Monday, March 31, 2014

ഭാഷ

ഇംഗ്ലീഷ് ഭാഷ പ്രധാനഭാഷയായിട്ട് പഠിച്ചത് കൊണ്ടും കുട്ടിക്കാലം തൊട്ട് വായനയുടെ അസുഖം ഉള്ളതുകൊണ്ടും അതിന്റെ ആഴം കണ്ട് ഇന്നും ഞാൻ പകച്ച്നിൽക്കുകയാണ്. നിരന്തരം  കേൾവിയിലൂടെയും വായനയിലൂടെയും ആ ഭാഷയിലുള്ള എന്റെ നിലവാരമുയർത്താൻ ശ്രമിക്കാറുണ്ട്.പക്ഷെ അതൊരിക്കലും മലയാളത്തോടുള്ള എന്റെ താല്പര്യം കുറച്ചിട്ടില്ല.ഓരോ ഭാഷയേയും അതിന്റേതായ തനിമയോടും പലമയോടും ഉപയോഗിക്കുമ്പോഴാണ് ആ ഭാഷ സൗന്ദര്യമുള്ളതായിത്തീരുന്നത്.ഒരു ഭാഷയെ വൈകാരികമായി ഉൾക്കൊള്ളാൻ കഴിയുമ്പോളാണ് അതിനെ സ്വാഭാവികതയോട്കൂടി പ്രയോഗിക്കാൻ കഴിയുന്നത്.അല്ലാതെ വരുമ്പോൾ അത് കൃത്രിമമാവും.ഈ കൃത്രിമത്വം ആണ് പല ടി.വി. ചാനൽ അവതാരകരുടേയും മംഗ്ലീഷിൽ കാണുന്നത്.ഈ കൃത്രിമത്വത്തിൽ നിന്ന് മനസ്സിലാക്കാം അവർ ഭാഷയെ വൈകാരികമായല്ല സമീപിക്കുന്നത് മറിച്ച് അപകർഷതാബോധം ഉള്ളതുകൊണ്ടാണെന്ന്.

ലോകത്തിലെ ഏറ്റവും ഭീകരമായ അധീശത്വം സാംസ്കാരികമായ അധീശത്വം ആണ്.ഈ സാംസ്കാരികമായ അധീശത്വത്തിന് ഉപോൽബലകമായ ഏറ്റവും ശക്തിയേറിയ ആയുധം ഭാഷയാണ്.സാമ്പത്തികവും സാമൂഹികവുമായ മേൽക്കോയ്മയിലൂടെ ആധിപത്യം നേടുന്ന സാമ്രാജ്യത്ത്വശക്തികൾ തങ്ങളുടെ സംസ്കാരമാണ് ഉത്തമം എന്ന് കീഴ്പ്പെടുത്തിയ ജനതയെ വിശ്വസിപ്പിക്കുന്നു.ആ വിശ്വാസം നീണ്ടകാലംനിലനിർത്താൻ അവർ ഭാഷയെ കരുവാക്കുന്നു.ലോകചരിത്രം പരിശോധിച്ചാൽ ഇത് മനസ്സിലാവും.ബ്രിട്ടീഷുകാർ ഇൻഡ്യയിലും പരീക്ഷിച്ചത് ഇതുതന്നെയാണ്.അത് അവർ പ്രതീക്ഷിച്ചതിലും അധികം ഇവിടെ വിജയിച്ചു.തൊലി കറത്തുപോയതിന്റെ അപകർഷതാബോധം ഇന്നും നമ്മളെ വിട്ടുപോയിട്ടില്ല.അതുകൊണ്ടാണ് ഇംഗ്ലീഷ് സംസാരിച്ചാൽ നിലവാരം ഉയരും എന്ന് നമ്മൾ തെറ്റിദ്ധരിക്കുന്നത്.ഈ തെറ്റിദ്ധാരണയാണ് നമ്മളെ ആവശ്യം ഇല്ലാത്തിടത്തും അനാവശ്യമായി ഇംഗ്ലീഷ്ഭാഷ ഉപയോഗിക്കാൻ നിർബന്ധിക്കുന്നത്, അല്ലാതെ ആ ഭാഷയോടുള്ള ബഹുമാനം കൊണ്ടൊന്നുമല്ല. മംഗ്ലീഷിൽ ചിലക്കുന്ന ഈ ചെല്ലക്കിളികളോട് ഈ ഭാഷയെപ്പറ്റിയോ സാഹിത്യത്തെപറ്റിയോ ചോദിച്ചാൽ അറിയാം ഇവർ ചേതൻ ഭഗത്തോ ഹാരിപോട്ടറോ സിഡ്നി ഷെൽഡനോ പോലുള്ള ചവറുകൾക്കപ്പുറം ഒന്നും വായിച്ചിട്ടുണ്ടാവില്ല എന്ന്.


ഈ കൃത്രിമത്ത്വം ഒഴിവാക്കി ഓരോ ഭാഷയുടേയും ശുദ്ധിനിലനിർത്തേണ്ടത് മറ്റാരേക്കാളുമുപരി മാധ്യമങ്ങളുടെ കടമയാണ്.അല്ലെങ്കിൽ ശ്രേഷ്ഠഭാഷാപദവിയിലൂടെ കിട്ടുന്ന കോടിക്കണക്കിന് രൂപ മലയാളഭാഷയുടെ ശവസംസ്കാരത്തിനും പുലകുളിയടിയന്തിരത്തിനും ആവും വിനിയോഗിക്കേണ്ടിവരുക.

Sunday, March 23, 2014

ഹിന്ദു ഐക്യം

മാനവസമൂഹത്തിന്റെ ലക്ഷ്യം ഭേദാfഭേദങ്ങളില്ലാതെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന നിലയിലേക്ക് എത്തുക എന്നുള്ളതാണ്.അതിന് പ്രതിലോമകരമായതെന്തും അപലപനീയം തന്നെയാണ്.പക്ഷെ ഈ മൂന്ന് സുവർണ്ണപദങ്ങളുണ്ടായ നാട്ടിൽ പോലും ഈ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല.അപ്പോൾ വളരെ സങ്കീർണ്ണമായ സാമൂഹ്യഘടനയുള്ള ഇന്ത്യ പോലൊരു രാജ്യത്ത് ഈ സ്വപ്നം സാക്ഷാത്കരിക്കുക എന്നുള്ളത് വളരെ ദുർഘടമായ കാര്യമാണ്.

