയൊരു ഉത്തരവാദിത്ത്വം ഓരോ തലമുറയും അത് മാറ്റമില്ലാതെ സംരക്ഷിക്കണം എന്നുളളതാണ്.
ഇന്നലെ പൈങ്കുളം നാരായണചാക്യാരുടെ നേതൃത്ത്വത്തില്‍ നടന്ന ജടായുവധം കൂടിയാട്ടം ഈ വിശേഷണത്തിന് ചേര്‍ന്നവണ്ണം തന്നെയായിരുന്നു.UNESCO നല്‍കിയ വിശേഷണത്തിന് തരിമ്പുപോലും പോറലേല്‍ക്കാതെയുളള അവതരണം ഈ കലാരൂപം Intangible herirage ആയി നിലനില്‍ക്കും എന്ന വസ്തുത ഊട്ടിയുറപ്പിച്ചു.അദ്ദേഹത്തിന് അമ്മന്നൂര്‍ രജനീഷ് ചാക്യാരും കലാപീഠം അശ്വതിപ്രസാദും കലാപീഠം രാഹുലും വളരെ ഗംഭീരമായ പിന്തുണയാണ് നല്‍കിയത്.കലാ: രവികുമാറും സംഘവും കൈകാര്യം ചെയ്ത വാദ്യവിഭാഗം ആട്ടത്തിന്‍റെ നാടകീയതയെ പ്രോജ്ജ്വലിപ്പിച്ചു.കലാ: അഖില്‍ കൈകാര്യം ചെയ്ത ചുട്ടിയും കലാപീഠം അനാമിക കൈകാര്യം ചെയ്ത താളവിഭാഗവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.
ഉത്തരീയം അവതരിപ്പിച്ച ഈ കൂടിയാട്ടം ചെന്നൈയിലെ കലാസ്വാദകര്‍ക്ക് ഒരു നവ്യാനുഭവമാണ് നല്‍കിയത്.

Saturday, July 12, 2014

പാലനാട് ദിവാകരൻ

ദിവാകരൻ പാലനാടെന്ന നാമം
വിവാദമന്യേ പുകഴുന്ന നാട്ടിൽ
ഭവാനിതൊന്നും അറിയുന്നതില്ലേ
ദിവാനിശം പാടിടുമീയുഗത്തിൽ
എന്റെ തലമുറയിലെ ഏതൊരു കഥകളി ആസ്വാദകനേയും പോലെ എന്റെ ആസ്വാദനവും ആരംഭിച്ചത് കഥകളി സംഗീതത്തിലൂടെയാണ്.സ്വാഭാവികമായി ഞങ്ങളുടെ തലമുറയുടെ സംഗീതഭാവുകത്വത്തെ നിർണ്ണയിച്ച ശ്രീ കലാ: ശങ്കരൻ എമ്പ്രാതിരിയിലൂടെയായിരുന്നു അത്.ഏമ്പ്രാന്തിരിയാശാനും വെണ്മണി ഹരിദാസേട്ടനും കൂടി പാടിയ കാസറ്റുകൾ പതുക്കെ പതുക്കെ സിനിമാ ഗാനങ്ങളുടെ കാസറ്റുകളേക്കാൾ പ്രിയമുള്ളതായി മാറി.പിന്നീട് എമ്പ്രാന്തിരി എവിടെ പാടുന്നുവോ അവിടെ കഥകളി കാണാൻ പോകുന്നത് ഒരു ശീലമായിമാറി.എന്തുകൊണ്ട് എമ്പ്രാന്തിരി സംഗീതം ഇത്ര പ്രിയപ്പെട്ടതായിമാറി എന്നാലോചിച്ചപ്പോൾ ആ സംഗീതം , മലയാളിയുടെ സംഗീതഭാവുകത്വത്തിന്റെ രൂപഭാവശില്പം നിർമ്മിച്ചെടുത്ത യേശുദാസ് സംഗീതം എന്ന മൂശയിൽ തന്നെയാണ് കടഞ്ഞെടുത്തത് എന്ന് തിരിച്ചറിഞ്ഞു; ശബ്ദഭാവസൗകുമാര്യത്തിന്റെ ഏകശിലാത്മകമായ സൗന്ദര്യം.(എമ്പ്രാന്തിരി- ഹരിദാസ് പാട്ട് എന്ന് പറയുന്നത് എത്രകണ്ട് ശരിയാണെന്ന് അറിയില്ല.കാരണം ഇവർ ചേർന്ന് പാടുമ്പോൾ ‘ വെണ്മണി സംഗീതം അനുഭവപ്പെട്ടിട്ടില്ല).
