Sunday, December 27, 2015

സ്മൃതിയരങ്ങ് @ ഗുരുവായൂർ

യഥാർത്ഥലോകത്തും വെർച്ച്വൽ ലോകത്തും പരിചയപ്പെട്ട ധാരാളം സുഹൃത്ത്ക്കളെ നേരിൽ കാണുകയും നല്ലൊരു കഥകളി കാണുകയും ചെയ്യാം എന്ന ആഗ്രഹം കൊണ്ടാണ് ലേശം യാത്രാക്ലേശം അനുഭവിച്ചും ഗുരുവായൂരിൽ സ്മൃതിയരങ്ങിന് പോയത്.രണ്ടും നിരാശപ്പെടുത്തിയില്ല.ശ്രീ മംഗലം പരമേശ്വരൻ ഭട്ടതിരിപ്പാട് അനുസ്മരണവുമായി ബന്ധപ്പെട്ടാണ് കഥകളി അരങ്ങേറിയത്.

ആദ്യ കഥ സുഭദ്രാഹരണമായിരുന്നു.കോട്ടയം കഥകൾ കഴിഞ്ഞാൽ വളരെ സങ്കേതബദ്ധമായ അനവധി രംഗങ്ങളാൽ സമ്പുഷ്ടമായ ഒരാട്ടക്കഥയാണ് സുഭദ്രാഹരണം.എല്ലാ കഥാപാത്രങ്ങൾക്കും നിറഞ്ഞാടാൻ സാധ്യത നൽകുന്ന ഒരു കഥ.അർജ്ജുനനായി രംഗത്ത് വന്നത് ശ്രീ കലാ:ഷണ്മുഖനാണ്.അനുദിനം തന്റെ പ്രവൃത്തിയെ ശുദ്ധീകരിച്ച് മുമ്പോട്ട് പോവുന്നതിൽ ബദ്ധശ്രദ്ധനാണ് ഈ കലാകാരൻ എന്നത് ഓരോ അരങ്ങ് കഴിയുമ്പോളും ഷണ്മുഖൻ തെളിയിക്കുന്നു.നല്ലവണ്ണം അമർന്നിരുന്നുള്ള നിലകളിലും ആട്ടങ്ങളിലുമെല്ലാം ശ്രീ ഷണ്മുഖൻ മുന്നരങ്ങുകളെ അപേക്ഷിച്ച്  കൈവരിച്ച കൃത്യത സുഭദ്രാഹരണത്തിലെ മാലയിടൽ രംഗത്ത് പ്രകടമായിരുന്നു.കൃഷ്ണനേയും ഇന്ദ്രനേയും വന്ദിക്കുന്നതിൽ കളരിയഭ്യാസത്തിന്റെ സൗന്ദര്യം നിറഞ്ഞ് നിന്നു.അതുപോലെ തന്നെ അടുത്ത രംഗത്തുള്ള കൃഷ്ണനോടുള്ള ‘കഷ്ടം ഞാൻ” എന്ന പദവും (പാടാൻ നല്ല വൈഭവം ആവശ്യപ്പെടുന്ന ഈ പദം ശ്രീ കലാ: ഹരീഷേട്ടനും രാജീവേട്ടനും ഭംഗിയായി പാടി.കളിക്ക് മുമ്പ് ഈ പദത്തെപറ്റിയൊരു തമാശക്കഥ കേട്ടതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കാനും പറ്റി).പക്ഷെ മുമ്പ് പലപ്പോഴും അനുഭവപ്പെട്ടത് പോലെ ശ്രീ ഷണ്മുഖൻ അവസാനം പോരിന് വിളിക്കുന്ന രംഗത്തുള്ള വീരരസാഭിനയം തൃപ്തികരമായിട്ട് തോന്നിയില്ല.അതു കഴിഞ്ഞിട്ടുള്ള നാലാമിരട്ടി കലാശത്തിലും ആദ്യ രംഗങ്ങളിൽ കണ്ട ഊർജ്ജവും കൃത്യതയും അനുഭവപ്പെട്ടില്ല.(ഈ തോന്നൽ വ്യക്തിപരമാവാം). പക്ഷെ കഥകളിയിൽ പച്ച വേഷത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ പ്രധാനിയായൊരാൾ ഷണ്മുഖനായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല.പുരാണത്തിൽ   ഏറ്റവും സുന്ദരിയായ സ്ത്രീരത്നങ്ങളിൽ ഒരുവളാണ് സുഭദ്രയെങ്കിൽ കഥകളിയിൽ ഏറ്റവും ‘സുന്ദരിയായ’ പുരുഷനാണ് ശ്രീ ചമ്പക്കര വിജയൻ.അതുകൊണ്ട് സുഭദ്രയെ അവതരിപ്പിക്കാൻ സംഘാടകർക്ക് ആരെന്ന കാര്യത്തിൽ സംശയമുണ്ടായിട്ടുണ്ടാവില്ല.എടുത്ത് പറയേണ്ട മറ്റൊന്നാണ് പീശപ്പിള്ളി രാജീവേട്ടന്റെ ബലഭദ്രരും ആദിത്യന്റെ  ശ്രീകൃഷ്ണനും.ധാരാളം മനോധർമ്മ സാധ്യതകൾ നൽകുന്ന രംഗമാണ് ഇവർ ചേർന്നുള്ളത്.അതിന്റെ എല്ലാ സാധ്യതകളും ഇവർ ഉപയോഗിച്ചു.ബാലലീലകൾ പറഞ്ഞ് പരിഹസിക്കുന്നതും മറ്റും വളരെ ഹൃദ്യമായിരുന്നു.കൃഷ്ണനെ കറുത്തവൻ എന്ന മുദ്ര കാട്ടി ബലഭദ്രർ വിളിക്കുന്നതും വളരെ വ്യത്യസ്തമായി തോന്നി.അതു പോലെ ഹൃദയഹാരിയായ ഒരു രംഗമായിരുന്നു സുഭദ്രയ്ക്ക് കരുതി വച്ചിരുന്ന മാല ബലഭദ്രരോട് കൊടുക്കാൻ പറയുമ്പോൾ “എന്നാലും എന്നോട് ഒന്ന് പറയായിരുന്നു” എന്ന് തേങ്ങി കൊണ്ടുള്ള വളരെ സുന്ദരമായ നാട്യധർമ്മിത്വം തുളുമ്പുന്ന ബലഭദ്രരുടെ അഭിനയം.ഇവിടെ എടുത്ത് പറയേണ്ടത് വളരെ സർഗ്ഗഭാവനയുള്ള രാജീവേട്ടന്റെ കൂടെ അഭിനയിക്കുമ്പോൾ യാതൊരു പരിഭ്രമവുമില്ലാതെയുള്ള ആദിത്യന്റെ പ്രകടനമാണ്.വളരെ കൃത്യമായ ചോദ്യങ്ങളിലൂടേയും മറുപടികളിലൂടേയും ആദിത്യൻ തന്റെ പ്രതിഭ തെളിയിച്ചു.

