Sunday, April 26, 2015

ആസ്വാദകനെ വിപ്ലവകാരിയാക്കിയ ഗേയശബ്ദം



കലയിലെ വിപ്ലവം യഥാർത്ഥത്തിൽ നമ്മൾ കരുതുന്നതുപോലെ കലാകാരനിലല്ല സംഭവിക്കുന്നത്, മറിച്ച് ആസ്വാദകനിലാണ്.വിപ്ലവകാരി എന്ന് നമ്മൾ ധരിക്കുന്ന കലാകാരൻ യഥാർത്ഥത്തിൽ തന്റെ കലയെ ആത്മസംതൃപ്തി നൽകുന്ന രീതിയിൽ സത്യസന്ധമായി  പ്രയോഗിക്കുന്നൊരാൾ മാത്രമാണ്.അത് താൻ അനുശീലിച്ച ഉപരിപ്ലവമായ ആസ്വാദനനിലവാരത്തെ മാറ്റിമറിക്കുമ്പോൾ അന്ധാളിക്കുന്ന ആസ്വാദകൻ അയാളെ വിപ്ലവകാരി എന്ന് മുദ്രകുത്തും.പക്ഷെ ഇവിടെ പൊതുബോധത്തിന്റെ വ്യവസ്ഥിതിയിൽ നിന്നു മാറുന്നത് ഗായകനല്ല, മറിച്ച് ആസ്വാദകനാണ്.ഗായകൻ തന്റെ സംഗീതബോധത്തിൽ നിന്ന് ഒരു തരിമ്പുപോലും മാറിയിട്ടില്ല.അങ്ങനെ ആസ്വാദകരെ വിപ്ലവകാരിയാക്കിയ ഗായകനാണ് ശ്രീ കലാ:ഗംഗാധരൻ.

വിപ്ലവകാരിയായ ആസ്വാദകൻ

എങ്ങനെയാണ് ഗംഗാധരാശാനിലൂടെ അസ്വാദകൻ വിപ്ലവകാരിയായി മാറുന്നത്?പൗരന്റെ ഭാഗത്ത്നിന്ന് ഒരദ്ധ്വാനവും ആവശ്യപ്പെടാത്ത വിനീതദാസന്മാരാക്കിനിർത്തുന്ന പൊതുബോധ വ്യവസ്ഥിതിക്കെതിരെയാണ് എപ്പോഴും വിപ്ലവങ്ങൾ ഉണ്ടാവുന്നത്.പക്ഷെ വിപ്ലവം മുന്നോട്ട് വെയ്ക്കുന്ന വ്യവസ്ഥ ഒരു നല്ല സമൂഹത്തിന് സ്വാഭാവികമായി വന്നുചേരേണ്ട ഒന്നാണ്.എന്നാൽ മനുഷ്യൻ അടിസ്ഥാനപരമായി എല്ലാ കാര്യത്തിലും സുഗമമാർഗ്ഗം തേടുന്നതുകൊണ്ട് അദ്ധ്വാനം കൂടാതെ ലഭിക്കുന്നതിൽ തൃപ്തിയടയുകയും മറ്റുള്ളതിനെ ഉട്ടോപ്യൻ എന്ന രീതിയിൽ അവഗണിക്കുകയും ചെയ്യുന്നു.ഇത് കലയിലും പ്രയോജ്യമാണ്.കഥകളിയിൽ ഗംഗാധരാശാൻ കൊണ്ടുവന്ന മാറ്റവും ഇതുതന്നെയാണ്. തന്റെ ഭാഗത്ത് നിന്ന് ഒരദ്ധ്വാനവും ആവശ്യമില്ലാതെ സംഗീതം ആസ്വദിച്ചിരുന്ന കഥകളിപ്രേമികളെ, വിപ്ലവം കൊണ്ടുവരുന്ന പരുക്കൻസ്വഭാവമുള്ള ദുർഘടം പിടിച്ച പുതിയ വ്യവസ്ഥിതിയെ ഉൾക്കൊള്ളുന്ന പോലെ, അതുവരെയുള്ള തന്റെ ശീലങ്ങളെയെല്ലാം വിപ്ലവാത്മകമായി മാറ്റിമറച്ച് ക്ഷമയോടുകൂടിയ ഒരു പുതിയ ആസ്വാദനരീതി നിർമ്മിക്കാൻ നിർബന്ധിച്ചു.അതിൽ പതിയെ പതിയെ ആഴ്ന്നിറങ്ങിയ ആസ്വാദകൻ കാലക്രമേണ തിരിച്ചറിഞ്ഞു;ഗംഗാധരാശാനല്ല വിപ്ലവകാരി, അത് താൻ തന്നെയാണ്.ആശാൻ വേണ്ടപൊലെതന്നെയാണ് പാടുന്നത്.എന്റെയുള്ളിലാണ് കഥകളിസംഗീതത്തിന്റെ ഒരു പുതുയുഗം പിറന്നത്.അതുകൊണ്ട് കലയിൽ വ്യത്യസ്ഥതകൾക്ക് വേണ്ടി വ്യത്യസ്ഥതകൾ കൊണ്ടുവരുന്നവരെയല്ല യുഗപ്രഭാവന്മാർ എന്നു വിളിക്കേണ്ടത്, മറിച്ച് കലയുടെ യഥാർത്ഥസത്തയെ ഉയർത്തിപിടിക്കുകയും ആ ബോധ്യം ആസ്വാദകനിൽ ഊടിയുറപ്പിക്കുകയും ചെയ്യുന്നൊരാളെയാണ്.അങ്ങനെയൊരാളെയാണ് ഗംഗാധരാശാന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്.   