ഈയൊരു വെളിച്ചത്തിൽ വേണം ഇന്ന് എറണാകുളത്ത് നടന്ന ധർമ്മ രക്ഷാ സംഗമത്തെ വിലയിരുത്താൻ.മതത്തിന്റെ പേരിൽ സംഘടിക്കുന്നത്( ഫലത്തിൽ വിഘടനം) ഏതൊരു രാജ്യത്തെ സംബന്ധിച്ചും അഭികാമ്യമല്ലെങ്കിലും ഹിന്ദു മതത്തെ സംബന്ധിച്ചിടത്തോളം പുരോഗമനാത്മകമായ കാര്യമാണ്.മറ്റു മതങ്ങളെ അപേക്ഷിച്ച് അതിസങ്കീർണ്ണമായ ആന്തരികഘടനയോട് കൂടിയതാണ് ഹിന്ദുമതം.അത് ജാതികളും ഉപജാതികളുമായി വിഘടിച്ചു നിൽക്കുകയാണ്.അപ്പോൾ ഹിന്ദു എന്ന നിലയിൽ ഒറ്റകെട്ടായി നിൽക്കുക എന്നുള്ളത് താരതമ്യേന പുരോഗമനാത്മകമാണ്.ന്യൂനപക്ഷങ്ങൾ തങ്ങളുടെ ഉപരിപ്ലവമായ ഐക്യം കൊണ്ട് രാഷ്ട്രീയപരമായ ആനുകൂല്യങ്ങൾ നേടിയെടുക്കുംബോൾ ഭൂരിപക്ഷമായിട്ടും ഹിന്ദുക്കൾക്ക് ശബ്ദമുയർത്താൻ കഴിയാതെവരുകയും അതിൽ അമർഷമുണ്ടാവുകയും ചെയ്യുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. പക്ഷെ തങ്ങളുടെ സ്വാർത്ഥതാല്പര്യങ്ങൾക്ക് ജാതിയേയും മതത്തേയും ഉപയോഗിക്കുന്ന ജാതി ആത്മീയ നേതാക്കൾ ഈ ദുഷിച്ച ജാതി-ഉപജാതിഘടനെയെ തുടച്ച്നീക്കി ഹിന്ദു എന്ന ഒറ്റ സ്വരൂപമായി നിൽക്കാനുള്ള എന്ത് ഒറ്റമൂലിയാണ് തരുന്നത്.ഹിന്ദു ഒറ്റകെട്ടായി നിൽക്കണം എന്ന വാചാടോപത്തിനപ്പുറം ഒരു പരിഹാരവും ഇവർക്ക് നിർദ്ദേശിക്കാൻ കഴിയുന്നില്ല.

സന്ന്യാസദീക്ഷസ്വീകരച്ചതിന്ശേഷവും ഇല്ലത്തേയും അമ്മാത്തേയും കഥകൾ പറഞ്ഞിരിക്കുന്ന സ്വാമിയാർമാരും ആഡ്യനെന്നും ആസ്യനെന്നും മറ്റു പല തരംതിരിവുകളുമുള്ള നമ്പൂരിമാരും പലതരത്തിലുള്ള ക്ഷത്രിയരും പത്തിലധികം ഉപജാതികളുള്ള നായന്മാരും തിണ്ടലും ശുദ്ധിയും പരസ്പരം നോക്കുന്ന ഉപജാതികൾ ഉള്ള അവർണ്ണരും അടങ്ങുന്ന കേരളത്തിലെ ഹിന്ദുമതത്തിൽ ഇക്കൂട്ടരോരോരുത്തരും ഓരോ തുരുത്തുകളായി നിൽക്കുകയാണ്.ഈ തുരുത്തുകളെ കൂട്ടിയോജിപ്പിക്കുന്ന പ്രായോഗികബുദ്ധിയോട്കൂടിയ പോംവഴികൾ നൽകാൻ കഴിയാത്തിടത്തോളം ഇവർ ഓരോ തുരുത്തുകളായി തന്നെ അവശേഷിക്കും.ഹിന്ദു എന്ന യഥാർത്ഥകൂട്ടായ്മ ഒരു വിദൂരസ്വപ്നമായിരിക്കും.ഓരോ സമ്മേളനത്തിലും കാണുന്ന ജനസമുദ്രം സമ്മേളനം കഴിയുംബോൾ തങ്ങളുടേതായ തുരുത്തുകളിലേക്ക് സന്തോഷത്തോടുകൂടി തിരിച്ചുപോവുകയും ചെയ്യും.

ഈയൊരു ഐക്യം ഹിന്ദുവിന് നേടാൻ കഴിഞ്ഞാൽ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.അതിന് അപ്പോൾ ശ്രമിച്ചില്ലെങ്കിൽ അത് മാനവസമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ പാതകമായിരിക്കും.



