Wednesday, September 23, 2015

സംവരണം

നമ്പൂതിരി യോഗക്ഷേമ സഭയ്ക്ക് പിറകെ കേരളത്തിലെ തമിഴ് ബ്രാഹ്മണസഭയും സംവരണാനുകൂല്യങ്ങൾക്ക് വേണ്ടി അവകാശവാദം ഉന്നയിച്ചിരിക്കുന്നു.ഗുജറാത്തിലെ പട്ടേൽ സമുദായത്തിൽ നിന്ന് തുടങ്ങിയ ഈ അമർഷം പതുക്കെ ഇന്ത്യയിലെ എല്ലാ സംവരണവിരുദ്ധവിഭാഗങ്ങളിലേക്കും പടരുന്ന കാഴ്ച്ചയാണ് കാണുന്നത്.സവർണ്ണ വിഭാഗങ്ങൾക്ക് തങ്ങളുടെ പഴയ അവകാശങ്ങൾ തിരികെ നേടിയെടുക്കാൻ ഏറ്റവും പറ്റിയ അവസരം ബി.ജെ.പി. ഭരിക്കുന്ന ഇന്ത്യയാണെന്ന് മറ്റാരേക്കാളും നല്ലവണ്ണം അറിയുന്നത് ഇവിടുത്തെ സവർണ്ണർക്ക് തന്നെയാണ്.പക്ഷെ ഇവരെല്ലാം സംവരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ജോലിയിലും വിദ്യാഭ്യാസത്തിലുമുള്ള പരിഗണനകളാണ്.അതായത് സംവരണത്തിന്റെ ലക്ഷ്യം തന്നെ ജോലിയിലും വിദ്യാഭ്യാസത്തിലുമുള്ള പരിഗണനകളാണ് എന്ന രീതിയിലാണ് വ്യാഖ്യാനിക്കുന്നത്.പക്ഷെ ഇന്ത്യൻ ഭരണഘടന മേല്പറഞ്ഞ പരിഗണനകളെ ലക്ഷ്യമായിട്ടല്ല, മറിച്ച് മാർഗ്ഗം മാത്രമായിട്ടാണ് പറയുന്നത്.ലക്ഷ്യം സാമൂഹ്യമായിട്ടുള്ള അനീതിയും ചൂഷണവും തുടച്ച് നീക്കുക എന്നതാണ്.
“Article 46 of the Constitution states that "The State shall promote with special care the educational and economic interests of the weaker sections of the people, and, in particular, of the Scheduled Castes and the Scheduled Tribes, and shall protect them from social injustice and all forms of exploitation."
അതായത് ഈ സാമൂഹ്യാനീതിയും ചൂഷണവും തുടച്ച് നീക്കാൻ ഒരു ഉപാധി മാത്രമണ് സംവരണം.അതിനേറ്റവും ശക്തമായ മാർഗ്ഗം കാലാകാലങ്ങളായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ വിദ്യാഭ്യാസത്തിലൂടേയും ജോലി നൽകിയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ്.ഇപ്രകാരമുള്ള സാമൂഹികാനീതിയും ചൂഷണവും ഇവിടുത്തെ ഒരു സവർണ്ണ വിഭാഗവും അനുഭവിച്ചിട്ടില്ല, അനുഭവിക്കുന്നുമില്ല.അതുകൊണ്ട് തന്നെ അവർ സംവരണത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്നത് അസംബന്ധവുമാണ്.
യഥാർത്ഥത്തിൽ കാര്യങ്ങളെ സൂക്ഷ്മവായനയ്ക്ക് വിധേയമാക്കിയാൽ മനസ്സിലാവും ഇവർ സംവരണം ലഭിക്കാനല്ല സമരം ചെയ്യുന്നത്,പകരം ഇപ്പോൾ ലഭിക്കുന്നവർക്കുള്ള സംവരണം നിർത്തലാക്കാനാണ്.അതിനു ശേഷം ആർക്കും തെറ്റെന്ന് തോന്നാത്ത ‘കഴിവുള്ളവന് അവസരം നൽകുക’ എന്ന വ്യക്തിത്വ വികസന മന്ത്രം ഉയർത്തിക്കാട്ടി വീണ്ടും പഴയ പ്രതാപകാലത്തേക്ക് തിരിച്ചു വരികയും ചെയ്യാം.അതിന് ഏറ്റവും വളക്കൂറുള്ള മണ്ണ് ‘അച്ഛേ ദിൻ’ കൊണ്ട് വരാൻ പരിശ്രമിക്കുന്ന സംഘപരിവാരം ഭരിക്കുന്ന ഇന്നത്തെ ഇന്ത്യ തന്നെയാണ്.ഇപ്പോൾ പരിശ്രമിച്ചില്ലെങ്കിൽ അത് ഏറ്റവും വലിയ ചരിത്രവിഡ്ഢിത്തമാവുകയും ചെയ്യും.

