Wednesday, July 9, 2014

നളചരിതം അസ്തിത്വവാദവീക്ഷണത്തില്‍


ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യശതകത്തില്‍ യൂറോപ്പില്‍ പ്രചുരപ്രചാരം നേടിയ ഒരു ജീവിതവീക്ഷണമാണ് അസ്തിത്വവാദം.ഷാങ് പാള്‍ സാര്‍ ത്ര്, ഫ്രാന്‍സ് കാഫ്ക, ഹൈഡഗര്‍ തുടങ്ങിയവരിലൂടെയാണ് ഈ പ്രസ്ഥാനം ശ്രദ്ധേയമായത്.ഈ വീക്ഷണം വ്യക്തിജീവിതത്തെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുകയും അവന്‍റെ അസ്തിത്വം, പ്രശ്നങ്ങള്‍, ജീവിതസാഫല്യം എന്നിവ ചര്‍ച്ചചെയ്യുകയും ചെയ്തു.നിര്‍ഭാഗ്യവശാല്‍ മനുഷ്യത്വത്തിന്‍റെ അന്തസ്സ് പാലിക്കാത്ത, അരാജകത്ത്വവും അകര്‍മ്മണ്യതയും പ്രചരിപ്പിക്കുന്ന ഒരിരുണ്ട തത്ത്വസംഹിതയാണ് ഇതെന്ന ആരോപണം ഈ പ്രസ്ഥാനം നേരിട്ടു.പക്ഷെ ഇതിന്‍റെ പ്രധാനിയായ സാര്‍ ത്ര് പറയുന്നത് അസ്തിത്വവാദം നിരാശയും വിഷാദവും ജനിപ്പിക്കുമെന്നല്ല മറിച്ച് മനുഷ്യന്‍റെ പുരോഗതിക്ക് അവന്‍ മാത്രമാണ് ഉത്തരവാദി എന്നും ആ ലക്ഷ്യം നേടാന്‍ അവന്‍ സ്വയം പ്രവര്‍ത്തിച്ച് ലക്ഷ്യപ്രാപ്തിയിലെത്തണമെന്നുമാണ്.ഇത് വളരെ ധീരവും പ്രസാദാത്മകവുമായ ഒരു കര്‍മ്മകാഹളമാണെന്ന് സാര്‍ ത്ര് പറയുന്നു.ഇത് സ്വന്തം ചിന്തയുടേയും കര്‍മ്മത്തിന്‍റേയും നവീകരണത്തിലൂടെമാത്രമേ സാധിക്കുകയുളളൂ.അതിന് ശ്രമിക്കാതിരിക്കുമ്പോള്‍ ജീവിതം നൈരാശ്യജനകമായ വിഷാദാത്മകത്വം കൈവരിക്കും.ഈയൊരു ജീവിതവീക്ഷണത്തിന്‍റെ പശ്ചാത്തലത്തില്‍ നളദമയന്തിമാരുടെ ജീവിതത്തെ അപഗ്രഥിക്കാനാണ് ഈ കുറിപ്പില്‍ ശ്രമിക്കുന്നത്.
പുരാണകഥയുടെ അവിഭാജ്യഘടകങ്ങളായ പ്രകൃത്യതീതശക്തികളുടേയും അതിമാനുഷകഥാപാത്രങ്ങളുടേയും സാന്നിധ്യംകൊണ്ട് സമ്പന്നമാണല്ലോ കഥകളി.അങ്ങനെവരുമ്പോള്‍ മറ്റു ആട്ടകഥകളെ അപേക്ഷിച്ച് പച്ചയായ മനുഷ്യജീവിതത്തോട് ഏറെകുറെ അടുത്ത്നില്‍ക്കുന്ന ഒരു ആട്ടകഥയാണ് നളചരിതം.പ്രഥമദൃഷ്ട്യാ ഏതൊരു സാധാരണക്കാരന്‍റെ ജീവിതത്തിലും സംഭവിക്കാവുന്ന കാര്യങ്ങളാണ് ഇതിലും കാണുവാന്‍ കഴിയുക.ഈ നാടകീയ രംഗങ്ങളാണ് നളചരിതത്തെ ഇത്രയും ജനകീയമായ ഒരാട്ടക്കഥയാവാന്‍ സഹായിച്ചത്.എങ്കിലും ഇതിഹാസനിഷ്പന്നമായ ഒരു കഥയായതുകൊണ്ട് നളചരിതത്തിലും മേല്‍പറഞ്ഞ അവിശ്വസനീയത കാണുവാന്‍ കഴിയും.കാര്‍ക്കോടകന്‍റെ ദംശനത്തിലൂടെ ബാഹുകനായി മാറുന്ന നളന്‍, നളന്‍റെ അവിശ്വസനീയമായ പാചകവൈദഗ്ദ്ധ്യം, നാലാം ദിവസത്തിലെ അശരീരി തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം.ഇവ ആ കാലഘട്ടത്തിലെ സാഹിത്യത്തിന്‍റെ പൊതുവായ സ്വഭാവം എന്നല്ലാതെ ഒരു ദോഷമായി കാണാന്‍ കഴിയില്ല.സാഹിത്യത്തെ വിണ്ണില്‍നിന്ന് മണ്ണിലേക്ക് ഇറക്കിക്കൊണ്ട് വന്ന ഷേക്സ്പിയറില്‍പോലും ഈ രീതിയിലുളള പാത്രസൃഷ്ടി കാണുവാന്‍ കഴിയും.പക്ഷെ പിന്നീട് സാഹിത്യം വളരുകയും മനുഷ്യകേന്ദ്രിതമായ സാഹിത്യം വികസിക്കുകയും ചെയ്തു.അങ്ങനെ വികസിച്ചു വന്ന ഒരു കലാപ്രസ്ഥാനമാണ് അസ്തിത്വവാദം.ഇതിന്‍റെ വെളിച്ചത്തില്‍ മേല്‍പറഞ്ഞ അവിശ്വസനീയ ഘടകങ്ങളെ മാറ്റിനിര്‍ത്തികൊണ്ട് നളചരിതത്തെ നോക്കികാണുന്നത് വളരെ രസകരമായിരിക്കും.
വിഷാദവും നഷ്ടബോധവും നിറഞ്ഞ ജീവിതസന്ദര്‍ഭങ്ങളില്‍നിന്ന് തന്നില്‍നിന്ന് വിദൂരമായ, തനിക്കതീതമായ ഒരു ലക്ഷ്യപ്രാപ്തിക്കാണ് അസ്തിത്വവാദം പ്രാധാന്യം നല്‍കുന്നത് എന്നതിനാല്‍ ചൂതില്‍ തോറ്റ് സര്‍വ്വസ്വവും നഷ്ടപ്പെട്ട നളന്‍റെ ജീവിതസന്ദര്‍ഭത്തില്‍ നിന്ന് തുടങ്ങുന്നതാവും ഭംഗി.ചൂതുകളിയിലെ തോല്‍വിയില്‍ തുടങ്ങുന്നു നളന്‍റെ കര്‍മ്മത്തിന്‍റെ പരാജയം.പിന്നീട് അവസാനം വരേയും ആ കര്‍മ്മവിമുഖത വെടിഞ്ഞ് മേല്‍സൂചിപ്പിച്ച വിദൂരമായ ലക്ഷ്യപ്രാപ്തിയിലെത്താന്‍ നളനു സാധിക്കുന്നില്ല.പലരും നളനെ ഗ്രീക്ക് ദുരന്തനായകന്മാരുമായി താരതമ്യപ്പെടുത്തി കാണാറുണ്ട്.പക്ഷെ ഞാനതിനോട് വിയോജിക്കുന്നു.കാരണം തന്‍റെ ദുരിതാവസ്ഥയിലും ധൈര്യവും ആദര്‍ശവും ഊര്‍ജ്ജവും കൈവെടിയാത്തവരാണ് ഗ്രീക്ക് ദുരന്ത നായകര്‍.പക്ഷെ നളന്‍റെ കാര്യത്തില്‍ അത് ദിനംപ്രതി കുറഞ്ഞുവരുന്നതായാണ് കാണുന്നത്.തന്നെ പൂര്‍ണ്ണമായി വിശ്വസിച്ച് ഇറങ്ങിവന്ന ദമയന്തിയെ ബാലിശമായ രീതിയില്‍ കാട്ടിലുപേക്ഷിക്കുകയാണ് നളന്‍ ചെയ്യുന്നത്.അസ്തിത്വവാദം ലക്ഷ്യം വെയ്ക്കുന്ന ജീവിത വിജയത്തിന് നേര്‍വിപരീതമായിരുന്നു നളന്‍റെ ചെയ്തി.പിന്നീടങ്ങോട്ട് മുഴുവനും തന്‍റെ വിധിയെയോര്‍ത്ത് വിലപിക്കുന്ന നളനെയാണ് കാണാന്‍ കഴിയുന്നത്.തന്‍റെ വിഷമാവസ്ഥയെ തരണം ചെയ്ത് പൂര്‍വ്വസ്ഥിതിയിലേക്കെത്താനുളള ആത്മാര്‍ത്ഥമായ ഒരു ശ്രമവും നളനില്‍ കാണുന്നില്ല.ഈയൊരു കര്‍മ്മവിമുഖതയെ ഭത്സിക്കുകയും സ്വപ്രയത്നത്തിലൂടെ എല്ലാ ഐശ്വര്യങ്ങളും തിരികെ പിടിക്കണം എന്നും കാര്‍ക്കോടകന്‍ "നീ തന്നെ വേണം തവ ഗുണ ഘടേ" എന്ന ഉപദേശത്തിലൂടെ നളനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.ഈ കാര്‍ക്കോടകവചനം തന്നെയാണ് അസ്തിത്വവാദത്തിന്‍റെ അടിസ്ഥാന ആശയവും പരമമായ ലക്ഷ്യവും.പക്ഷെ രസകരമെന്നു പറയട്ടെ ഈ കര്‍മ്മോന്മുഖത നളനിലല്ല കാണാന്‍ കഴിയുന്നത് പകരം ദമയന്തിയിലാണ്.നളദമയന്തീപുനഃസമാഗമത്തിന് എല്ലാ പ്രയത്നവും അതിന്‍റെ ആത്മസംഘര്‍ഷങ്ങളും ഏറ്റെടുക്കുന്നത് ദമയന്തിയാണ്.അതുകൊണ്ട്തന്നെ രണ്ടാം ദിവസത്തിനു ശേഷം നളചരിതം എന്നതിനു പകരം ദമയന്തീചരിതം എന്നു പറയുന്നതാണ് ഉചിതം.ദമയന്തിയുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന സാന്നിധ്യം ഇത് സാധൂകരിക്കുന്നു.