Thursday, March 20, 2014

നഗരജീവിതം

നഗരജീവിതത്തിൻറെ തിന്മകളെപ്പറ്റിയും നാട്ടിൻപുറത്തിന്റെ നന്മയേയും സമൃദ്ധിയേയും പറ്റി ഇനിയും പറഞ്ഞ് കൊതി തീരാത്തവരാണ് നമ്മളെല്ലാവരും.പക്ഷെ നഗരജീവിതം വ്യക്തിജീവിതത്തിൽ പുരോഗമനാത്മകമായി നമുക്ക് പലതും നൽകുന്നു എന്നാണ് എന്റെ അനുഭവം പഠിപ്പിക്കുന്നത്.യഥാസ്ഥിതികചുറ്റുപാടിന്റെ ഫലമായി നമുക്കുണ്ടാവുന്ന സങ്കുചിതമനസ്ഥിതി നഗരം തകർത്ത്തരിപ്പണമാക്കുന്നതായിട്ടാണ് അനുഭവം.നാട്ടിലായിരുന്നപ്പോൾ അനാരോഗ്യകരമായ തെറ്റിദ്ധാരണകൾ മനസ്സിൽ കുത്തിവച്ചതിനാൽ അടുത്തസുഹൃത്തുക്കളുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് വലിയ ഒരു പാപമാണെന്ന് പോലും കരുതിയിട്ടുണ്ട്.നഗരജീവിതം എന്റെ ഈ പാപബോധത്തെ നിഷ്കരുണം തകർത്തെറിയുകയും മനുഷ്യനെ മനുഷ്യനായി തന്നെ മനസ്സിലാക്കാൻ പഠിപ്പിക്കുകയും ചെയ്തു.ഈ പന്തിഭോജനത്തെ പാപമായി നോക്കികാണുവാൻ ആരുമില്ല എന്നുള്ളതും നഗരത്തിന്റെ ഒരു മേന്മയാണ്.

വ്യക്തിസ്വാതന്ത്ര്യം കൂടുതൽ അനുഭവപ്പെട്ടിട്ടുള്ളത് നഗരത്തിലാണ്.സാമൂഹ്യമായ ഇടപെടലുകൾ നഗരജീവിതത്തിൽ ചുരുങ്ങുന്നു എന്നുള്ളത് ശരിയാണെങ്കിലും വ്യക്തിയെന്ന നിലയിൽ moral policing താരതമ്യേന കുറവായ നഗരത്തിൽ തന്റെ വ്യക്തിസ്വത്വത്തിനോട് ആത്മാർത്ഥമായി സംവദിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും സാധിക്കുന്നു.

നഗരത്തിൽ ജനിച്ചുവളർന്ന കുട്ടികളിൽ ജാതിമതചിന്ത കുറവായിട്ടാണ് കാണുന്നത്.അതുകൊണ്ടാണ് നഗരത്തിൽ ജനിച്ചുവളർന്ന കുട്ടികൾ അന്യജാതിക്കാരെ വിവാഹം ചെയ്യുംബോൾ അതൊരു സാംസ്കാരികസംത്രാസമായി രക്ഷിതാക്കൾക്കും ബന്ധുജനങ്ങൾക്കും തോന്നുമ്പോഴും കുട്ടികൾക്ക് അതിൽ ഒരസ്വാഭാവികതയും തോന്നാതെ സന്തോഷമായിട്ട് കഴിയാൻ സാധിക്കുന്നത്.

നഗരജീവിതത്തിന്റെ തിരക്ക് നമ്മളെ അനാവശ്യചിന്തകളിൽ നിന്ന് അകറ്റി നിർത്തുന്നു. ആൾകൂട്ടത്തിൽ തനിയെ എന്ന ഈ അവസ്ഥ മറ്റുള്ളവർ തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നും മറ്റുള്ളവർ തന്നെക്കുറിച്ച് എന്ത് ചിന്തിക്കും എന്നുമുള്ള വേവലാതികൾ ഇല്ലാതെ നമ്മളെ ജീവിക്കാൻ സഹായിക്കുന്നു.

നർമ്മ മുഹൂർത്തങ്ങൾ

ഒരിക്കലും മറക്കാനാവത്ത ചില സ്വാനുഭവ നർമ്മമുഹൂർത്തങ്ങൾ.

1)  ഒരിക്കൽ വടക്ക്ഭാഗത്ത് കലശത്തിന് പോയപ്പോൾ ഒരു നമ്പൂരിയെ പരിചയപ്പെട്ടു.അദ്ദേഹം മകൾക്ക് വേളിയാലോചിക്കുകയായിരുന്നു.എന്താ demand എന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം:
       “ ഏത് നായയായാലും വേണ്ടില്ല്യ, നമ്പൂര്യായാ മതി”
       ഞാൻ : !@%#$&^%!)*(:(:(:(

2)  ബോംബയിൽ ഒരു കലശത്തിന് പോയപ്പോൾ അവിടെ മേൽശാന്തിയായിരുന്നാളോട് പൂജയൊക്കെ അറിയോന്ന് ചോദിച്ചു.

  അദ്ദേഹം : ക്കെ പഠിച്ചതാണ്….ശാന്തി കഴിച്ചൊക്കെ മറന്നു!!!!!!!!!!!!!!!

3)  പേരശ്ശിയുടെ മകൻ ബിജുവേട്ടന്റെ വേളിയുടെ പുണ്യാഹമാണ് രംഗം.അഞ്ചുപേരിൽ നാലുപേരുടെ തളിക്കൽ തീർന്നു.ഒരാള് മാത്രം പിന്നേം ജപിച്ചുകൊണ്ടിരിക്കുന്നു.ക്ഷമ കെട്ട നാലുപേരിലൊരാൾ:
     “ എന്താ ഇയാള്ടെ തീരാത്തെ? ഇയാൾക്ക് മുഴുവൻ അറിയൂംന്ന്
       തോന്ന്ണൂ!!!!!!!!!!!!!!
4)  ഒരമ്പലത്തിൽ മേൽശാന്തി സൂക്ഷിക്കണ വഴിപാട് ലിസ്റ്റ്:

    ജപിച്ച പുണ്യാഹം = 30 രൂപ

    ജപിക്കാത്ത പുണ്യാഹം= 15 രൂപ
 
5)  വിദ്യാപീഠത്തിൽ കഥകളി തീരെ താത്പര്യമില്ലാത്ത ഒരാളോട് കഥകളി കണ്ടുകഴിഞ്ഞ് വന്ന ഒരാൾ:

ഒന്നാമൻ: ഇന്നലെ പാട്ട് ഹൈദരാലിയായിരുന്നു.ഗംഭീരമായി
രണ്ടാമൻ ( താല്പര്യമില്ലാതെ); ടിപ്പു ഉണ്ടായിരുന്നില്ലേ????????

6)  വിദ്യാപീഠത്തിൽ രാത്രി വളരെ വൈകി രണ്ടു പേർ     സംസാരിച്ചിരിക്കുന്നു.

