Friday, November 23, 2018

ആശാന്റെ സീത

ജൂലിയ ക്രിസ്റ്റേവ Word, Dialogue and Novel എന്ന കൃതിയിലാണ് Intertextuality എന്ന സങ്കല്പം ആദ്യമായി അവതരിപ്പിക്കുന്നത്. പുസ്തകങ്ങൾ തമ്മിലുള്ള പരസ്പരബന്ധത്തെ സൂചിപ്പിക്കാനാണ് ഈ വാക്കുപയോഗിച്ചത്. Roland Barthes ‘Every text is an intertext’ എന്നും T.S.Eliot പാരമ്പര്യവും വ്യക്തിപരമായ പ്രതിഭയും ഒരേ പോലെ പ്രധാനമാണെന്നും പറഞ്ഞു. ഹോമി ബാബ ഹൈബ്രിഡിറ്റിയെ കുറിച്ച് സംസാരിക്കുന്നു. ഇവരെല്ലാം പൊതുവായി പറയാൻ ശ്രമിക്കുന്നത് ഒരു ടെക്സ്റ്റും സ്വതന്ത്രമല്ല എന്നാണ്. മറിച്ച് പല കാലങ്ങളിലുള്ള പാഠങ്ങളുമായി പരസ്പര ബന്ധിതമായി വർത്തിക്കുന്നു. എങ്കിൽ എന്താണ് മൗലികത എന്ന് ചോദിച്ചാൽ തങ്ങൾക്ക് മുമ്പെ എഴുതപ്പെട്ട പാഠങ്ങളെ താൻ ജീവിച്ച കാലത്തിന്റെ ജീവിത ബോധത്തിന്റെ വെളിച്ചത്തിൽ പരിഷ്കരിക്കുക മാത്രമാണ് ചെയ്യുന്നത് എന്നാണ്. എന്നാൽ എന്താണ് പരിഷ്കരിക്കേണ്ടത് എന്നത് എപ്പോഴും തർക്ക വിഷയവുമാണ്. മൂല കൃതിയിൽ തന്റെ ഭാവനയ്ക്കനുസരിച്ച് കൂട്ടി ചേർക്കണോ അതോ നിശ്ശബ്ദമായ ഇടങ്ങൾക്ക് ശബ്ദം നൽകിയോ ശൂന്യമായ വരികൾ പൂരിപ്പിച്ചോ അരികിലേക്ക് ഒതുക്കപ്പെട്ട കഥാപാത്രങ്ങളെ നടുവിലേക്ക് കൊണ്ട് വന്നോ പുനരാവിഷ്കാരം നടത്തണോ എന്നതാണ് ചോദ്യം. ലോകത്തിലെ മഹത്തായ പല കൃതികളും രണ്ടാമത്തെ കൃത്യമാണ് നിർവഹിച്ചിരിക്കുന്നത്. മൂല കൃതി രചിക്കപ്പെട്ട കാലത്ത് വലിയ പ്രാധാന്യം കൽപ്പിക്കപ്പെടേണ്ടതില്ല എന്ന് കരുതിയ കഥാപാത്രങ്ങൾ സമൂഹത്തിൽ വലിയ മാറ്റം വരുമ്പോൾ മുമ്പിലേക്ക് താനേ കയറി വരും. അല്ലെങ്കിൽ പല കഥാപാത്രങ്ങളിലും അതെഴുതപ്പെട്ട കാലത്ത് വലിയ പ്രാധാന്യമില്ലാത്ത വ്യക്തിത്വ സവിശേഷതകളും സ്വഭാവരീതികളും കാലം മാറുമ്പോൾ പ്രതലത്തിലേക്ക് ഉയർന്ന് വരും. അങ്ങനെയൊരു കഥാപാത്രമാണ് ആശാന്റെ സീത.
രാമായണമെഴുതിയ കാലത്തെ സീത ജീവിതത്തെ നോക്കി കാണുന്ന പോലെയല്ല ആശാന്റെ സീത കാണുന്നത്. ആശാന്റെ സീത അഭിമാനിനിയായി പെരുമാറാൻ കാരണം അവൾ മുഴുവനായും രാമായണത്തിലെ സീതയല്ല, മറിച്ച് ആശാൻ ജീവിച്ചിരുന്ന കാലത്തെ നവോത്ഥാനം പുനർനിർവചിച്ച സ്ത്രീയായത് കൊണ്ടാണ്. തനിക്ക് ഇത്രയും കാലം നഷ്ടപ്പെട്ടതെന്ത് എന്നും അതെങ്ങനെ തിരിച്ച് പിടിക്കാം എന്നും ആലോചിച്ച് തുടങ്ങിയ കേരളീയ സ്ത്രീത്വം. അതു കൊണ്ടാണ് ആശാന്റെ സീത ഇങ്ങനെ പറയുന്നത്:
“ഉരപേറിയ കീഴ്നടപ്പിലായ്
മറയാം മാനവനാത്മവൈഭവം
ചിരബന്ധനമാർന്ന പക്ഷിതൻ-
ചിറകിൻ ശക്തി മറന്നുപോയിടാം”
അടുക്കളയിലെ കരിപിടിച്ച ജീവിതത്തിൽ നിന്ന് അരങ്ങത്തേക്ക് വന്നപ്പോൾ കണ്ട വെളിച്ചം നവോത്ഥാനസ്ത്രീയെ തനിക്ക് നഷ്ടപ്പെട്ടതെന്താണെന്നും ഇനി നേടേണ്ടതെന്താണെന്നും ബോധ്യപ്പെടുത്തി. ഈ പുതിയ ആത്മവിശ്വാസം ആർജ്ജിച്ച നവോത്ഥാന സ്ത്രീയുടെ ആവിഷ്കരണമാണ് ആശാന്റെ സീത. അത് കൊണ്ടാണ് അഭിമാനിനി എന്ന് വാക്കുപയോഗിച്ചത്. പിന്നെന്ത് കൊണ്ട് ആശാന്റെ സീതയും അതിജീവിക്കാതെ ആത്മഹത്യ ചെയ്തു എന്ന് ചോദിച്ചാൽ voiced the silenced and marginalized എന്നേ ഉത്തരമുള്ളൂ. പുതിയൊരു രാമായണമല്ല ആശാന്റെ ഉദ്ദേശ്യം എന്നേ പറയാൻ പറ്റൂ.
അത് കൊണ്ട് തന്നെ നവോത്ഥാനത്തിന് മുമ്പുള്ള കേരളത്തിലേക്ക് തിരിച്ച് പോവാൻ പരിശ്രമിക്കുന്ന കേരളത്തിലെ സ്ത്രീകളോട് ആശാന്റെ സീതയുടെ അഭിമാനബോധത്തെ പറ്റി വേണം ആദ്യം പറയാൻ, അത് കഴിഞ്ഞാവാം അതിന് മൂന്ന് ദശാബ്ദം മുമ്പ് യൂറോപ്പിൽ ഇബ്സൺ എന്ന നാടകകൃത്ത് സൃഷ്ടിച്ച ഡോൾസ് ഹൗസിലെ നോറ എന്ന സ്ത്രീ കഥാപാത്രത്തെ പറ്റി പറയാൻ.