Sunday, March 22, 2015

യതീഷ് 'ഭരത്' ചന്ദ്രൻ

ഷാജി കൈലാസ് പണി ഒന്നും ഇല്ലാണ്ടെ ഈച്ച ആട്ടി വീട്ടിലിരിക്കുമ്പോളാണ്, കാണാപാഠം പഠിച്ച് പരൂക്ഷ പാസായ, കരിക്ക് ചെത്തിയപോലത്തെ മോന്തയുമായി നമ്മടെ ചെക്കൻ 'കലികാലനീലകണ്ഠന്റെ' പഴേ സീഡിയെല്ലാം കണ്ട് ആവേശം കേറി തെരുവിലേക്കിറങ്ങിയത്.കല്ല്യാണഫോട്ടോഗ്രാഫറെയെല്ലാം വെച്ച് യൂട്ടൂബ് വീഡിയോയും ഇറക്കി.പക്ഷെ ചെക്കൻ പഠിച്ച 'ഇന്ത്യ' ഹൈദരാബാദ് പൊലീസ് അക്കാദമിയിലെ ജ്യോഗ്രഫി പുത്തകത്തിലെ ഇന്ത്യയായിരുന്നു.ഡെമോഗ്രാഫിയെപ്പറ്റി പഠിച്ചതോ മറ്റേ IASകാർ ബോളുരുട്ടി കളിക്കണ ക്ലബ്ബിൽ നിന്നും.വീഡിയോയ്ക്ക് ലൈക്കടിക്കാൻ തലക്ക് വെളിവില്ലാത്ത ഏത് വണ്ടി കണ്ടാലും "എന്തൊരു സ്പീഡാ" എന്ന് പറയുന്ന കൊടിയേറ്റം 'മല്ലു ന്യൂ ജനറേഷൻ ഫാൻസും'.ഇവറ്റകൾക്ക് യതീഷ് ചന്ദ്രയും കെ.എം.മാണിയും ഉമ്മൻ ചാണ്ടിയും സുധീരനും ഭരണാധികാരികളായി കിട്ടിയത് ഒരു കാവ്യനീതിയാണ്.ഇനി ബീഫ് കഴിക്കാത്ത നനഞ്ഞ സുരേഷ് ഗോപിമാരുടെ കാലമാണ്.യതീഷ് ചന്ദ്രമാർ "ഇത്രേയുള്ളൂ മല്ലൂസ്" എന്ന് ക്യാമറാമാനോടൊപ്പം വിളിച്ച് പറഞ്ഞുകൊണ്ടേയിരിക്കും.വിദ്യാർത്ഥി രാഷ്ട്രീയവും തെരുവ് യോഗങ്ങളും പൊതുജനപ്രക്ഷോഭങ്ങളും നാടിന്റെ "മോഡി കൂട്ടുന്ന വികസനത്തിന്" എതിരാണെന്നും നാണക്കേടാണെന്നും വിശ്വസിക്കുന്ന ഒരു അരാഷ്ട്രീയ യുവജനസമൂഹത്തിന് യതീഷ് ചന്ദ്രമാർ ഭൂഷണം തന്നെയാണ്.അവരെകൊണ്ടേ ആറ്റുകാൽ പൊങ്കാലയ്ക്കും ഇടപ്പള്ളി പെരുന്നാളിനും കാഞ്ഞിരമറ്റം കൊടികുത്തിനും പൊതുജനത്തിനെ ആട്ടിയോടിച്ച് റോഡ് അടിച്ച് തളിച്ച് ശുദ്ധമാക്കി കാവൽ നിൽക്കാൻ കഴിയൂ.മല്ലൂ ഫാൻസ് അസോസിയേഷൻസ് കീ ജയ്!!!!!!!!!!
ഏതായാലും ജീവിതാനുഭവങ്ങൾക്ക് തന്നെയാണ് യഥാർത്ഥ അറിവ് നൽകാൻ കഴിയുക എന്ന് ഒരിക്കൽ കൂടി ബോദ്ധ്യായി.ഇത് താൻ ബുക്കിൽ നിന്ന് പഠിച്ച ഇന്ത്യയല്ല, കേരളമാണ് എന്ന് ജോസഫ് അലക്സ് സ്റ്റൈലിൽ ഡി.ജി.പി. പയ്യന് താക്കീത് നൽകിയെന്നാണ് പിന്നാമ്പുറ വാർത്ത!!!!!!

