Sunday, March 22, 2015

യതീഷ് 'ഭരത്' ചന്ദ്രൻ

ഷാജി കൈലാസ് പണി ഒന്നും ഇല്ലാണ്ടെ ഈച്ച ആട്ടി വീട്ടിലിരിക്കുമ്പോളാണ്, കാണാപാഠം പഠിച്ച് പരൂക്ഷ പാസായ, കരിക്ക് ചെത്തിയപോലത്തെ മോന്തയുമായി നമ്മടെ ചെക്കൻ 'കലികാലനീലകണ്ഠന്റെ' പഴേ സീഡിയെല്ലാം കണ്ട് ആവേശം കേറി തെരുവിലേക്കിറങ്ങിയത്.കല്ല്യാണഫോട്ടോഗ്രാഫറെയെല്ലാം വെച്ച് യൂട്ടൂബ് വീഡിയോയും ഇറക്കി.പക്ഷെ ചെക്കൻ പഠിച്ച 'ഇന്ത്യ' ഹൈദരാബാദ് പൊലീസ് അക്കാദമിയിലെ ജ്യോഗ്രഫി പുത്തകത്തിലെ ഇന്ത്യയായിരുന്നു.ഡെമോഗ്രാഫിയെപ്പറ്റി പഠിച്ചതോ മറ്റേ IASകാർ ബോളുരുട്ടി കളിക്കണ ക്ലബ്ബിൽ നിന്നും.വീഡിയോയ്ക്ക് ലൈക്കടിക്കാൻ തലക്ക് വെളിവില്ലാത്ത ഏത് വണ്ടി കണ്ടാലും "എന്തൊരു സ്പീഡാ" എന്ന് പറയുന്ന കൊടിയേറ്റം 'മല്ലു ന്യൂ ജനറേഷൻ ഫാൻസും'.ഇവറ്റകൾക്ക് യതീഷ് ചന്ദ്രയും കെ.എം.മാണിയും ഉമ്മൻ ചാണ്ടിയും സുധീരനും ഭരണാധികാരികളായി കിട്ടിയത് ഒരു കാവ്യനീതിയാണ്.ഇനി ബീഫ് കഴിക്കാത്ത നനഞ്ഞ സുരേഷ് ഗോപിമാരുടെ കാലമാണ്.യതീഷ് ചന്ദ്രമാർ "ഇത്രേയുള്ളൂ മല്ലൂസ്" എന്ന് ക്യാമറാമാനോടൊപ്പം വിളിച്ച് പറഞ്ഞുകൊണ്ടേയിരിക്കും.വിദ്യാർത്ഥി രാഷ്ട്രീയവും തെരുവ് യോഗങ്ങളും പൊതുജനപ്രക്ഷോഭങ്ങളും നാടിന്റെ "മോഡി കൂട്ടുന്ന വികസനത്തിന്" എതിരാണെന്നും നാണക്കേടാണെന്നും വിശ്വസിക്കുന്ന ഒരു അരാഷ്ട്രീയ യുവജനസമൂഹത്തിന് യതീഷ് ചന്ദ്രമാർ ഭൂഷണം തന്നെയാണ്.അവരെകൊണ്ടേ ആറ്റുകാൽ പൊങ്കാലയ്ക്കും ഇടപ്പള്ളി പെരുന്നാളിനും കാഞ്ഞിരമറ്റം കൊടികുത്തിനും പൊതുജനത്തിനെ ആട്ടിയോടിച്ച് റോഡ് അടിച്ച് തളിച്ച് ശുദ്ധമാക്കി കാവൽ നിൽക്കാൻ കഴിയൂ.മല്ലൂ ഫാൻസ് അസോസിയേഷൻസ് കീ ജയ്!!!!!!!!!!
ഏതായാലും ജീവിതാനുഭവങ്ങൾക്ക് തന്നെയാണ് യഥാർത്ഥ അറിവ് നൽകാൻ കഴിയുക എന്ന് ഒരിക്കൽ കൂടി ബോദ്ധ്യായി.ഇത് താൻ ബുക്കിൽ നിന്ന് പഠിച്ച ഇന്ത്യയല്ല, കേരളമാണ് എന്ന് ജോസഫ് അലക്സ് സ്റ്റൈലിൽ ഡി.ജി.പി. പയ്യന് താക്കീത് നൽകിയെന്നാണ് പിന്നാമ്പുറ വാർത്ത!!!!!!