Monday, September 21, 2015

Sanskrit Language

ലോകത്തിലെ ഏത് ഭാഷയും പോലെ സുന്ദരവും ലോകോത്തരസാഹിത്യം കൊണ്ട് സമ്പന്നവുമാണ് സംസ്കൃതം.പക്ഷെ ഒരു ഭാഷ ജൈവമായി നിലനിൽക്കുന്നത് അതിന്റെ രണ്ട് രൂപങ്ങളായ വരമൊഴിയിലൂടേയും വാമൊഴിയിലൂടേയും ആണ്.സംസ്കൃതഭാഷയെ സംബന്ധിച്ചിടത്തോളം അതിന്റെ വരമൊഴിരൂപം ഒരു പരിധി വരെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.എന്നാൽ വാമൊഴിരൂപം നമുക്ക് പൂർണ്ണമായി നഷ്ടപ്പെട്ടു എന്ന്തന്നെ പറയാം.അത് ആർഷഭാരതവക്താക്കൾ കരുതുന്നപോലെ വിദേശഭാഷയായ ഇംഗ്ലീഷിന്റെ കടന്ന് കയറ്റം കൊണ്ടൊന്നുമല്ല, മറിച്ച് നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന ദുഷിച്ച സാമൂഹ്യാന്തരീക്ഷം ഭൂരിപക്ഷജനതയിൽ നിന്ന് ദൈവീകതയുടെ പേരിൽ ഈ ഭാഷയെ മാറ്റിനിർത്തിയതുകൊണ്ടാണ്.ലോകത്ത് ഒരു ഭാഷാസമൂഹങ്ങളിലും കാണാത്ത രീതിയിലുള്ള അശാസ്ത്രീയമായ ദൈവീകത സംസ്കൃതഭാഷയ്ക്ക് ചാർത്തികൊടുക്കുകയും അതിനെ വിമർശനബുദ്ധ്യാ പഠിക്കുന്നതിനു പകരം പൂജിക്കുന്നു എന്ന ദുര്യോഗമാണ് ഈ ഭാഷ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.ഒരു സമൂഹത്തിലെ ഭൂരിപക്ഷ ജനത സംസാരിക്കുമ്പോൾ മാത്രമേ ആ ഭാഷ ജൈവമായി നിലനിൽക്കുകയുള്ളൂ.നിർഭാഗ്യവശാൽ നമ്മുടെ സങ്കുചിത മനസ്ഥിതി കൊണ്ട് അതിന്റെ വാമൊഴിരൂപം നഷ്ടപ്പെട്ടു.ഇപ്പോൾ ഈ വാർത്ത ഒറ്റ നോട്ടത്തിൽ വളരെ പ്രോത്സാഹനകരം എന്ന് തോന്നാം.പക്ഷെ ഇവർ സംസാരഭാഷ എന്ന് അവകാശപ്പെടുന്നത് വരമൊഴിയാണ് എന്ന് ഈ വാർത്തയിൽ കൊടുത്തിരിക്കുന്ന ഉദാഹരണം വായിച്ചാൽതന്നെ മനസ്സിലാവും.അത് മലയാളത്തിൽ ഭർത്താവ് ഭാര്യയോട് പുട്ടിൽ തേങ്ങ കുറവാണ് എന്ന പരാതി "പുട്ടിൽ തേങ്ങയുടെ പ്രതിനിധാനം കുറവാണ്" എന്ന് പറഞ്ഞാൽ എത്രകണ്ട് അരോചകമാവുമോ അതു പോലെ പരിഹാസ്യമാവും.അതുകൊണ്ട് നഷ്ടപ്പെട്ടതിനെ വികലമായി തിരിച്ചു കൊണ്ടുവരുന്നതിലും ഭേദം നിലവിലുള്ളതിനെ സമൂഹത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കുക എന്നതാണ്.അതിന് 'ദേവനാഗരി' എന്ന ദുർഗന്ധം വമിക്കുന്ന തിരിച്ചറിയൽ കാർഡ് ആദ്യം വലിച്ചെറിയണം.

