Monday, March 3, 2014

ഭാരതീയവിജ്ഞാനം


ലോകത്തിലെ ഏറ്റവും സംബന്നമായ വിജ്ഞാനശാഖയായിരുന്നു ഭാരതത്തിന്റേത്.പ്രകൃതിയിലെ സൂര്യൻ മുതൽ പുൽക്കൊടി വരെയുള്ള എല്ലാ പ്രതിഭാസങ്ങളേയും ബഹുമാനിക്കാൻ പഠിപ്പിക്കുന്ന വേദങ്ങളും ലോകത്തിലെ ഏറ്റവും ആഴമേറിയ തത്ത്വചിന്താപദ്ധതിയായ ഉപനിഷത്തുക്കളും കണക്കിൽ ഭാസ്കരനും ജ്യോതിശാസ്ത്രത്തിൽ ആര്യഭട്ടനും വൈദ്യത്തിൽ ചരകനും ശുശ്രുതനും യുക്തിചിന്തയിൽ ചാർവാകനും സാഹിത്യത്തിൽ വ്യാസനും വാൽമീകിയും ഭാഷാശാസ്ത്രത്തിൽ പാണിനിയും കാമസൂത്രത്തിൽ വത്സ്യായനനും യോഗശാസ്ത്രത്തിൽ പതഞ്ജലിയും നാട്യശാസ്ത്രത്തിൽ ഭരതമുനിയും തുടങ്ങി ലോകത്തിലെ ഏതു സംസ്കാരത്തേയും അസൂയപ്പെടുത്തുന്ന അളവിൽ സംബന്നമായിരുന്നു പുരാതന ഭാരതം.യൂറോപ്പിലെ നവോത്ഥാനത്തിന് നൂറ്റാണ്ടുകൾക്ക് മുൻബ് തന്നെ ഭാരതീയ ശാസ്ത്രശാഖ അഭൂതപൂർവമായ വികാസം പ്രാപിച്ചിരുന്നു.പക്ഷെ ഈ ശാസ്ത്രമുന്നേറ്റം നമ്മൾക്ക് അധികകാലം മുന്നോട്ട് കൊണ്ടുപൊവാൻ കഴിഞ്ഞില്ല, പകരം പാശ്ചാത്യനാടുകളിൽ വികസിച്ച ആധുനിക ശാസ്ത്രശാഖ നമ്മളെ മറികടന്ന് അനേകകാതം മുന്നോട്ട് പോയി.ഇതിന് ആരെയാണ് പഴിചാരേണ്ടത്? ഗാർഗിപോലുള്ള വ്യക്തികൾ ജീവിച്ചിരുന്ന ഈ നാട്ടിൽ വിമർശനവിധേയമായിരുന്ന ഈ വിജ്ഞാനശാഖകൾക്ക് എങ്ങനെയാണ് നാശം സംഭവിച്ചത്?ഇതിന്റെ കാരണം അന്വേഷിച്ചാൽ അത് ശാസ്ത്രീയമല്ല,  മറിച്ച് ചരിത്രപരമാണ് എന്ന് മനസ്സിലാവും.
വൈദികഹിന്ദുമതത്തിന് ഏറ്റ വലിയ ഒരു പ്രഹരമായിരുന്നു മൗര്യസാമ്രാജ്യകാലഘട്ടത്തിലെ ഭരണം.ആ കാലഘട്ടത്തിലാണ് ബുദ്ധമതം ഇവിടെ പ്രചാരം നേടിയത്.മൗര്യരാജാക്കന്മാരുടെ സഹായത്തോടെ ബുദ്ധമതം ഭാരതം മുഴുവൻ എന്ന പോലെ വ്യാപിച്ചു.ബ്രാഹ്മണരുടെ വൈദികാധിപത്യത്തിനെതിരെയുള്ള ഒരു വിപ്ലവമായിരുന്നല്ലോ ബുദ്ധമതം.ഇത് ഹിന്ദുമതത്തിനേൽപ്പിച്ച ക്ഷീണം കുറച്ചൊന്നുമായിരുന്നില്ല.പിന്നീട് ഹിന്ദുമതത്തിന് ഒരു ഉണർവുണ്ടായത് ഗുപ്തസാമ്രാജ്യകാലഘട്ടത്തിലായിരുന്നു.ആ കാലഘട്ടത്തിന്റെ ഏറ്റവും വലിയ സംഭാവനയായിരുന്നു ഭക്തിപ്രസ്ഥാനം.
