Sunday, February 12, 2017

ദശമം

സമകാലിക ഇന്റർനെറ്റ് യുഗത്തിൽ കഥകളി ആസ്വാദനത്തിൽ വലിയൊരു സ്വാധീനം ചെലുത്തിയ ഒന്നാണ് ശ്രീ മണി വാതുക്കോടത്തിന്റെ കഥയറിഞ്ഞാട്ടം കാണുക എന്ന ബ്ലോഗ്. അതിന്റെ പത്താം വാർഷികമായ ‘ദശമ’ത്തിന് പങ്കെടുക്കാൻ പോകുമ്പോൾ തന്നെ അറിയുമായിരുന്നു അത് വ്യത്യസ്തമായ ഒരനുഭവമാവുമെന്ന്. കൂട്ടത്തിൽ നമ്മുടെ പ്രിയ ഗഡി സജീഷിന്റെ ദുര്യോധന വധം ചിത്രരചനാ സീരീസിന്റെ ഉദ്ഘാടനവും. കൂടാതെ പതിവുള്ള സുഹൃത്തുക്കളുടെ ഒത്തുചേരലും.

മൂന്ന് വിഷയങ്ങളാണ്  ഇന്നലത്തെ കളിയിൽ എടുത്ത് പറയേണ്ടത്. ഒന്നാമത്തേത് എല്ലാവരും വളരെ താത്പര്യത്തോട് കൂടി കാത്തിരുന്ന ശ്രീ പീശപ്പിള്ളി രാജീവേട്ടന്റെ ബകവധത്തിലെ ആശാരി, ഷണ്മുഖന്റെ ഭീമൻ, പിന്നെ സദനം ഭാസിയേട്ടന്റെ ദുര്യോധനൻ.

ആശാരി പതിവിൽ നിന്ന് അടിമുടി വ്യത്യസ്തമായിരുന്നു. ആഹാര്യത്തിൽ തുടങ്ങി ആദ്യാവസാനമുള്ള പാത്രാവതരണത്തിൽ വരെ. പതിവിലുള്ള ലോകധർമ്മിത്വമുള്ള ആശാരിയുടെ വേഷത്തിനു പകരം രാജീവേട്ടൻ സ്വീകരിച്ചത് കാലകേയവധത്തിലെ മാതലിക്കുള്ളത് പോലെ ദൂതവേഷമാണ്. ഈ കളിക്ക് മുമ്പ് തന്നെ ജയേട്ടൻ ഇട്ട പോസ്റ്റിൽ ആശാരി എന്ന കഥാപാത്രത്തിന്റെ സ്വഭാവത്തിന് ഗൗരവമായ ഒരു പൊളിച്ചെഴുത്ത് വേണമെന്ന് രാജീവേട്ടൻ അഭിപ്രായപ്പെട്ടിരുന്നു. അതിനെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു ആഹാര്യം മുതൽ എല്ലാം. കലാശങ്ങളെല്ലാം സാധാരണ മറ്റു കഥാപാത്രങ്ങൾക്കുള്ള പോലെ തന്നെ ചിട്ടയോട് കൂടി തന്നെയായിരുന്നു. വളരെ ബുദ്ധിമാനും സ്വതന്ത്രമായി ചിന്തിക്കാൻ ശേഷിയുള്ളവനുമായിരുന്നു ഖനകൻ എന്നതിന് ചേരുന്ന രീതിയിലായിരുന്നു പ്രവൃത്തിയും ധർമ്മപുത്രരും ഭീമനുമായുള്ള സംഭാഷണങ്ങളും. എടുത്ത് പറയാവുന്ന ഒന്ന്;  
“വല്ലതെന്നാലും ഞങ്ങള്ക്കു മല്ലവൈരിതന്റെ
പല്ലവപാദങ്ങള്ഗതിയല്ലോ നൂനം"