ഇങ്ങനെ എമ്പ്രാന്തിരി സംഗീതത്തിൽ ആമുഗ്ദ്ധനായി നടക്കുന്ന കാലത്താണ് എന്റെ അമ്മാത്ത് നിന്ന് ഒരു പഴേ ഓഡിയോ ക്യാസറ്റ് കിട്ടുന്നത്.കഥകളിയുടെ ലൈവ് റെക്കോർഡിംഗ്.അത് വരെ കേട്ട കാല്പനിക ഭംഗിയുള്ള ഒരു ശബ്ദമായിരുന്നില്ല അത്.അതുകൊണ്ട് തന്നെ സ്വാഭാവികമായും അവഗണിച്ചു.പിന്നീട് വീണ്ടും കേട്ടപ്പോൾ ആ ശബ്ദം പതുക്കെ എന്റെ ശരീരത്തിലേക്ക് അരിച്ച് ഇറങ്ങാൻ തുടങ്ങി.പിന്നീട് വല്ല്യമ്മാവനാണ് പറഞ്ഞ് തന്നത് അത് ഉണ്ണികൃഷ്ണകുറുപ്പിന്റെ പാട്ടാണെന്ന്. അന്നാണ് വെങ്കലനാദം എന്ന പ്രയോഗം ആദ്യമായി കേൾക്കുന്നത്.പിന്നീട് ഏറ്റവുമധികം കേട്ടിട്ടുള്ളതും ആ സംഗീതം തന്നെയാണ്, ഇന്നും.അതുവരെ കേൾക്കാത്ത ഒരു നാദപ്രപഞ്ചം .വെറും പിന്നണിപാട്ടെന്ന നിലയിൽ നിന്ന് കഥകളിപാട്ടിനെ ഹിന്ദുസ്ഥാനിസംഗീതത്തിന്റെ ഭാവഗരിമയിലൂടെയും കളമ്പാട്ടിന്റെ പരുക്കൻ രുചികളിലൂടേയും സംസ്കരിച്ച് പുതിയൊരു ഭാവുകത്വം തന്നെ കുറുപ്പ് നിർമ്മിച്ചെടുത്തു.
നിർഭാഗ്യമെന്ന് പറയട്ടെ എന്റെ തലമുറയ്ക്ക് ആ നാദവിസ്മയത്തെ നേരിട്ടാസ്വദിക്കാനുള്ള ഭാഗ്യമുണ്ടായില്ല.ക്യാസറ്റുലൂടെമാത്രം ആ ശബ്ദം കേട്ടതുകൊണ്ട് ഒരു അശരീരിസംഗീതത്തിന്റെ ദൈവീകപരിവേഷം ഞാൻ കുറുപ്പിന്റെ പാട്ടിന് ചാർത്തികൊടുത്തു.ആയിടയ്ക്കാണ് അമ്മാത്തെ ചാർച്ചക്കാരനായ പാലനാട് ദിവാകരേട്ടനെ ഞാൻ പരിചയപ്പെടുന്നത്.കുറുപ്പാശാന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ എന്നറിഞ്ഞപ്പോൾ തന്നെ ഞാൻ ദിവാകരേട്ടന്റെ ആരാധകനായി മാറി.പിന്നീട് ദിവാകരേട്ടന്റെ പാട്ട് കേൾക്കുമ്പോഴെല്ലാം കുറുപ്പാശാന്റെ അദൃശ്യസാന്നിധ്യം ആ പാട്ടിൽ അനുഭവപ്പെട്ടിട്ടുണ്ട്..