Sunday, July 29, 2018

ജ്ഞാനോത്പാദനം

ഇന്ത്യയിലെ എല്ലാ വിജ്ഞാന ശാഖയേയും മതം പല രീതിയില്‍ ഹൈജാക്ക് ചെയ്തിട്ടുണ്ട്. അത് നിങ്ങള്‍ സംഗീതം പഠിച്ചാലും ഡാന്‍സ്  പഠിച്ചാലും എല്ലാം  മതകീയമായ ചടങ്ങുകളില്‍ നിന്ന് രക്ഷപ്പെടാന്‍ എളുപ്പല്ല. എന്നാല്‍ മതത്തിലെ knowledge dissemination എന്നത് ധാരാളം conditions applied ആണ്. അതില്‍ ഗുരുവിന്‍റെ അധികാരസ്ഥാനം എന്നത് വളരെ വലുതാണ്. എല്ലാ ചടങ്ങുകളും അതിനെ ഊട്ടിയുറപ്പിക്കുന്നതാവും. അതു കൊണ്ടുളള അബദ്ധമെന്താണെന്ന് വെച്ചാല്‍ ക്രിട്ടിക്കല്‍ തിങ്കിങ്ങിനുളള സാധ്യത കുറയും എന്നതാണ്. ഗുരുവിനെ ചോദ്യം ചെയ്യണതോ വിമര്‍ശിക്കുന്നതോ പാപമായി കരുതപ്പെട്ട് പോന്നു മതങ്ങളില്‍. അല്ലാതെ ഒരു സ്വാതന്ത്ര്യം നല്‍കിയാല്‍ മതം എന്ന സ്ഥാപനത്തിന് തന്നെയാണ് ഭീഷണി.

എന്നാല്‍ ആധുനിക ജ്ഞാന സമ്പാദനം എന്നത് മതത്തില്‍ നിന്ന് പൂര്‍ണ്ണമായി വേര്‍പ്പെട്ടതോ ഒരു പക്ഷെ മതത്തിനെതിരെയുളള ഒരു rebellion എന്ന രീതിയിലോ ആണ് സംഭവിക്കുന്നത്. അത് knowledge disseninationനെ കൂടുതല്‍ democratic ആക്കി. അതായത് hierarchical difference കുറഞ്ഞു എന്നര്‍ത്ഥം. വിദേശ യൂണിവേഴ്സിറ്റികളില്‍ PhD ചെയ്യുന്ന ഒരാളെ guide വേറൊരാള്‍ക്ക് introduce ചെയ്യുമ്പോള്‍ എന്‍റെ student എന്ന് പറഞ്ഞല്ല പരിചയപ്പെടുത്തുക പകരം എന്‍റെ കൂടെ ഗവേഷണം ചെയ്യുന്ന ആള്‍ എന്ന് പറഞ്ഞാണ്. ഇവിടെ ഇന്ത്യയില്‍ പലയിടത്തും  PhD ചെയ്യണവരുടെ മെയിന്‍ ജോലി സാറിന്‍റെ വീട്ടിലേക്ക് പച്ചക്കറി വാങ്ങുക, tatkal ticket എടുത്ത് കൊടുക്കുക തുടങ്ങിയവ ആണ്. അത് കൊണ്ട് വളരെ ആരോഗ്യകരമായ ജ്ഞാനോത്പാദനം ക്ലാസ്സ് മുറികളില്‍ നടക്കണമെങ്കില്‍ hierarchical difference ഇല്ലാണ്ടെയാവണം. കൂടുതല്‍ ജനാധിപത്യപരമാവണം. അതിന് ആദ്യം  വേണ്ടത് ഗുരുനാഥന്‍ ദൈവാണ്  എന്ന വിശ്വാസം എടുത്ത് തോട്ടില്‍ കളയുക  എന്നതാണ്. എന്നിട്ട് ഗുരുനാഥനും ഞാനും ചേര്‍ന്നാണ് ജ്ഞാനം ഉത്പാദിപ്പിക്കുന്നത് എന്ന ബോധ്യം ഉണ്ടാവുക. അപ്പോ ഈ കാലില്‍ വീഴലൊക്കെ നില്‍ക്കും.

Sunday, February 12, 2017

ദശമം

സമകാലിക ഇന്റർനെറ്റ് യുഗത്തിൽ കഥകളി ആസ്വാദനത്തിൽ വലിയൊരു സ്വാധീനം ചെലുത്തിയ ഒന്നാണ് ശ്രീ മണി വാതുക്കോടത്തിന്റെ കഥയറിഞ്ഞാട്ടം കാണുക എന്ന ബ്ലോഗ്. അതിന്റെ പത്താം വാർഷികമായ ‘ദശമ’ത്തിന് പങ്കെടുക്കാൻ പോകുമ്പോൾ തന്നെ അറിയുമായിരുന്നു അത് വ്യത്യസ്തമായ ഒരനുഭവമാവുമെന്ന്. കൂട്ടത്തിൽ നമ്മുടെ പ്രിയ ഗഡി സജീഷിന്റെ ദുര്യോധന വധം ചിത്രരചനാ സീരീസിന്റെ ഉദ്ഘാടനവും. കൂടാതെ പതിവുള്ള സുഹൃത്തുക്കളുടെ ഒത്തുചേരലും.

