ടി.എം.കൃഷ്ണയ്ക്ക് നൽകിയ മഗ്സാസെ അവാർഡിന്റെ സൈറ്റേഷനിലെ പരാമർശത്തിനെതിരെ പ്രതിഷേധിക്കുന്നവർ ഇങ്ങനെ കണ്ണടച്ചിരുട്ടാക്കിയാൽ ഇല്ലാതാവുന്നതല്ല യാഥാർത്ഥ്യം. അത് ഒരു വിദേശ അവാർഡ് കമ്മറ്റി പറഞ്ഞു എന്നതുകൊണ്ട് അതിനെ സാമ്മ്രാജ്യത്ത്വശക്തികളുടെ ഉപജാപമാണെന്ന രീതിയിൽ ചിത്രീകരിക്കുന്നതിൽ പരം കാപട്യം വേറൊന്നുമില്ല. ഒരു യേശുദാസിന്റേയോ രാജരത്തിനം പിള്ളയുടേയോ പേരെടുത്ത് പറഞ്ഞ് അതിനെ നിഷേധിക്കാൻ ശ്രമിക്കുന്നതും ബാലിശമാണ്.
ഇക്കണോമിക്ക് അല്ലെങ്കിൽ പൊളിറ്റിക്കൽ ഇമ്പീരിയലിസത്തേക്കാൾ ശക്തമായത് കൾച്ചറൽ ഇമ്പീരിയലിസമാണ് എന്ന് ഏറ്റവും നല്ലവണ്ണം മനസ്സിലാക്കിയവരാണ് അധികാരി വർഗ്ഗം. അതിന്റെ സ്വാധീനം ഇന്ത്യയിലെ എല്ലാ ക്ലാസ്സിക്കൽ കലകളിലും കാണാം. ഒരേ സമയം കലയുടെ സംരക്ഷകൻ എന്ന ഇമേജ് നിലനിർത്തുമ്പോളും അതിന്റെ കൾച്ചറൽ സ്പേസിനെ തങ്ങളുടെ സാംസ്കാരിക പരിധിക്കുള്ളിൽ ഒതുക്കി നിർത്തുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു. ഈ കൺഫൈന്മെന്റ് കഥകളിയിലും കർണ്ണാടക സംഗീതത്തിലും എല്ലാം ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഈ അദൃശ്യമായ എലീറ്റിസ്റ്റ് ബോധത്തിനെ അതിന്റെ ഉള്ളിൽ നിന്ന് വെല്ലുവിളിക്കാനുള്ള ധൈര്യം ഇല്ലാതെ വന്നതു കൊണ്ടാണ് ദേവദാസിയായ എം.എസ് സുബ്ബുലക്ഷ്മിയെ ഒരു തമിഴ് ബ്രാഹ്മണ യുവതിയായി മദ്രാസ് സംഗീത ലോകത്ത് സദാശിവത്തിന് അവതരിപ്പിക്കേണ്ടി വന്നത്. അവിടെയാണ് സിസ്റ്റത്തിന്റെ ഉള്ളിൽ നിന്ന് അതിനെ വിമർശിക്കുന്ന കൃഷ്ണയുടെ ഉദ്യമത്തെ ബഹുമാനിക്കേണ്ടത്. ഒരു സമൂഹത്തിന്റെ പൊതു ബോധത്തിനെ സ്വാധീനിക്കാൻ കലയ്ക്ക് കഴിയുമ്പോൾ, അതിന് മനുഷ്യന്റെ നിലവാരമുയർത്താൻ സാധിക്കുമ്പോൾ, കല സമൂഹത്തിലേക്ക് ഇറങ്ങുന്നതിന് തടസ്സമാവുന്ന എന്തിനേയും ചോദ്യം ചെയ്യുക എന്നത് ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. അതാണ് കൃഷ്ണ ചെയ്യുന്നത്. കൃഷ്ണ ഉയർത്തുന്ന ചോദ്യങ്ങൾ നിങ്ങളെ ശല്ല്യപ്പെടുത്തുന്നുണ്ടെങ്കിൽ അത് തന്നെയാണ് അയാളുടെ നിലപാട് ശരിയാണെന്നുള്ളതിന് ഏറ്റവും നല്ല തെളിവും.
മദ്രാസ്സിലെ കർണ്ണാടക സംഗീത ലോകം കൂടുതൽ ഇങ്ക്ളൂസീവ് ആകുന്ന വരെ ഈ ശല്ല്യപ്പെടുത്തുന്ന ചോദ്യങ്ങൾ മുഴങ്ങുകയും ചെയ്യും. കാരൈക്കുടി മണിയ്ക്ക് ഇനിയും സംഗീത കലാനിധി കിട്ടിയിട്ടില്ല എന്ന് കൂട്ടി വായിക്കുമ്പോൾ കൃഷ്ണയുയർത്തുന്ന ചോദ്യങ്ങൾ വളരെ പ്രസക്തവും.
No comments:
Post a Comment