അക്ഷരസ്ഫുടതയിലും പദം മുറിക്കുന്നതിലും കഥാപാത്രത്തിന്റെ മാനസികനിലയ്ക്കനുസരിച്ച് പിന്നണിപാട്ടെന്ന പൂർണ്ണബോധ്യത്തോട്കൂടി ഭാവസ്ഫുരണം നൽകുന്നതിലും കുറുപ്പാംശം നമുക്ക് നല്ലവണ്ണം ദിവാകരേട്ടനിലും കാണാൻ കഴിയും.ശരീരഭാഷയിൽ വരെ ആ സ്വാധീനം കാണാം. ശബ്ദത്തിലും താരസ്ഥായിയിലുള്ള സഞ്ചാരത്തിലും മാത്രമാണ് വ്യത്യാസം അനുഭവപ്പെട്ടിട്ടുള്ളത്. ഇന്നും ദിവാകരേട്ടൻ ‘ യാമി യാമി’ പാടുമ്പോൾ കുറുപ്പ്ശൈലിയിൽ തന്നെയാണ് പാടുന്നത്.ഒരിക്കൽ എന്റെ ഇല്ലത്തിനടുത്തുള്ള അമ്പലത്തിൽ കുചേലവൃത്തം കഥകളി.ദിവാകരേട്ടനും രാജീവനുമാണ് പാട്ട്.’ ഇന്ധനസംബാദന’ എന്ന ഭാഗം ഹിന്ദോളത്തിനു പകരം രാഗം മാറ്റിയാണ് പാടിയത്.അതിനെപ്പറ്റി ചോദിച്ചപ്പോൾ പറഞ്ഞത് കുറുപ്പാശാൻ സന്ദർഭത്തിനനുസരിച്ച് ധാരാളം രാഗം മാറ്റി പാടാറുണ്ട്.അതാണെന്റെ ധൈര്യം എന്നാണ്.ഗുരുനാഥന്റെ സംഗീതവഴി ഇത്ര സ്വാംശീകരണക്ഷമതയോട് കൂടി ശിഷ്യനിലേക്ക് ഒഴുകിയിറങ്ങിയിരിക്കുന്നത് ഈയൊരു ഗുരുശിഷ്യപരമ്പരയിലല്ലാതെ വേറൊന്ന് കാണുവാൻ സാധിക്കില്ല.പർവതത്തിൽ നിന്നുത്ഭവിച്ച് നദിയിലൂടെ ഒഴുകി ജലം സമുദ്രത്തിൽ ചേരുന്നതുപോലെ കുറുപ്പാശാനിലൂടെ ഉറവപൊട്ടി ദിവാകരേട്ടൻ എന്ന ലോലനദിയിലൂടെ ഒഴുകി സമ്പന്നമായ ശിഷ്യപരമ്പരയിലൂടെ ആ പ്രവാഹം ഇന്നും അനുസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു.
ഒരു കലാകരന്റെ ജീവിതം സുഘടിതമായി നിൽക്കണമെങ്കിൽ അദ്ദേഹത്തിന്റെ കുടുമ്പാന്തരീക്ഷവും ദീപ്തമായിരിക്കണം.ദിവാകരേട്ടന്റെ സംഗീതമാധുര്യം പോലെ തന്നെ മധുരോദാരമാണ് അദ്ദേഹത്തിന്റെ പ്രിയപത്നി സുധോപ്പോളുടെ വ്യക്തിത്വവും.വാമഭാഗത്തിന്റെ പൂർണ്ണപിന്തുണ തന്നെയാണ് ദിവാകരേട്ടന്റെ പാട്ട് ഇന്നും സുധാമയമാക്കുന്നത്.അദ്ദേഹത്തിന്റെ സംഗീതവഴി മകൾ ദീപേടത്തിയിലൂടേയും മകനും എന്റെ പ്രിയ സുഹൃത്തുമായ സുദീപിലൂടേയും ഇന്നും അനുസ്യൂതം പ്രവഹിക്കുന്നു.