ഒന്നാമൻ: ഏട്ടാ, എനിക്ക് ഉറക്കം വരുണൂ….
രണ്ടാമൻ: പിന്നെന്തിനാടോ ഉറക്കുളച്ച് ഇങ്ങനെ ഇരിക്കണെ….പോയി മുഖം കഴികീട്ട് വരൂ!!!!!!!!! 

7)  ഒരു കലശസ്ഥലം

   ഞാൻ ഒരു കലശം പൂജിക്ക്ണൂ.എന്റെ കലശപൂജ കഴിഞ്ഞിട്ടും മാരാർ കൊട്ട് നിർത്തുന്നില്ല.പിന്നെ അന്വേഷിച്ചപ്പോളാണ് അറിഞ്ഞത്. അയാൾ അടുത്തിടയ്ക്ക് പഠിച്ചിറങ്ങിയതാണ്.പെട്ടെന്ന് കലാശം മറന്ന്പോയത്രെ!!!!!!!!!!!!!!!!

N.B. ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നതിനാൽ പേരു വെളിപ്പെടുത്താൻ നിർവാഹമില്ല.ഇതിൽ പറഞ്ഞ പല അനുഭവങ്ങളും എന്റെ അടുത്ത സുഹൃത്തുക്കളായിട്ട് പങ്കുവെച്ചിട്ടുള്ളതാണ്.ആവർത്തനവിരസത ക്ഷമിക്കുക.




Monday, March 17, 2014

വികസിത കേരളം



വികസനസംബന്ധമായ ചർച്ചകളിലെല്ലാം പരാമർശവിധേയമാകാത്ത  ഒരു പേരാണ് കേരളം. ഇക്കാലത്ത് മലയാളിയുടെ ചർച്ചയിൽ പോലും കടന്നുവരുന്നത് തമിഴ്നാടും ഗുജറാത്തും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും മറ്റുമാണ്.പക്ഷെ വിരോധാഭാസമെന്ന് പറയട്ടെ ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യാസെന്നിന്റെ ആദരവിന് പാത്രമാവുകയും ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനത്തിന് അർഹമാവുകയും ചെയ്ത ഒരു വികസനമാതൃകയാണ് കേരളത്തിന്റേത്.എന്തുകൊണ്ടായിരിക്കാം വ്യാവസായികപുരോഗതി താരതമ്യേന കുറവായ കേരളത്തെ വികസിതമായ പല യൂറോപ്യൻ രാജ്യങ്ങളുമായി തുലനം ചെയ്തത്. അതു മനസ്സിലാക്കുവാൻ അവർ ഉപയോഗിച്ച മാനദണ്ഡങ്ങൾ പരിശോധിച്ചാൽ മതി. സാധാരണക്കാരന്റെ കണ്ണിൽ മായക്കാഴ്ചകൾ സൃഷ്ടിക്കുന്ന കോർപ്പറേറ്റ് വികസനമല്ല മറിച്ച് സമൂഹത്തിലെ ഏറ്റവും താഴേതട്ടിലുള്ള വ്യക്തിയുടെ ജീവിതത്തിൽ വരെ ബൗദ്ധികവും ഭൗതികവുമായ സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യാൻ ശേഷിയുള്ളവയെയാണ് മാനദണ്ഡമായി അവർ ഉപയോഗിച്ചത്.

GDP (Gross Domestic Product) & HDI (Human Development Index)

എല്ലാ ചർച്ചകളിലും കേൾക്കുന്ന രണ്ട് പദങ്ങളാണ് ഇവ.ഒരു രാജ്യത്തിന്റെ വികസനത്തെ അളക്കാൻ ഉപയോഗിക്കുന്ന അളവുകോലുകളാണ് ഇവ രണ്ടും.GDP വ്യാവസായിക പുരോഗതിയെ അടിസ്ഥാനപ്പെടുത്തിയാകുമ്പോൾ HDI സമൂഹത്തിലെ എല്ലാ മനുഷ്യരുടേയും ജീവിതനിലവാരത്തിന്റെ  അടിസ്ഥാനത്തിൽ കണക്കാക്കുന്നു. പുരോഗതിയാർജിച്ച ഒരു നാട്ടിൽ സാമ്പത്തിക ശാസ്ത്രപ്രകാരം ഇവ രണ്ടും പരസ്പരപൂരകങ്ങളായിരിക്കണം.അതായത് GDP Rate ഉയരുംബോൾ HDIയും  ഉയരണം.പക്ഷെ നിർഭാഗ്യവശാൽ ഇന്ത്യയിൽ ഇവ അജഗജാന്തരമാണ്.മറിച്ച് വികസിത രാജ്യങ്ങൾ പരിശോധിച്ചാൽ രണ്ടും ഉയർന്ന നിലയിൽ നിൽക്കുന്നത് കാണാം.ഈയൊരു വെളിച്ചത്തിൽ വേണം ഇവിടെ നടക്കുന്ന വികസനചർച്ചകളുടെയെല്ലാം പിന്നിലുള്ള സ്വാർത്ഥതാല്പര്യങ്ങളേയും രഹസ്യ അജണ്ടകളേയും പറ്റി മനസ്സിലാക്കാൻ.
Kerala Model of Development