മൂന്ന് വിഷയങ്ങളാണ്  ഇന്നലത്തെ കളിയിൽ എടുത്ത് പറയേണ്ടത്. ഒന്നാമത്തേത് എല്ലാവരും വളരെ താത്പര്യത്തോട് കൂടി കാത്തിരുന്ന ശ്രീ പീശപ്പിള്ളി രാജീവേട്ടന്റെ ബകവധത്തിലെ ആശാരി, ഷണ്മുഖന്റെ ഭീമൻ, പിന്നെ സദനം ഭാസിയേട്ടന്റെ ദുര്യോധനൻ.

ആശാരി പതിവിൽ നിന്ന് അടിമുടി വ്യത്യസ്തമായിരുന്നു. ആഹാര്യത്തിൽ തുടങ്ങി ആദ്യാവസാനമുള്ള പാത്രാവതരണത്തിൽ വരെ. പതിവിലുള്ള ലോകധർമ്മിത്വമുള്ള ആശാരിയുടെ വേഷത്തിനു പകരം രാജീവേട്ടൻ സ്വീകരിച്ചത് കാലകേയവധത്തിലെ മാതലിക്കുള്ളത് പോലെ ദൂതവേഷമാണ്. ഈ കളിക്ക് മുമ്പ് തന്നെ ജയേട്ടൻ ഇട്ട പോസ്റ്റിൽ ആശാരി എന്ന കഥാപാത്രത്തിന്റെ സ്വഭാവത്തിന് ഗൗരവമായ ഒരു പൊളിച്ചെഴുത്ത് വേണമെന്ന് രാജീവേട്ടൻ അഭിപ്രായപ്പെട്ടിരുന്നു. അതിനെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു ആഹാര്യം മുതൽ എല്ലാം. കലാശങ്ങളെല്ലാം സാധാരണ മറ്റു കഥാപാത്രങ്ങൾക്കുള്ള പോലെ തന്നെ ചിട്ടയോട് കൂടി തന്നെയായിരുന്നു. വളരെ ബുദ്ധിമാനും സ്വതന്ത്രമായി ചിന്തിക്കാൻ ശേഷിയുള്ളവനുമായിരുന്നു ഖനകൻ എന്നതിന് ചേരുന്ന രീതിയിലായിരുന്നു പ്രവൃത്തിയും ധർമ്മപുത്രരും ഭീമനുമായുള്ള സംഭാഷണങ്ങളും. എടുത്ത് പറയാവുന്ന ഒന്ന്;  
“വല്ലതെന്നാലും ഞങ്ങള്ക്കു മല്ലവൈരിതന്റെ
പല്ലവപാദങ്ങള്ഗതിയല്ലോ നൂനം"

എന്ന യുധിഷ്ഠിരന്റെ പദത്തിന് മറുപടിയായി പീശപ്പിള്ളിയുടെ ആശാരി, കൊട്ടാരത്തിൽ വച്ചിട്ടുള്ള, കല്ലിൽ കൊത്തിയതു എന്ന് തോന്നിക്കുന്ന ശ്രീക്ഷ്ണന്റെ ഒരു മനോഹരമായ പ്രതിമ കാണിച്ചു കൊടുക്കുന്നു. എന്നിട്ട് തന്റെ ഉളിയെടുത്ത് അതിൽ ഒന്ന് ചുരണ്ടുമ്പോൾ അരക്കിൽ നിർമ്മിച്ച പ്രതിമ പൊടിഞ്ഞു പോകുന്നു. വേറെ ഒന്നും പറയുന്നില്ല. ഇതൊക്കെ കഴിഞ്ഞു അവസാനം പോവാൻ നിൽക്കുമ്പോ...താൻ ശ്രീകൃഷ്ണന്റെ പ്രതിമ തകർത്തു കലഞ്ഞൂലോ, ശരി എന്ന് പറഞ്ഞു ശരിക്കും കല്ലുകൊണ്ട് ഒരു ശ്രീകൃഷ്ണന്റെ പ്രതിമ ഉണ്ടാക്കി സ്ഥാപിക്കുന്നു. എന്നിട്ടു ഒരു അപേക്ഷയും "ഇതിന്റെ മുൻപിൽ നിന്നു മതിമറന്നു പ്രാർത്ഥിക്കുമ്പോൾ പുരോചനൻ തീ വക്കാൻ വരുന്നുണ്ടോ എന്നുകൂടി ഒന്ന് ശ്രദ്ധിക്കണേ എന്നു" (കൃത്യമായ വിവരണമല്ല, എകദേശ താത്പര്യം മാത്രമാണ്…. ഇതാണ് അർത്ഥം എന്ന് എനിക്ക് സത്യത്തിൽ ആദ്യം മനസ്സിലായില്ല, അടുത്തിരുന്ന മംഗലം മനോജേട്ടനാണ് പറഞ്ഞ് തന്നത്. അതാണ് കളി കണ്ടാൽ മനസ്സിലാവുന്നവരുടെ അടുത്തിരുന്നാലുള്ള ഗുണം). ഈ മറുപടി സാധാരണ കാണുന്ന പാത്രസൃഷ്ടിയുടെ ബൗദ്ധിക തലത്തിന് ചേരുന്നതല്ല, മറിച്ച് വളരെ തത്ത്വചിന്താപരമായി ആലോചിക്കുന്നയാൾക്ക് സാധിക്കുന്ന മറുപടിയാണ്. ഇതു പോലുള്ള സൂക്ഷ്മമായ ചില മാറ്റങ്ങളിലൂടെയാണ് ശ്രീ പീശപ്പിള്ളി ഖനകനെ ഗൗരവം അർഹിക്കുന്ന കഥാപാത്രമാക്കി മാറ്റുന്നത്. പിന്നെയുള്ള ഒരു മാറ്റം തന്റെ സഹായികൾ നിർമ്മിച്ചു തുടങ്ങിയ തുരങ്കത്തിന്  ദ്വാരം ഇടുന്നതോട് കൂടി ആശാരിയുടെ വേഷം അവസാനിക്കുന്നു. സാധാരണ കാണാറുള്ള മരം വെട്ടുന്നതും മുറുക്കി തുപ്പുന്നതും തുടങ്ങിയ ഗ്രാമ്യമായ  ആട്ടങ്ങളൊന്നും ഉണ്ടായില്ല, അതെല്ലാം ഒഴിവാക്കി.ദ്വാരം നിർമ്മിച്ചതിനു ശേഷം ദക്ഷിണ വാങ്ങി നിർഗ്ഗമിക്കുന്നു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഹാസ്യരസത്തിന് പകരം ഖനകനെ വളരെ ഗൗരവമുള്ള, ബുദ്ധിമാനായ ഒരു കഥാപാത്രമായി പീശപ്പിള്ളി സമീപിച്ചു.

