Friday, November 23, 2018

ആശാന്റെ സീത

ജൂലിയ ക്രിസ്റ്റേവ Word, Dialogue and Novel എന്ന കൃതിയിലാണ് Intertextuality എന്ന സങ്കല്പം ആദ്യമായി അവതരിപ്പിക്കുന്നത്. പുസ്തകങ്ങൾ തമ്മിലുള്ള പരസ്പരബന്ധത്തെ സൂചിപ്പിക്കാനാണ് ഈ വാക്കുപയോഗിച്ചത്. Roland Barthes ‘Every text is an intertext’ എന്നും T.S.Eliot പാരമ്പര്യവും വ്യക്തിപരമായ പ്രതിഭയും ഒരേ പോലെ പ്രധാനമാണെന്നും പറഞ്ഞു. ഹോമി ബാബ ഹൈബ്രിഡിറ്റിയെ കുറിച്ച് സംസാരിക്കുന്നു. ഇവരെല്ലാം പൊതുവായി പറയാൻ ശ്രമിക്കുന്നത് ഒരു ടെക്സ്റ്റും സ്വതന്ത്രമല്ല എന്നാണ്. മറിച്ച് പല കാലങ്ങളിലുള്ള പാഠങ്ങളുമായി പരസ്പര ബന്ധിതമായി വർത്തിക്കുന്നു. എങ്കിൽ എന്താണ് മൗലികത എന്ന് ചോദിച്ചാൽ തങ്ങൾക്ക് മുമ്പെ എഴുതപ്പെട്ട പാഠങ്ങളെ താൻ ജീവിച്ച കാലത്തിന്റെ ജീവിത ബോധത്തിന്റെ വെളിച്ചത്തിൽ പരിഷ്കരിക്കുക മാത്രമാണ് ചെയ്യുന്നത് എന്നാണ്. എന്നാൽ എന്താണ് പരിഷ്കരിക്കേണ്ടത് എന്നത് എപ്പോഴും തർക്ക വിഷയവുമാണ്. മൂല കൃതിയിൽ തന്റെ ഭാവനയ്ക്കനുസരിച്ച് കൂട്ടി ചേർക്കണോ അതോ നിശ്ശബ്ദമായ ഇടങ്ങൾക്ക് ശബ്ദം നൽകിയോ ശൂന്യമായ വരികൾ പൂരിപ്പിച്ചോ അരികിലേക്ക് ഒതുക്കപ്പെട്ട കഥാപാത്രങ്ങളെ നടുവിലേക്ക് കൊണ്ട് വന്നോ പുനരാവിഷ്കാരം നടത്തണോ എന്നതാണ് ചോദ്യം. ലോകത്തിലെ മഹത്തായ പല കൃതികളും രണ്ടാമത്തെ കൃത്യമാണ് നിർവഹിച്ചിരിക്കുന്നത്. മൂല കൃതി രചിക്കപ്പെട്ട കാലത്ത് വലിയ പ്രാധാന്യം കൽപ്പിക്കപ്പെടേണ്ടതില്ല എന്ന് കരുതിയ കഥാപാത്രങ്ങൾ സമൂഹത്തിൽ വലിയ മാറ്റം വരുമ്പോൾ മുമ്പിലേക്ക് താനേ കയറി വരും. അല്ലെങ്കിൽ പല കഥാപാത്രങ്ങളിലും അതെഴുതപ്പെട്ട കാലത്ത് വലിയ പ്രാധാന്യമില്ലാത്ത വ്യക്തിത്വ സവിശേഷതകളും സ്വഭാവരീതികളും കാലം മാറുമ്പോൾ പ്രതലത്തിലേക്ക് ഉയർന്ന് വരും. അങ്ങനെയൊരു കഥാപാത്രമാണ് ആശാന്റെ സീത.
രാമായണമെഴുതിയ കാലത്തെ സീത ജീവിതത്തെ നോക്കി കാണുന്ന പോലെയല്ല ആശാന്റെ സീത കാണുന്നത്. ആശാന്റെ സീത അഭിമാനിനിയായി പെരുമാറാൻ കാരണം അവൾ മുഴുവനായും രാമായണത്തിലെ സീതയല്ല, മറിച്ച് ആശാൻ ജീവിച്ചിരുന്ന കാലത്തെ നവോത്ഥാനം പുനർനിർവചിച്ച സ്ത്രീയായത് കൊണ്ടാണ്. തനിക്ക് ഇത്രയും കാലം നഷ്ടപ്പെട്ടതെന്ത് എന്നും അതെങ്ങനെ തിരിച്ച് പിടിക്കാം എന്നും ആലോചിച്ച് തുടങ്ങിയ കേരളീയ സ്ത്രീത്വം. അതു കൊണ്ടാണ് ആശാന്റെ സീത ഇങ്ങനെ പറയുന്നത്:
“ഉരപേറിയ കീഴ്നടപ്പിലായ്
മറയാം മാനവനാത്മവൈഭവം
ചിരബന്ധനമാർന്ന പക്ഷിതൻ-
ചിറകിൻ ശക്തി മറന്നുപോയിടാം”
അടുക്കളയിലെ കരിപിടിച്ച ജീവിതത്തിൽ നിന്ന് അരങ്ങത്തേക്ക് വന്നപ്പോൾ കണ്ട വെളിച്ചം നവോത്ഥാനസ്ത്രീയെ തനിക്ക് നഷ്ടപ്പെട്ടതെന്താണെന്നും ഇനി നേടേണ്ടതെന്താണെന്നും ബോധ്യപ്പെടുത്തി. ഈ പുതിയ ആത്മവിശ്വാസം ആർജ്ജിച്ച നവോത്ഥാന സ്ത്രീയുടെ ആവിഷ്കരണമാണ് ആശാന്റെ സീത. അത് കൊണ്ടാണ് അഭിമാനിനി എന്ന് വാക്കുപയോഗിച്ചത്. പിന്നെന്ത് കൊണ്ട് ആശാന്റെ സീതയും അതിജീവിക്കാതെ ആത്മഹത്യ ചെയ്തു എന്ന് ചോദിച്ചാൽ voiced the silenced and marginalized എന്നേ ഉത്തരമുള്ളൂ. പുതിയൊരു രാമായണമല്ല ആശാന്റെ ഉദ്ദേശ്യം എന്നേ പറയാൻ പറ്റൂ.
അത് കൊണ്ട് തന്നെ നവോത്ഥാനത്തിന് മുമ്പുള്ള കേരളത്തിലേക്ക് തിരിച്ച് പോവാൻ പരിശ്രമിക്കുന്ന കേരളത്തിലെ സ്ത്രീകളോട് ആശാന്റെ സീതയുടെ അഭിമാനബോധത്തെ പറ്റി വേണം ആദ്യം പറയാൻ, അത് കഴിഞ്ഞാവാം അതിന് മൂന്ന് ദശാബ്ദം മുമ്പ് യൂറോപ്പിൽ ഇബ്സൺ എന്ന നാടകകൃത്ത് സൃഷ്ടിച്ച ഡോൾസ് ഹൗസിലെ നോറ എന്ന സ്ത്രീ കഥാപാത്രത്തെ പറ്റി പറയാൻ.

No comments:

Post a Comment