മുകളിൽ സൂചിപ്പിച്ച മാനദണ്ഡങ്ങൾ ഉപയോഗിച്ച് പരിശോധിക്കുംബോൾ മനസ്സിലാവും കേരളം എങ്ങനെ യഥാർത്ഥവികസനസങ്കൽപ്പത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിൽ നിൽക്കുന്നു എന്ന്. HDI കണക്കാക്കാൻ ഉപയോഗിക്കുന്ന അളവുകോലുകളാണ് ആരോഗ്യം, ശിശുമരണനിരക്ക്, ആയുസ്സ്, വിദ്യാഭ്യാസം, രാഷ്ട്രീയപ്രബുദ്ധത,തൊഴിൽസംരക്ഷണം, ശുചിത്വം തുടങ്ങിയവ.ഉയർന്ന GDPയുടെ ഭാഗമായിട്ട് ഉയരേണ്ട Per Capita Income വളരെ കുറവായിട്ടും കേരളം എങ്ങനെ HDIയിൽ ഉയർന്ന നിലവാരം പുലർത്തുന്നു എന്ന് തിരിച്ചറിയുംബോൾ ഏറ്റവും വികസിതമായ സംസ്ഥാനം കേരളമാണെന്ന് നമ്മൾ മനസ്സിലാക്കുന്നു.എന്നാൽ ഈ മുന്നേറ്റം വളരെ സ്വാഭാവികമായി വന്നുചേർന്നതാണോ അതോ ഏതെങ്കിലും ദിവ്യശക്തിയുടെ വരദാനമാണോ? ഒരിക്കലുമല്ല, മറിച്ച് വളരെ വലിയ  സഹനങ്ങളിലൂടെയും ആത്മത്യാഗങ്ങളിലൂടേയും നേടിയെടുത്തതാണ്.അതിലേക്ക് നയിച്ച സംഭവങ്ങളെ ഒന്ന് ചുരുക്കി പറയാൻ ശ്രമിക്കാം.
1)    കേരളീയ നവോത്ഥാനം  

വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളത്തെ മനുഷ്യാലയമാക്കി മാറ്റാൻ വേണ്ടി നടന്ന ശുദ്ധികലശമാണ് കേരളീയനവോത്ഥാനം.തന്റെ സമുദായത്തിനുള്ളിലെ അശാസ്ത്രീയമായ അനാചാരങ്ങളെ തുടച്ചുനീക്കാൻ ഉള്ളിൽ നിന്ന് പട നയിച്ച് വി.ടിയും അയിത്തം എന്ന ദുർഭൂതത്തിന്റെ ഇരകളായിരുന്ന ഈഴവരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന ശ്രീനാരായണഗുരുവും ക്ഷേത്രപ്രവേശനവിളംബരവും മറ്റു നവോത്ഥാന മുന്നേറ്റങ്ങളും കേരളീയസമൂഹത്തിനെ ഇരുണ്ടഗുഹയിൽ നിന്ന് കാറ്റോട്ടമുള്ള തുറന്നിടങ്ങളിലേക്ക് കൊണ്ടുവന്നു.

2)    ഇടതുപക്ഷപ്രസ്ഥാനം

    കേരളീയനവോത്ഥാനത്തിന്റെ നേട്ടങ്ങളെ മുന്നോട്ട് കൊണ്ടുപോകുകയും സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ആ നേട്ടങ്ങളെ എത്തിക്കുകയും ചെയ്തതിൽ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനം വഹിച്ച പങ്കു നിസ്തുലമാണ്.ബംഗാളിൽ അവ പരാജയപ്പെട്ടപ്പോൾ ഇവിടെ വിജയകരമാക്കാൻ കഴിഞ്ഞതിൽ പ്രധാന കാരണം അതിന്റെ പിന്നിൽ പ്രവർത്തിച്ച ദീർഘദർശികളും നിസ്വാർത്ഥരുമായ അന്നത്തെ കമ്മ്യൂണിസ്റ്റ് ആചാര്യന്മാരാണ്.വിദ്യാഭാസ ബില്ലും ലാൻഡ് ട്രിബ്യൂണൽ ബില്ലും തൊഴിലാളി സംരക്ഷണവും സാഹിത്യസമ്പോഷണവും എല്ലാം ഇതിന് ആക്കം കൂട്ടി.ഇത് കേരളജനതയെ രാഷ്ട്രീയപ്രബുദ്ധരാക്കി.

3)    ക്രിസ്ത്യൻ മിഷനറി പ്രവർത്തനം

   ക്രിസ്ത്യൻ മിഷനറി കേരളത്തിലെ വിദ്യാഭ്യാസമേഖലയ്ക്ക് ചെയ്ത സേവനം നിസ്തർക്കമാണ്.അവർ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രചാരം നൽകി.അതിലൂടെ ഒരു ഭാഷ മാത്രമല്ല നമ്മൾ പഠിച്ചത് മറിച്ച് ആ ഭാഷയിലൂടെ ഒഴുകിയെത്തിയ സ്വതന്ത്രചിന്തകൂടിയാണ്.ഇത് നമ്മളെ യൂറോപ്യൻ സാഹിത്ത്യവുമായിട്ട് അടുപ്പിക്കുകയും അവ നമ്മളുടെ ജീവിതവീക്ഷണത്തേയും ചിന്താഗതിയേയും മാറ്റിമറിക്കുകയും ചെയ്തു.

4)    മലയാളസാഹിത്യം

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സാഹിത്യമാണ് നമ്മുടേത്.നവോത്ഥാനാനന്തരം രാജസദസ്സുകളിൽ നിന്ന് സാഹിത്യം തെരുവിലേക്ക് ഇറങ്ങിവന്നു.അത് സമൂഹത്തിലെ അടിത്തട്ടിലുള്ളവരുടേയും അരികുജീവിതങ്ങളുടേയും ജീവിതം ചിത്രീകരിക്കുകയും ഒരു പുതിയ സാമൂഹ്യബോധം സൃഷ്ടിക്കുകയും ചെയ്തു.

5)    ആരോഗ്യസംരക്ഷണം

 ആദ്യത്തെ ഗവണ്മെന്റു ആരോഗ്യമേഖലയിൽ  എടുത്ത ധീരമായ നടപടികൾ ആരോഗ്യസംരക്ഷണത്തിന്റെ ആവശ്യകതെയെപറ്റി ജനങ്ങളെ ബോധവാന്മാരാക്കി.പിന്നീട് വന്ന എല്ലാ സർക്കാരുകളും ഇത് തുടർന്നുകൊണ്ടുപോവുന്നതിൽ ബദ്ധശ്രദ്ധയുള്ളവരായിരുന്നു.ഇന്നും കേരളത്തിലുള്ളയത്ര Govt. dispensaryകൾ മറ്റൊരു സംസ്ഥാനത്തിലുമില്ല.സൗജന്യ ആരോഗ്യപരിരക്ഷ സമൂഹത്തിന്റെ ആരോഗ്യപരിപാലനത്തിൽ നിർണ്ണായകപങ്ക് വഹിച്ചു.