കറുപ്പും വെളുപ്പും

മനുഷ്യൻ അടിസ്ഥാനപരമായി മൃഗം(id) മാത്രമാണെന്നും അവനിൽ ‘സൂപ്പർ ഈഗോ’ എന്ന മനോനിലയിൽ ഒരു ഉട്ടോപ്യൻ സങ്കല്പം എല്ലാ കാലത്തും കുടികൊള്ളും എന്ന് സിഗ്മണ്ട് ഫ്രോയ്ഡ് വർഷങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞിട്ടുണ്ട്.പ്രാകൃതനിലയിൽ നിന്ന് ഒരു സാമൂഹ്യജീവിയായി മാറിയ മനുഷ്യൻ തന്റെ മൃഗീയവാസനകൾ പുതിയ ലോകക്രമത്തിന് പ്രതിലോമകരമാവും എന്ന് മനസ്സിലാക്കിയാണ് കൃത്രിമമായി സൃഷ്ടിച്ചെടുത്ത(ego) പെരുമാറ്റ സംഹിതകളിലൂടേയും സാംസ്കാരികവിനിമയങ്ങളിലൂടേയും സാമൂഹികജീവിതത്തിനെ ശരിതെറ്റുകൾക്കിടയിലെ നൂല്പാലത്തിലൂടെ മുന്നോട്ട് നയിച്ചത്.പക്ഷെ കാലം മുന്നേറിയപ്പോൾ പല കാരണങ്ങളെക്കൊണ്ട് അധികാരശ്രേണിയിൽ മാറ്റങ്ങൾ വരികയും അധികാരികൾ ശരിതെറ്റുകൾ നിർണ്ണയിക്കുന്ന അവസ്ഥ കൈവരികയും ചെയ്തു.തന്റെ യഥാർത്ഥ സ്വത്വമായ ‘ഇദി’നെ മനപ്പൂർവം മറന്നു കൊണ്ട് ഒരു കാലത്തും എത്തിച്ചേരാൻ സാധ്യതയില്ലാത്ത ‘സൂപ്പർ ഈഗോ’ എന്ന തലത്തിനെ അടിസ്ഥാനപ്പെടുത്തി ശരിതെറ്റുകളെ നിർണ്ണയിക്കാൻ തുടങ്ങി.പ്രായോഗികമായ ‘ഈഗോ’ എന്ന മനോനിലയെ തമസ്കരിച്ച് ഭാവനാത്മകമായ സൂപ്പർ ഈഗോയിനെ അടിസ്ഥാനപ്പെടുത്തി ശരിതെറ്റുകളെ കറുപ്പും വെളുപ്പും കള്ളികളാക്കി തിരിക്കാൻ തുടങ്ങി.
അടുത്ത കാലത്ത് നടന്ന പല സംഭവങ്ങളിലും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വരുന്ന പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവുന്നതും നമ്മൾ എല്ലാ പരിമിതികളും പോരായ്മകളും ഉള്ള മനുഷ്യരാണ് എന്ന ബോധ്യത്തോട്കൂടിയല്ല പ്രതികരിക്കുന്നത് മറിച്ച് ഈഗോ എന്ന ഘടകത്തെ പൂർണ്ണമായി അവഗണിച്ച് മനുഷ്യൻ എന്നാൽ രണ്ട് തരമേയുള്ളൂ: ഏറ്റവും നല്ലവനും ഏറ്റവും വൃത്തികെട്ടവനും.