ഇതിന് അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങൾ അവിടെ തന്നെ ഉയർന്നു വന്നു. പ്രതികൂലമായ അഭിപ്രായം എന്താണെന്ന് വെച്ചാൽ  ബകവധത്തിലെ ആശാരിക്ക് ചേരുന്നത് പതിവ് ശൈലിയിലുള്ള ഹാസ്യരസപ്രധാനമായ അവതരണമാണ്. കാരണം അങ്ങനെ അവതരിപ്പിക്കുമ്പോൾ മാത്രേ അത് മറ്റ് കഥാപാത്രങ്ങളിൽ നിന്ന് വ്യതിരിക്തമായ ഒരു വ്യക്തിത്വം കൈവരിക്കുന്നുള്ളൂ. അങ്ങനെ വരുമ്പോളാണ് ആശാരിയുടെ രംഗം സവിശേഷമായി നിലനിൽക്കുന്നത്. ഇതിപ്പോൾ മറ്റേതൊരു കഥാപാത്രവും പോലെ സാധാരണമായി പോവുകയും അതിന്റെ സവിശേഷ സാന്നിധ്യം നഷ്ടപ്പെടുകയും ചെയ്യും. മറ്റൊരു വിമർശനം ബകവധം കാണുക  എന്നത് തന്നെ ആയാസമേറിയ ഒന്നാണ്. ആശാരിക്ക് ശേഷം ലളിതയുടെ പദവും ഭീമന്റെ മറുപടിയും അതിനു ശേഷം വരുന്ന രണ്ട് പതിഞ്ഞ പതവും എല്ലാം വളരെ ക്ഷമയോട് കൂടിയിരുന്ന് കാണേണ്ട രംഗങ്ങളാണ്. അതിനിടയിൽ ട്രാജഡിയിലെല്ലാം ഉള്ളതു പോലെയൊരു കോമിക്ക് റിലീഫാണ് ആശാരിയുടെ രംഗം. അതും കൂടി സീരിയസാക്കണോ എന്നതാണ് മറ്റൊരു വിമർശനം. കലാകാരന്മാരും പണ്ഡിതന്മാരും ആസ്വാദകരും ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണിത്.
പിന്നെ ബകവധത്തിൽ എടുത്ത് പറയേണ്ടത് ശ്രീ ഷണ്മുഖന്റെ ഭീമനും ശ്രീ ചമ്പക്കര വിജയന്റെ ലളിതയുമാണ്. കറതീർന്ന കളരിച്ചിട്ടയുടെ സൗന്ദര്യം വഴിഞ്ഞൊഴുകുന്നു എന്നേ ഒറ്റ വാചകത്തിൽ പറയാൻ കഴിയുകള്ളൂ. മുദ്രകളുടെ ഭംഗിയും അതിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്ന രീതിയിലുള്ള നിലകളും തികവാർന്ന കലാശങ്ങളും എല്ലാം ഒന്നിനൊന്നു മികച്ചു നിന്നു. ശിഷ്യരുടെ പ്രകടനം കാണാൻ ഗുരുനാഥൻ ശ്രീ കലാ: വാസു പിഷാരടി ആശാൻ മുഴുവൻ സമയവും ഉണ്ടായിരുന്നു. ഒരു ഗുരുനാഥന് ഇതിൽ പരം സന്തോഷം നൽകുന്ന ഒരു ഗുരു ദക്ഷിണയും ഇവർക്ക് നൽകാൻ കഴിയില്ല.
ഞങ്ങൾടെയെല്ലാം പ്രിയ സുഹൃത്ത് സേത്വേട്ടന്റെ ഹിഡുമ്പനും ഉണ്ടായിരുന്നു. വളരെ ഉത്തരവാദിത്വമുള്ള ജോലി തിരക്കിനിടയിലും  ഇവരെല്ലാം കഥകളിയോട് കാണിക്കുന്ന സ്നേഹവും കമ്മിറ്റ്മെന്റും തികച്ചും ശ്ലാഘനീയം തന്നെയാണ്.
ഇന്നലത്തെ കളിയുടെ മറ്റൊരു ഹൈലൈറ്റാണ് ഭാസ്യേട്ടന്റെ കത്തി വേഷം. കലാവതരണത്തിൽ കാണികളുടെ മുൻവിധി പലപ്പോഴും പ്രതിബന്ധമാവാറുണ്ട്. അങ്ങനെയൊന്നാണ് കഥകളിയിലെ കത്തി വേഷം. ശരീരത്തിന്റെ വലുപ്പവും മുഖത്തിന്റെ പ്രത്യേകതകളുമെല്ലാം അതിൽ പ്രധാന ഘടകങ്ങളാണ് എന്നൊരു ധാരണ പൊതുവെയുണ്ട്. അതിനെയെല്ലാം വെല്ലുവിളിക്കുന്ന പ്രകടനമായിരുന്നു ഭാസ്യേട്ടന്റെ ദുര്യോധനൻ. പ്രതിഭയും പിന്നെ നേടിയ കറയറ്റ ശിക്ഷണവും ആണ് ഒരു പെർഫോർമിംഗ് ആർട്ടിന്റെ അടിസ്ഥാനം എന്നതിന് മികച്ചൊരു ഉദാഹരണമാണ് കഥകളിയിൽ ഭാസ്യേട്ടൻ. (ഇതിനു മുമ്പ് ഈ സംശയം പലരേയും പറ്റി തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് രാമങ്കുട്ടിയാശാൻ, ടെണ്ടുൽക്കർ, മറഡോണ, മോഹൻലാൽ തുടങ്ങിയവർ). ഇത്രയും ഭംഗിയും ഒതുക്കവും ഉള്ള ഒരു തിരനോക്ക് അടുത്തിടെ വേറെ കണ്ടിട്ടില്ല. കത്തി വേഷത്തിന് വേണ്ട ഊർജ്ജവും തരിപ്പുള്ള അലർച്ചയും എല്ലാം തികവുള്ളതായിരുന്നു. ചില വേഷങ്ങളിലേക്ക് മാത്രം ഈ വലിയ കലാകാരനെ തളച്ചിടുന്നത് ഒരു കണക്കിന് അനീതിയാണെന്ന് ഇന്നലെ ദുര്യോധനൻ കണ്ടപ്പോൾ തോന്നി. മുൻ ധാരണകളെ തിരുത്തുക എന്നത് കലയുടെ അടിസ്ഥാന ധർമ്മമാണല്ലോ.