6)    സാക്ഷരതാ യജ്ഞം

  കേരളചരിത്രത്തിലെ മറ്റൊരു നാഴികകല്ല്.ഇന്നും മലയാളിയെ മറ്റു നാട്ടുകാരുടെ മുൻപിൽ നട്ടെല്ലുയർത്തി നിൽക്കാൻ സഹായിക്കുന്ന ഘടകം.

7)    പരിസ്ഥിതി മുന്നേറ്റങ്ങൾ

    ഹരിതസുന്ദരമായ ഈ നാടിനെ വികസനത്തിന്റെ പേരിൽ കാർന്നുതിന്നുന്നതിനെതിരെ ഉയർന്ന silent valley മുതൽക്കുള്ള ശക്തമായ പ്രക്ഷോഭങ്ങൾ ഈ നാടിനെ കുറയൊക്കെ അതേ സമ്പന്നതയിൽ നിലനിർത്തുന്നു.


    മുകളിൽ പറഞ്ഞ ലിസ്റ്റ് അപൂർണ്ണമാണെങ്കിലും കേരളത്തിനെ ഇന്നത്തെ കേരളമാക്കാൻ സഹായിച്ച സംഭവങ്ങളാണ് ഇവയെല്ലാം.എന്തെല്ലാം കുറവുകളുണ്ടെങ്കിലും സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ സന്ത്വനത്തിന് നിദാനമാകേണ്ട വികസനസങ്കല്പം ന്യൂനപക്ഷമായ corporateകളുടെ താല്പര്യങ്ങൾക്ക് വേണ്ടി അട്ടിമറിക്കുമ്പോൾ നാം നശിപ്പിക്കുന്നത് നമ്മുടെ മുൻപേ നടന്നവർ അനേകകാലത്തെ സഹനസമരങ്ങളിലൂടെ നേടിയെടുത്ത ഈ വാഗ്ദത്തഭൂമിയെയാണ്.അത് നിലനിർത്തുക എന്നുള്ളത് പുതിയ വികസനസങ്കൽപ്പങ്ങളുടെ മഞ്ഞവെളിച്ചത്തിൽ കണ്ണുചിമ്മിനിൽക്കുന്ന നമ്മളോരോരുത്തരുടേയും കടമയാണ്.

Saturday, March 8, 2014

കഥകളി എന്ന രംഗകല


കേരളത്തിലെ ഏറ്റവും പ്രചാരമേറിയ രംഗകല എന്ന നിലയിൽ കഥകളി മറ്റു രംഗകലകളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാവുന്നു.എല്ലാ കലാരൂപങ്ങളുടേയും ലക്ഷ്യം വിവിധ കഥാപാത്രങ്ങളിലൂടേയും സന്ദർഭങ്ങളിലൂടേയും ഉള്ള ഭാവസ്ഫുരീകരണവും അതിന്റെ വിനിമയവും ആണ്.അങ്ങനെ വരുംബോൾ കഥകളി മറ്റ് രംഗകലകളായ നാടകത്തിൽ നിന്നും സിനിമയിൽ നിന്നും എങ്ങനെ വ്യത്യസ്തമാവുന്നു.കഥകളിയിൽ അഭിനയത്തിനാണോ ആട്ടത്തിനാണോ കൂടുതൽ പ്രാധാന്യം എന്ന തർക്കം അനവധി കാലമായിട്ട് ഇവിടെ നിലനിൽക്കുന്നുണ്ട്.കഥകളി കണ്ടു മാത്രം ആസ്വാദകനായിട്ടുള്ള ഒരാളുടെ അഭിപ്രായം മാത്രമാണിത്.

കഥകളിയുടെ രംഗപാഠം സൂക്ഷ്മമായി പരിശോധിച്ചാൽ അതിന്റെ ഒരു ന്യൂനത തന്നെ അതിന്റെ നേട്ടമായി ഭവിച്ചു എന്ന് മനസ്സിലാവും. കൂടുതലും അമാനുഷകഥാപാത്രങ്ങൾ നിറഞ്ഞ കഥകളിയിൽ അമാനുഷപ്രവൃത്തികൾ നിറഞ്ഞ അഭിനയരംഗങ്ങൾ അധികം ഉണ്ടായി എന്നത് സ്വാഭാവികം മാത്രം.പക്ഷെ നാടകത്തിലോ സിനിമയിലോ കാണുന്ന പോലെ പശ്ചാത്തലക്രമീകരണങ്ങളുടെ സഹായത്തോടെ  സൃഷ്ടിക്കപ്പേടുന്ന അന്തരീക്ഷം കഥകളിക്ക് അന്യമായി.ഈ അഭാവം കഥകളി എന്ന കലാരൂപത്തിന് ഗുണമായി ഭവിച്ചു.നാടകത്തിലും സിനിമയിലും നടൻ സൃഷ്ടിക്കേണ്ടാത്ത അന്തരീക്ഷം കഥകളിയിൽ നടൻ തന്റെ ആംഗികാഭിനയത്തിലൂടെ സൃഷ്ടിക്കണം എന്ന അവസ്ഥ വന്നു.ഇത് ശൈലീകൃതമായ രംഗപാഠത്തിന്റെ പ്രാധാന്യത്തെ ഊട്ടിയുറപ്പിച്ചു.ഭാവാഭിനയം ആംഗികാഭിനയത്തിനെ സഹായിക്കുന്ന ഘടകം മാത്രമായിമാറി.കൈലാസോദ്ധാരണം ഒരു ഉദാഹരണം മാത്രം.ആംഗികാഭിനയത്തിന്റെ ശക്തിയും സൗന്ദര്യവും എങ്ങനെ ഈ രംഗത്തിന്റെ മാറ്റു കൂട്ടുന്നു എന്ന് നമുക്ക് മനസ്സിലാവുന്നതാണ്.

അതേസമയം ആംഗികാഭിനയം കൂടാതയുള്ള ഭാവാഭിനയമുഹൂർത്തങ്ങൾ സിനിമയിലോ സാഹിത്യത്തിലോ അനുഭവപ്പെടുന്ന അളവിൽ എനിക്ക് കഥകളിയിൽ അനുഭവപെട്ടിട്ടില്ല.സിനിമയിൽ ലഭിക്കുന്ന പശ്ചാത്തലാന്തരീക്ഷത്തിന്റേയോ പശ്ചാത്തലസംഗീതത്തിൻടേയോ പിന്തുണ കഥകളിയിൽ താരതമ്മ്യേന കുറവായതാവാം ഇതിന് കാരണം.പിറവി എന്ന സിനിമയിൽ പ്രേംജി അവതരിപ്പിക്കുന്ന കഥാപാത്രം മകനെ കാത്തിരിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗത്തിന്റെ ഒരു തീവ്രത നളചരിതത്തിലെ മറിമാങ്കണ്ണി എന്ന പദത്തിന്റെ രംഗാഭിനയത്തിൽ എനിക്ക് അനുഭവപ്പെട്ടിട്ടില്ല ( സന്ദർഭം ഒന്നല്ലെങ്കിലും).ഇതിന് physical spaceന്റെ ഒരു പരിമിതിയും കാരണമാവാം.അതേ സമയം തന്നെ മേൽസൂചിപ്പിച്ച കൈലാസോദ്ധാരണം എന്ന രംഗത്തിന്റെ ഗാംഭീര്യം ഒരു സിനിമയിലോ സീരിയലിലോ എനിക്കനുഭവപ്പെട്ടിട്ടുമില്ല. ഈ പരിമിതികൾ മനസ്സിൽ കണ്ടുകൊണ്ടാവാം ആദ്യകാലങ്ങളിലെ ആട്ടകഥാകാരന്മാർ ആംഗികാഭിനയത്തിന് പ്രാധാന്യമുള്ള ശൈലീകൃതമായ ആട്ടകഥകൾ ചിട്ടപ്പെടുത്തിയത്.


ഇവിടെ കഥയറിഞ്ഞ് ആട്ടം കാണുക എന്ന പ്രയോഗം തന്നെ പരിമിതിയായി     മാറുന്നു.കഥയുടെ വിവിധ രസങ്ങൾക്കപ്പുറം ശൈലീകൃതമായ ആട്ടങ്ങളോട് സാത്മ്യം പ്രാപിക്കാൻ കഴിയുംബോളാണ് കഥകളിയാസ്വാദനം അർത്ഥപൂർണ്ണമാവുന്നത്.ഈ ചിട്ടപ്രധാനമായ ആട്ടങ്ങളുടെ അഭാവം മൂലമാവാം മാനസികദ്രവീകരണശക്തിയുള്ള പല സന്ദർഭങ്ങളുണ്ടായിട്ടും സമീപകാലത്തുണ്ടായിട്ടുള്ള പല ആട്ടകഥകൾക്കും  കഥകളിയാസ്വാദകരുടെ ഇടയിൽ രണ്ടാം സ്ഥാനം മാത്രം ലഭിക്കുന്നത്.