രണ്ടാമത്തെ കഥ കാർത്തവീര്യാർജ്ജുന വിജയത്തിൽ നിന്നുള്ള “കമലദളലോചനേ മമ ജീവനായികേ” എന്ന പതിഞ്ഞ പദത്തോട് കൂടിയ ബാലിവിജയമായിരുന്നു.പതിവിൽ നിന്ന് വ്യത്യസ്തമായി ഈ പദം പകുതിയും ഇരുന്ന് കൊണ്ടാണ് ആടുന്നത്.അത് ശ്രീ കലാ: പ്രദീപ് ആദ്യമായിട്ടാണ് ചെയ്യുന്നത് എന്നറിഞ്ഞത് കളി കഴിഞ്ഞിട്ടാണ്.അതിന്റെ ഒരു പരിഭ്രമവും കണ്ടില്ല എന്നത് തന്നെയാണ് ഈ കലാകാരനെ വേറിട്ട് നിർത്തുന്നതും പ്രിയങ്കരനാക്കുന്നതും.ഇവിടെ എടുത്ത് പറയേണ്ട മറ്റൊന്ന് പാടി രാഗത്തിലുള്ള ഈ പദം അതിഗംഭീരമായി പാടിയ ശ്രീ രാം മോഹനേയും വിഷ്ണുവിനേയുമാണ്.പിന്നീട് വെള്ളിനേഴി ഹരിദാസേട്ടന്റെ നാരദനും ആയിട്ടുള്ള ബാലി വിജയം പതിവുള്ളത് പോലെ.

ഇത്രയും ആട്ടപ്രധാനമായ കഥകൾക്ക് നിശ്ചയിച്ച മേളക്കാരും അനുയോജ്യരായവരായിരുന്നു.ശ്രീ ബാലസുന്ദറും വേണുമോഹനും രവിശങ്കറും ശ്രീഹരിയും ചെണ്ടയിലും ശ്രീ ഹരിനാരായണനും രാജ് നാരായണനും വേണുവും ആറ്റുപുറം ബിജുവേട്ടനും മദ്ദളത്തിലും ശരിക്കും കൊട്ടി തകർത്തു എന്ന് തന്നെ പറയാം.തൊണ്ണൂറ്റൊമ്പത് ശതമാനവും യുവകലാകാരന്മാർ പങ്കെടുത്ത ഇത്രയും ഗംഭീരമായ ഒരു കഥകളി ഈ കലാരൂപത്തിന്റെ ഭാവി ശോഭനമാണെന്നതിനുള്ള തെളിവാണ്.