പതിവ് പോലെ  പാട്ടും കൊട്ടുമെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. വിസ്താരഭയത്താൽ ചുരുക്കുന്നു. നല്ലൊരു കളി സംഘടിപ്പിച്ച മണിക്കും മുരള്യേട്ടനും സജീഷിനും തികച്ചും അഭിമാനിക്കാം. പിന്നെ ഒരു വട്ടം കൂടി സജീഷിന് ആ സീരീസ് തിർക്കാനുള്ള എല്ലാ ഭാവുകങ്ങളും.

P.S. കുറിപ്പ് ലേശം നീണ്ട് പോയി, കാരണം കളികളും  വളരെ നീണ്ടതായിരുന്നു. എന്നിട്ടും ചിലത് ഒഴിവാക്കി. ക്ഷമിക്കുക.




  

Tuesday, January 24, 2017

Hindu Lit Fest

ഈയിടെ പങ്കെടുത്ത ഹിന്ദു ലിറ്റററി ഫെസ്റ്റിവൽ സ്ഥലത്തെ കൗതുകകരമായ ചില സന്ദർഭങ്ങൾ. വലിയ കാര്യമുണ്ടെന്നൊന്നും നിങ്ങൾക്ക് ഇത് വായിച്ചാൽ തോന്നില്ലെങ്കിലും  കൗതുകകരമായി എനിക്ക് തോന്നിയ ചിലത് കുത്തിക്കുറിക്കുന്നു.
1)      തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകന്റെ സെഷ്ഷൻ കേട്ടുകൊണ്ടിരിക്കുന്നു. ഇടയ്ക്ക് വെറുതെ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ തൊട്ട് പുറകിൽ ഇരുന്ന് സാകൂതം കേൾക്കുന്നത് സാക്ഷാൽ  ഗിരീഷ് കാസറവള്ളി. ദ്വീപ, ഘടശ്രാദ്ധ തുടങ്ങിയ സിനിമകൾ എടുത്ത ലോക പ്രശസ്ത സംവിധായകൻ യാതൊരു നാട്യങ്ങളുമില്ലാതെ സദസ്സിന്റെ പിൻവരിയിലുള്ള ഒരു കസേരയിലിരുന്ന് വിവാദ തമിഴ് എഴുത്തുകാരനെ കേൾക്കുന്നു.

2)      കനയ്യ കുമാറിന്റെ സെഷ്ഷന് ലേശം വൈകിയാണ് ഞാൻ എത്തിയത്. അപ്പഴ്ത്തേയ്ക്കും ഓഡിറ്റോറിയം നിറഞ്ഞ് കവിഞ്ഞു. സീറ്റ് കിട്ടാത്തതു കൊണ്ട് സ്റ്റെപ്സിന്റെ സൈഡിൽ അർദ്ധാസനത്തിലിരുന്നു. കുറച്ച് കഴിഞ്ഞ് പൊക്കം കുറഞ്ഞൊരു വിദേശ വനിത വന്ന് എന്റെ മുൻപിലെ പടിയിൽ കുന്തിച്ചിരുന്ന് കനയ്യകുമാറിനെ കേട്ടു. കനയ്യ കുമാർ അധികവും ഹിന്ദിയിൽ സംസാരിച്ചത് കൊണ്ട് അവർക്ക് മനസ്സിലാവാത്തതിന്റെ അസ്വസ്ഥത മുഖത്ത് പ്രകടം. ആ സെഷ്ഷൻ കഴിഞ്ഞപ്പോൾ കുറേ പേർ പുറത്തേക്ക് പോയി. ഇവരും എണീറ്റു, പക്ഷെ പോയത് പുറത്തേക്കല്ല, സ്റ്റേജിലേക്കാണ്, അടുത്ത ഗെസ്റ്റായി. അവരെ പരിചയപ്പെടുത്തിയപ്പോളാണറിഞ്ഞത്,  നാട്ടുമ്പുറത്തെല്ലാം നമ്മൾ സാധാരണ സൊറ പറയാൻ ഇരിക്കുന്ന പോലെ എന്റെ മുമ്പിൽ കുന്തിച്ചിരുന്ന് കനയ്യകുമാറിനെ കേട്ടത് 2005ൽ ‘March’ എന്ന നോവലിന് പുലിറ്റ്സർ പ്രൈസ് വാങ്ങിയ ലോക പ്രശസ്ത പ്രശസ്ത എഴുത്തുകാരി Geraldine Brooks ആയിരുന്നെന്ന്. അവരാണ് ഇത്തവണത്തെ ഹിന്ദു പ്രൈസ് കിരൺ ദോഷിക്ക് നൽകിയത്.

3)      ഈ പ്രോഗ്രാമിന് വരുന്നതിന് രണ്ട് ദിവസം മുമ്പാണ് ഭാഷാപോഷിണിയിൽ ശ്രീ ഇ.വി.രാമകൃഷ്ണൻ മഹാശ്വേതാ ദേവിയുടെ നോവലുകളെ പറ്റി എഴുതിയ ഒരു ലേഖനം വായിച്ചത്. അതിൽ അദ്ദേഹം ഉപയോഗിച്ച ഒരു വാക്കാണ് ‘ധൃഷ്യത’. എന്താ ഇതിന്റെ അർത്ഥമെന്ന് മനസ്സിലായില്ല, പലരോടും ചോദിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് യാദൃശ്ചികമായി ലേഖകനെ തന്നെ ലിറ്റ് ഫെസ്റ്റിൽ വെച്ച് കണ്ട് മുട്ടുന്നത്. Straight from the horse’s mouth എന്ന പ്രയോഗം പോലെ  അദ്ദേഹത്തോട് തന്നെ അർത്ഥം ചോദിച്ചു. ഹിന്ദു ലിറ്റററി പ്രൈസ് നിശ്ചയിക്കുന്ന ജൂറിയിലെ അംഗമായി വന്നതാണ് അദ്ദേഹം. എ.കെ.രാമാനുജനെ പറ്റിയുള്ള ഒരു ചർച്ച അദ്ദേഹത്തിന്റെ ഒപ്പമിരുന്നാണ് കേട്ടതും.


ദൂരെ നിന്ന് താര പരിവേഷത്തോടെ മാത്രം നോക്കി കണ്ടവരും എക്സെന്റ്രിക്ക് എന്ന് പൊതുവെ കരുതപ്പെടുകയും ചെയ്യുന്ന എഴുത്തുകാരും ചലച്ചിത്രകാരന്മാരും പ്രശസ്തിയുടേയും താരപരിവേഷങ്ങളുടേയും പടം പൊഴിച്ച് സാധാരണക്കാരെ പോലെ പെരുമാറുന്ന ഒരു പരിസരം ലിറ്റററി ഫെസ്റ്റിവലുകളുടെ ഒരു കൗതുകകരമായ മുഖമാണ്. 

Tuesday, January 3, 2017

മഹാഭാരത്തിന്റെ സാംസ്കാരിക ചരിത്രം

സുനിൽ  പി ഇളയിടത്തിന്റെ മഹാഭാരത പ്രഭാഷണം ഇടത്പക്ഷ പ്രസ്ഥാനം കാലാകാലങ്ങളായി ചെയ്തു വരുന്നു എന്നാരോപിക്കുന്ന ലിബറൽ ഹിന്ദു പ്രീണനത്തിന്റെ പ്രചാര പദ്ധതിയുടെ ഭാഗമാണ് എന്നാണ് ഇപ്പോൾ ഉയർന്ന് വരുന്ന ആരോപണം. അതേ സമയം പ്രാകൃതമായ വർണ്ണ വ്യവസ്ഥയെ ആഘോഷിക്കുന്ന പൗരാണിക ഗ്രന്ഥങ്ങളെ മഹത്ത്വവത്കരിക്കുന്നതിലൂടെ അത് പരോക്ഷമായി ഹിന്ദുത്വ രാഷ്ട്രീയത്തെയാണ് സഹായിക്കുക എന്ന് മറ്റൊരു വാദവുമുണ്ട്.  പരസ്പര വിരുദ്ധമായ ഈ രണ്ട് അഭിപ്രായങ്ങളും ആദ്യ നോട്ടത്തിൽ വാസ്തവമെന്ന് തോന്നുമെങ്കിലും സത്യം ഇതിന്റെ ഇടയിലെവിടെയോ ആണ് സ്ഥിതി ചെയ്യുന്നത് എന്നാണ്  ആ പ്രഭാഷണങ്ങൾ മുഴുവൻ കേട്ട എനിക്ക് തോന്നിയത്.

പുരോഗതിയിലേക്ക് സഞ്ചരിക്കുന്ന മറ്റേതൊരു രാജ്യത്തേക്കാളും മതാത്മകമാണ് ഇന്ത്യ. ഹിന്ദുത്വ രാഷ്ട്രീയം ശക്തി പ്രാപിക്കുന്നതിനു മുമ്പ് തന്നെ അങ്ങനെയാണ്. അതു കൊണ്ട് അതിനെ തീരെ അവഗണിച്ച് കൊണ്ട് ഒരു രാഷ്ട്രീയ പ്രവർത്തനം അസാധ്യവുമാണ്. അങ്ങനെയൊരവസ്ഥയിൽ ഒരു പുരോഗമന പ്രസ്ഥാനത്തിന് ചെയ്യാൻ സാധിക്കുന്ന കാര്യം മതത്തിന്റെ വൈകാരികാംശങ്ങൾ പൊതു സമൂഹത്തിന്റെ രാഷ്ട്രീയത്തേയോ യുക്തി ബോധത്തേയോ സ്വാധീനിക്കുന്ന ശക്തിയായി മാറാൻ അനുവദിക്കാതിരിക്കുക എന്നതാണ്. കാരണം ഹിന്ദുത്വ രാഷ്ട്രീയം പ്രയോജനപ്പെടുത്തുന്നത് മതത്തിന്റെ വൈകാരികാംശം മാത്രമാണ്. മറ്റൊന്നും അവരുടെ രാഷ്ട്രീയത്തിനുള്ള അസംസ്കൃത പദാർത്ഥമായി മാറില്ല. ഇതിന്റെ വെളിച്ചത്തിൽ വേണം ശ്രീ സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണത്തെ വിലയിരുത്താൻ.

ക്ഷേത്രങ്ങളിലും ഹിന്ദു സംത്സംഗങ്ങളിലും മറ്റും നടക്കുന്ന രീതിയിലുള്ള വായനകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കിയത് ഒരു പൗരാണിക ഗ്രന്ഥത്തെ വിമർശന ബുദ്ധിയോട് സമീപിച്ചു എന്നതാണ്. ഒരു പൗരാണിക ഗ്രന്ഥം തുറക്കുന്നത് തന്നെ തൊട്ട് തൊഴുത് വേണമെന്നും അതിലുള്ളതെല്ലാം ശരിയാണെന്ന മുൻവിധിയോട് കൂടി വേണം വായിക്കാനെന്നും ശഠിക്കുന്ന മതകീയ വായനയ്ക്ക് പകരം  മഹാഭാരതത്തെ ഒരു സാഹിത്യ രചനയായി സമീപിക്കാൻ ശ്രീ ഇളയിടത്തിന് സാധിച്ചു എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. എല്ലാ കഥാപാത്രങ്ങളേയും മനുഷ്യനായി കാണാനും മനുഷ്യന്റെ സന്ദിഗ്ദ്ധകളുടെ പശ്ചാത്തലത്തിൽ മഹാഭാരതത്തെ വായിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതൊരിക്കലും ഹിന്ദുത്വ രാഷ്ട്രീയത്തിന് വളമാവില്ല, കാരണം അവർക്ക് വേണ്ടത് ദൈവീക പരിവേഷം നൽകപ്പെട്ട മഹാഭാരത കഥാപാത്രങ്ങളേയും അവരുടെ രാഷ്ട്രീയത്തിന് ഉപോത്ബലകമായ വൈകാരികാംശങ്ങളുമാണ്. ഇതിനെ രണ്ടിനേയും നിരാകരിച്ച് തികച്ചും അക്കാദമികവും ചരിത്രബന്ധിതവും സാഹിതീയവുമായിരുന്നു ശ്രീ ഇളയിടത്തിന്റെ സമീപനം.

