Saturday, July 12, 2014

പാലനാട് ദിവാകരൻ

ദിവാകരൻ പാലനാടെന്ന നാമം
വിവാദമന്യേ പുകഴുന്ന നാട്ടിൽ
ഭവാനിതൊന്നും അറിയുന്നതില്ലേ
ദിവാനിശം പാടിടുമീയുഗത്തിൽ
എന്റെ തലമുറയിലെ ഏതൊരു കഥകളി ആസ്വാദകനേയും പോലെ എന്റെ ആസ്വാദനവും ആരംഭിച്ചത് കഥകളി സംഗീതത്തിലൂടെയാണ്.സ്വാഭാവികമായി ഞങ്ങളുടെ തലമുറയുടെ സംഗീതഭാവുകത്വത്തെ നിർണ്ണയിച്ച ശ്രീ കലാ: ശങ്കരൻ എമ്പ്രാതിരിയിലൂടെയായിരുന്നു അത്.ഏമ്പ്രാന്തിരിയാശാനും വെണ്മണി ഹരിദാസേട്ടനും കൂടി പാടിയ കാസറ്റുകൾ പതുക്കെ പതുക്കെ സിനിമാ ഗാനങ്ങളുടെ കാസറ്റുകളേക്കാൾ പ്രിയമുള്ളതായി മാറി.പിന്നീട് എമ്പ്രാന്തിരി എവിടെ പാടുന്നുവോ അവിടെ കഥകളി കാണാൻ പോകുന്നത് ഒരു ശീലമായിമാറി.എന്തുകൊണ്ട് എമ്പ്രാന്തിരി സംഗീതം ഇത്ര പ്രിയപ്പെട്ടതായിമാറി എന്നാലോചിച്ചപ്പോൾ ആ സംഗീതം , മലയാളിയുടെ സംഗീതഭാവുകത്വത്തിന്റെ രൂപഭാവശില്പം നിർമ്മിച്ചെടുത്ത യേശുദാസ് സംഗീതം എന്ന മൂശയിൽ തന്നെയാണ് കടഞ്ഞെടുത്തത് എന്ന് തിരിച്ചറിഞ്ഞു; ശബ്ദഭാവസൗകുമാര്യത്തിന്റെ ഏകശിലാത്മകമായ സൗന്ദര്യം.(എമ്പ്രാന്തിരി- ഹരിദാസ് പാട്ട് എന്ന് പറയുന്നത് എത്രകണ്ട് ശരിയാണെന്ന് അറിയില്ല.കാരണം ഇവർ ചേർന്ന് പാടുമ്പോൾ ‘ വെണ്മണി സംഗീതം അനുഭവപ്പെട്ടിട്ടില്ല).
ഇങ്ങനെ എമ്പ്രാന്തിരി സംഗീതത്തിൽ ആമുഗ്ദ്ധനായി നടക്കുന്ന കാലത്താണ് എന്റെ അമ്മാത്ത് നിന്ന് ഒരു പഴേ ഓഡിയോ ക്യാസറ്റ് കിട്ടുന്നത്.കഥകളിയുടെ ലൈവ് റെക്കോർഡിംഗ്.അത് വരെ കേട്ട കാല്പനിക ഭംഗിയുള്ള ഒരു ശബ്ദമായിരുന്നില്ല അത്.അതുകൊണ്ട് തന്നെ സ്വാഭാവികമായും അവഗണിച്ചു.പിന്നീട് വീണ്ടും കേട്ടപ്പോൾ ആ ശബ്ദം പതുക്കെ എന്റെ ശരീരത്തിലേക്ക് അരിച്ച് ഇറങ്ങാൻ തുടങ്ങി.പിന്നീട് വല്ല്യമ്മാവനാണ് പറഞ്ഞ് തന്നത് അത് ഉണ്ണികൃഷ്ണകുറുപ്പിന്റെ പാട്ടാണെന്ന്. അന്നാണ് വെങ്കലനാദം എന്ന പ്രയോഗം ആദ്യമായി കേൾക്കുന്നത്.പിന്നീട് ഏറ്റവുമധികം കേട്ടിട്ടുള്ളതും ആ സംഗീതം തന്നെയാണ്, ഇന്നും.അതുവരെ കേൾക്കാത്ത ഒരു നാദപ്രപഞ്ചം .വെറും പിന്നണിപാട്ടെന്ന നിലയിൽ നിന്ന് കഥകളിപാട്ടിനെ ഹിന്ദുസ്ഥാനിസംഗീതത്തിന്റെ ഭാവഗരിമയിലൂടെയും കളമ്പാട്ടിന്റെ പരുക്കൻ രുചികളിലൂടേയും സംസ്കരിച്ച് പുതിയൊരു ഭാവുകത്വം തന്നെ കുറുപ്പ് നിർമ്മിച്ചെടുത്തു.
