ലോകത്തിലെ ഏത് ഭാഷയും പോലെ സുന്ദരവും ലോകോത്തരസാഹിത്യം കൊണ്ട് സമ്പന്നവുമാണ് സംസ്കൃതം.പക്ഷെ ഒരു ഭാഷ ജൈവമായി നിലനിൽക്കുന്നത് അതിന്റെ രണ്ട് രൂപങ്ങളായ വരമൊഴിയിലൂടേയും വാമൊഴിയിലൂടേയും ആണ്.സംസ്കൃതഭാഷയെ സംബന്ധിച്ചിടത്തോളം അതിന്റെ വരമൊഴിരൂപം ഒരു പരിധി വരെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.എന്നാൽ വാമൊഴിരൂപം നമുക്ക് പൂർണ്ണമായി നഷ്ടപ്പെട്ടു എന്ന്തന്നെ പറയാം.അത് ആർഷഭാരതവക്താക്കൾ കരുതുന്നപോലെ വിദേശഭാഷയായ ഇംഗ്ലീഷിന്റെ കടന്ന് കയറ്റം കൊണ്ടൊന്നുമല്ല, മറിച്ച് നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന ദുഷിച്ച സാമൂഹ്യാന്തരീക്ഷം ഭൂരിപക്ഷജനതയിൽ നിന്ന് ദൈവീകതയുടെ പേരിൽ ഈ ഭാഷയെ മാറ്റിനിർത്തിയതുകൊണ്ടാണ്.ലോകത്ത് ഒരു ഭാഷാസമൂഹങ്ങളിലും കാണാത്ത രീതിയിലുള്ള അശാസ്ത്രീയമായ ദൈവീകത സംസ്കൃതഭാഷയ്ക്ക് ചാർത്തികൊടുക്കുകയും അതിനെ വിമർശനബുദ്ധ്യാ പഠിക്കുന്നതിനു പകരം പൂജിക്കുന്നു എന്ന ദുര്യോഗമാണ് ഈ ഭാഷ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.ഒരു സമൂഹത്തിലെ ഭൂരിപക്ഷ ജനത സംസാരിക്കുമ്പോൾ മാത്രമേ ആ ഭാഷ ജൈവമായി നിലനിൽക്കുകയുള്ളൂ.നിർഭാഗ്യവശാൽ നമ്മുടെ സങ്കുചിത മനസ്ഥിതി കൊണ്ട് അതിന്റെ വാമൊഴിരൂപം നഷ്ടപ്പെട്ടു.ഇപ്പോൾ ഈ വാർത്ത ഒറ്റ നോട്ടത്തിൽ വളരെ പ്രോത്സാഹനകരം എന്ന് തോന്നാം.പക്ഷെ ഇവർ സംസാരഭാഷ എന്ന് അവകാശപ്പെടുന്നത് വരമൊഴിയാണ് എന്ന് ഈ വാർത്തയിൽ കൊടുത്തിരിക്കുന്ന ഉദാഹരണം വായിച്ചാൽതന്നെ മനസ്സിലാവും.അത് മലയാളത്തിൽ ഭർത്താവ് ഭാര്യയോട് പുട്ടിൽ തേങ്ങ കുറവാണ് എന്ന പരാതി "പുട്ടിൽ തേങ്ങയുടെ പ്രതിനിധാനം കുറവാണ്" എന്ന് പറഞ്ഞാൽ എത്രകണ്ട് അരോചകമാവുമോ അതു പോലെ പരിഹാസ്യമാവും.അതുകൊണ്ട് നഷ്ടപ്പെട്ടതിനെ വികലമായി തിരിച്ചു കൊണ്ടുവരുന്നതിലും ഭേദം നിലവിലുള്ളതിനെ സമൂഹത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കുക എന്നതാണ്.അതിന് 'ദേവനാഗരി' എന്ന ദുർഗന്ധം വമിക്കുന്ന തിരിച്ചറിയൽ കാർഡ് ആദ്യം വലിച്ചെറിയണം.
No comments:
Post a Comment