ഇന്ത്യൻ സാമുഹ്യ ജീവിതം വലിയൊരളവിൽ മതാത്മകമാണ്. അതു കൊണ്ട് അതിനെ പൂർണ്ണമായി അവഗണിച്ച് കൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്കും നിലനിൽക്കാൻ സാധിക്കില്ല. എന്നാൽ മതത്തിനെ ഒരു വൈകാരികമായ ആയുധമാക്കുന്ന രാഷ്ട്രീയത്തിനെ ചെറുക്കേണ്ടത് ഇടത് പക്ഷം പോലുള്ള പുരോഗമന രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്വമാണ്. അത് ഇന്ത്യൻ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ മതത്തിനെ പുറത്ത് നിർത്തിയല്ല, മറിച്ച് അതിന്റെ ഉള്ളിൽ നിന്നു കൊണ്ട് അതിലെ വൈരുദ്ധ്യങ്ങളേയും പുരോഗമനപരമല്ലാത്ത നിലപാടുകളേയും എതിർത്തും പൊളിച്ചെഴുതിയും വേണം നിറവേറ്റാൻ. മഹാഭാരതം പോലെ ഇന്ത്യൻ സമൂഹത്തെ ഇത്രയ്ക്ക് സ്വാധീനിച്ച ഒരു കൃതി ഒരേ സമയം ആധുനിക ലോകത്തെ സ്വാധീനിക്കുന്നതിന്റെ കാരണമെന്തെന്നും അതേ സമയം അത് സാമൂഹ്യക്രമത്തെ പ്രതിലോമകരമായി എങ്ങനെ സ്വാധീനിച്ചു എന്നും ഇദ്ദേഹം യുക്തിസഹമായും കാര്യകാരണ സഹിതവും പറയുന്നു. ആ നിലയ്ക്ക് ഈ ഉദ്യമം വളരെ നല്ലത് എന്ന് തന്നെയാണ് എനിക്ക് തോന്നിയത്.




Sunday, September 11, 2016

മഹാബലിയും വാമനനും

ചരിത്രം വിജയികൾ എഴുതിയ കഥകളാണെന്ന് പറഞ്ഞത് വാൾട്ടർ ബെഞ്ചമിനാണ്. നമ്മൾ ഇന്ത്യക്കാർ പൊതുവെ ചരിത്രബോധം കുറഞ്ഞവരാണ്. നമുക്ക് മിത്തും ചരിത്രവും തമ്മിലുള്ള അതിർവരമ്പ് ഇനിയും മനസ്സിലായിട്ടില്ല. അതുകൊണ്ടാണ് മിത്തിക്കൽ ആയിട്ടുള്ള പലതും ചരിത്രമാണെന്ന് നമ്മൾ ഇന്നും വിശ്വസിക്കുന്നത്. പരശുരാമൻ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചു എന്നത് ഇന്നും നമ്മളിൽ പലരും ഒരു ചരിത്ര വസ്തുത പോലെയാണ് അവതരിപ്പിക്കുന്നത്. എന്നാൽ ഈ ഇന്ത്യൻ മിഥോളജിയിലും ചരിത്രത്തിന്റെ അംശങ്ങൾ കണ്ടെത്താൻ കഴിയും. അന്നത്തെ ജീവിത രീതിയും സാമൂഹ്യ വ്യവസ്ഥയും മറ്റും.
വാൾട്ടർ ബെഞ്ചമിന്റെ വരികൾ ഇന്ത്യൻ മിത്തോളജിയുടെ കാര്യത്തിലും ശരിയാണ്. ഭാരതീയ പുരാണങ്ങളിലെ പല അനക്ഡോട്സും പരിശോധിച്ചാൽ മനസ്സിലാവും അതെല്ലാ കാലത്തും സാംസ്കാരിക മേൽക്കോയ്മ നേടിയവരുടെ വ്യാഖ്യാനങ്ങളായിരുന്നു എന്ന്. ഇതിഹാസത്തിലെ ചോരയും നീരുമുള്ള കഥാപാത്രങ്ങൾ പുരാണത്തിലെത്തിയപ്പോൾ ദേവന്മാരും ഈശ്വരന്മാരുമായി മാറി. പിന്നെ അവർ എന്ത് തെറ്റ് ചെയ്താലും അതിനെ ന്യായീകരിക്കലായി ഇവിടുത്തെ ആസ്ഥാന സവർണ്ണ പണ്ഡിതന്മാരുടെ ജോലി. ഈശ്വരന്മാർ എന്ത് തോന്ന്യവാസം ചെയ്താലും അത് നല്ലതിനു വേണ്ടിയാണെന്നും ആരെയെങ്കിലും കൊന്നാൽ അത് മോക്ഷം നൽകിയതാണെന്നും ഉള്ള കപട വ്യാഖ്യാനങ്ങളാണ് എവിടേയും. അതിനൊരപവാദമയിരുന്നു മാവേലിയുടെ കഥ. ഇരയായി തീർന്ന ഒരാളെ ഒരു പ്രദേശം മുഴുവൻ വീരനും നല്ലവനും ആയി ആഘോഷിക്കുന്ന ഒരു അത്ഭുതം ഇന്ത്യയിൽ വേറെയെവിടേയും ഇത്ര വിപുലമായ രീതിയിൽ കാണാൻ കഴിയില്ല. ഈ കഥയിൽ ശത്രുസ്ഥാനത്ത് നിൽക്കുന്നത് ഐറണിക്കലി ദൈവവും, പ്രത്യേകിച്ച് വിഷ്ണുവിന്റെ അവതാരവും. മിത്തോളജിക്കൽ വ്യാഖ്യാനങ്ങളുടെ ഈ കീഴ്മേൽ മറിയലാണ് ഹിന്ദു മതത്തിന്റെ സവർണ്ണ മൂല്യങ്ങളെ മൂലധനമായി ഉപയോഗിച്ച് രാഷ്ട്രീയം കെട്ടിപടുക്കുന്ന സംഘപരിവാറിന് കല്ലുകടിയായി മാറുന്നത്. കീഴാള സ്വത്വവുമായി കൂടുതൽ ചേർന്ന് നിൽക്കുന്ന രീതിയിൽ പാത്രസൃഷ്ടിക്ക് വിധേയമായ മഹാബലിയെ പോലെയൊരു കഥാപാത്രത്തെ ജാതി മത ഭേദമന്യേ ഒരു ദേശം ആരാധിക്കുമ്പോൾ തങ്ങൾ പ്രതിനിധീകരിക്കുന്ന സവർണ്ണഹൈന്ദവതയുടെ നീച രാഷ്ട്രീയം വളർത്തുക എന്നത് ഏറ്റവും ശ്രമകരമാവും എന്ന് മറ്റാരേക്കാളും നല്ലവണ്ണം സംഘ പരിവാറിനറിയാം. അതുകൊണ്ട് തന്നെ ശശി(വിഷ)കലയുടെ വാക്കുകൾ അബദ്ധത്തിൽ ഉണ്ടായതല്ല.