Monday, March 3, 2014

ഭാരതീയവിജ്ഞാനം


ലോകത്തിലെ ഏറ്റവും സംബന്നമായ വിജ്ഞാനശാഖയായിരുന്നു ഭാരതത്തിന്റേത്.പ്രകൃതിയിലെ സൂര്യൻ മുതൽ പുൽക്കൊടി വരെയുള്ള എല്ലാ പ്രതിഭാസങ്ങളേയും ബഹുമാനിക്കാൻ പഠിപ്പിക്കുന്ന വേദങ്ങളും ലോകത്തിലെ ഏറ്റവും ആഴമേറിയ തത്ത്വചിന്താപദ്ധതിയായ ഉപനിഷത്തുക്കളും കണക്കിൽ ഭാസ്കരനും ജ്യോതിശാസ്ത്രത്തിൽ ആര്യഭട്ടനും വൈദ്യത്തിൽ ചരകനും ശുശ്രുതനും യുക്തിചിന്തയിൽ ചാർവാകനും സാഹിത്യത്തിൽ വ്യാസനും വാൽമീകിയും ഭാഷാശാസ്ത്രത്തിൽ പാണിനിയും കാമസൂത്രത്തിൽ വത്സ്യായനനും യോഗശാസ്ത്രത്തിൽ പതഞ്ജലിയും നാട്യശാസ്ത്രത്തിൽ ഭരതമുനിയും തുടങ്ങി ലോകത്തിലെ ഏതു സംസ്കാരത്തേയും അസൂയപ്പെടുത്തുന്ന അളവിൽ സംബന്നമായിരുന്നു പുരാതന ഭാരതം.യൂറോപ്പിലെ നവോത്ഥാനത്തിന് നൂറ്റാണ്ടുകൾക്ക് മുൻബ് തന്നെ ഭാരതീയ ശാസ്ത്രശാഖ അഭൂതപൂർവമായ വികാസം പ്രാപിച്ചിരുന്നു.പക്ഷെ ഈ ശാസ്ത്രമുന്നേറ്റം നമ്മൾക്ക് അധികകാലം മുന്നോട്ട് കൊണ്ടുപൊവാൻ കഴിഞ്ഞില്ല, പകരം പാശ്ചാത്യനാടുകളിൽ വികസിച്ച ആധുനിക ശാസ്ത്രശാഖ നമ്മളെ മറികടന്ന് അനേകകാതം മുന്നോട്ട് പോയി.ഇതിന് ആരെയാണ് പഴിചാരേണ്ടത്? ഗാർഗിപോലുള്ള വ്യക്തികൾ ജീവിച്ചിരുന്ന ഈ നാട്ടിൽ വിമർശനവിധേയമായിരുന്ന ഈ വിജ്ഞാനശാഖകൾക്ക് എങ്ങനെയാണ് നാശം സംഭവിച്ചത്?ഇതിന്റെ കാരണം അന്വേഷിച്ചാൽ അത് ശാസ്ത്രീയമല്ല,  മറിച്ച് ചരിത്രപരമാണ് എന്ന് മനസ്സിലാവും.
വൈദികഹിന്ദുമതത്തിന് ഏറ്റ വലിയ ഒരു പ്രഹരമായിരുന്നു മൗര്യസാമ്രാജ്യകാലഘട്ടത്തിലെ ഭരണം.ആ കാലഘട്ടത്തിലാണ് ബുദ്ധമതം ഇവിടെ പ്രചാരം നേടിയത്.മൗര്യരാജാക്കന്മാരുടെ സഹായത്തോടെ ബുദ്ധമതം ഭാരതം മുഴുവൻ എന്ന പോലെ വ്യാപിച്ചു.ബ്രാഹ്മണരുടെ വൈദികാധിപത്യത്തിനെതിരെയുള്ള ഒരു വിപ്ലവമായിരുന്നല്ലോ ബുദ്ധമതം.ഇത് ഹിന്ദുമതത്തിനേൽപ്പിച്ച ക്ഷീണം കുറച്ചൊന്നുമായിരുന്നില്ല.പിന്നീട് ഹിന്ദുമതത്തിന് ഒരു ഉണർവുണ്ടായത് ഗുപ്തസാമ്രാജ്യകാലഘട്ടത്തിലായിരുന്നു.ആ കാലഘട്ടത്തിന്റെ ഏറ്റവും വലിയ സംഭാവനയായിരുന്നു ഭക്തിപ്രസ്ഥാനം.
ഭക്തിപ്രസ്ഥാനം ഹിന്ദുമതത്തെ കൂടുതൽ ജനകീയവൽക്കരിച്ചു.ബ്രാഹ്മണർക്കും ക്ഷത്രീയർക്കും മാത്രം പ്രാധാന്യമുണ്ടായിരുന്ന ഹിന്ദുമതം കൂടുതൽ inclusive ആയി മാറി.സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനതയെ ആകർഷിക്കാൻ അവർ കണ്ടെത്തിയ ഉപാധി സംഗീതവും കഥകളും ആയിരുന്നു.മീരാഭായിയും സൂർദാസുമെല്ലാം ഉദാഹരണം.കഥകളുടെ കാര്യം ചിന്തിച്ചപ്പോൾ സാധാരണജനങ്ങളുടെ കഥകൾക്ക് പകരം ഈശ്വരന്റെ കഥകളാണ് ഈയൊരു സന്ദർഭത്തിൽ അത്യാവശ്യം എന്ന് തിരച്ചറിഞ്ഞു.ഉപനിഷത്തുക്കളിലെ ആഴമേറിയ ആശയങ്ങൾ സാധാരണജനങ്ങളെ ആകർഷിക്കില്ല എന്ന് തിരിച്ചറിഞ്ഞ ഇവർ ഇതിഹാസത്തിലെ ചോരയും നീരുമുള്ള കഥാപാത്രങ്ങളെ അമാനുഷകഥാപാത്രങ്ങളായി ചിത്രീകരിച്ച് പുതിയൊരു കാല്പനികഛായയുള്ള കഥകൾ സൃഷ്ടിച്ചു.അങ്ങനെ പുരാണങ്ങൾ പിറവിയെടുത്തു.മനുഷ്യകഥാനുഗായിയായ സാഹിത്യം ഈശ്വരകഥാനുഗായിയായി മാറി.
ഭക്തിപ്രസ്ഥാനം സാമൂഹ്യപരമായ വലിയൊരു വിപ്ലവമാണ് സൃഷ്ടിച്ചതെങ്കിലും ഭാരതീയശാസ്ത്രവിജ്ഞാനശാഖയ്ക്ക് അത് പ്രതികൂലമായി ഭവിച്ചു.മനുഷ്യകഥാനുഗായികളായിരുന്ന രചനകൾ ഈശ്വരകഥാനുഗായികളായി മാറിയപ്പോൾ വിമർശനബുദ്ധ്യാ സമീപിക്കേണ്ടിയിരുന്ന പുസ്തകങ്ങളെല്ലാം പൂജനീയ വസ്തുക്കളായി മാറി.നവോത്ഥാനന്തര യൂറോപ്പിൽ ആധുനികശാസ്ത്രം മതത്തെ വിഴുങ്ങിയപ്പോൾ ഇവിടെ മറിച്ചാണ് സംഭവിച്ചത്; മതം ശാസ്ത്രത്തെ വിഴുങ്ങി!!!!!!!!!!!!!!!!!പുതിയ മതാഖ്യാനങ്ങളുടെ വെളിച്ചത്തിലായി പിന്നീടുള്ള എല്ലാ ആഖ്യാനങ്ങളും.
ആരാധ്യപുരുഷന്മാരായ ഈശ്വരന്മാരുടെ കഥകൾ പറയുന്ന പുസ്തകങ്ങൾ വിമർശിക്കുന്നത് മഹാപാപമായി കാണുന്ന ഒരു സമൂഹമായി മാറി നമ്മുടേത്.മതവിശ്വാസങ്ങളെയെല്ലാം തകർത്തെറിഞ്ഞുകൊണ്ട് ശരികളിൽ നിന്ന് കൂടുതൽ ശരികളിലേക്ക് ആധുനികശാസ്ത്രം വളർന്നപ്പോൾ മതം വിഴുങ്ങിയ ഭാരതത്തിലെ ശാസ്ത്രം വിമർശനവിധേയമാക്കാൻ നമ്മൾ ഭയന്നു.തെറ്റുതിരുത്തി മുന്നേറാനുള്ള ഈ ഭയം നമ്മളുടെ ശാസ്ത്രശാഖയുടെ വളർച്ചയെ തടഞ്ഞുനിർത്തി.സ്വതന്ത്രമായി വായിക്കപ്പെടേണ്ടുന്ന പുസ്തകങ്ങൾ പൂജിക്കപ്പെട്ടു തുടങ്ങിയപ്പോൾ അത് ചോദ്യം ചെയ്യലിന്റെ അന്ത്യം കുറിച്ചു.
 പുസ്തകങ്ങൾ പൂജിക്കപ്പെടുംബോൾ അക്ഷരങ്ങൾ മരിക്കുന്നു………അറിവും!!!!