ഷഷ്ട്യബ്ദപൂർത്തി ആഘോഷിക്കുന്ന ദിവാകരേട്ടനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും ഈ എളിയ ആസ്വാദകൻ നേരുന്നു.

Wednesday, July 9, 2014

ഓറഞ്ച് മരണം

ഇത് ഫുട്ബോൾ.ഭാഗ്യനിർഭാഗ്യങ്ങൾ വിധിനിർണ്ണയത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന കായികവിനോദം.ചില ടീമുകളെ ഭാഗ്യം നിരന്തരം പിന്തുടരുമ്പോൾ മറ്റു ചില ടീമുകളെ നിർഭാഗ്യം കൂടപ്പിറപ്പിനെ പോലെ അരിക്പറ്റി സഞ്ചരിക്കും.അങ്ങനെ നിർഭാഗ്യം കൂടപ്പിറപ്പായ ഒരു ടീമാണ് നിന്റെ ഹോളണ്ട്.ഫുട്ബോളിലെ സൗത്താഫ്രിക്കൻ ക്രിക്കറ്റ്ടീമാണ് നിന്റെ ഈ ഓറഞ്ച് പട.നിനക്ക് പ്രതിഭ ഒരു കാലത്തും അന്യമായിരുന്നില്ല,പക്ഷെ ജയം എന്നും അന്യമായി.
ഫുട്ബോൾ ആരാധകരേയും പണ്ഡിതന്മാരേയും എക്കാലത്തും ഒരുപോലെ ആവേശം കൊള്ളിച്ചിരുന്ന ടീമായിരുന്നു നിന്റേത്.ഏതൊരു വേൾഡ് കപ്പും നേടാനുള്ള യോഗ്യത നിനക്കുണ്ടായിരുന്നു.74ൽ യോഹാൻ ക്രൈഫിന്റെ നേതൃത്ത്വത്തിൽ ടോട്ടൽ ഫുട്ബോളിന്റെ വശ്യചാരുതയുമായ് വന്നപ്പോഴും 88ൽ മാർക്കോ വാൻ ബാസ്റ്റനും റൂഡ് ഗുള്ളിറ്റിന്റേയും നേതൃത്വത്തിൽ യൂറോ കപ്പ് നേടിയപ്പോഴും 90ലെ വേൾഡ്കപ്പിൽ പരാജയമായിരുന്നെങ്കിലും മാർക്കോ വാൻ ബാസ്റ്റനും റൂഡ് ഗുള്ളിറ്റും ഡെന്നിസ് ബെർക്കാമ്പും അടങ്ങിയ നിന്റെ താരനിരയും ആരാധകരുടെ മനസ്സിൽ ഒരിക്കലും മായാത്ത കാല്പന്തുകളിയുടെ കാല്പനിക സൗന്ദര്യം വാരിനിറച്ചു..ഇക്കൊല്ലവും നീ ഒരു അപവാദമല്ല.ലോകത്തെ ഏറ്റവും നല്ല പ്ലേമേക്കേഴ്സായ റോബനും സ്നൈഡറും വാൻ പേഴ്സിയും അടങ്ങിയ നിന്റെ ഓറഞ്ച്പട ലോകകപ്പ് നേടാൻ തികച്ചും അർഹർ തന്നെയാണ്.പക്ഷെ നിന്നെ എന്നും പിന്തുടർന്ന ആ അഭിശപ്ത നിർഭാഗ്യം ഇത്തവണയും നിന്നെ ധൃതരാഷ്ട്രാലിംഗനം പോലെ വാരിപുണർന്നു.
