Sunday, March 27, 2016

ഉത്തരീയത്തിന്റെ ബകവധം

നൃത്തനാടകം എന്ന് വിശേഷിപ്പിക്കാവുന്ന കഥകളിയുടെ ചൊല്ലിയാട്ടസൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന കഥകളാണ് കോട്ടയം കഥകൾ.അതിനെ അതിശയിപ്പിക്കുന്ന ആട്ടക്കഥകൾ പിന്നീടുണ്ടായിട്ടുണ്ടോ എന്നതും സംശയം.തലമുറകൾ കഴിയുംതോറും ഈ ചൊല്ലിയാട്ടവിശുദ്ധി കാത്തു സൂക്ഷിക്കുക എന്നത് തന്നെയാണ് കഥകളിയെ നിലനിർത്തുക എന്നതിന്റെ അർത്ഥവും.അങ്ങനെ കഥകളിയെ അടുത്ത തലമുറയിലേക്ക് കൂട്ടി കൊണ്ടുപോകുന്ന ഒരുപറ്റം കലാകാരന്മാരിൽ വളരെയധികം പ്രതീക്ഷ നൽകുന്നവരാണ് ശ്രീ കലാ: നീരജും ശ്രീ കലാ:അരുൺ വാര്യരും.ഇത് തെളിയിക്കുന്നതായിരുന്നു ഇന്നലെ ഉത്തരീരം അവതരിപ്പിച്ച പാണ്ഡവായനം സീരീസിലെ ബകവധം കഥകളി.

ലളിതയുടെ (ഹിഡുമ്പി) സാരി നൃത്തത്തോട് കൂടി തുടങ്ങുന്ന ഭാഗം മുതൽ ഘടോത്കചനും ഹിഡുമ്പിയും ഭീമന്റെ അനുവാദത്തോട് കൂടി കാട്ടിലേക്ക് തിരിച്ചു പോകുന്ന രംഗം വരെയാണ് അവതരിപ്പിച്ചത്.സാരി നൃത്തത്തിന് ശേഷം ലളിതയുടെ ‘മാരസദൃശ’ എന്ന പദം.ലജ്ജയും കാമവും സ്ഥായീ ഭാവവും ഹിഡുമ്പനെപറ്റി സൂചിപ്പിക്കുമ്പോളും മറ്റും ആവശ്യം വേണ്ട സഞ്ചാരീ ഭാവവുമെല്ലാം അരുൺ വാര്യർ വളരെ ഭംഗിയായി അവതരിപ്പിച്ചു.സ്ത്രീ വേഷത്തിനു വേണ്ട രൂപസൗന്ദര്യവും ലളിത പൊലുള്ള ചിട്ട പ്രധാനമായ വേഷത്തിനു വേണ്ട ചൊല്ലിയാട്ടശുദ്ധിയും ഒത്തിണങ്ങിയ കലാകാരനാണ് ശ്രീ അരുൺ വാര്യർ.കഴിഞ്ഞ കുറേ വർഷങ്ങളിലെ രംഗപരിചയം കൊണ്ട് ഈ നടൻ നേടുന്ന പക്വത വളരെ പ്രതീക്ഷ നൽകുന്നതാണ്.

വീരരസത്തോട് കൂടിയ ശൃംഗാരം സ്ഥായീഭാവമായി ചിട്ടയായ ചൊല്ലിയാട്ട സൗന്ദര്യത്തോട് കൂടി അവതരിപ്പിക്കേണ്ട കഥാപാത്രമാണ് ബകവധത്തിലെ ഭീമൻ.നല്ല കളരിയഭ്യാസവും അരങ്ങു പരിചയവും വേണ്ട ഈ കഥാപാത്രം പുതുതലമുറയുടെ പ്രതിനിധിയായ ശ്രീ നീരജ് വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു. ‘പാണ്ഡുസുതന്മാർ ഞങ്ങളാകുന്നു ബാലേ’ എന്ന ചരണത്തിലെ വീര്യവും നാഗകേതനന്‍  തന്റെ വ്യാജത്താല്നാടും നഗരവും വെടിഞ്ഞിങ്ങുപോന്നതും”  എന്ന ദിക്കിലെ ക്രോധവും ശോകവും തുടങ്ങി പല രംഗങ്ങളിലേയും രസാഭിനയം വളരെ നന്നായി.പക്ഷെ സ്ഥായിയിൽ നിന്ന് സഞ്ചാരീ ഭാവങ്ങളിലേക്ക് മാറുമ്പോഴുള്ള ഭാവപ്രകടനം ലേശം കൂടി ആവിഷ്കരണ സമർത്ഥമാവാമായിരുന്നു എന്ന് തോന്നി. ഭീമൻ വ്യാസനെ വണങ്ങുന്നതാപസകുലതിലകപതിഞ്ഞ ഇരട്ടികളോടുകൂടിയ പദത്തിന്റെ പതിഞ്ഞകാലത്തിലുള്ള അവതരണം ഈ നടന്റെ ചൊല്ലിയാട്ടത്തിന്റെ ഭംഗി പൂർണ്ണമായി കാണികൾക്ക് അനുഭവവേദ്യമായി..അതുപോലെ ചെന്താര്ബാണഎന്ന ചരണാത്തെ തുടര്ന്നുള്ള ഇരട്ടിയുടെ അന്ത്യത്തില്ഭീമന്ഹിഡിംബിയെ ആലിംഗനംചെയ്തുള്ള നൃത്തത്തോടുക്കൂടിയുള്ള നിഷക്രമണവും നല്ല കൃത്യതയോട് കൂടി തന്നെ അവതരിപ്പിച്ചു.കലാ: ശ്രീരാമിന്റെ ഘടോത്കചൻ വളരെ നന്നായി.അവസാനം സൂചിക്കിരിക്കലോട് കൂടിയ നാലിരട്ടി കലാശം സങ്കേത ബദ്ധമായി തന്നെ ശ്രീറാം അവതരിപ്പിച്ചു.കലാ:അതുൽ വ്യാസന്റെ വേഷം വളരെ ഭംഗിയായി കൈകാര്യം ചെയ്തു.

ഇന്നലത്തെ കളിയിൽ എടുത്തു പറയേണ്ട മറ്റൊരു ഘടകമാണ് പാട്ട്.മൂന്ന് പതിഞ്ഞ പദങ്ങൾ വളരെ ഭംഗിയായി രണ്ട് ഗായകർ മാത്രം നിന്ന് പാടുക എന്നത് വളരെ ആയാസകരമായ ഒന്നാണ്.പക്ഷെ ശ്രീ കലാ: വിനോദും കലാ: സുധീഷും അതിസുന്ദരമായിട്ടും അനായാസേനയും  പാടി നിറച്ചു.യദുകുലകാമ്പോജിയും ബിലഹരിയും തോടിയും വളരെ ചിട്ടപ്രധാനമാട്ട് പാടുമ്പോഴും അതിനിടയിൽ ഒരു നീലാമ്പരിയും പാടിയുമെല്ലാം കർണ്ണപീയൂഷമായി എന്ന് തന്നെയാണ് വിശേഷിപ്പിക്കേണ്ടത്.കലാ: വേണുമോഹനും കലാ: വൈശാഖും ചേർന്ന മേളവും തുല്ല്യ നിലവാരം പുലർത്തി.കലാ: സതീശേട്ടൻ ചുട്ടിയും കുഞ്ഞിരാമേട്ടനും സംഘവും അണിയറയും കൈകാര്യം ചെയ്തു.

    

No comments:

Post a Comment