എല്ലാ ഇലക്ഷൻ കഴിഞ്ഞാലും കേൾക്കുന്ന സ്ഥിരം പല്ലവിയാണ് ആരു ജയിച്ചാലും നമുക്ക് കാര്യമൊന്നുമില്ല, ജീവിക്കണമെങ്കിൽ നമ്മൾ തന്നെ അധ്വാനിക്കണം എന്ന്. ഭരിക്കുന്നവർ തമിഴ്നാട്ടിലെ പോലെ സൗജന്യങ്ങൾ വിതരണം ചെയ്യണമെന്നോ അല്ലെങ്കിൽ രാഷ്ട്രീയമെന്നാൽ ഭരിക്കുന്നവരുടെ ബിസ്സിനസ്സ് മാത്രമാണെന്നോ ഉള്ള ഒരു തെറ്റിദ്ധാരണയിൽ നിന്നാണ് ഈ വാദം ഉണ്ടാവുന്നത്. രാഷ്ട്രീയത്തിന്റെ മുഖ്യ ഉത്തരവാദിത്വം വ്യവസ്ഥിതി സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാണ്. അത് വിദ്യാഭ്യാസത്തിലൂടേയും ആരോഗ്യപരിപാലനത്തിലൂടേയുംസാമുഹ്യസുരക്ഷയിലൂടേയും മറ്റുമാണ് കൈവരിക്കുന്നത്. ഇവയെ സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും എത്തിക്കുക എന്നതാണ് ഗവേണൻസിന്റെ ലക്ഷ്യം. ഈ വ്യവസ്ഥിതിയെ ഫലപ്രദമായി പൂരിപ്പിച്ചെടുക്കുകയും ഈ പ്രക്രിയയുടെ കാവലാളായി നിൽക്കുകയും ചെയ്യുക എന്നതാണ് ഒരു പൗരന്റെ ധർമ്മം. അതായത് ഭരിക്കുന്നവരെ പോലെ ഭരിക്കപ്പെടുന്നവർക്കും തുല്ല്യമായ ഉത്തരവാദിത്വം ഉണ്ടെന്നർത്ഥം. ആ അർത്ഥത്തിൽ ഓരോ പൗരനും രാഷ്ട്രീയ ജീവിയാണ്. അങ്ങനെയുള്ള കൂട്ടുത്തരവാദിത്വത്തിൽ നിന്ന് മാറി നിന്ന് വ്യവസ്ഥിതി നൽകിയ എല്ലാ ആനുകൂല്ല്യങ്ങളും കൈപ്പറ്റി സുരക്ഷിതമായ തുരുത്തുകളിലെത്തുമ്പോൾ ഉണ്ടാവുന്ന ഒരു മനോവൈകല്ല്യമാണ് സമൂഹത്തിലെന്ത് നടന്നാലും അതെന്നെ ബാധിക്കില്ല എന്ന തോന്നൽ. രാഷ്ട്രീയം അധികാരത്തിലിരിക്കുന്നവരുടെ മാത്രം സ്വകാര്യവിഷയമാണെന്ന തെറ്റിദ്ധാരണ ഇതിൽ നിന്നാണ് ഉടലെടുക്കുന്നത്. ഇതിനൊരു പരിഹാരമേയുള്ളൂ; ഓരോ വ്യക്തിയും രാഷ്ട്രീയ ജീവിയായി മാറുക. അരാഷ്ട്രീയത എന്നത് സുരക്ഷിതമായ ഒരിടത്തേക്ക് സ്വയം ഒതുങ്ങാനുള്ള സ്വാർത്ഥമോഹത്തിന്റെ മറ്റൊരു പേരാണെന്ന് തിരിച്ചറിയുക. ഈ അരാഷ്ട്രീയതയുടെ മുഖം മൂടി മാറ്റിയാൽ മനസ്സിലാവും അനീതിക്കെതിരെയുള്ള ശബ്ദമുയർത്തലും പ്രതിഷേധങ്ങളും ശബ്ദമലിനീകരണങ്ങളല്ലെന്ന്.
No comments:
Post a Comment