എന്ന യുധിഷ്ഠിരന്റെ പദത്തിന് മറുപടിയായി പീശപ്പിള്ളിയുടെ ആശാരി, കൊട്ടാരത്തിൽ വച്ചിട്ടുള്ള, കല്ലിൽ കൊത്തിയതു എന്ന് തോന്നിക്കുന്ന ശ്രീക്ഷ്ണന്റെ ഒരു മനോഹരമായ പ്രതിമ കാണിച്ചു കൊടുക്കുന്നു. എന്നിട്ട് തന്റെ ഉളിയെടുത്ത് അതിൽ ഒന്ന് ചുരണ്ടുമ്പോൾ അരക്കിൽ നിർമ്മിച്ച പ്രതിമ പൊടിഞ്ഞു പോകുന്നു. വേറെ ഒന്നും പറയുന്നില്ല. ഇതൊക്കെ കഴിഞ്ഞു അവസാനം പോവാൻ നിൽക്കുമ്പോ...താൻ ശ്രീകൃഷ്ണന്റെ പ്രതിമ തകർത്തു കലഞ്ഞൂലോ, ശരി എന്ന് പറഞ്ഞു ശരിക്കും കല്ലുകൊണ്ട് ഒരു ശ്രീകൃഷ്ണന്റെ പ്രതിമ ഉണ്ടാക്കി സ്ഥാപിക്കുന്നു. എന്നിട്ടു ഒരു അപേക്ഷയും "ഇതിന്റെ മുൻപിൽ നിന്നു മതിമറന്നു പ്രാർത്ഥിക്കുമ്പോൾ പുരോചനൻ തീ വക്കാൻ വരുന്നുണ്ടോ എന്നുകൂടി ഒന്ന് ശ്രദ്ധിക്കണേ എന്നു" (കൃത്യമായ വിവരണമല്ല, എകദേശ താത്പര്യം മാത്രമാണ്…. ഇതാണ് അർത്ഥം എന്ന് എനിക്ക് സത്യത്തിൽ ആദ്യം മനസ്സിലായില്ല, അടുത്തിരുന്ന മംഗലം മനോജേട്ടനാണ് പറഞ്ഞ് തന്നത്. അതാണ് കളി കണ്ടാൽ മനസ്സിലാവുന്നവരുടെ അടുത്തിരുന്നാലുള്ള ഗുണം). ഈ മറുപടി സാധാരണ കാണുന്ന പാത്രസൃഷ്ടിയുടെ ബൗദ്ധിക തലത്തിന് ചേരുന്നതല്ല, മറിച്ച് വളരെ തത്ത്വചിന്താപരമായി ആലോചിക്കുന്നയാൾക്ക് സാധിക്കുന്ന മറുപടിയാണ്. ഇതു പോലുള്ള സൂക്ഷ്മമായ ചില മാറ്റങ്ങളിലൂടെയാണ് ശ്രീ പീശപ്പിള്ളി ഖനകനെ ഗൗരവം അർഹിക്കുന്ന കഥാപാത്രമാക്കി മാറ്റുന്നത്. പിന്നെയുള്ള ഒരു മാറ്റം തന്റെ സഹായികൾ നിർമ്മിച്ചു തുടങ്ങിയ തുരങ്കത്തിന്  ദ്വാരം ഇടുന്നതോട് കൂടി ആശാരിയുടെ വേഷം അവസാനിക്കുന്നു. സാധാരണ കാണാറുള്ള മരം വെട്ടുന്നതും മുറുക്കി തുപ്പുന്നതും തുടങ്ങിയ ഗ്രാമ്യമായ  ആട്ടങ്ങളൊന്നും ഉണ്ടായില്ല, അതെല്ലാം ഒഴിവാക്കി.ദ്വാരം നിർമ്മിച്ചതിനു ശേഷം ദക്ഷിണ വാങ്ങി നിർഗ്ഗമിക്കുന്നു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഹാസ്യരസത്തിന് പകരം ഖനകനെ വളരെ ഗൗരവമുള്ള, ബുദ്ധിമാനായ ഒരു കഥാപാത്രമായി പീശപ്പിള്ളി സമീപിച്ചു.