ഭക്തിപ്രസ്ഥാനം ഹിന്ദുമതത്തെ കൂടുതൽ ജനകീയവൽക്കരിച്ചു.ബ്രാഹ്മണർക്കും ക്ഷത്രീയർക്കും മാത്രം പ്രാധാന്യമുണ്ടായിരുന്ന ഹിന്ദുമതം കൂടുതൽ inclusive ആയി മാറി.സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനതയെ ആകർഷിക്കാൻ അവർ കണ്ടെത്തിയ ഉപാധി സംഗീതവും കഥകളും ആയിരുന്നു.മീരാഭായിയും സൂർദാസുമെല്ലാം ഉദാഹരണം.കഥകളുടെ കാര്യം ചിന്തിച്ചപ്പോൾ സാധാരണജനങ്ങളുടെ കഥകൾക്ക് പകരം ഈശ്വരന്റെ കഥകളാണ് ഈയൊരു സന്ദർഭത്തിൽ അത്യാവശ്യം എന്ന് തിരച്ചറിഞ്ഞു.ഉപനിഷത്തുക്കളിലെ ആഴമേറിയ ആശയങ്ങൾ സാധാരണജനങ്ങളെ ആകർഷിക്കില്ല എന്ന് തിരിച്ചറിഞ്ഞ ഇവർ ഇതിഹാസത്തിലെ ചോരയും നീരുമുള്ള കഥാപാത്രങ്ങളെ അമാനുഷകഥാപാത്രങ്ങളായി ചിത്രീകരിച്ച് പുതിയൊരു കാല്പനികഛായയുള്ള കഥകൾ സൃഷ്ടിച്ചു.അങ്ങനെ പുരാണങ്ങൾ പിറവിയെടുത്തു.മനുഷ്യകഥാനുഗായിയായ സാഹിത്യം ഈശ്വരകഥാനുഗായിയായി മാറി.
ഭക്തിപ്രസ്ഥാനം സാമൂഹ്യപരമായ വലിയൊരു വിപ്ലവമാണ് സൃഷ്ടിച്ചതെങ്കിലും ഭാരതീയശാസ്ത്രവിജ്ഞാനശാഖയ്ക്ക് അത് പ്രതികൂലമായി ഭവിച്ചു.മനുഷ്യകഥാനുഗായികളായിരുന്ന രചനകൾ ഈശ്വരകഥാനുഗായികളായി മാറിയപ്പോൾ വിമർശനബുദ്ധ്യാ സമീപിക്കേണ്ടിയിരുന്ന പുസ്തകങ്ങളെല്ലാം പൂജനീയ വസ്തുക്കളായി മാറി.നവോത്ഥാനന്തര യൂറോപ്പിൽ ആധുനികശാസ്ത്രം മതത്തെ വിഴുങ്ങിയപ്പോൾ ഇവിടെ മറിച്ചാണ് സംഭവിച്ചത്; മതം ശാസ്ത്രത്തെ വിഴുങ്ങി!!!!!!!!!!!!!!!!!പുതിയ മതാഖ്യാനങ്ങളുടെ വെളിച്ചത്തിലായി പിന്നീടുള്ള എല്ലാ ആഖ്യാനങ്ങളും.
ആരാധ്യപുരുഷന്മാരായ ഈശ്വരന്മാരുടെ കഥകൾ പറയുന്ന പുസ്തകങ്ങൾ വിമർശിക്കുന്നത് മഹാപാപമായി കാണുന്ന ഒരു സമൂഹമായി മാറി നമ്മുടേത്.മതവിശ്വാസങ്ങളെയെല്ലാം തകർത്തെറിഞ്ഞുകൊണ്ട് ശരികളിൽ നിന്ന് കൂടുതൽ ശരികളിലേക്ക് ആധുനികശാസ്ത്രം വളർന്നപ്പോൾ മതം വിഴുങ്ങിയ ഭാരതത്തിലെ ശാസ്ത്രം വിമർശനവിധേയമാക്കാൻ നമ്മൾ ഭയന്നു.തെറ്റുതിരുത്തി മുന്നേറാനുള്ള ഈ ഭയം നമ്മളുടെ ശാസ്ത്രശാഖയുടെ വളർച്ചയെ തടഞ്ഞുനിർത്തി.സ്വതന്ത്രമായി വായിക്കപ്പെടേണ്ടുന്ന പുസ്തകങ്ങൾ പൂജിക്കപ്പെട്ടു തുടങ്ങിയപ്പോൾ അത് ചോദ്യം ചെയ്യലിന്റെ അന്ത്യം കുറിച്ചു.
 പുസ്തകങ്ങൾ പൂജിക്കപ്പെടുംബോൾ അക്ഷരങ്ങൾ മരിക്കുന്നു………അറിവും!!!!


2 comments: