നൃത്ത-നൃത്ത്യ-നാട്യങ്ങളുടെ സമഞ്ജസ സമ്മേളനത്തിലൂടെ ലഭിക്കുന്ന രസാനുഭൂതിയാണ് കഥകളിയുടെ ആത്യന്തിക ലക്ഷ്യം എന്ന വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഉത്തരിയം അവതരിപ്പിച്ച കീചകവധം കഥകളി.ഈ രസാനുഭൂതി കാണികളുടെ മനസ്സിനെ വിമലീകരിച്ച് ആനന്ദത്തെ പ്രദാനം ചെയ്യുന്നു.
ലോകധർമ്മിയുടെ വീക്ഷണത്തിൽ അധാർമ്മികം എന്ന് തോന്നാവുന്ന ഒരു കഥയാണ് കീചകവധം.പക്ഷെ അന്നത്തെ സാമൂഹ്യവ്യവസ്ഥയിൽ തികച്ചും സ്വാഭാവികവും.ദാസ്യസ്ത്രീകൾ അധികാരി വർഗ്ഗത്തിന്റെ ഇംഗിതത്തിന് വഴങ്ങേണ്ടവരാണെന്ന് വിശ്വസിക്കുകയും അതിന് മൌനാനുവാദം നൽകുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് കീചകൻ.അങ്ങനെയുള്ള ഒരു വ്യക്തി പ്രധാനകഥാപാത്രമായി വരുന്ന ഒരു കഥ കാണുംബോൾ നമ്മളും ആ ഭൂതകാലാന്തരീക്ഷത്തിലേക്ക് മനസ്സുകൊണ്ട് സഞ്ചരിക്കാൻ തയ്യാറാവണം.അതല്ലാതെ നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ മൂല്യങ്ങളെ മനസ്സിൽ വെച്ചുകൊണ്ട് കീചകവധം കണ്ടാൽ ആട്ടകഥാകാരൻ മനസ്സിൽ കണ്ടതിനു നേർ വിപരീതമായേ ആസ്വാദനം സംഭവിക്കുകയുള്ളൂ.അങ്ങനെ വന്നാൽ കീചകന് പകരം സൈരന്ധ്രിയായിരിക്കും നമ്മൾ സിമ്പതൈസ് ചെയ്യുന്ന കഥാപാത്രം.അപ്പോൾ ആട്ടകഥാകാരന്റെ എല്ലാ ഉദ്ദേശലക്ഷ്യങ്ങളും അവിടെ പരാജയപ്പെടുകയും കഥകളിയുടെ അടിസ്ഥാനലക്ഷ്യം തകരുകയും ചെയ്യുന്നു.
കഥകളിയുടെ അടിസ്ഥാനലക്ഷ്യത്തിൽനിന്ന് വ്യതിചലിക്കാൻ സാധിക്കാതെ കീചകൻ എന്ന കഥാപാത്രത്തിലേക്ക് ഒരു സൂചികാഗ്രത്തിലേക്കെന്നപോലെ സൂക്ഷ്മദൃക്കായിരിക്കാൻ ആസ്വാദകനെ പ്രേരിപ്പിക്കുന്നു എന്നതിലൂടെ കീചകവധം നാട്യധർമ്മിയുടെ കാഹളപടഹധ്വനികൾ മുഴങ്ങുന്ന ഒരു ഉത്സവമായി മാറുന്നു.ഈ ഉത്സവാഘോഷത്തിൽ എല്ലാ കാണികൾക്കും തിമിർത്താനന്ദിക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും ചാരിതാർത്ഥ്യജനകമായ കാര്യം.സൈരന്ധ്രിയുടെ കരണത്തടിച്ചതിനു ശേഷം കീചകൻ മിശ്രവികാരങ്ങളോട്കൂടി തന്റെ കൈയ്യിനെ ശകാരിക്കുന്ന ഒരു രംഗം മാത്രം മതി ആ തരിപ്പ് നമുക്കനുഭവപ്പെടാൻ.അങ്ങനെ എത്രയെത്ര രംഗങ്ങളാണ് ശ്രീ പ്രദീപും കൂട്ടരും ഇന്നലെ ഭംഗിയാക്കിയത്.
എത്ര നയനാനന്ദകരമായിരുന്നു ഇന്നലത്തെ വേദി!!!മൂന്ന് തലമുറയിൽ പെട്ട കലാകാരന്മാർ ഒരു അഹംബോധവുമില്ലാതെ പരസ്പരം സഹകരിച്ചും പ്രോത്സാഹിപ്പിച്ചും അവിസ്മരണീയമാക്കിയ വേദി!!!ഏറ്റവും സീനിയറായ നാരായണേട്ടന്റെ അയത്നലളിതവും ശബ്ദഗാംഭീര്യം നിറഞ്ഞതുമായ സംഗീതവും അടുത്ത തലമുറയിൽ കഥകളിയുടെ രൂപ-ശില്പ സൌന്ദര്യത്തിന്റെ പതാകവാഹകനാകാൻ ശേഷിയുള്ള ശ്രീ പ്രദീപും പിന്നെ യുവതലമുറയിലെ നിറഞ്ഞ പ്രതീക്ഷകളായ മറ്റെല്ലാ കലാകാരന്മാരും ചേർന്ന് ഉത്സവമാക്കിയ ഈ വേദി ഒരിക്കലും മറക്കാൻ കഴിയില്ല.കഥകളിയുടെ ഭാവി ഈ കലാകാരന്മാരുടെ കൈയ്യിൽ സുരക്ഷിതമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
അണിയറയിൽ പ്രവർത്തിച്ച സതീശേട്ടനേയും കുഞ്ഞിരാമേട്ടനേയും രാമകൃഷ്നനേയും പ്രത്യേകം അഭിനന്ദിക്കുന്നു.
No comments:
Post a Comment