Tuesday, January 24, 2017

Hindu Lit Fest

ഈയിടെ പങ്കെടുത്ത ഹിന്ദു ലിറ്റററി ഫെസ്റ്റിവൽ സ്ഥലത്തെ കൗതുകകരമായ ചില സന്ദർഭങ്ങൾ. വലിയ കാര്യമുണ്ടെന്നൊന്നും നിങ്ങൾക്ക് ഇത് വായിച്ചാൽ തോന്നില്ലെങ്കിലും  കൗതുകകരമായി എനിക്ക് തോന്നിയ ചിലത് കുത്തിക്കുറിക്കുന്നു.
1)      തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകന്റെ സെഷ്ഷൻ കേട്ടുകൊണ്ടിരിക്കുന്നു. ഇടയ്ക്ക് വെറുതെ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ തൊട്ട് പുറകിൽ ഇരുന്ന് സാകൂതം കേൾക്കുന്നത് സാക്ഷാൽ  ഗിരീഷ് കാസറവള്ളി. ദ്വീപ, ഘടശ്രാദ്ധ തുടങ്ങിയ സിനിമകൾ എടുത്ത ലോക പ്രശസ്ത സംവിധായകൻ യാതൊരു നാട്യങ്ങളുമില്ലാതെ സദസ്സിന്റെ പിൻവരിയിലുള്ള ഒരു കസേരയിലിരുന്ന് വിവാദ തമിഴ് എഴുത്തുകാരനെ കേൾക്കുന്നു.

2)      കനയ്യ കുമാറിന്റെ സെഷ്ഷന് ലേശം വൈകിയാണ് ഞാൻ എത്തിയത്. അപ്പഴ്ത്തേയ്ക്കും ഓഡിറ്റോറിയം നിറഞ്ഞ് കവിഞ്ഞു. സീറ്റ് കിട്ടാത്തതു കൊണ്ട് സ്റ്റെപ്സിന്റെ സൈഡിൽ അർദ്ധാസനത്തിലിരുന്നു. കുറച്ച് കഴിഞ്ഞ് പൊക്കം കുറഞ്ഞൊരു വിദേശ വനിത വന്ന് എന്റെ മുൻപിലെ പടിയിൽ കുന്തിച്ചിരുന്ന് കനയ്യകുമാറിനെ കേട്ടു. കനയ്യ കുമാർ അധികവും ഹിന്ദിയിൽ സംസാരിച്ചത് കൊണ്ട് അവർക്ക് മനസ്സിലാവാത്തതിന്റെ അസ്വസ്ഥത മുഖത്ത് പ്രകടം. ആ സെഷ്ഷൻ കഴിഞ്ഞപ്പോൾ കുറേ പേർ പുറത്തേക്ക് പോയി. ഇവരും എണീറ്റു, പക്ഷെ പോയത് പുറത്തേക്കല്ല, സ്റ്റേജിലേക്കാണ്, അടുത്ത ഗെസ്റ്റായി. അവരെ പരിചയപ്പെടുത്തിയപ്പോളാണറിഞ്ഞത്,  നാട്ടുമ്പുറത്തെല്ലാം നമ്മൾ സാധാരണ സൊറ പറയാൻ ഇരിക്കുന്ന പോലെ എന്റെ മുമ്പിൽ കുന്തിച്ചിരുന്ന് കനയ്യകുമാറിനെ കേട്ടത് 2005ൽ ‘March’ എന്ന നോവലിന് പുലിറ്റ്സർ പ്രൈസ് വാങ്ങിയ ലോക പ്രശസ്ത പ്രശസ്ത എഴുത്തുകാരി Geraldine Brooks ആയിരുന്നെന്ന്. അവരാണ് ഇത്തവണത്തെ ഹിന്ദു പ്രൈസ് കിരൺ ദോഷിക്ക് നൽകിയത്.

3)      ഈ പ്രോഗ്രാമിന് വരുന്നതിന് രണ്ട് ദിവസം മുമ്പാണ് ഭാഷാപോഷിണിയിൽ ശ്രീ ഇ.വി.രാമകൃഷ്ണൻ മഹാശ്വേതാ ദേവിയുടെ നോവലുകളെ പറ്റി എഴുതിയ ഒരു ലേഖനം വായിച്ചത്. അതിൽ അദ്ദേഹം ഉപയോഗിച്ച ഒരു വാക്കാണ് ‘ധൃഷ്യത’. എന്താ ഇതിന്റെ അർത്ഥമെന്ന് മനസ്സിലായില്ല, പലരോടും ചോദിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് യാദൃശ്ചികമായി ലേഖകനെ തന്നെ ലിറ്റ് ഫെസ്റ്റിൽ വെച്ച് കണ്ട് മുട്ടുന്നത്. Straight from the horse’s mouth എന്ന പ്രയോഗം പോലെ  അദ്ദേഹത്തോട് തന്നെ അർത്ഥം ചോദിച്ചു. ഹിന്ദു ലിറ്റററി പ്രൈസ് നിശ്ചയിക്കുന്ന ജൂറിയിലെ അംഗമായി വന്നതാണ് അദ്ദേഹം. എ.കെ.രാമാനുജനെ പറ്റിയുള്ള ഒരു ചർച്ച അദ്ദേഹത്തിന്റെ ഒപ്പമിരുന്നാണ് കേട്ടതും.


ദൂരെ നിന്ന് താര പരിവേഷത്തോടെ മാത്രം നോക്കി കണ്ടവരും എക്സെന്റ്രിക്ക് എന്ന് പൊതുവെ കരുതപ്പെടുകയും ചെയ്യുന്ന എഴുത്തുകാരും ചലച്ചിത്രകാരന്മാരും പ്രശസ്തിയുടേയും താരപരിവേഷങ്ങളുടേയും പടം പൊഴിച്ച് സാധാരണക്കാരെ പോലെ പെരുമാറുന്ന ഒരു പരിസരം ലിറ്റററി ഫെസ്റ്റിവലുകളുടെ ഒരു കൗതുകകരമായ മുഖമാണ്. 

Tuesday, January 3, 2017

മഹാഭാരത്തിന്റെ സാംസ്കാരിക ചരിത്രം

സുനിൽ  പി ഇളയിടത്തിന്റെ മഹാഭാരത പ്രഭാഷണം ഇടത്പക്ഷ പ്രസ്ഥാനം കാലാകാലങ്ങളായി ചെയ്തു വരുന്നു എന്നാരോപിക്കുന്ന ലിബറൽ ഹിന്ദു പ്രീണനത്തിന്റെ പ്രചാര പദ്ധതിയുടെ ഭാഗമാണ് എന്നാണ് ഇപ്പോൾ ഉയർന്ന് വരുന്ന ആരോപണം. അതേ സമയം പ്രാകൃതമായ വർണ്ണ വ്യവസ്ഥയെ ആഘോഷിക്കുന്ന പൗരാണിക ഗ്രന്ഥങ്ങളെ മഹത്ത്വവത്കരിക്കുന്നതിലൂടെ അത് പരോക്ഷമായി ഹിന്ദുത്വ രാഷ്ട്രീയത്തെയാണ് സഹായിക്കുക എന്ന് മറ്റൊരു വാദവുമുണ്ട്.  പരസ്പര വിരുദ്ധമായ ഈ രണ്ട് അഭിപ്രായങ്ങളും ആദ്യ നോട്ടത്തിൽ വാസ്തവമെന്ന് തോന്നുമെങ്കിലും സത്യം ഇതിന്റെ ഇടയിലെവിടെയോ ആണ് സ്ഥിതി ചെയ്യുന്നത് എന്നാണ്  ആ പ്രഭാഷണങ്ങൾ മുഴുവൻ കേട്ട എനിക്ക് തോന്നിയത്.

പുരോഗതിയിലേക്ക് സഞ്ചരിക്കുന്ന മറ്റേതൊരു രാജ്യത്തേക്കാളും മതാത്മകമാണ് ഇന്ത്യ. ഹിന്ദുത്വ രാഷ്ട്രീയം ശക്തി പ്രാപിക്കുന്നതിനു മുമ്പ് തന്നെ അങ്ങനെയാണ്. അതു കൊണ്ട് അതിനെ തീരെ അവഗണിച്ച് കൊണ്ട് ഒരു രാഷ്ട്രീയ പ്രവർത്തനം അസാധ്യവുമാണ്. അങ്ങനെയൊരവസ്ഥയിൽ ഒരു പുരോഗമന പ്രസ്ഥാനത്തിന് ചെയ്യാൻ സാധിക്കുന്ന കാര്യം മതത്തിന്റെ വൈകാരികാംശങ്ങൾ പൊതു സമൂഹത്തിന്റെ രാഷ്ട്രീയത്തേയോ യുക്തി ബോധത്തേയോ സ്വാധീനിക്കുന്ന ശക്തിയായി മാറാൻ അനുവദിക്കാതിരിക്കുക എന്നതാണ്. കാരണം ഹിന്ദുത്വ രാഷ്ട്രീയം പ്രയോജനപ്പെടുത്തുന്നത് മതത്തിന്റെ വൈകാരികാംശം മാത്രമാണ്. മറ്റൊന്നും അവരുടെ രാഷ്ട്രീയത്തിനുള്ള അസംസ്കൃത പദാർത്ഥമായി മാറില്ല. ഇതിന്റെ വെളിച്ചത്തിൽ വേണം ശ്രീ സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണത്തെ വിലയിരുത്താൻ.