ഇങ്ങനെ കൃത്യമായി എങ്ങനെയാണ് മനുഷ്യനെ കറുപ്പും വെളുപ്പും കള്ളികളിൽ തരം തിരിക്കുന്നത് എന്നതാണ് മനസ്സിലാവാത്തത്.മതവിശ്വാസി നല്ലവനും നിരീശ്വരവാദി ചീത്തയും മാംസം കഴിക്കാത്തവൻ നല്ലവനും കഴിക്കുന്നവൻ അധമനും ഭാരതസംസ്കാരത്തെ പുകഴ്ത്തുന്നവൻ ശ്രേഷ്ഠനും തെറ്റു ചൂണ്ടികാണിക്കുന്നവൻ നീചനും മദ്യപിക്കുന്നവൻ ചീത്തയും മദ്യപിക്കാത്തവൻ നല്ലവനും അഴിമതിയെ എതിർക്കുന്നവൻ എളുപ്പത്തിൽ രാജ്യസ്നേഹിയും അതിൽ കൂടാത്തവൻ രാജ്യദ്രോഹിയും പ്രതിഷേധിക്കുന്നവന്‍ ദുര്‍മാര്‍ഗ്ഗിയും അനുസരിക്കുന്ന കുഞ്ഞാട് സന്മാര്‍ഗ്ഗിയും അങ്ങനെ പോകുന്നു നല്ലതിനേയും കെട്ടതിനേയും നിശ്ചയിക്കുന്ന ലളിതവത്കരണ പാഠങ്ങൾ.
ഈ സന്മാർഗ്ഗവാദികളുടെ ആക്രോശം കാണുമ്പോൾ ഒരേയൊരാഗ്രഹമേ ഇപ്പോൾ മനസ്സിലുള്ളൂ; “തെറ്റു ചെയ്യാത്തവരുണ്ടെങ്കിൽ കല്ലെറിയട്ടെ” എന്ന് വിളിച്ചുപറയുന്ന ഒരു പ്രായോഗികമതിയായ മനുഷ്യൻ പുനർജനിക്കേണമേ എന്ന്.

Friday, February 20, 2015

സ്ത്രീശബ്ദം

ഒരു നാട് പേട്രിയാർക്കൽ ആണെന്നതിന് തെളിവാണ് സ്വതന്ത്രമായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന സ്ത്രീകളെ മോശം സ്വഭാവമുള്ള സ്ത്രീകളായി ചിത്രീകരിക്കുന്നവരുടെ പ്രതികരണങ്ങൾ.ശരീരത്തിന്റെ ജൈവകാമനകളേയും തുറന്നിടലുകളേയും സത്യസന്ധമായി എഴുതുകയും അതിന്റെ കലാപസാദ്ധ്യതകളെ വളരെ ശക്തമായി ആവിഷ്കരിക്കുകയും ചെയ്ത എല്ലാവരും ഈ ദുഷിച്ച ആക്രമണത്തെ നേരിട്ടിട്ടുണ്ട്.താൻ എഴുതിയ ‘എന്റെ കഥ’ എന്ന പുസ്തകത്തിലെ പലതും ഭാവനാസൃഷ്ടികളാണ് എന്ന് പറഞ്ഞിട്ടും മാധവക്കുട്ടി മോശപ്പെട്ട സ്ത്രീ എന്ന രീതിയിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.


 ഇന്നും മലയാളിയുടെ ഈ മാനസികാവസ്ഥ മാറിയിട്ടില്ല എന്നതിന് തെളിവാണ് അരുന്ധതിയുടെ ഇൻബോക്സിൽ വരുന്ന മെസേജുകൾ. ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ താൻ വിശ്വസിക്കുന്ന ഒരു സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായി നിലകൊള്ളുകയും സമൂഹത്തെ തന്റെ നിലപാടുകൾ വളരെ ഭംഗിയായി convince ചെയ്യുകയും ചെയ്യുന്ന അവരേയും ഇതേ കണ്ണുകൊണ്ട് മലയാളി നോക്കികാണുന്നതിൽ വലിയ അത്ഭുതമൊന്നുമില്ല.പണ്ട് ഇബ്സന്റെ നോറ കൊട്ടിയടച്ച വാതിലിന്റെ പ്രകമ്പനം ലോകസാഹിത്യത്തെ മുഴുവൻ പ്രകമ്പനം കൊള്ളിച്ചതുപോലെ ഈ മലയാളക്കരയിലും വാതിൽ കൊട്ടിയടക്കുന്നതിന്റെ പ്രകമ്പനം തുടരെ തുടരെ കേട്ടാൽ മാത്രമേ ഈ മാനസികരോഗത്തിന് ഒരു ശമനമുണ്ടാവുകയുള്ളൂ.അതിന് ഗോപ്യതയെ അലങ്കാരമായി ആഘോഷിക്കുന്ന ഒരു സമൂഹത്തിൽ അരുന്ധതിയെപോലുള്ള സ്ത്രീകൾ ധൈര്യമായി മുന്നോട്ട് വരുക എന്നുള്ളതുമാത്രമാണ് പോംവഴി.അവരുടെ പരിശ്രമങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.

Monday, December 29, 2014

ശ്രീനിവാസൻ എന്ന ചലച്ചിത്രകാരൻ

തന്റെ സിനിമകളെ വിമർശിച്ച രാജീവ് രവിക്ക് കാര്യമായി എന്തോ കുഴപ്പമുണ്ട് എന്ന് പറഞ്ഞ നടൻ ശ്രീനിവാസൻ സ്വയം താഴുകയാണ് ചെയ്യുന്നത്.തനിക്കെല്ലാവരേയും വിമർശിക്കാം തന്നെയാരും വിമർശിക്കാൻ പാടില്ല എന്ന ഫ്യൂഡൽ ചിന്താഗതി തികച്ചും അപലപനീയമാണ്.

നർമ്മത്തിലും ആക്ഷേപഹാസ്യത്തിലും പൊതിഞ്ഞ ശ്രീനിവാസൻ സിനിമകൾ നമ്മളെല്ലാവരും എന്നും ആസ്വദിക്കുന്നുണ്ടെന്ന് വെച്ച് അവ വിമർശനാതീതമാണ് എന്ന് കരുതുന്നത് തികച്ചും മണ്ടത്തരം തന്നെയാണ്.വെറും രണ്ട് സിനിമ മാത്രേ എടുത്തുള്ളുവെങ്കിലും വ്യക്തമായ ഒരു രാഷ്ട്രീയം മുന്നോട്ട് വെക്കാൻ രാജീവ് രവി എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്.അങ്ങനെയുള്ളൊരാളുടെ വിമർശനത്തിനെതിരെ ശ്രീനിവാസനെപ്പോലുള്ള ഒരു സീനിയർ ചലച്ചിത്രകാരൻ പക്വതയോട് കൂടി പ്രതികരിച്ചിരുന്നെങ്കിൽ നമ്മുടെ ബഹുമാനം പതിന്മടങ്ങ് വർദ്ധിക്കുമായിരുന്നു.പണ്ട് അടൂരിനെ പരോക്ഷമായിട്ട്, അമ്പത് വർഷം മുൻപത്തെ കേരളസമൂഹത്തിന്റെ കഥ പറയുന്നവർ കപടബുദ്ധിജീവികളാണെന്ന് കളിയാക്കിയിരുന്നു.അന്നും കേരള സമൂഹം ആ പരിഹാസം ആസ്വദിക്കുകയാണ് ചെയ്തത്.പക്ഷെ ‘എലിപ്പത്തായം’ പോലൊരു രാഷ്ട്രീയശരിയോട് കൂടിയ സിനിമ എടുക്കാൻ ശ്രീനിവാസന് ഇനിയും സാധിച്ചിട്ടില്ല.

ശ്രീനിവാസൻ സിനിമയിൽ ഞാൻ കാണുന്ന പോരായ്മകൾ:-

1)  പണ്ട് മാത്യൂ ആർണോൾട് എന്ന ആംഗ്ലേയ കവി ജെഫ്രീ ചോസറുടെ കവിതയെ പറ്റി പറഞ്ഞ ഒരു വിമർശനമുണ്ട്: “He [Chaucer] lacks the high seriousness of the great classics, and therewith an important part of their virtue.”ഇത് ശ്രീനിവാസൻ സിനിമയെപ്പറ്റിയും ശരി തന്നെയാണ്.സിനിമയെപ്പറ്റിയുള്ള ഗൗരവമായ ഒരു ചർച്ചയിൽ ഏതെങ്കിലും ശ്രീനിവാസൻ സിനിമ ഉൾപ്പെടുത്താൻ പറ്റുമോ എന്ന് സംശയമാണ്.

 

2)  ശ്രീനിവാസൻ സിനിമകൾ നഷ്ടപ്പെടുത്തിയത് വളരെ ഗൗരവമേറിയ രാഷ്ട്രീയസംവാദങ്ങളാണ്.രാഷ്ട്രീയലോകത്തെ ദുഷിപ്പുകൾക്കെതിരെയുള്ള പരിഹാസം എന്ന നിലയിൽ അവതരിക്കപ്പെട്ട പല ശ്രീനിവാസൻ സിനിമകളും ഫലത്തിൽ അരാഷ്ട്രീയതയാണ് മുന്നോട്ട് വെച്ചത്.മധ്യവർഗ്ഗത്തിന്റെ ചില സംഗതികൾ എടുത്ത് അതിനെ ചൂഷണം ചെയ്യുകയാണ് ചെയ്തത് എന്ന രാജീവ് രവിയുടെ വിമർശനം ഒരു പരിധി വരെ ശരിയുമാണ്.


     ഇന്നും നമ്മൾ ശ്രീനിവാസൻ സിനിമകൾ ആസ്വദിക്കുന്നുണ്ടെങ്കിലും അയാൾ വിമർശനത്തിനതീതനാണെന്നും ശ്രീനിവാസന്റെ വിമർശനങ്ങളാണ് യഥാർത്ഥ രാഷ്ട്രീയശരികളെന്നും കരുതുന്നത് അനീതിയായിരിക്കും.പുതിയ ചലച്ചിത്രകാരന്മാർ വരിക്കാശ്ശേരിമനയും ഭാരതപ്പുഴയും വള്ളുവനാടൻ മലയാളവുമില്ലാതെ ശരിയായ രാഷ്ട്രീയബോധത്തോടെ അരികുജീവിതങ്ങളുടെ കഥ പറയാൻ ധൈര്യം കാണിക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കേണ്ടത് ശ്രീനിവാസനെപ്പോലുള്ള മുതിർന്ന ചലച്ചിത്രകാരന്മാരുടെ കടമ കൂടിയാണ്.



Saturday, December 27, 2014

ശരീരത്തിന്റെ കലാപസാദ്ധ്യതകൾ

ശരീരത്തിന്റെ കലാപസാദ്ധ്യതകളിൽ നിന്നാണ് പല വിപ്ലവാശയങ്ങളും സാഹിത്യവും മറ്റു കലാസൃഷ്ടികളും ഉരുവാകുന്നത്.ആദിമമനുഷ്യന് ശരീരത്തെപ്പറ്റി ബോധമുണ്ടാവുകയും അതിൽ നിന്ന് നാണം എന്ന വികാരം ഉണ്ടായതും ആകാം ആദ്യത്തെ ശരീരകേന്ദ്രിതമായ വിപ്ലവം.പക്ഷെ ഈ വിപ്ലവത്തെ മതം എല്ലാകാലത്തും ഭയന്നിരുന്നു എന്നതിന്റെ തെളിവാണ് “Fall of Man” എന്ന പ്രയോഗം എന്ന് വേണം കരുതാൻ.എല്ലാ സംസ്കാരങ്ങളിലും ശരീരത്തിന്റെ ഈ തുറന്നിടലുകളേയും അതിന്റെ സാധ്യതകളേയും അടിച്ചമർത്താൻ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.

നഗ്നതയോടുകൂടിയ നാരീപൂജയിലൂടേയും ലൈംഗികതയുടെ പ്രയോഗസാദ്ധ്യതകളിലൂടേയും ഈശ്വരസാക്ഷാത്കാരം എന്ന ഭാരതത്തിലെ വാമമാർഗ്ഗസമ്പ്രദായത്തേയും പതിത്വം കല്പിച്ച് മാറ്റി നിർത്താനുള്ള കാരണവും മറ്റൊന്നായിരിക്കില്ല.ശ്രേഷ്ഠമായ അംഗങ്ങളോടുകൂടി രജസ്വലയായി സംഭോഗതൃഷ്ണയോടുകൂടിയ ഒരു സ്ത്രീയായി ഹോമകുണ്ഡത്തെ സങ്കല്പിക്കാൻ പറയുന്ന ഒരു സംസ്കാരഭൂമിയിൽ എന്നാണ് സ്പർശനത്തിലൂടേയും ആർത്തവത്തിലൂടേയും മനുഷ്യൻ അശുദ്ധനായി തുടങ്ങിയത്?


ദേവിയുടെ മാസമുറയെ ആരാധനയോടെ കാണുന്ന ഒരു സംസ്കാരഭൂമിയിൽ എന്ന് തൊട്ടാണ് മനുഷ്യശരീരം അശുദ്ധമായി തുടങ്ങിയത്?അശുദ്ധിയുടെ ശാസ്ത്രം തടഞ്ഞ് വെച്ച അവകാശങ്ങൾ നേടിയെടുക്കണമെങ്കിൽ കലാപം അശുദ്ധമായ ശരീരത്തിൽ നിന്ന് തന്നെ ആരംഭിക്കണം. 

Sunday, December 14, 2014

സംഗീതഭാവുകത്വവും മൈലാപ്പൂർ ‘താവളവും’


ചെന്നൈയിൽ മറ്റൊരു മാർഗഴിമാസം കൂടി വന്നെത്തിയിരിക്കുന്നു.കാറ്റിന്റെ ശബ്ദം പോലും രാഗത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുന്ന കാലം.സംഗീതകലാനിധിയെപ്പറ്റിയും മ്യൂസിക്ക് അക്കാദമിയിൽ ഇക്കൊല്ലം ആർക്കെല്ലാം സ്ലോട്ട് കിട്ടിയിട്ടുണ്ട് എന്നതിനെപ്പറ്റിയും സഞ്ജയിയുടേയും അഭിഷേകിന്റേയും പുതിയ പരീക്ഷണങ്ങളെപ്പറ്റിയും ടി.എൻ.ശേഷഗോപാലന്റെ ഈ പ്രായത്തിലും കോട്ടം തട്ടാത്ത പ്രകടനങ്ങളെപ്പറ്റിയും ഫീമെയിൽ സിംഗേഴ്സിന്റെ പുതിയ ഫാഷൻ ഭ്രമത്തെപ്പറ്റിയും സഭാ കാന്റീനുകളിലെ വിഭവങ്ങളേയും പറ്റി മാത്രം സംസാരങ്ങൾ വായുവിൽ ഒഴുകി പരക്കുന്ന മൈലാപ്പൂർ-ആൽവാർപ്പേട്ട് എന്ന ഭൂമിശാസ്ത്രദ്വന്ദ്വങ്ങളിലേക്ക് ചുരുങ്ങുന്ന ചെന്നൈ നഗരം.രജനീകാന്തിന്റെ സിനിമയേക്കാളും ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടുള്ളത്രയും അത്ഭുതമാർന്ന നിറഞ്ഞുകവിഞ്ഞ സംഗീതസദസ്സുകൾ.ഇങ്ങനെയുള്ള സംഗീതലോകം ഏതൊരാളേയും ആകർഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