തന്നെ നിരുത്തരവാദപരമായി ഉപേക്ഷിച്ചു പോയിട്ടും നളനോട് ദമയന്തിക്ക് ഒരു വെറുപ്പും തോന്നുന്നില്ല എന്ന് മാത്രമല്ല പുനഃസമാഗമം നല്ലവണ്ണം ആഗ്രഹിക്കുകയും ചെയ്യുന്നു.വെറുതെ ആഗ്രഹിക്കുക മാത്രമല്ല അതിനുവേണ്ടി വളരെ നയപരമായ രീതിയില്‍ കാര്യങ്ങള്‍ മുമ്പോട്ട് കൊണ്ട് പോകുകയും ചെയ്യുന്നു.തന്‍റെ അസ്തിത്വദുഃഖത്തേയും വിഷാദാവസ്ഥയേയും പ്രവൃത്തിയിലൂടെ മറി കടക്കാന്‍ ദമയന്തി ശ്രമിക്കുമ്പോള്‍ നളന്‍ തന്‍റെ കഷ്ടസ്ഥിതിയോര്‍ത്തും ദുര്‍വിധിയെ പഴിച്ചുകൊണ്ടും മുഴുവന്‍ സമയവും വിലപിച്ചുകൊണ്ടിരിക്കുന്നു.ദമയന്തിയുമായിട്ട് പുനഃസമാഗമം നളന്‍ വളരെയധികം ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനു വേണ്ടിയുളള ഒരു പ്രയത്നവും എടുക്കുന്നതായി കാണുന്നില്ല.ഒരിക്കല്‍ നളന്‍ തന്‍റെ കദനകഥ അയവിറക്കുന്നതു കണ്ടപ്പോള്‍ ജീവലന്‍ കാര്യമന്വേഷിക്കുന്നുണ്ട്.അപ്പോള്‍ നളന്‍ ഒരര്‍ദ്ധസത്യമായ കഥയാണ് പറയുന്നത്.അതേസമയം തികച്ചും നുണയായിട്ടുളള തന്‍റെ രണ്ടാം വിവാഹവാര്‍ത്ത അമ്മയുടെ സമ്മതത്തോട്കൂടി ദമയന്തി മാലോകരെ അറിയിക്കുന്നു.തന്‍റെ കഷ്ടസ്ഥിതിയില്‍ വെറുതെ വിലപിച്ചിരിക്കാതെ സ്വപ്രയത്നത്തിലൂടെ ലക്ഷ്യപ്രാപ്തിയിലെത്തണം എന്ന് ദമയന്തി നമുക്ക് കാണിച്ചു തരുന്നു.അങ്ങനെ എല്ലാ അര്‍ത്ഥത്തിലും നളചരിതം ദമയന്തീചരിതമായി മാറുന്നു.
അസ്തിത്വവാദത്തിന്‍റെ അടിസ്ഥാന ആശയമായ വ്യക്തിഗതപ്രയത്നത്തിലൂടെയുളള ലക്ഷ്യപ്രാപ്തി ദമയന്തിയുടെ പ്രയത്നത്തിലൂടെ നളദമയന്തിമാരുടെ ജീവിതത്തില്‍ സാധിക്കുമ്പോള്‍ ദമയന്തി എന്ന കഥാപാത്രം ലോകസാഹിത്യത്തിലെ ഏറ്റവും ശ്രേഷ്ഠമായ സ്ത്രീകഥാപാത്രങ്ങളിലൊന്നായി മാറുന്നു.

1 comment: