Wednesday, September 23, 2015

സംവരണം

നമ്പൂതിരി യോഗക്ഷേമ സഭയ്ക്ക് പിറകെ കേരളത്തിലെ തമിഴ് ബ്രാഹ്മണസഭയും സംവരണാനുകൂല്യങ്ങൾക്ക് വേണ്ടി അവകാശവാദം ഉന്നയിച്ചിരിക്കുന്നു.ഗുജറാത്തിലെ പട്ടേൽ സമുദായത്തിൽ നിന്ന് തുടങ്ങിയ ഈ അമർഷം പതുക്കെ ഇന്ത്യയിലെ എല്ലാ സംവരണവിരുദ്ധവിഭാഗങ്ങളിലേക്കും പടരുന്ന കാഴ്ച്ചയാണ് കാണുന്നത്.സവർണ്ണ വിഭാഗങ്ങൾക്ക് തങ്ങളുടെ പഴയ അവകാശങ്ങൾ തിരികെ നേടിയെടുക്കാൻ ഏറ്റവും പറ്റിയ അവസരം ബി.ജെ.പി. ഭരിക്കുന്ന ഇന്ത്യയാണെന്ന് മറ്റാരേക്കാളും നല്ലവണ്ണം അറിയുന്നത് ഇവിടുത്തെ സവർണ്ണർക്ക് തന്നെയാണ്.പക്ഷെ ഇവരെല്ലാം സംവരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ജോലിയിലും വിദ്യാഭ്യാസത്തിലുമുള്ള പരിഗണനകളാണ്.അതായത് സംവരണത്തിന്റെ ലക്ഷ്യം തന്നെ ജോലിയിലും വിദ്യാഭ്യാസത്തിലുമുള്ള പരിഗണനകളാണ് എന്ന രീതിയിലാണ് വ്യാഖ്യാനിക്കുന്നത്.പക്ഷെ ഇന്ത്യൻ ഭരണഘടന മേല്പറഞ്ഞ പരിഗണനകളെ ലക്ഷ്യമായിട്ടല്ല, മറിച്ച് മാർഗ്ഗം മാത്രമായിട്ടാണ് പറയുന്നത്.ലക്ഷ്യം സാമൂഹ്യമായിട്ടുള്ള അനീതിയും ചൂഷണവും തുടച്ച് നീക്കുക എന്നതാണ്.
“Article 46 of the Constitution states that "The State shall promote with special care the educational and economic interests of the weaker sections of the people, and, in particular, of the Scheduled Castes and the Scheduled Tribes, and shall protect them from social injustice and all forms of exploitation."
അതായത് ഈ സാമൂഹ്യാനീതിയും ചൂഷണവും തുടച്ച് നീക്കാൻ ഒരു ഉപാധി മാത്രമണ് സംവരണം.അതിനേറ്റവും ശക്തമായ മാർഗ്ഗം കാലാകാലങ്ങളായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ വിദ്യാഭ്യാസത്തിലൂടേയും ജോലി നൽകിയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ്.ഇപ്രകാരമുള്ള സാമൂഹികാനീതിയും ചൂഷണവും ഇവിടുത്തെ ഒരു സവർണ്ണ വിഭാഗവും അനുഭവിച്ചിട്ടില്ല, അനുഭവിക്കുന്നുമില്ല.അതുകൊണ്ട് തന്നെ അവർ സംവരണത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്നത് അസംബന്ധവുമാണ്.
യഥാർത്ഥത്തിൽ കാര്യങ്ങളെ സൂക്ഷ്മവായനയ്ക്ക് വിധേയമാക്കിയാൽ മനസ്സിലാവും ഇവർ സംവരണം ലഭിക്കാനല്ല സമരം ചെയ്യുന്നത്,പകരം ഇപ്പോൾ ലഭിക്കുന്നവർക്കുള്ള സംവരണം നിർത്തലാക്കാനാണ്.അതിനു ശേഷം ആർക്കും തെറ്റെന്ന് തോന്നാത്ത ‘കഴിവുള്ളവന് അവസരം നൽകുക’ എന്ന വ്യക്തിത്വ വികസന മന്ത്രം ഉയർത്തിക്കാട്ടി വീണ്ടും പഴയ പ്രതാപകാലത്തേക്ക് തിരിച്ചു വരികയും ചെയ്യാം.അതിന് ഏറ്റവും വളക്കൂറുള്ള മണ്ണ് ‘അച്ഛേ ദിൻ’ കൊണ്ട് വരാൻ പരിശ്രമിക്കുന്ന സംഘപരിവാരം ഭരിക്കുന്ന ഇന്നത്തെ ഇന്ത്യ തന്നെയാണ്.ഇപ്പോൾ പരിശ്രമിച്ചില്ലെങ്കിൽ അത് ഏറ്റവും വലിയ ചരിത്രവിഡ്ഢിത്തമാവുകയും ചെയ്യും.

No comments:

Post a Comment