2008ലെ ഇതുപോലുള്ള ഒരു മാർഗഴിസീസണിലാണ് ഞാനും ഈ മോഹവലയത്തിൽ എത്തിപ്പെട്ടത്.അതിനു കാരണം മൈലാപ്പൂരിലുണ്ടായിരുന്ന ‘താവളം’ എന്ന ഓമനപ്പേരിൽ പ്രസിദ്ധമായിരുന്ന ഒരു ബാച്ചിലേഴ്സ് കൂടാരമായിരുന്നു.അയ്യപ്പന്റേയും ചുള്ളിക്കാടിന്റേയും കവിതകളിലും ജോൺ എബ്രഹാമിന്റേയും അരവിന്ദന്റേയും ജീവിതകഥകളിലും ഭ്രമിച്ച് ക്രമമില്ലായ്മയുടെ സൗന്ദര്യത്തെ നിശ്ശബ്ദമായി ആരാധിച്ചിരുന്ന ഒരു കാലത്താണ് ഞാൻ താവളവുമായിട്ട് പരിചയത്തിലെത്തുന്നത്.ഒരു ബാച്ചിലേഴ്സ് വീടിന് ചേർന്നരീതിയിൽ എല്ലാ അരാജകസ്വഭാവവും അതിന്റെ പരകോടിയിൽ എത്തിച്ചേർന്ന ഒരു ഇടമായിരുന്നു അത്.പക്ഷെ എല്ലാ അരാജകത്വലോകത്തിന്റേയും സവിശേഷത പോലെ അവിടേയും കലാവാസന തളം കെട്ടി നിന്നിരുന്നു.അടുക്കും ചിട്ടയുമില്ലാതെ ഒരു വന്യസൗന്ദര്യം കാത്തുസൂക്ഷിച്ചിരുന്ന ആ സ്ഥലത്തു നിന്ന് ഉയർന്ന് കേട്ടതും വൃത്തിയും ചിട്ടയും വശ്യസൗന്ദര്യവുമുള്ള സംഗീതമായിരുന്നില്ല, മറിച്ച് സംഗീതത്തിന്റെ വന്യസ്വഭാവമായിരുന്നു.ഇത് സംഗീതജ്ഞാനമില്ലാത്ത എന്റെ ഭാവുകത്വത്തേയും നല്ലവണ്ണം സ്വാധീനിച്ചു.മധുര മീനാക്ഷിയേയും ശ്രീകൃഷ്ണനേയും നേരിൽകാണുന്ന അനുഭവമുണ്ടാവാൻ കച്ചേരിക്ക് വരുന്ന എൺപത് വയസ്സ് കഴിഞ്ഞ മാമിമാരെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി പാടുന്ന പട്ടുസാരി സംഗീതജ്ഞകളുടെ ഒരു കച്ചേരിക്ക് പോലും താവളത്തിൽ നിന്ന് പോയതായി ഓർമ്മയില്ല.മറിച്ച് ശബ്ദസുഖത്തിനും ഭക്തിക്കുമപ്പുറം സംഗീതസാഗരത്തിന്റെ  ആഴവും പരപ്പും തേടിയിറങ്ങി മുത്തും പവിഴവും ശേഖരിച്ചു വരുന്ന, സംഗീതത്തിന്റെ വന്യസൗന്ദര്യം അന്വേഷിച്ചിറങ്ങുന്ന പാട്ടുകാരുടെ കച്ചേരിക്ക് പോവാനായിരുന്നു എല്ലാവരും താല്പര്യം കാട്ടിയിരുന്നത്.


ഈ ക്രമമില്ലായ്മയിലെ സൗന്ദര്യം തന്നെയാണ് ഏതൊരു സംഗീതശാഖയുടേയും ജീവനും മുമ്പോട്ടുള്ള പ്രയാണത്തിന്റെ ചാലകശക്തിയും.ആ ബോധ്യം വന്നതോ ക്രമമില്ലായ്മയുടെ വന്യസൗന്ദര്യം തളംകെട്ടിനിന്ന ഒരു ‘താവള’ത്തിൽ നിന്നും.വീണ്ടും ഒരു മ്യൂസിക് സീസൺ വരുമ്പോൾ അരവിന്ദനെല്ലാം താമസിച്ചിരുന്ന കാല്പനികമായ പാരഗൺ ലോഡ്ജ് പോലെ ‘താവള'വും ഓർമ്മയിൽ വരുന്നത് യാദൃശ്ചികമല്ല.