ക്ഷേത്രങ്ങളിലും ഹിന്ദു സംത്സംഗങ്ങളിലും മറ്റും നടക്കുന്ന രീതിയിലുള്ള വായനകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കിയത് ഒരു പൗരാണിക ഗ്രന്ഥത്തെ വിമർശന ബുദ്ധിയോട് സമീപിച്ചു എന്നതാണ്. ഒരു പൗരാണിക ഗ്രന്ഥം തുറക്കുന്നത് തന്നെ തൊട്ട് തൊഴുത് വേണമെന്നും അതിലുള്ളതെല്ലാം ശരിയാണെന്ന മുൻവിധിയോട് കൂടി വേണം വായിക്കാനെന്നും ശഠിക്കുന്ന മതകീയ വായനയ്ക്ക് പകരം  മഹാഭാരതത്തെ ഒരു സാഹിത്യ രചനയായി സമീപിക്കാൻ ശ്രീ ഇളയിടത്തിന് സാധിച്ചു എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. എല്ലാ കഥാപാത്രങ്ങളേയും മനുഷ്യനായി കാണാനും മനുഷ്യന്റെ സന്ദിഗ്ദ്ധകളുടെ പശ്ചാത്തലത്തിൽ മഹാഭാരതത്തെ വായിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതൊരിക്കലും ഹിന്ദുത്വ രാഷ്ട്രീയത്തിന് വളമാവില്ല, കാരണം അവർക്ക് വേണ്ടത് ദൈവീക പരിവേഷം നൽകപ്പെട്ട മഹാഭാരത കഥാപാത്രങ്ങളേയും അവരുടെ രാഷ്ട്രീയത്തിന് ഉപോത്ബലകമായ വൈകാരികാംശങ്ങളുമാണ്. ഇതിനെ രണ്ടിനേയും നിരാകരിച്ച് തികച്ചും അക്കാദമികവും ചരിത്രബന്ധിതവും സാഹിതീയവുമായിരുന്നു ശ്രീ ഇളയിടത്തിന്റെ സമീപനം.

ഇന്ത്യൻ സാമുഹ്യ ജീവിതം വലിയൊരളവിൽ മതാത്മകമാണ്. അതു കൊണ്ട് അതിനെ പൂർണ്ണമായി അവഗണിച്ച് കൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്കും നിലനിൽക്കാൻ സാധിക്കില്ല. എന്നാൽ മതത്തിനെ ഒരു വൈകാരികമായ ആയുധമാക്കുന്ന രാഷ്ട്രീയത്തിനെ ചെറുക്കേണ്ടത് ഇടത് പക്ഷം പോലുള്ള പുരോഗമന രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്വമാണ്. അത് ഇന്ത്യൻ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ മതത്തിനെ പുറത്ത് നിർത്തിയല്ല, മറിച്ച് അതിന്റെ ഉള്ളിൽ നിന്നു കൊണ്ട് അതിലെ വൈരുദ്ധ്യങ്ങളേയും പുരോഗമനപരമല്ലാത്ത നിലപാടുകളേയും എതിർത്തും പൊളിച്ചെഴുതിയും വേണം നിറവേറ്റാൻ. മഹാഭാരതം പോലെ ഇന്ത്യൻ സമൂഹത്തെ ഇത്രയ്ക്ക് സ്വാധീനിച്ച ഒരു കൃതി ഒരേ സമയം ആധുനിക ലോകത്തെ സ്വാധീനിക്കുന്നതിന്റെ കാരണമെന്തെന്നും അതേ സമയം അത് സാമൂഹ്യക്രമത്തെ പ്രതിലോമകരമായി എങ്ങനെ സ്വാധീനിച്ചു എന്നും ഇദ്ദേഹം യുക്തിസഹമായും കാര്യകാരണ സഹിതവും പറയുന്നു. ആ നിലയ്ക്ക് ഈ ഉദ്യമം വളരെ നല്ലത് എന്ന് തന്നെയാണ് എനിക്ക് തോന്നിയത്.