എങ്കിലും നിന്റെ യഥാർത്ഥ ആരാധകർക്ക് അഭിമാനിക്കാൻ വക നൽകിയാണ് നീ ഈ ലോകകപ്പിൽ നിന്ന് പടിയിറങ്ങുന്നത്.നിന്റെ സുവർണ്ണതാരം വാൻ പേഴ്സി സ്പെയിനെതിരെ നേടിയ ഹെഡർ,ആര്യൻ റോബൻ അവിശ്വസനീയമായ പന്തടക്കത്തോടെ നേടിയ ഗോളുകൾ!!!ഇത് തന്നെ ധാരാളം ഫുട്ബോളിനെ സ്നേഹിക്കുന്നവരുടെ മനസ്സിൽ നീ ഒരു മായാത്ത ഓർമ്മയായിരിക്കാൻ.ഗാന്ധിജിക്കും ടോൾസ്റ്റോയ്ക്കും കിട്ടാത്ത നൊബേൽ സമ്മാനം എങ്ങനെ നൊബേൽ സമ്മാനത്തിന് തന്നെ അപമാനമായി മാറിയോ അതു പോലെ നിന്റെ അലമാരയിൽ വേൾഡ്കപ്പില്ലാത്തത് നിനക്കല്ല അപമാനം മറിച്ച് വേൾഡ്കപ്പിന് തന്നെയാണ്.പുരസ്കാരങ്ങൾക്കെല്ലാമുപരി നീ ഞങ്ങളുടെ മനസ്സിൽ ഫുട്ബോളിന്റെ മാരിവിൽ സൗന്ദര്യമായി എക്കാലവും ജീവിക്കും.അതിവേഗഫുട്ബോളിന്റെ കാല്പനികവും വന്യവുമായ സൗന്ദര്യം കൊണ്ട് നീ ഞങ്ങളുടെ ഇനിയുള്ള നാളുകളേയും ധന്യമാക്കുക.
നന്ദി ഹോളണ്ട്!!!!!!!!!!!!!!ഒരായിരം നന്ദി!!!!!!!!!!!!!!!!

നളചരിതം അസ്തിത്വവാദവീക്ഷണത്തില്‍


ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യശതകത്തില്‍ യൂറോപ്പില്‍ പ്രചുരപ്രചാരം നേടിയ ഒരു ജീവിതവീക്ഷണമാണ് അസ്തിത്വവാദം.ഷാങ് പാള്‍ സാര്‍ ത്ര്, ഫ്രാന്‍സ് കാഫ്ക, ഹൈഡഗര്‍ തുടങ്ങിയവരിലൂടെയാണ് ഈ പ്രസ്ഥാനം ശ്രദ്ധേയമായത്.ഈ വീക്ഷണം വ്യക്തിജീവിതത്തെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുകയും അവന്‍റെ അസ്തിത്വം, പ്രശ്നങ്ങള്‍, ജീവിതസാഫല്യം എന്നിവ ചര്‍ച്ചചെയ്യുകയും ചെയ്തു.നിര്‍ഭാഗ്യവശാല്‍ മനുഷ്യത്വത്തിന്‍റെ അന്തസ്സ് പാലിക്കാത്ത, അരാജകത്ത്വവും അകര്‍മ്മണ്യതയും പ്രചരിപ്പിക്കുന്ന ഒരിരുണ്ട തത്ത്വസംഹിതയാണ് ഇതെന്ന ആരോപണം ഈ പ്രസ്ഥാനം നേരിട്ടു.പക്ഷെ ഇതിന്‍റെ പ്രധാനിയായ സാര്‍ ത്ര് പറയുന്നത് അസ്തിത്വവാദം നിരാശയും വിഷാദവും ജനിപ്പിക്കുമെന്നല്ല മറിച്ച് മനുഷ്യന്‍റെ പുരോഗതിക്ക് അവന്‍ മാത്രമാണ് ഉത്തരവാദി എന്നും ആ ലക്ഷ്യം നേടാന്‍ അവന്‍ സ്വയം പ്രവര്‍ത്തിച്ച് ലക്ഷ്യപ്രാപ്തിയിലെത്തണമെന്നുമാണ്.ഇത് വളരെ ധീരവും പ്രസാദാത്മകവുമായ ഒരു കര്‍മ്മകാഹളമാണെന്ന് സാര്‍ ത്ര് പറയുന്നു.ഇത് സ്വന്തം ചിന്തയുടേയും കര്‍മ്മത്തിന്‍റേയും നവീകരണത്തിലൂടെമാത്രമേ സാധിക്കുകയുളളൂ.അതിന് ശ്രമിക്കാതിരിക്കുമ്പോള്‍ ജീവിതം നൈരാശ്യജനകമായ വിഷാദാത്മകത്വം കൈവരിക്കും.ഈയൊരു ജീവിതവീക്ഷണത്തിന്‍റെ പശ്ചാത്തലത്തില്‍ നളദമയന്തിമാരുടെ ജീവിതത്തെ അപഗ്രഥിക്കാനാണ് ഈ കുറിപ്പില്‍ ശ്രമിക്കുന്നത്.
പുരാണകഥയുടെ അവിഭാജ്യഘടകങ്ങളായ പ്രകൃത്യതീതശക്തികളുടേയും അതിമാനുഷകഥാപാത്രങ്ങളുടേയും സാന്നിധ്യംകൊണ്ട് സമ്പന്നമാണല്ലോ കഥകളി.അങ്ങനെവരുമ്പോള്‍ മറ്റു ആട്ടകഥകളെ അപേക്ഷിച്ച് പച്ചയായ മനുഷ്യജീവിതത്തോട് ഏറെകുറെ അടുത്ത്നില്‍ക്കുന്ന ഒരു ആട്ടകഥയാണ് നളചരിതം.പ്രഥമദൃഷ്ട്യാ ഏതൊരു സാധാരണക്കാരന്‍റെ ജീവിതത്തിലും സംഭവിക്കാവുന്ന കാര്യങ്ങളാണ് ഇതിലും കാണുവാന്‍ കഴിയുക.ഈ നാടകീയ രംഗങ്ങളാണ് നളചരിതത്തെ ഇത്രയും ജനകീയമായ ഒരാട്ടക്കഥയാവാന്‍ സഹായിച്ചത്.എങ്കിലും ഇതിഹാസനിഷ്പന്നമായ ഒരു കഥയായതുകൊണ്ട് നളചരിതത്തിലും മേല്‍പറഞ്ഞ അവിശ്വസനീയത കാണുവാന്‍ കഴിയും.കാര്‍ക്കോടകന്‍റെ ദംശനത്തിലൂടെ ബാഹുകനായി മാറുന്ന നളന്‍, നളന്‍റെ അവിശ്വസനീയമായ പാചകവൈദഗ്ദ്ധ്യം, നാലാം ദിവസത്തിലെ അശരീരി തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം.ഇവ ആ കാലഘട്ടത്തിലെ സാഹിത്യത്തിന്‍റെ പൊതുവായ സ്വഭാവം എന്നല്ലാതെ ഒരു ദോഷമായി കാണാന്‍ കഴിയില്ല.സാഹിത്യത്തെ വിണ്ണില്‍നിന്ന് മണ്ണിലേക്ക് ഇറക്കിക്കൊണ്ട് വന്ന ഷേക്സ്പിയറില്‍പോലും ഈ രീതിയിലുളള പാത്രസൃഷ്ടി കാണുവാന്‍ കഴിയും.പക്ഷെ പിന്നീട് സാഹിത്യം വളരുകയും മനുഷ്യകേന്ദ്രിതമായ സാഹിത്യം വികസിക്കുകയും ചെയ്തു.അങ്ങനെ വികസിച്ചു വന്ന ഒരു കലാപ്രസ്ഥാനമാണ് അസ്തിത്വവാദം.ഇതിന്‍റെ വെളിച്ചത്തില്‍ മേല്‍പറഞ്ഞ അവിശ്വസനീയ ഘടകങ്ങളെ മാറ്റിനിര്‍ത്തികൊണ്ട് നളചരിതത്തെ നോക്കികാണുന്നത് വളരെ രസകരമായിരിക്കും.
വിഷാദവും നഷ്ടബോധവും നിറഞ്ഞ ജീവിതസന്ദര്‍ഭങ്ങളില്‍നിന്ന് തന്നില്‍നിന്ന് വിദൂരമായ, തനിക്കതീതമായ ഒരു ലക്ഷ്യപ്രാപ്തിക്കാണ് അസ്തിത്വവാദം പ്രാധാന്യം നല്‍കുന്നത് എന്നതിനാല്‍ ചൂതില്‍ തോറ്റ് സര്‍വ്വസ്വവും നഷ്ടപ്പെട്ട നളന്‍റെ ജീവിതസന്ദര്‍ഭത്തില്‍ നിന്ന് തുടങ്ങുന്നതാവും ഭംഗി.ചൂതുകളിയിലെ തോല്‍വിയില്‍ തുടങ്ങുന്നു നളന്‍റെ കര്‍മ്മത്തിന്‍റെ പരാജയം.പിന്നീട് അവസാനം വരേയും ആ കര്‍മ്മവിമുഖത വെടിഞ്ഞ് മേല്‍സൂചിപ്പിച്ച വിദൂരമായ ലക്ഷ്യപ്രാപ്തിയിലെത്താന്‍ നളനു സാധിക്കുന്നില്ല.പലരും നളനെ ഗ്രീക്ക് ദുരന്തനായകന്മാരുമായി താരതമ്യപ്പെടുത്തി കാണാറുണ്ട്.പക്ഷെ ഞാനതിനോട് വിയോജിക്കുന്നു.കാരണം തന്‍റെ ദുരിതാവസ്ഥയിലും ധൈര്യവും ആദര്‍ശവും ഊര്‍ജ്ജവും കൈവെടിയാത്തവരാണ് ഗ്രീക്ക് ദുരന്ത നായകര്‍.പക്ഷെ നളന്‍റെ കാര്യത്തില്‍ അത് ദിനംപ്രതി കുറഞ്ഞുവരുന്നതായാണ് കാണുന്നത്.തന്നെ പൂര്‍ണ്ണമായി വിശ്വസിച്ച് ഇറങ്ങിവന്ന ദമയന്തിയെ ബാലിശമായ രീതിയില്‍ കാട്ടിലുപേക്ഷിക്കുകയാണ് നളന്‍ ചെയ്യുന്നത്.അസ്തിത്വവാദം ലക്ഷ്യം വെയ്ക്കുന്ന ജീവിത വിജയത്തിന് നേര്‍വിപരീതമായിരുന്നു നളന്‍റെ ചെയ്തി.പിന്നീടങ്ങോട്ട് മുഴുവനും തന്‍റെ വിധിയെയോര്‍ത്ത് വിലപിക്കുന്ന നളനെയാണ് കാണാന്‍ കഴിയുന്നത്.തന്‍റെ വിഷമാവസ്ഥയെ തരണം ചെയ്ത് പൂര്‍വ്വസ്ഥിതിയിലേക്കെത്താനുളള ആത്മാര്‍ത്ഥമായ ഒരു ശ്രമവും നളനില്‍ കാണുന്നില്ല.ഈയൊരു കര്‍മ്മവിമുഖതയെ ഭത്സിക്കുകയും സ്വപ്രയത്നത്തിലൂടെ എല്ലാ ഐശ്വര്യങ്ങളും തിരികെ പിടിക്കണം എന്നും കാര്‍ക്കോടകന്‍ "നീ തന്നെ വേണം തവ ഗുണ ഘടേ" എന്ന ഉപദേശത്തിലൂടെ നളനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.ഈ കാര്‍ക്കോടകവചനം തന്നെയാണ് അസ്തിത്വവാദത്തിന്‍റെ അടിസ്ഥാന ആശയവും പരമമായ ലക്ഷ്യവും.പക്ഷെ രസകരമെന്നു പറയട്ടെ ഈ കര്‍മ്മോന്മുഖത നളനിലല്ല കാണാന്‍ കഴിയുന്നത് പകരം ദമയന്തിയിലാണ്.നളദമയന്തീപുനഃസമാഗമത്തിന് എല്ലാ പ്രയത്നവും അതിന്‍റെ ആത്മസംഘര്‍ഷങ്ങളും ഏറ്റെടുക്കുന്നത് ദമയന്തിയാണ്.അതുകൊണ്ട്തന്നെ രണ്ടാം ദിവസത്തിനു ശേഷം നളചരിതം എന്നതിനു പകരം ദമയന്തീചരിതം എന്നു പറയുന്നതാണ് ഉചിതം.ദമയന്തിയുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന സാന്നിധ്യം ഇത് സാധൂകരിക്കുന്നു.