അതിരാവിലെയുള്ള ചെന്നൈ വണ്ടി പിടിക്കേണ്ടിയിരുന്നത് കൊണ്ട് മൂന്നാമത്തെ കഥയായ കിരാതം കാണാൻ സാധിച്ചില്ല.ഭാസിയേട്ടന്റെ കാട്ടാളൻ സത്യത്തിൽ കാണാൻ കഴിയാതിരുന്നതിൽ വിഷമമുണ്ട്.നല്ലൊരു കഥകളിയും സൗഹൃദക്കൂട്ടായ്മയും പൂർണ്ണമായി ആസ്വദിച്ച് നിറഞ്ഞ മനസ്സോട് കൂടിയാണ് ചെന്നൈയ്ക്ക് തിരിച്ചത്.ഇതിന്റെ മുഴുവൻ ക്രെഡിറ്റും മംഗലം മനോജേട്ടനും അനീഷേട്ടനും മറ്റു കുടുമ്പാംഗൾക്കുമാണ്.ഇനിയും ധാരാളം സ്മൃതിയരങ്ങുകൾ ഉണ്ടാകട്ടെ.

Tuesday, December 8, 2015

Giving up the sacred thread

വീണപ്പോൾ താങ്ങിയ അപരിചിതൻ
എന്നിലുള്ള സംശയം തീർത്തു തന്നില്ലേ
                      -കല്പറ്റ നാരായണൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒന്നും എഴുതാൻ തോന്നിയിരുന്നില്ല.ഒരു ദുരന്തം ആദ്യമായിട്ട് നേരിൽ കണ്ടതിന്റെ ഞെട്ടൽ തന്നെയായിരുന്നു കാരണം.തൊട്ട് മുമ്പിൽ മനുഷ്യർ എല്ലാം നഷ്ടപ്പെട്ട് ഇനിയെന്ത് എന്ന ഏറ്റവും ദാരുണമായ ഒരു ചോദ്യം ചോദിക്കുമ്പോൾ വളരെ സുരക്ഷിതമായ ഒരു മുറിയിലിരുന്ന് ഫേസ്ബുക്കിൽ മനുഷ്യസ്നേഹത്തെ പറ്റിയോ ദീനാനുകമ്പയെ പറ്റിയോ പോസ്റ്റിടുന്നതിൽപരം കാപട്യവും വേറൊന്നില്ല.പക്ഷെ ഇപ്പോൾ ഒന്നു മനസ്സിലാവുന്നു.ദുരന്തമാണ് ഏറ്റവും വലിയ അധ്യാപകനെന്ന്.ലോകമഹായുദ്ധവും മഹാമാരിയും നേരിട്ട് അനുഭവിക്കാത്ത ഒരു സമൂഹത്തിൽ നിന്നുണ്ടാകുന്ന അസ്തിത്വവാദനോവലുകൾക്ക് ലോകോത്തരനിലവാരം ഉണ്ടാകില്ല എന്ന് പറയുന്നത് എത്ര ശരിയാണ്.

ഏതൊരു ചെന്നൈ നിവാസിയേയും പോലെ എന്നിലും കുറേ സംശയനിവാരണം നിർവഹിച്ചു ഈ ദുരന്തം. ആത്യന്തികമായി ഈ സമൂഹത്തിൽ മനുഷ്യൻ മാത്രമേ ഉള്ളൂ എന്ന് ഈ ദുരന്തമാണ് എനിക്ക് നേരിട്ട് പഠിപ്പിച്ച് തന്നത് .ബാക്കിയെല്ലാം സ്ഥാപിത താത്പര്യക്കാരുടെ സൃഷ്ടി മാത്രം. (ഈ അറിവ് ഇത്ര കാലം വായനയിൽ നിന്ന് മാത്രേ കിട്ടിയിരുന്നുള്ളൂ.പക്ഷെ നേരിട്ടുള്ള അനുഭവത്തിന് എത്ര മടങ്ങ് ശക്തി!!!!).ഈ തിരിച്ചറിവ്  സമകാലിക ഇന്ത്യയിൽ വളരെ ഗുണകരമാണെന്ന് പൂർണ്ണ ബോധ്യവുമുണ്ട്.വളരെ യാഥാസ്ഥിതികമായി ചിന്തിക്കുന്ന ഒരു ബ്രാഹ്മണ കുടുമ്പത്തിലാണ് ഞാൻ ജനിച്ചത്.കുടുമ്പാന്തരിക്ഷത്തിൽ എപ്പോഴും പൂജയെ പറ്റിയും അന്ധവിശ്വാസങ്ങളെപ്പറ്റിയുമാണ് സംസാരം അധികവും.പിന്നീട് പൂജാ വിഷയങ്ങളാണ് പഠിച്ചതും.അത് മനസ്സിലുയർത്തിയ ധാരാളം സംശയങ്ങൾ എന്നെ അതിൽ നിന്ന് വഴി മാറി സഞ്ചരിക്കാൻ പ്രേരിപ്പിച്ചു.പിന്നീട് ഇംഗ്ലീഷ് സാഹിത്യം പഠിക്കാൻ ചെന്നൈയ്ക്ക് വരുകയും  ഇവിടെ തന്നെ അധ്യാപകനായി തുടരുകയും ചെയ്തു.ചെന്നൈ ജീവിതവും എന്റെ വായനയും ലോകപരിചയവും എന്നിലെ യാഥാസ്ഥിതികനെ മാറ്റി മറിച്ചു എന്ന് തന്നെ പറയാം.ജാതിയുടേയും മതത്തിന്റേയും പൊള്ളത്തരം മനസ്സിലാക്കാനും കുറയൊക്കെ ആ സങ്കുചിത മനസ്ഥിതിയിൽ നിന്ന് പുറത്ത് കടക്കാനും ചെന്നൈ പഠിപ്പിച്ചു. എങ്കിലും കാലാകാലങ്ങളായി മനസ്സിന്റെ അടിത്തട്ടിൽ  അടിഞ്ഞു കൂടിയിരുന്ന ജാതി ബോധം പൂർണ്ണമായിട്ട് വിട്ടു പോയിരുന്നില്ല.അത് മാറി കിട്ടാനും ഈ ദുരന്തം സഹായിച്ചു. ദുരന്തത്തിൽ പെട്ട ആളുകളെ ഏത് ജാതിയാണെന്നോ മതമാണെന്നോ നോക്കാതെ സാധാരണക്കാരായ ജനങ്ങൾ രക്ഷിക്കുന്ന കാഴ്ച്ചയാണ് എവിടേയും കണ്ടത്.അത് എന്നിൽ അവശേഷിച്ചിരുന്ന ജാത്യാഭിമാനത്തെ കണക്കറ്റം പരിഹസിക്കുന്നതിനു ശേഷിയുള്ളതായിരുന്നു.അത് വലിയൊരു തീരുമാനം ജീവിതത്തിൽ എടുക്കാൻ പ്രേരിപ്പിച്ചു.ജാതിയുടെ പ്രകട ചിഹ്നമായ പൂണൂൽ ഉപേക്ഷിക്കാൻ.

    ഞാൻ എന്റെ പൂണൂൽ ഉപേക്ഷിച്ചു.


പലർക്കും ഇതൊരു സാധാരണ സംഭവമാവും.പക്ഷെ യാഥാസ്ഥിതികമായ അന്തരീക്ഷത്തിൽ ജനിച്ചു വളർന്ന എന്നെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല ഈ കർമ്മം.വളരെ കാലത്തെ ചിന്തയും സ്വയം ബോധ്യങ്ങളും വേണ്ടി വന്നു എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്താൻ.ആ ബോധ്യം ഊട്ടിയുറപ്പിക്കാൻ ഒരു ദുരന്തം വേണ്ടി വന്നു എന്നത് ഒരു കാവ്യനീതിയായിരിക്കാം. 