Monday, August 29, 2016

Cause and Effect

ദുരിതങ്ങൾ കാണുമ്പോഴുള്ള അനുകമ്പാർദ്ര പ്രകടനങ്ങൾ അല്പായുസ്സാവുന്നത് എപ്പോഴും വലിയ വിമർശനങ്ങൾ നേരിടാറുണ്ട്. എന്തുകൊണ്ട് ഈ പ്രകടനങ്ങൾ മാത്രം ഉണ്ടാവുന്നു എന്ന് ചോദിച്ചാൽ അതാണ് എളുപ്പം. ദരിദ്രന്റെ ഒരു ചിത്രം കണ്ടാലോ മാറാ രോഗം വന്നൊരാളെ കാണുമ്പോഴോ ദു:ഖം നടിക്കാനോ എന്തെങ്കിലും സഹായസഹകരണങ്ങൾ നൽകാനോ തയ്യാറാവുക എന്നത് താരതമ്യേന എളുപ്പവും സുരക്ഷിതവുമായ വഴിയാണ്. അതിലൂടെ മനുഷ്യസ്നേഹി എന്ന ഇമേജും ചുളുവിൽ ലഭിക്കും. എന്നാൽ ഇത് കാര്യത്തിന്റെ താത്കാലിക പരിഹാരം മാത്രമാണ്. ഒരു സമൂഹം മുഴുവൻ ഈ കാര്യത്തിനെ ആഘോഷിക്കുമ്പോൾ അവഗണിക്കപ്പെടുന്നത് ഈ കാര്യത്തിന് ഹേതുവായ കാരണമാണ്. കാരണത്തെ മറയ്ക്കുമ്പോൾ പലപ്പോഴും വെള്ള പൂശപ്പെടുന്നത് ഇതേ മനുഷ്യസ്നേഹി എന്ന് വാഴ്ത്തപ്പെടുന്ന ആളുടെ യഥാർത്ഥ താത്പര്യങ്ങളായിരിക്കും. കാര്യത്തിന് ഹേതു തന്നെ പലപ്പോഴും ഇതേ മനുഷ്യസ്നേഹിയുടെ പ്രവർത്തിയുടെ ഫലവുമാവാം.
ഇത്രയ്ക്ക് എളുപ്പമല്ല ഒരു കാര്യത്തിന് പിന്നിലുള്ള കാരണത്തെ അന്വേഷിക്കുക എന്നത്. ആ കാരണം സിസ്റ്റത്തിന്റെ ഭാഗമാണ്. ആ സിസ്റ്റത്തിന്റെ ഭാഗമാണ് താനും എന്ന തിരിച്ചറിവാണ് ഇവിടുത്തെ വലിയ പ്രശ്നം. അപ്പോൾ സമൂഹത്തിൽ നടക്കുന്ന ഓരോ പ്രശ്നത്തിനു പിന്നിലുള്ള കാരണത്തിലും താനും പങ്കാളിയാണെന്ന് വന്നു ചേരും. അത് ഒരു പ്രശ്നം വരുമ്പോൾ മറ്റുള്ളവരെ കുറ്റം പറഞ്ഞ് കൈ കഴുകുന്നത് പോലെ എളുപ്പമല്ല. പക്ഷെ ഇത് വലിയൊരു പാഠം നമുക്ക് നൽകുന്നു. സമൂഹത്തിലെ ഒരു പ്രശ്നത്തിനും ലളിതമായ പരിഹാരങ്ങളില്ല എന്ന്. ദാരിദ്ര്യം അനുഭവിക്കുന്ന ഒരു കുടുമ്പത്തിനെ സാമ്പത്തികമായി സഹായിച്ചാൽ തീരുന്നതല്ല പ്രശ്നം, മറിച്ച് ആ ദാരിദ്ര്യം സൃഷ്ടിച്ച സിസ്റ്റത്തെ മനസ്സിലാക്കണം. അതിന് പരിഹാരം കാണുക എന്നത് വ്യക്തി തലത്തിലുള്ള ചാരിറ്റി കൊണ്ടല്ല, പകരം വലിയൊരു ഗവേണിങ്ങ് സിസ്റ്റത്തിന്റെ ഫലവത്തായ ഇമ്പ്ലിമെന്റേഷനിലൂടെ വേണം. അതുകൊണ്ടാണ് ബ്രെഹ്ത്ത് Hungry man, reach for the book: it is a weapon" എന്ന് പറഞ്ഞത്. പട്ടിണി കിടക്കുന്നവന് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതാണ് ചാരിറ്റി. പക്ഷെ അത് ആത്യന്തികമായി ഒരു പരിഹാരം നൽകില്ല. പട്ടിണി സൃഷ്ടിക്കുന്ന സിസ്റ്റത്തിനെ മനസ്സിലാക്കിയാലേ അതിന് ശാശ്വത പരിഹാരമാവുകയുള്ളൂ.
കാര്യത്തിനെ ആഘോഷിക്കുന്ന ചാരിറ്റിയുടെ കപട മനുഷ്യസ്നേഹമല്ല നമുക്ക് വേണ്ടത്. കാരണമായ സിസ്റ്റത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്ന ഗവേണിങ്ങ് സിസ്റ്റമാണ്. മനുഷ്യസ്നേഹപ്രകടനങ്ങളിൽ വീഴാതെയും അഭിരമിക്കാതെയും ആഘോഷിക്കാതെയും സിസ്റ്റത്തിനെ ഓരോ ഡിസ്കോഴ്സിലും പ്രശ്നവത്കരിക്കുന്ന ഒരു സമൂഹമായി മാറാൻ നമുക്ക് കഴിയണം.