Sunday, August 2, 2015

കാക്കാമുട്ടൈ

ഒരു ജലബിന്ദുവിൽ സൂര്യനെ പ്രതിഫലിപ്പിക്കുന്ന വൈഭവമാണ് മഹത്തായ കലാസൃഷ്ടിയുടെ ലക്ഷണം.അപ്രകാരം ലക്ഷണമൊത്ത ഒരു അസാമാന്യ കലാസൃഷ്ടിയാണ് കാക്കാമുട്ടൈ എന്ന തമിഴ് ചലച്ചിത്രം.അസ്വാഭാവികതയും അതിനാടകീയതയും അരങ്ങുവാഴുന്ന തമിഴ്സിനിമയിൽ പതിവ് ശൈലിയിൽ നിന്ന് വിഭിന്നമായി ജീവിതത്തിന്റെ നേർകാഴ്ച്ച ഇത്ര സ്വാഭാവികവും വൈകാരികവുമായി ചിത്രീകരിച്ച ഈ സിനിമ ഒരു ക്ലാസ്സിക് തന്നെയാണ്.

ഒരു ചേരിയിൽ ജീവിക്കുന്ന രണ്ട് കൊച്ചു കുട്ടികളുടെ വളരെ സാധാരണമായ ആഗ്രഹങ്ങളുടെ നരേഷനിലൂടെ ഇന്ത്യ പോലുള്ള ഒരു ദരിദ്ര രാജ്യത്ത് നിലനിൽക്കുന്ന ഉച്ചനീചത്വങ്ങളേയും മുതലാളിത്ത വിപണി സൃഷ്ടിക്കുന്ന സാമ്പത്തിക വിടവുകളേയും അതിശക്തം എന്നാൽ വളരെ ലളിതമായ കഥപറച്ചിലിലൂടെ സംവിധായകൻ നമുക്ക് അനുഭവപ്പെടുത്തി തരുന്നു.പ്രശസ്ത ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കറ്റി അദ്ദേഹത്തിന്റെ Capital in the Twenty-First Century എന്ന പ്രശസ്തമായ പുസ്തകത്തിൽ പറയുന്നത് അസമത്വം സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ല മറിച്ച് മുതലാളിത്തത്തിന്റെ കൂടപ്പിറപ്പാണെന്നാണ്.ആ അഭിപ്രായം ശരിവെക്കുന്ന ഒന്നാണ് കാക്കാമുട്ടൈ. വർണ്ണ-ജാതി വിവേചനം വളരെ സങ്കീർണ്ണമായ ഇന്ത്യയിൽ പണം ഉണ്ടായതുകൊണ്ട് മാത്രം ഒരാൾ സ്വീകാര്യനാവില്ല മറിച്ച് അശാസ്ത്രീയമായ, ജന്മം കൊണ്ട് കൈമാറി വരുന്ന ഉത്കർഷസ്ഥാനം ലഭിച്ചാലേ ഒരാൾ സമൂഹത്തിന്റെ മുഖ്യധാരയിൽ സ്വീകാര്യനാവൂ എന്ന പൊള്ളുന്ന യാഥാർത്ഥ്യം ഈ സിനിമ നമ്മെ ശക്തമായി ഓർമ്മപ്പെടുത്തുന്നു.തൊലിയുടെ നിറവും ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ ഭംഗിയുമാണ് ഒരാളുടെ സ്ഥാനം നിർണ്ണയിക്കുന്നത് എന്ന പൊതുധാരണയെ ഈ സിനിമ വളരെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്.   


 അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.അതിവൈകാരികത അരങ്ങ് തകർക്കുന്ന തമിഴ് സിനിമയിൽ ഒരത്ഭുതമാണ് കാക്കാമുട്ടൈ.കുറച്ച് കാലമായി അതികാല്പനികതയുടെ ചളിക്കുണ്ടിൽ ആഴ്ന്ന് കിടക്കുന്ന മലയാള സിനിമാപ്രേമികൾ തീർച്ചയായിട്ടും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് കാക്കാമുട്ടൈ.ഇല്ലെങ്കിൽ അത് വലിയൊരു നഷ്ടമായിരിക്കും.

No comments:

Post a Comment