നിർഭാഗ്യമെന്ന് പറയട്ടെ എന്റെ തലമുറയ്ക്ക് ആ നാദവിസ്മയത്തെ നേരിട്ടാസ്വദിക്കാനുള്ള ഭാഗ്യമുണ്ടായില്ല.ക്യാസറ്റുലൂടെമാത്രം ആ ശബ്ദം കേട്ടതുകൊണ്ട് ഒരു അശരീരിസംഗീതത്തിന്റെ ദൈവീകപരിവേഷം ഞാൻ കുറുപ്പിന്റെ പാട്ടിന് ചാർത്തികൊടുത്തു.ആയിടയ്ക്കാണ് അമ്മാത്തെ ചാർച്ചക്കാരനായ പാലനാട് ദിവാകരേട്ടനെ ഞാൻ പരിചയപ്പെടുന്നത്.കുറുപ്പാശാന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ എന്നറിഞ്ഞപ്പോൾ തന്നെ ഞാൻ ദിവാകരേട്ടന്റെ ആരാധകനായി മാറി.പിന്നീട് ദിവാകരേട്ടന്റെ പാട്ട് കേൾക്കുമ്പോഴെല്ലാം കുറുപ്പാശാന്റെ അദൃശ്യസാന്നിധ്യം ആ പാട്ടിൽ അനുഭവപ്പെട്ടിട്ടുണ്ട്..അക്ഷരസ്ഫുടതയിലും പദം മുറിക്കുന്നതിലും കഥാപാത്രത്തിന്റെ മാനസികനിലയ്ക്കനുസരിച്ച് പിന്നണിപാട്ടെന്ന പൂർണ്ണബോധ്യത്തോട്കൂടി ഭാവസ്ഫുരണം നൽകുന്നതിലും കുറുപ്പാംശം നമുക്ക് നല്ലവണ്ണം ദിവാകരേട്ടനിലും കാണാൻ കഴിയും.ശരീരഭാഷയിൽ വരെ ആ സ്വാധീനം കാണാം. ശബ്ദത്തിലും താരസ്ഥായിയിലുള്ള സഞ്ചാരത്തിലും മാത്രമാണ് വ്യത്യാസം അനുഭവപ്പെട്ടിട്ടുള്ളത്. ഇന്നും ദിവാകരേട്ടൻ ‘ യാമി യാമി’ പാടുമ്പോൾ കുറുപ്പ്ശൈലിയിൽ തന്നെയാണ് പാടുന്നത്.ഒരിക്കൽ എന്റെ ഇല്ലത്തിനടുത്തുള്ള അമ്പലത്തിൽ കുചേലവൃത്തം കഥകളി.ദിവാകരേട്ടനും രാജീവനുമാണ് പാട്ട്.’ ഇന്ധനസംബാദന’ എന്ന ഭാഗം ഹിന്ദോളത്തിനു പകരം രാഗം മാറ്റിയാണ് പാടിയത്.അതിനെപ്പറ്റി ചോദിച്ചപ്പോൾ പറഞ്ഞത് കുറുപ്പാശാൻ സന്ദർഭത്തിനനുസരിച്ച് ധാരാളം രാഗം മാറ്റി പാടാറുണ്ട്.അതാണെന്റെ ധൈര്യം എന്നാണ്.ഗുരുനാഥന്റെ സംഗീതവഴി ഇത്ര സ്വാംശീകരണക്ഷമതയോട് കൂടി ശിഷ്യനിലേക്ക് ഒഴുകിയിറങ്ങിയിരിക്കുന്നത് ഈയൊരു ഗുരുശിഷ്യപരമ്പരയിലല്ലാതെ വേറൊന്ന് കാണുവാൻ സാധിക്കില്ല.പർവതത്തിൽ നിന്നുത്ഭവിച്ച് നദിയിലൂടെ ഒഴുകി ജലം സമുദ്രത്തിൽ ചേരുന്നതുപോലെ കുറുപ്പാശാനിലൂടെ ഉറവപൊട്ടി ദിവാകരേട്ടൻ എന്ന ലോലനദിയിലൂടെ ഒഴുകി സമ്പന്നമായ ശിഷ്യപരമ്പരയിലൂടെ ആ പ്രവാഹം ഇന്നും അനുസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു.
ഒരു കലാകരന്റെ ജീവിതം സുഘടിതമായി നിൽക്കണമെങ്കിൽ അദ്ദേഹത്തിന്റെ കുടുമ്പാന്തരീക്ഷവും ദീപ്തമായിരിക്കണം.ദിവാകരേട്ടന്റെ സംഗീതമാധുര്യം പോലെ തന്നെ മധുരോദാരമാണ് അദ്ദേഹത്തിന്റെ പ്രിയപത്നി സുധോപ്പോളുടെ വ്യക്തിത്വവും.വാമഭാഗത്തിന്റെ പൂർണ്ണപിന്തുണ തന്നെയാണ് ദിവാകരേട്ടന്റെ പാട്ട് ഇന്നും സുധാമയമാക്കുന്നത്.അദ്ദേഹത്തിന്റെ സംഗീതവഴി മകൾ ദീപേടത്തിയിലൂടേയും മകനും എന്റെ പ്രിയ സുഹൃത്തുമായ സുദീപിലൂടേയും ഇന്നും അനുസ്യൂതം പ്രവഹിക്കുന്നു.
ഷഷ്ട്യബ്ദപൂർത്തി ആഘോഷിക്കുന്ന ദിവാകരേട്ടനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും ഈ എളിയ ആസ്വാദകൻ നേരുന്നു.

No comments:

Post a Comment