ഇതിന് അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങൾ അവിടെ തന്നെ ഉയർന്നു വന്നു. പ്രതികൂലമായ അഭിപ്രായം എന്താണെന്ന് വെച്ചാൽ  ബകവധത്തിലെ ആശാരിക്ക് ചേരുന്നത് പതിവ് ശൈലിയിലുള്ള ഹാസ്യരസപ്രധാനമായ അവതരണമാണ്. കാരണം അങ്ങനെ അവതരിപ്പിക്കുമ്പോൾ മാത്രേ അത് മറ്റ് കഥാപാത്രങ്ങളിൽ നിന്ന് വ്യതിരിക്തമായ ഒരു വ്യക്തിത്വം കൈവരിക്കുന്നുള്ളൂ. അങ്ങനെ വരുമ്പോളാണ് ആശാരിയുടെ രംഗം സവിശേഷമായി നിലനിൽക്കുന്നത്. ഇതിപ്പോൾ മറ്റേതൊരു കഥാപാത്രവും പോലെ സാധാരണമായി പോവുകയും അതിന്റെ സവിശേഷ സാന്നിധ്യം നഷ്ടപ്പെടുകയും ചെയ്യും. മറ്റൊരു വിമർശനം ബകവധം കാണുക  എന്നത് തന്നെ ആയാസമേറിയ ഒന്നാണ്. ആശാരിക്ക് ശേഷം ലളിതയുടെ പദവും ഭീമന്റെ മറുപടിയും അതിനു ശേഷം വരുന്ന രണ്ട് പതിഞ്ഞ പതവും എല്ലാം വളരെ ക്ഷമയോട് കൂടിയിരുന്ന് കാണേണ്ട രംഗങ്ങളാണ്. അതിനിടയിൽ ട്രാജഡിയിലെല്ലാം ഉള്ളതു പോലെയൊരു കോമിക്ക് റിലീഫാണ് ആശാരിയുടെ രംഗം. അതും കൂടി സീരിയസാക്കണോ എന്നതാണ് മറ്റൊരു വിമർശനം. കലാകാരന്മാരും പണ്ഡിതന്മാരും ആസ്വാദകരും ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണിത്.
പിന്നെ ബകവധത്തിൽ എടുത്ത് പറയേണ്ടത് ശ്രീ ഷണ്മുഖന്റെ ഭീമനും ശ്രീ ചമ്പക്കര വിജയന്റെ ലളിതയുമാണ്. കറതീർന്ന കളരിച്ചിട്ടയുടെ സൗന്ദര്യം വഴിഞ്ഞൊഴുകുന്നു എന്നേ ഒറ്റ വാചകത്തിൽ പറയാൻ കഴിയുകള്ളൂ. മുദ്രകളുടെ ഭംഗിയും അതിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്ന രീതിയിലുള്ള നിലകളും തികവാർന്ന കലാശങ്ങളും എല്ലാം ഒന്നിനൊന്നു മികച്ചു നിന്നു. ശിഷ്യരുടെ പ്രകടനം കാണാൻ ഗുരുനാഥൻ ശ്രീ കലാ: വാസു പിഷാരടി ആശാൻ മുഴുവൻ സമയവും ഉണ്ടായിരുന്നു. ഒരു ഗുരുനാഥന് ഇതിൽ പരം സന്തോഷം നൽകുന്ന ഒരു ഗുരു ദക്ഷിണയും ഇവർക്ക് നൽകാൻ കഴിയില്ല.
ഞങ്ങൾടെയെല്ലാം പ്രിയ സുഹൃത്ത് സേത്വേട്ടന്റെ ഹിഡുമ്പനും ഉണ്ടായിരുന്നു. വളരെ ഉത്തരവാദിത്വമുള്ള ജോലി തിരക്കിനിടയിലും  ഇവരെല്ലാം കഥകളിയോട് കാണിക്കുന്ന സ്നേഹവും കമ്മിറ്റ്മെന്റും തികച്ചും ശ്ലാഘനീയം തന്നെയാണ്.
ഇന്നലത്തെ കളിയുടെ മറ്റൊരു ഹൈലൈറ്റാണ് ഭാസ്യേട്ടന്റെ കത്തി വേഷം. കലാവതരണത്തിൽ കാണികളുടെ മുൻവിധി പലപ്പോഴും പ്രതിബന്ധമാവാറുണ്ട്. അങ്ങനെയൊന്നാണ് കഥകളിയിലെ കത്തി വേഷം. ശരീരത്തിന്റെ വലുപ്പവും മുഖത്തിന്റെ പ്രത്യേകതകളുമെല്ലാം അതിൽ പ്രധാന ഘടകങ്ങളാണ് എന്നൊരു ധാരണ പൊതുവെയുണ്ട്. അതിനെയെല്ലാം വെല്ലുവിളിക്കുന്ന പ്രകടനമായിരുന്നു ഭാസ്യേട്ടന്റെ ദുര്യോധനൻ. പ്രതിഭയും പിന്നെ നേടിയ കറയറ്റ ശിക്ഷണവും ആണ് ഒരു പെർഫോർമിംഗ് ആർട്ടിന്റെ അടിസ്ഥാനം എന്നതിന് മികച്ചൊരു ഉദാഹരണമാണ് കഥകളിയിൽ ഭാസ്യേട്ടൻ. (ഇതിനു മുമ്പ് ഈ സംശയം പലരേയും പറ്റി തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് രാമങ്കുട്ടിയാശാൻ, ടെണ്ടുൽക്കർ, മറഡോണ, മോഹൻലാൽ തുടങ്ങിയവർ). ഇത്രയും ഭംഗിയും ഒതുക്കവും ഉള്ള ഒരു തിരനോക്ക് അടുത്തിടെ വേറെ കണ്ടിട്ടില്ല. കത്തി വേഷത്തിന് വേണ്ട ഊർജ്ജവും തരിപ്പുള്ള അലർച്ചയും എല്ലാം തികവുള്ളതായിരുന്നു. ചില വേഷങ്ങളിലേക്ക് മാത്രം ഈ വലിയ കലാകാരനെ തളച്ചിടുന്നത് ഒരു കണക്കിന് അനീതിയാണെന്ന് ഇന്നലെ ദുര്യോധനൻ കണ്ടപ്പോൾ തോന്നി. മുൻ ധാരണകളെ തിരുത്തുക എന്നത് കലയുടെ അടിസ്ഥാന ധർമ്മമാണല്ലോ.

പതിവ് പോലെ  പാട്ടും കൊട്ടുമെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. വിസ്താരഭയത്താൽ ചുരുക്കുന്നു. നല്ലൊരു കളി സംഘടിപ്പിച്ച മണിക്കും മുരള്യേട്ടനും സജീഷിനും തികച്ചും അഭിമാനിക്കാം. പിന്നെ ഒരു വട്ടം കൂടി സജീഷിന് ആ സീരീസ് തിർക്കാനുള്ള എല്ലാ ഭാവുകങ്ങളും.

P.S. കുറിപ്പ് ലേശം നീണ്ട് പോയി, കാരണം കളികളും  വളരെ നീണ്ടതായിരുന്നു. എന്നിട്ടും ചിലത് ഒഴിവാക്കി. ക്ഷമിക്കുക.




  

No comments:

Post a Comment