Wednesday, June 24, 2015

തുപ്പേട്ടൻ




എന്റെ താന്ത്രികവൃത്തിയുടെ ആദ്യ കളരിയാണ് തുപ്പേട്ടൻ.ആറാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് അച്ഛൻ ആദ്യമായിട്ട് തുപ്പേട്ടന്റെ കൂടെയുള്ള ഒരു പൂജയ്ക്ക് കൂട്ടികൊണ്ടുപോകുന്നത്.അന്നെന്റെ യോഗ്യത സഹസ്രനാമം കാണാതെ ചൊല്ലാൻ കഴിയുമായിരുന്നു എന്നതാണ്,സഹസ്രനാമം ചൊല്ലാറായാൽ ഓടി വന്നിരുന്ന് ചൊല്ലും, ബാക്കിയുള്ള സമയത്തെല്ലാം അവിടെയെവിടെയെങ്കിലും മാറിയിരുന്ന് ബാലരമ വായിക്കും.ഒരു കൊച്ചു കുട്ടിയോടുള്ള വാത്സല്ല്യം എന്നും കാണിച്ചിരുന്നു.താടീം മുടീം വളർത്തി ഭീകരരൂപികളായ തന്ത്രിമാരെപോലെയല്ലാതെ എപ്പോഴും സുന്ദരമായ ചിരിയോടും പ്രസന്നവദനനായും മാത്രം തുപ്പേട്ടനെ കണ്ടിരുന്നതുകൊണ്ട് ഒരിക്കലും അസൗഖ്യം തോന്നിയിരുന്നുമില്ല. തന്ത്രിമാർക്ക് അവശ്യം വേണ്ട ഒരു സ്വഭാവമാണ് ദേഷ്യവും പരപുച്ഛവും എന്ന് തെറ്റിദ്ധരിക്കുന്ന ഇക്കാലത്ത് തുപ്പേട്ടൻ ഒരു അപവാദമായിരുന്നു.നാലാളുകൂടുമ്പോൾ ഭക്തി അഭിനയിക്കുകയും പ്രവൃത്തിയിൽ പ്രകടനപരത മാത്രമവശേഷിപ്പിക്കുകയും ചെയ്യുന്ന തന്ത്രിമാർ അധികമുള്ള ഇക്കാലത്ത് തുപ്പേട്ടനെപോലുള്ള വ്യക്തികൾ അപൂർവം.
മേളവും കച്ചേരിയും കഥകളിയും തുടങ്ങി എല്ലാ കലകളും പൊതുസ്ഥലത്ത് നിന്ന് മതിമറന്ന് ആസ്വദിച്ചാൽ താൻ കെട്ടി പൊക്കിയ പൊള്ളയായ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുമോ എന്ന് സംശയിക്കുന്ന ആചാര്യന്മാർ ഉള്ള ഇക്കാലത്ത് തായമ്പകയുടെ മുമ്പിലും മേളത്തിന്റെ മുമ്പിലും കച്ചേരി സ്ഥലത്തും കഥകളി സ്ഥലത്തും മതിമറന്ന് നിന്നാസ്വദിക്കുന്ന തുപ്പേട്ടനെ അനവധി തവണ കണ്ടിട്ടുണ്ട്.എന്തിനേയും സമഭാവനയോടെ കാണാൻ കഴിയുന്ന ഒരു മനസ്സുണ്ടായതുകൊണ്ടാവാം അദ്ദേഹത്തിന് ഇതിനു കഴിഞ്ഞത്,
വളരെ അടുത്ത് ഇടപഴകാൻ സാധിച്ചതുകൊണ്ട് എനിക്കും ഈ വിയോഗം വ്യക്തിപരമായ ഒരു നഷ്ടമാണ്.തുപ്പേട്ടന്റെ (പുലിയന്നൂർ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്) ആത്മാവിന് നിത്യശാന്തി നേരുന്നു.

No comments:

Post a Comment