കഥകളിയിൽ കാണികളെ ഏറ്റവുമധികം ത്രസിപ്പിക്കുകയും ആവേശചിത്തരാക്കുകയും ചെയ്യുന്ന കഥാപാത്രമാണ് ഉത്ഭവത്തിലെ രാവണൻ.ചെന്നൈ ഉത്തരീയം ഇന്നലെ അവതരിപ്പിച്ച ഉത്ഭവത്തിൽ രാവണനെ അവതരിപ്പിച്ച ശ്രീ കലാമണ്ഡലം പ്രദീപ് മേൽസൂചിപ്പിച്ച ഘടകങ്ങളോട് പൂർണ്ണമായും നീതി പുലർത്തി.കഥകളിയിലെ മറ്റു കഥാപാത്രങ്ങളെ അപേക്ഷിച്ച് പണ്ഡിതപാമര ഭേദമന്യേ ആത്മഭാവം തോന്നുന്ന കഥാപാത്രമാണ് രാവണൻ.അതിന് കാരണം നമ്മുടെ തന്നെ ഒരു അപരവ്യക്തിത്വമാണ് രാവണൻ എന്നുളളതാണ്.കഥകളിയിലെ രാവണൻറെ പാത്രസൃഷ്ടി അസുരൻ എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്ന അധമതലങ്ങളെ മറികടന്ന് മനുഷ്യൻറെ അപരിമേയമായ ആന്തരികശക്തിയുടെ ഉദാത്തമായ പ്രതിനിധാനമായി മാറുന്നു.രാവണൻറെ ഈ അപരിമേയ ശക്തി അഭിനയിച്ച് ഫലിപ്പിക്കുന്നതിൽ ശ്രീ പ്രദീപ് കാണിച്ച വൈഭവം അസാധാരണമായിരുന്നു.
തൻറെ അപ്രതിരോധ്യമായ ശക്തിയിൽ അടിയുറച്ച് വിശ്വസിക്കുന്ന കാര്യത്തിൽ രാവണനോളം പൂർണ്ണത പ്രകടിപ്പിക്കുന്ന ഒരു കഥാപാത്രം ലോകസാഹിത്യത്തിൽ തന്നെ വിരളമായിരിക്കും.തനിക്ക് തികച്ചും അവകാശപ്പെട്ട വരങ്ങൾ ത്രൈലോക്യനാഥനായ ബ്രഹ്മാവാണെങ്കിൽപ്പോലും താണ്കേണപേക്ഷിച്ച് വാങ്ങുകയല്ല വേണ്ടത്, മറിച്ച് വർദ്ധിതവീര്യത്തോടുകൂടി പിടിച്ചുവാങ്ങുകയാണ് വേണ്ടത് എന്ന കാര്യത്തില്‍ രാവണന് യാതൊരു സംശയവുമില്ല.ഈ ഉറച്ച അവകാശബോധം സാധാരണക്കാരായ നമ്മളെ ഉത്തേജിപ്പിച്ചില്ലെങ്കിലേ അത്ഭുതമുളളൂ.തനിക്ക് എന്തുകൊണ്ടും അർഹതയുളള അവകാശങ്ങൾ ലഭിച്ചതിനുശേഷം അവ തന്ന ആളെ ആവശ്യത്തിലധികം ബഹുമാനിക്കാനോ അയാളോട് അനാവശ്യമായ നന്ദിപ്രകടനം നടത്താനോ ആത്മവിശ്വാസത്തിൻറെ മൂർത്തിമദ്ഭാവമായ രാവണന് സാധിക്കുന്നില്ല.ഈ ഒരു ഊർജ്ജിതമായ വ്യക്തിത്വം തന്നെയാണ് ദുർബലചിത്തരായ നമ്മളെ രാവണൻറെ ആരാധകരാക്കുന്നത്.തൻറെ സ്വകാര്യമായ നേട്ടത്തിന് വേണ്ടി സ്വവ്യക്തിത്വം ഒരിടത്തും അടിയറ വെയ്ക്കുന്നില്ല എന്നുളളത് നമ്മുടെ ബഹുമാനം പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു.അഞ്ചാമത്തെ അഗ്നിയായി സൂര്യനോട് നിൽക്കണമെന്ന് അപേക്ഷിക്കുകയല്ല രാവണൻ ചെയ്യുന്നത് മറിച്ച് കൽപ്പിക്കുകയാണ്.അവകാശബോധവും ജീവിതാഭിലാഷങ്ങളുമുളള ഏതൊരു വ്യക്തിയെപ്പോലെയും തൻറെ ലക്ഷ്യം നേടിയെടുക്കാൻ സ്വജീവൻപോലും ബലിയർപ്പിക്കാൻ തയ്യാറാവുംബോൾ രാവണൻ എന്ന കഥാപാത്രം പാത്രസൃഷ്ടിയുടെ അത്യുദാത്ത മേഖലകൾ കൈയ്യടക്കുന്നു.ഈ പാത്രസൃഷ്ടിയിൽ ആട്ടകഥാകാരൻ പ്രകടിപ്പിച്ച ഔചിത്യം അനിർവചനീയമാണ്.ഓരോ സന്ദർഭത്തിലുമുളള അലർച്ച പോലും ഈ കഥാപാത്രത്തിന്‍റെ പ്രൗഢിയുടെ ആക്കം കൂട്ടുന്നു.