Actor Srinivasan

കേരളത്തിലെ മധ്യവർഗ്ഗപൊതുബോധത്തിനെ ചൂഷണം ചെയ്താണ് എല്ലാ ശ്രീനിവാസൻ സിനിമകളും ഉണ്ടായിരിക്കുന്നത്.എന്തിനേയും ഉപരിപ്ലവമായി സമീപിക്കുന്ന ഈ പൊതുബോധം അതുകൊണ്ട് തന്നെ ശ്രീനിവാസൻ സിനിമയിലെ അരാഷ്ട്രീയതയേയും പൊതുസമൂഹത്തിന് പരിഹാസ്യമായ സംഭവങ്ങളുടെ ചിത്രീകരണത്തേയും കൈയ്യടിച്ചു സ്വീകരിച്ചു.അതിന്റെ ആവർത്തനം മടുത്തു എന്നതിന്റെ ലക്ഷണമാണ് അടുത്തകാലത്തിറങ്ങിയ അയാളുടെ എല്ലാ സിനിമകളും.ഇങ്ങനെ തന്റെ പ്രശസ്തിക്ക് ക്ഷയം വന്നു തുടങ്ങുമ്പോൾ എല്ലാ വിദ്വാന്മാർക്കും ഉണ്ടാവുന്ന ഒരു അസുഖമാണ് ആദർശവേഷം കെട്ടുക എന്നത്.അതിനും അവർ തിരഞ്ഞെടുക്കുക മേല്പറഞ്ഞ പൊതുസമൂഹത്തിൽ കൂടുതൽ ആദർശപരിവേഷം ലഭിക്കുന്ന മേഖലകൾ തിരഞ്ഞെടുക്കുക എന്നതാണ്.അങ്ങനെയാണ് ടിയാൻ ഇപ്പോൾ ഏറ്റവും ജനശ്രദ്ധ ലഭിക്കുന്ന ജൈവപച്ചക്കറിക്കൃഷിയിലേക്ക് കാലെടുത്ത് വെക്കുന്നത്.ജൈവപച്ചക്കറി എന്ന സങ്കല്പത്തിന് ദോഷമൊന്നുമില്ല.പക്ഷെ അതിന്റെ പേരിൽ ശാസ്ത്രീയമായി വികസിതമായ എല്ലാം തെറ്റാണ് എന്ന് വാദിക്കുന്ന മൗലികവാദം ഒരു മനോരോഗമാണ്.ജൈവപച്ചക്കറിയുടെ പേരിൽ എല്ലാ കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷി രീതികൾ അസംബന്ധമാണ് എന്ന് വാദിക്കുമ്പോൾ ശ്രീനിവാസൻ അപമാനിക്കുന്നത് ഭക്ഷ്യക്ഷാമം നേരിട്ട ഇന്ത്യയെ അതിൽ നിന്ന് കരകയറ്റി ഇന്നീ കാണുന്ന സ്വയം പര്യാപ്തത കൈവരിക്കാൻ സഹായിച്ച കുറേ ശാസ്ത്രജ്ഞരുടെ മഹത്തായ സംഭാവനകളെയാണ്.


ഇതേ മനോരോഗത്തിന്റെ ഏറ്റവും ഭീകരമായ വേർഷനാണ് ഇപ്പോൾ ഇയാൾ പറയുന്ന ക്യാൻസർ ചികിത്സയുമായി ബന്ധപ്പെട്ട പൊട്ടത്തരങ്ങൾ.ഏത് വിഷയവും അന്ധമായി പിന്തുടരുന്നത് മൗലികവാദമാണ്.ആ മനോരോഗത്തിന് ചികിത്സയാണ് ആദ്യം വേണ്ടത്.എത്രയും പെട്ടെന്ന് അയാളുടെ ബുദ്ധിക്ക് ബാധിച്ചിരിക്കുന്ന ക്യാൻസറിന് ചികിത്സ തേടിയിട്ടാവാം മലയാളി മധ്യവർഗ്ഗത്തെ പ്രബുദ്ധരാക്കൽ പ്രക്രിയ. 

Minority status for Namboothiri

ജീവിതം തന്നെ സമരമായി മാറിയ തൊഴിലാളി വര്‍ഗ്ഗം അധികാരികളുടെ കാരുണ്യത്തിനും സഹായത്തിനും വേണ്ടി കാത്തുനില്‍ക്കാതെ തങ്ങളുടെ അവകാശങ്ങള്‍ക്കായി ധീരമായി പോരാടുന്ന ഒരു രോമാഞ്ചജനകമായ കാഴ്ചയാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.ഇതേ കാലഘട്ടത്തില്‍ തന്നെ നമ്പൂതിരി സമുദായത്തെ ന്യൂനപക്ഷമായി അംഗീകരിക്കണം എന്ന പരിഹാസ്യവും അവശത നിറഞ്ഞതുമായ നിര്‍ദ്ദേശവും കാണേണ്ടി വന്നത് ചരിത്രത്തിന്‍റെ ഒരു കാവ്യനീതിയാവും.
യാതൊരു ശാസ്ത്രീയസാധൂകരണവുമില്ലാത്ത പാരമ്പര്യവാദത്തിലധിഷ്ഠിതമായി ഒരു ദേശത്തെ മുഴുവന്‍ അടക്കിവാണ ന്യൂനപക്ഷവിഭാഗമാണ് നമ്പൂതിരി സമുദായം.പഴയ ചൊല്ലു പോലെ 'ഉണ്ണുക, ഉറങ്ങുക,ഉണ്ണിയെ ഉണ്ടാക്കുക' എന്നല്ലാതെ ശരീരം അനക്കി പണിയെടുത്ത ശീലം നമ്പൂതിരിക്ക് ഉണ്ടായിരുന്നില്ല.അതിനൊരു മാറ്റം വന്നത് ഭൂപരിഷ്കരണത്തോട് കൂടിയാണ്.വിദ്യാഭ്യാസം നേടി ശരീരമനങ്ങി ജോലിയെടുത്താലേ പട്ടിണി കിടക്കാതെ ജീവിക്കാന്‍ കഴിയൂ എന്നവസ്ഥ വന്നപ്പോള്‍ അവന്‍ പഠിക്കാനും ജോലിക്ക് പോവാനും തയ്യാറായി.പക്ഷെ അപ്പഴും ശാന്തി-തന്ത്രവൃത്തി-വൈദികവൃത്തി തുടങ്ങിയ മേഖലകളിലെ അവകാശം വിട്ടുകൊടുത്തില്ല.ഇന്ന് വിദ്യാഭ്യാസം നേടാത്ത നമ്പൂതിരി യുവാക്കള്‍ ജീവിക്കുന്നത് മേല്‍പറഞ്ഞ ഏതെങ്കിലും ജോലി കൊണ്ടാണ്.അതിലുളള കുത്തക തകരുകയും എല്ലാ ജാതിക്കാര്‍ക്കും ഈ പ്രവൃത്തികള്‍ ചെയ്യാം എന്ന സ്ഥിതി വന്നാലേ നമ്പൂതിരി സമുദായം ആധുനികമായി പുരോഗമിക്കൂ.അതു വരെ ഉപനയനം കഴിഞ്ഞാല്‍ ഒരു വര്‍ഷം ചമതയിട്ടാല്‍ മതിയോ അതോ മൂന്നു വര്‍ഷം ചമതയിടണോ എന്ന ബാലിശമായ വിഷയത്തില്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്ത് കാലം കഴിക്കും.
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ നമ്പൂതിരി സമുദായത്തിലെ ദുരാചാരങ്ങളില്‍ നിന്ന് സമുദായത്തെ വിമുക്തമാക്കി നമ്പൂതിരിയെ മനുഷ്യനാക്കി ആധുനികവത്കരിക്കാനാണ് യോഗക്ഷേമ സഭ സ്ഥാപിതമായതെങ്കില്‍ ഇന്ന് കാലത്തിനനുസരിച്ച് സഭാംഗങ്ങളെ ആധുനിക വിദ്യാഭ്യാസത്തിലൂടെ കൂടുതല്‍ പുരോഗമനമാക്കാനാണ് ശ്രമിക്കേണ്ടത്.അല്ലാതെ യാതൊരു അര്‍ഹതയുമില്ലാതെ അവശതയനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് നല്‍കേണ്ടുന്ന സംവരണത്തിന് അവകാശമുന്നയിച്ചു കൊണ്ടല്ല.അത് ചരിത്രത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാവും.സ്മൃതി കൊണ്ട് കെട്ടിയുയര്‍ത്തിയ കോട്ടക്കൊത്തളങ്ങളെ പുരോഗമനചിന്ത കൊണ്ട് തല്ലി തകര്‍ത്ത വി.ടിയും എം.ആര്‍.ബിയും പ്രേംജിയുമെല്ലാം തുടങ്ങിയ ഒരു മഹാപ്രസ്ഥാനത്തെ വീണ്ടും സ്മൃതി കൊണ്ട് ഇരുട്ടറ കെട്ടി സമുദായംഗങ്ങളെ തളച്ചിടാന്‍ ശ്രമിച്ചാല്‍ കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല.എം.ടി. എഴുതിയത് പോലെ നാലുകെട്ട് പൊളിച്ച് കാറ്റും വെളിച്ചവും കടക്കുന്ന ഒരു കെട്ടിടം പണിയാനാവണം യോഗക്ഷേമസഭ ശ്രമിക്കേണ്ടത്.