കറുപ്പും വെളുപ്പും

മനുഷ്യൻ അടിസ്ഥാനപരമായി മൃഗം(id) മാത്രമാണെന്നും അവനിൽ ‘സൂപ്പർ ഈഗോ’ എന്ന മനോനിലയിൽ ഒരു ഉട്ടോപ്യൻ സങ്കല്പം എല്ലാ കാലത്തും കുടികൊള്ളും എന്ന് സിഗ്മണ്ട് ഫ്രോയ്ഡ് വർഷങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞിട്ടുണ്ട്.പ്രാകൃതനിലയിൽ നിന്ന് ഒരു സാമൂഹ്യജീവിയായി മാറിയ മനുഷ്യൻ തന്റെ മൃഗീയവാസനകൾ പുതിയ ലോകക്രമത്തിന് പ്രതിലോമകരമാവും എന്ന് മനസ്സിലാക്കിയാണ് കൃത്രിമമായി സൃഷ്ടിച്ചെടുത്ത(ego) പെരുമാറ്റ സംഹിതകളിലൂടേയും സാംസ്കാരികവിനിമയങ്ങളിലൂടേയും സാമൂഹികജീവിതത്തിനെ ശരിതെറ്റുകൾക്കിടയിലെ നൂല്പാലത്തിലൂടെ മുന്നോട്ട് നയിച്ചത്.പക്ഷെ കാലം മുന്നേറിയപ്പോൾ പല കാരണങ്ങളെക്കൊണ്ട് അധികാരശ്രേണിയിൽ മാറ്റങ്ങൾ വരികയും അധികാരികൾ ശരിതെറ്റുകൾ നിർണ്ണയിക്കുന്ന അവസ്ഥ കൈവരികയും ചെയ്തു.തന്റെ യഥാർത്ഥ സ്വത്വമായ ‘ഇദി’നെ മനപ്പൂർവം മറന്നു കൊണ്ട് ഒരു കാലത്തും എത്തിച്ചേരാൻ സാധ്യതയില്ലാത്ത ‘സൂപ്പർ ഈഗോ’ എന്ന തലത്തിനെ അടിസ്ഥാനപ്പെടുത്തി ശരിതെറ്റുകളെ നിർണ്ണയിക്കാൻ തുടങ്ങി.പ്രായോഗികമായ ‘ഈഗോ’ എന്ന മനോനിലയെ തമസ്കരിച്ച് ഭാവനാത്മകമായ സൂപ്പർ ഈഗോയിനെ അടിസ്ഥാനപ്പെടുത്തി ശരിതെറ്റുകളെ കറുപ്പും വെളുപ്പും കള്ളികളാക്കി തിരിക്കാൻ തുടങ്ങി.
അടുത്ത കാലത്ത് നടന്ന പല സംഭവങ്ങളിലും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വരുന്ന പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവുന്നതും നമ്മൾ എല്ലാ പരിമിതികളും പോരായ്മകളും ഉള്ള മനുഷ്യരാണ് എന്ന ബോധ്യത്തോട്കൂടിയല്ല പ്രതികരിക്കുന്നത് മറിച്ച് ഈഗോ എന്ന ഘടകത്തെ പൂർണ്ണമായി അവഗണിച്ച് മനുഷ്യൻ എന്നാൽ രണ്ട് തരമേയുള്ളൂ: ഏറ്റവും നല്ലവനും ഏറ്റവും വൃത്തികെട്ടവനും.ഇങ്ങനെ കൃത്യമായി എങ്ങനെയാണ് മനുഷ്യനെ കറുപ്പും വെളുപ്പും കള്ളികളിൽ തരം തിരിക്കുന്നത് എന്നതാണ് മനസ്സിലാവാത്തത്.മതവിശ്വാസി നല്ലവനും നിരീശ്വരവാദി ചീത്തയും മാംസം കഴിക്കാത്തവൻ നല്ലവനും കഴിക്കുന്നവൻ അധമനും ഭാരതസംസ്കാരത്തെ പുകഴ്ത്തുന്നവൻ ശ്രേഷ്ഠനും തെറ്റു ചൂണ്ടികാണിക്കുന്നവൻ നീചനും മദ്യപിക്കുന്നവൻ ചീത്തയും മദ്യപിക്കാത്തവൻ നല്ലവനും അഴിമതിയെ എതിർക്കുന്നവൻ എളുപ്പത്തിൽ രാജ്യസ്നേഹിയും അതിൽ കൂടാത്തവൻ രാജ്യദ്രോഹിയും പ്രതിഷേധിക്കുന്നവന്‍ ദുര്‍മാര്‍ഗ്ഗിയും അനുസരിക്കുന്ന കുഞ്ഞാട് സന്മാര്‍ഗ്ഗിയും അങ്ങനെ പോകുന്നു നല്ലതിനേയും കെട്ടതിനേയും നിശ്ചയിക്കുന്ന ലളിതവത്കരണ പാഠങ്ങൾ.
ഈ സന്മാർഗ്ഗവാദികളുടെ ആക്രോശം കാണുമ്പോൾ ഒരേയൊരാഗ്രഹമേ ഇപ്പോൾ മനസ്സിലുള്ളൂ; “തെറ്റു ചെയ്യാത്തവരുണ്ടെങ്കിൽ കല്ലെറിയട്ടെ” എന്ന് വിളിച്ചുപറയുന്ന ഒരു പ്രായോഗികമതിയായ മനുഷ്യൻ പുനർജനിക്കേണമേ എന്ന്.