Tuesday, November 24, 2015

Identity Politics

സമത്വമുന്നേറ്റയാത്രയിൽ യോഗക്ഷേമസഭാ പ്രസിഡന്റ് കാളിദാസ ഭട്ടതിരി പങ്കെടുത്തതിൽ യോഗക്ഷേമസഭയിൽ അഭിപ്രായവ്യത്യാസം.ഹിന്ദു ഐക്യം എന്ന ആശയത്തോട് വിരോധമില്ല, പക്ഷെ മുന്നേറ്റയാത്രയിൽ പങ്കെടുക്കുന്നതിനോട് യോജിപ്പില്ല എന്നാണ് ഒരു സഭാ നേതാവ് ടിവിയിൽ പറഞ്ഞത്.ഗ്രാമ്യഭാഷയിൽ പറഞ്ഞാൽ “ഹിന്ദു ഐക്യം എല്ലാം ആവാം, പക്ഷെ അതൊരു ഈഴവന്റെ കീഴിലാവണം എന്നത് പള്ളീ പോയി പറഞ്ഞാ മതി എന്ന്.”ഇത് തന്നെയാണ് ഉട്ടോപ്യനായ ഹിന്ദു ഐക്യത്തിലെ വിരോധാഭാസവും.അടരടരുകളായി നിലനിൽക്കുന്ന ജാതികളുടെ ഒരു സംഘാതമാണ് ഹിന്ദു എന്ന സംജ്ഞ.അതിന്റെ നിലനില്പ് എല്ലാക്കാലത്തും ഒരിക്കലും മാറാൻ സമ്മതിക്കാത്ത മേൽജാതി-കീഴ്ജാതി ഹൈറാർക്കി അടിസ്ഥാനപ്പെടുത്തിയാണ്.അത് ഏറ്റവും മേൽജാതിയായ നമ്പൂരിയിൽ മാത്രം കാണുന്ന ഒന്നല്ല, മറിച്ച് ഹിന്ദു സമുദായത്തിലെ (അങ്ങനെയൊന്നില്ല എന്ന് എം.ജി.എസ്)എല്ലാ ജാതികളിലും ഉണ്ട്.അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് വെള്ളാപ്പിള്ളി ഉപയോഗിക്കുന്ന ‘നായാടി മുതൽ നമ്പൂരി വരെ’ എന്ന പ്രയോഗം.ഇതിൽ ഈഴവനെ ഈ ഹൈറാർക്കിയുടെ മധ്യത്തിൽ നിർത്തുന്നതിൽ വെള്ളാപ്പിള്ളി അഭിമാനം കൊള്ളുന്നുമുണ്ട്.ഹിന്ദു ഐക്യം ഉണ്ടായാലും നായാടി ഈഴവന്റെ താഴെ തന്നെ എന്നർത്ഥം.ഇത് തന്നെയാണ് സ്വത്വരാഷ്ട്രീയത്തിന്റെ പ്രശ്നവും.സ്വത്വരാഷ്ട്രീയം എപ്പോഴും ഐഡന്റിറ്റിയെ ലിബറേറ്റ് ചെയ്യാം എന്നേ പറയൂ.അല്ലാതെ ഐഡന്റിറ്റിയിൽനിന്ന് ലിബറേറ്റ് ചെയ്യാൻ ശ്രമിക്കില്ല.അതിന്റെ പ്രശ്നം മാർക്സ് The German Ideology എന്ന പുസ്തകത്തിൽ പറയുന്നുണ്ട്: “as soon as the distribution of labour comes into being, each man has a particular, exclusive sphere of activity, which is forced upon him and from which he cannot escape.” അങ്ങനെ സംഭവിച്ചാൽ അവരവരുടെ നിലനില്പ് തന്നെയാണ് ചോദ്യം ചെയ്യപ്പെടുക.ഇത് മനസ്സിലാക്കതെയാണ് സ്വത്വരാഷ്ട്രീയത്തിലേക്ക് ഈയ്യാമ്പാറ്റകളെ പോലെ ജാതിവെറിയന്മാർ ചെന്ന് ചാടുന്നത്. ഐഡന്റിറ്റിയെ ലിബറേറ്റ് ചെയ്യുന്നതിന് പകരം ഐഡന്റിറ്റിയിൽനിന്ന് ലിബറേറ്റ്  ചെയ്യുക എന്നതാവണം യഥാർത്ഥ രാഷ്ട്രീയം.അങ്ങനെയുള്ള രാഷ്ട്രീയത്തിന് മാത്രേ സമൂഹത്തിന്റെ ടോട്ടാലിറ്റിയെ എൻഹാൻസ് ചെയ്യുന്ന വ്യക്തിസ്വത്വങ്ങളെ സൃഷ്ടിക്കാൻ കഴിയൂ.



Wednesday, September 23, 2015

സംവരണം

നമ്പൂതിരി യോഗക്ഷേമ സഭയ്ക്ക് പിറകെ കേരളത്തിലെ തമിഴ് ബ്രാഹ്മണസഭയും സംവരണാനുകൂല്യങ്ങൾക്ക് വേണ്ടി അവകാശവാദം ഉന്നയിച്ചിരിക്കുന്നു.ഗുജറാത്തിലെ പട്ടേൽ സമുദായത്തിൽ നിന്ന് തുടങ്ങിയ ഈ അമർഷം പതുക്കെ ഇന്ത്യയിലെ എല്ലാ സംവരണവിരുദ്ധവിഭാഗങ്ങളിലേക്കും പടരുന്ന കാഴ്ച്ചയാണ് കാണുന്നത്.സവർണ്ണ വിഭാഗങ്ങൾക്ക് തങ്ങളുടെ പഴയ അവകാശങ്ങൾ തിരികെ നേടിയെടുക്കാൻ ഏറ്റവും പറ്റിയ അവസരം ബി.ജെ.പി. ഭരിക്കുന്ന ഇന്ത്യയാണെന്ന് മറ്റാരേക്കാളും നല്ലവണ്ണം അറിയുന്നത് ഇവിടുത്തെ സവർണ്ണർക്ക് തന്നെയാണ്.പക്ഷെ ഇവരെല്ലാം സംവരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ജോലിയിലും വിദ്യാഭ്യാസത്തിലുമുള്ള പരിഗണനകളാണ്.അതായത് സംവരണത്തിന്റെ ലക്ഷ്യം തന്നെ ജോലിയിലും വിദ്യാഭ്യാസത്തിലുമുള്ള പരിഗണനകളാണ് എന്ന രീതിയിലാണ് വ്യാഖ്യാനിക്കുന്നത്.പക്ഷെ ഇന്ത്യൻ ഭരണഘടന മേല്പറഞ്ഞ പരിഗണനകളെ ലക്ഷ്യമായിട്ടല്ല, മറിച്ച് മാർഗ്ഗം മാത്രമായിട്ടാണ് പറയുന്നത്.ലക്ഷ്യം സാമൂഹ്യമായിട്ടുള്ള അനീതിയും ചൂഷണവും തുടച്ച് നീക്കുക എന്നതാണ്.
“Article 46 of the Constitution states that "The State shall promote with special care the educational and economic interests of the weaker sections of the people, and, in particular, of the Scheduled Castes and the Scheduled Tribes, and shall protect them from social injustice and all forms of exploitation."
അതായത് ഈ സാമൂഹ്യാനീതിയും ചൂഷണവും തുടച്ച് നീക്കാൻ ഒരു ഉപാധി മാത്രമണ് സംവരണം.അതിനേറ്റവും ശക്തമായ മാർഗ്ഗം കാലാകാലങ്ങളായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ വിദ്യാഭ്യാസത്തിലൂടേയും ജോലി നൽകിയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ്.ഇപ്രകാരമുള്ള സാമൂഹികാനീതിയും ചൂഷണവും ഇവിടുത്തെ ഒരു സവർണ്ണ വിഭാഗവും അനുഭവിച്ചിട്ടില്ല, അനുഭവിക്കുന്നുമില്ല.അതുകൊണ്ട് തന്നെ അവർ സംവരണത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്നത് അസംബന്ധവുമാണ്.
യഥാർത്ഥത്തിൽ കാര്യങ്ങളെ സൂക്ഷ്മവായനയ്ക്ക് വിധേയമാക്കിയാൽ മനസ്സിലാവും ഇവർ സംവരണം ലഭിക്കാനല്ല സമരം ചെയ്യുന്നത്,പകരം ഇപ്പോൾ ലഭിക്കുന്നവർക്കുള്ള സംവരണം നിർത്തലാക്കാനാണ്.അതിനു ശേഷം ആർക്കും തെറ്റെന്ന് തോന്നാത്ത ‘കഴിവുള്ളവന് അവസരം നൽകുക’ എന്ന വ്യക്തിത്വ വികസന മന്ത്രം ഉയർത്തിക്കാട്ടി വീണ്ടും പഴയ പ്രതാപകാലത്തേക്ക് തിരിച്ചു വരികയും ചെയ്യാം.അതിന് ഏറ്റവും വളക്കൂറുള്ള മണ്ണ് ‘അച്ഛേ ദിൻ’ കൊണ്ട് വരാൻ പരിശ്രമിക്കുന്ന സംഘപരിവാരം ഭരിക്കുന്ന ഇന്നത്തെ ഇന്ത്യ തന്നെയാണ്.ഇപ്പോൾ പരിശ്രമിച്ചില്ലെങ്കിൽ അത് ഏറ്റവും വലിയ ചരിത്രവിഡ്ഢിത്തമാവുകയും ചെയ്യും.

Monday, September 21, 2015

Sanskrit Language

ലോകത്തിലെ ഏത് ഭാഷയും പോലെ സുന്ദരവും ലോകോത്തരസാഹിത്യം കൊണ്ട് സമ്പന്നവുമാണ് സംസ്കൃതം.പക്ഷെ ഒരു ഭാഷ ജൈവമായി നിലനിൽക്കുന്നത് അതിന്റെ രണ്ട് രൂപങ്ങളായ വരമൊഴിയിലൂടേയും വാമൊഴിയിലൂടേയും ആണ്.സംസ്കൃതഭാഷയെ സംബന്ധിച്ചിടത്തോളം അതിന്റെ വരമൊഴിരൂപം ഒരു പരിധി വരെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.എന്നാൽ വാമൊഴിരൂപം നമുക്ക് പൂർണ്ണമായി നഷ്ടപ്പെട്ടു എന്ന്തന്നെ പറയാം.അത് ആർഷഭാരതവക്താക്കൾ കരുതുന്നപോലെ വിദേശഭാഷയായ ഇംഗ്ലീഷിന്റെ കടന്ന് കയറ്റം കൊണ്ടൊന്നുമല്ല, മറിച്ച് നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന ദുഷിച്ച സാമൂഹ്യാന്തരീക്ഷം ഭൂരിപക്ഷജനതയിൽ നിന്ന് ദൈവീകതയുടെ പേരിൽ ഈ ഭാഷയെ മാറ്റിനിർത്തിയതുകൊണ്ടാണ്.ലോകത്ത് ഒരു ഭാഷാസമൂഹങ്ങളിലും കാണാത്ത രീതിയിലുള്ള അശാസ്ത്രീയമായ ദൈവീകത സംസ്കൃതഭാഷയ്ക്ക് ചാർത്തികൊടുക്കുകയും അതിനെ വിമർശനബുദ്ധ്യാ പഠിക്കുന്നതിനു പകരം പൂജിക്കുന്നു എന്ന ദുര്യോഗമാണ് ഈ ഭാഷ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.ഒരു സമൂഹത്തിലെ ഭൂരിപക്ഷ ജനത സംസാരിക്കുമ്പോൾ മാത്രമേ ആ ഭാഷ ജൈവമായി നിലനിൽക്കുകയുള്ളൂ.നിർഭാഗ്യവശാൽ നമ്മുടെ സങ്കുചിത മനസ്ഥിതി കൊണ്ട് അതിന്റെ വാമൊഴിരൂപം നഷ്ടപ്പെട്ടു.ഇപ്പോൾ ഈ വാർത്ത ഒറ്റ നോട്ടത്തിൽ വളരെ പ്രോത്സാഹനകരം എന്ന് തോന്നാം.പക്ഷെ ഇവർ സംസാരഭാഷ എന്ന് അവകാശപ്പെടുന്നത് വരമൊഴിയാണ് എന്ന് ഈ വാർത്തയിൽ കൊടുത്തിരിക്കുന്ന ഉദാഹരണം വായിച്ചാൽതന്നെ മനസ്സിലാവും.അത് മലയാളത്തിൽ ഭർത്താവ് ഭാര്യയോട് പുട്ടിൽ തേങ്ങ കുറവാണ് എന്ന പരാതി "പുട്ടിൽ തേങ്ങയുടെ പ്രതിനിധാനം കുറവാണ്" എന്ന് പറഞ്ഞാൽ എത്രകണ്ട് അരോചകമാവുമോ അതു പോലെ പരിഹാസ്യമാവും.അതുകൊണ്ട് നഷ്ടപ്പെട്ടതിനെ വികലമായി തിരിച്ചു കൊണ്ടുവരുന്നതിലും ഭേദം നിലവിലുള്ളതിനെ സമൂഹത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കുക എന്നതാണ്.അതിന് 'ദേവനാഗരി' എന്ന ദുർഗന്ധം വമിക്കുന്ന തിരിച്ചറിയൽ കാർഡ് ആദ്യം വലിച്ചെറിയണം.

Actor Srinivasan

കേരളത്തിലെ മധ്യവർഗ്ഗപൊതുബോധത്തിനെ ചൂഷണം ചെയ്താണ് എല്ലാ ശ്രീനിവാസൻ സിനിമകളും ഉണ്ടായിരിക്കുന്നത്.എന്തിനേയും ഉപരിപ്ലവമായി സമീപിക്കുന്ന ഈ പൊതുബോധം അതുകൊണ്ട് തന്നെ ശ്രീനിവാസൻ സിനിമയിലെ അരാഷ്ട്രീയതയേയും പൊതുസമൂഹത്തിന് പരിഹാസ്യമായ സംഭവങ്ങളുടെ ചിത്രീകരണത്തേയും കൈയ്യടിച്ചു സ്വീകരിച്ചു.അതിന്റെ ആവർത്തനം മടുത്തു എന്നതിന്റെ ലക്ഷണമാണ് അടുത്തകാലത്തിറങ്ങിയ അയാളുടെ എല്ലാ സിനിമകളും.ഇങ്ങനെ തന്റെ പ്രശസ്തിക്ക് ക്ഷയം വന്നു തുടങ്ങുമ്പോൾ എല്ലാ വിദ്വാന്മാർക്കും ഉണ്ടാവുന്ന ഒരു അസുഖമാണ് ആദർശവേഷം കെട്ടുക എന്നത്.അതിനും അവർ തിരഞ്ഞെടുക്കുക മേല്പറഞ്ഞ പൊതുസമൂഹത്തിൽ കൂടുതൽ ആദർശപരിവേഷം ലഭിക്കുന്ന മേഖലകൾ തിരഞ്ഞെടുക്കുക എന്നതാണ്.അങ്ങനെയാണ് ടിയാൻ ഇപ്പോൾ ഏറ്റവും ജനശ്രദ്ധ ലഭിക്കുന്ന ജൈവപച്ചക്കറിക്കൃഷിയിലേക്ക് കാലെടുത്ത് വെക്കുന്നത്.ജൈവപച്ചക്കറി എന്ന സങ്കല്പത്തിന് ദോഷമൊന്നുമില്ല.പക്ഷെ അതിന്റെ പേരിൽ ശാസ്ത്രീയമായി വികസിതമായ എല്ലാം തെറ്റാണ് എന്ന് വാദിക്കുന്ന മൗലികവാദം ഒരു മനോരോഗമാണ്.ജൈവപച്ചക്കറിയുടെ പേരിൽ എല്ലാ കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷി രീതികൾ അസംബന്ധമാണ് എന്ന് വാദിക്കുമ്പോൾ ശ്രീനിവാസൻ അപമാനിക്കുന്നത് ഭക്ഷ്യക്ഷാമം നേരിട്ട ഇന്ത്യയെ അതിൽ നിന്ന് കരകയറ്റി ഇന്നീ കാണുന്ന സ്വയം പര്യാപ്തത കൈവരിക്കാൻ സഹായിച്ച കുറേ ശാസ്ത്രജ്ഞരുടെ മഹത്തായ സംഭാവനകളെയാണ്.