ഏതൊരു കാലഘട്ടത്തിലേയും മനുഷ്യസമൂഹത്തിൽ കാണുന്ന നിഷ്കർമ്മണ്യതയുടെ പ്രതീകങ്ങളാണ് കുംഭകർണ്ണനും വിഭീഷണനും.അതർഹിക്കുന്ന പുച്ഛത്തോടെ പ്രതാപബലവാനായ രാവണൻ തളളിക്കളയുന്നു.പക്ഷെ അപ്പോഴും തൻറെ സഹോദരന്മാരോടുളള സ്നേഹം ഏതൊരു മനുഷ്യനേയും പോലെ രാവണൻറെ മനസ്സിലും ഊറിക്കൂടി വരുന്നു.പാത്രസൃഷ്ടിയിലുളള അതിസൂക്ഷ്മമായ കൈയ്യടക്കത്തിലൂടെ അസുരൻ എന്നുളളത് നമ്മളിലെല്ലാം കുടികൊളളുന്ന ഒരു മാനസികതലമാണെന്ന് ആട്ടകഥാകാരൻ പറയാതെ പറയുന്നു.ഈയൊരു പാത്രസൃഷ്ടിവൈഭവമാണ് സാധാരണക്കാരായ നമ്മളേയും രാവണനുമായി തന്മയീഭവിപ്പിക്കുന്നത്.മനുഷ്യമനസ്സിലെ ഈ വിവിധ ഭാവങ്ങളെ അസാധാരണമായ കൈയ്യടക്കത്തോടെ അഭിനയിച്ചു ഫലിപ്പിച്ച ശ്രീ കലാ. പ്രദീപ് കഥകളിയിലെ എക്കാലത്തേയും മികച്ച നടന്മാരിൽ ഒരാളാണെന്ന് സംശയലേശമന്യേ തെളിയിച്ചു.
ശ്രീ കലാ. ബാജിയോ അവതരിപ്പിച്ച കുംഭകർണ്ണനും ശ്രീ കലാ. ശിബിചക്രവർത്തി അവതരിപ്പിച്ച വിഭീഷണനും ശ്രീ പ്രദീപിന് മികച്ച പിന്തുണ നല്കി.ശ്രീ അത്തിപറ്റ രവിയും ശ്രീ പനയൂർ കുട്ടനും നയിച്ച സംഗീതവും ശ്രീ കലാ. ബാലസുന്ദരനും ശ്രീ കലാ. വേണുമോഹനും ശ്രീ കലാ. ഹരിദാസനും ശ്രീ കലാ. വൈശാഖനും നയിച്ച മേളവിഭാഗവും പിന്നണിയിൽ പ്രവർത്തിച്ച ശ്രീ കലാ. സതീശനും ശ്രീ കോട്ടയ്ക്കൽ കുഞ്ഞിരാമനും ശ്രീ ഉണ്ണികൃഷ്ണനും ശ്രീ രാജനും ഈ ഉത്ഭവം ചെന്നൈയിലെ കഥകളി പ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണ് നൽകിയത്.
No comments:
Post a Comment