തന്നെ നിരുത്തരവാദപരമായി ഉപേക്ഷിച്ചു പോയിട്ടും നളനോട് ദമയന്തിക്ക് ഒരു വെറുപ്പും തോന്നുന്നില്ല എന്ന് മാത്രമല്ല പുനഃസമാഗമം നല്ലവണ്ണം ആഗ്രഹിക്കുകയും ചെയ്യുന്നു.വെറുതെ ആഗ്രഹിക്കുക മാത്രമല്ല അതിനുവേണ്ടി വളരെ നയപരമായ രീതിയില്‍ കാര്യങ്ങള്‍ മുമ്പോട്ട് കൊണ്ട് പോകുകയും ചെയ്യുന്നു.തന്‍റെ അസ്തിത്വദുഃഖത്തേയും വിഷാദാവസ്ഥയേയും പ്രവൃത്തിയിലൂടെ മറി കടക്കാന്‍ ദമയന്തി ശ്രമിക്കുമ്പോള്‍ നളന്‍ തന്‍റെ കഷ്ടസ്ഥിതിയോര്‍ത്തും ദുര്‍വിധിയെ പഴിച്ചുകൊണ്ടും മുഴുവന്‍ സമയവും വിലപിച്ചുകൊണ്ടിരിക്കുന്നു.ദമയന്തിയുമായിട്ട് പുനഃസമാഗമം നളന്‍ വളരെയധികം ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനു വേണ്ടിയുളള ഒരു പ്രയത്നവും എടുക്കുന്നതായി കാണുന്നില്ല.ഒരിക്കല്‍ നളന്‍ തന്‍റെ കദനകഥ അയവിറക്കുന്നതു കണ്ടപ്പോള്‍ ജീവലന്‍ കാര്യമന്വേഷിക്കുന്നുണ്ട്.അപ്പോള്‍ നളന്‍ ഒരര്‍ദ്ധസത്യമായ കഥയാണ് പറയുന്നത്.അതേസമയം തികച്ചും നുണയായിട്ടുളള തന്‍റെ രണ്ടാം വിവാഹവാര്‍ത്ത അമ്മയുടെ സമ്മതത്തോട്കൂടി ദമയന്തി മാലോകരെ അറിയിക്കുന്നു.തന്‍റെ കഷ്ടസ്ഥിതിയില്‍ വെറുതെ വിലപിച്ചിരിക്കാതെ സ്വപ്രയത്നത്തിലൂടെ ലക്ഷ്യപ്രാപ്തിയിലെത്തണം എന്ന് ദമയന്തി നമുക്ക് കാണിച്ചു തരുന്നു.അങ്ങനെ എല്ലാ അര്‍ത്ഥത്തിലും നളചരിതം ദമയന്തീചരിതമായി മാറുന്നു.
അസ്തിത്വവാദത്തിന്‍റെ അടിസ്ഥാന ആശയമായ വ്യക്തിഗതപ്രയത്നത്തിലൂടെയുളള ലക്ഷ്യപ്രാപ്തി ദമയന്തിയുടെ പ്രയത്നത്തിലൂടെ നളദമയന്തിമാരുടെ ജീവിതത്തില്‍ സാധിക്കുമ്പോള്‍ ദമയന്തി എന്ന കഥാപാത്രം ലോകസാഹിത്യത്തിലെ ഏറ്റവും ശ്രേഷ്ഠമായ സ്ത്രീകഥാപാത്രങ്ങളിലൊന്നായി മാറുന്നു.