ഇതേ മനോരോഗത്തിന്റെ ഏറ്റവും ഭീകരമായ വേർഷനാണ് ഇപ്പോൾ ഇയാൾ പറയുന്ന ക്യാൻസർ ചികിത്സയുമായി ബന്ധപ്പെട്ട പൊട്ടത്തരങ്ങൾ.ഏത് വിഷയവും അന്ധമായി പിന്തുടരുന്നത് മൗലികവാദമാണ്.ആ മനോരോഗത്തിന് ചികിത്സയാണ് ആദ്യം വേണ്ടത്.എത്രയും പെട്ടെന്ന് അയാളുടെ ബുദ്ധിക്ക് ബാധിച്ചിരിക്കുന്ന ക്യാൻസറിന് ചികിത്സ തേടിയിട്ടാവാം മലയാളി മധ്യവർഗ്ഗത്തെ പ്രബുദ്ധരാക്കൽ പ്രക്രിയ. 

Minority status for Namboothiri

ജീവിതം തന്നെ സമരമായി മാറിയ തൊഴിലാളി വര്‍ഗ്ഗം അധികാരികളുടെ കാരുണ്യത്തിനും സഹായത്തിനും വേണ്ടി കാത്തുനില്‍ക്കാതെ തങ്ങളുടെ അവകാശങ്ങള്‍ക്കായി ധീരമായി പോരാടുന്ന ഒരു രോമാഞ്ചജനകമായ കാഴ്ചയാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.ഇതേ കാലഘട്ടത്തില്‍ തന്നെ നമ്പൂതിരി സമുദായത്തെ ന്യൂനപക്ഷമായി അംഗീകരിക്കണം എന്ന പരിഹാസ്യവും അവശത നിറഞ്ഞതുമായ നിര്‍ദ്ദേശവും കാണേണ്ടി വന്നത് ചരിത്രത്തിന്‍റെ ഒരു കാവ്യനീതിയാവും.
യാതൊരു ശാസ്ത്രീയസാധൂകരണവുമില്ലാത്ത പാരമ്പര്യവാദത്തിലധിഷ്ഠിതമായി ഒരു ദേശത്തെ മുഴുവന്‍ അടക്കിവാണ ന്യൂനപക്ഷവിഭാഗമാണ് നമ്പൂതിരി സമുദായം.പഴയ ചൊല്ലു പോലെ 'ഉണ്ണുക, ഉറങ്ങുക,ഉണ്ണിയെ ഉണ്ടാക്കുക' എന്നല്ലാതെ ശരീരം അനക്കി പണിയെടുത്ത ശീലം നമ്പൂതിരിക്ക് ഉണ്ടായിരുന്നില്ല.അതിനൊരു മാറ്റം വന്നത് ഭൂപരിഷ്കരണത്തോട് കൂടിയാണ്.വിദ്യാഭ്യാസം നേടി ശരീരമനങ്ങി ജോലിയെടുത്താലേ പട്ടിണി കിടക്കാതെ ജീവിക്കാന്‍ കഴിയൂ എന്നവസ്ഥ വന്നപ്പോള്‍ അവന്‍ പഠിക്കാനും ജോലിക്ക് പോവാനും തയ്യാറായി.പക്ഷെ അപ്പഴും ശാന്തി-തന്ത്രവൃത്തി-വൈദികവൃത്തി തുടങ്ങിയ മേഖലകളിലെ അവകാശം വിട്ടുകൊടുത്തില്ല.ഇന്ന് വിദ്യാഭ്യാസം നേടാത്ത നമ്പൂതിരി യുവാക്കള്‍ ജീവിക്കുന്നത് മേല്‍പറഞ്ഞ ഏതെങ്കിലും ജോലി കൊണ്ടാണ്.അതിലുളള കുത്തക തകരുകയും എല്ലാ ജാതിക്കാര്‍ക്കും ഈ പ്രവൃത്തികള്‍ ചെയ്യാം എന്ന സ്ഥിതി വന്നാലേ നമ്പൂതിരി സമുദായം ആധുനികമായി പുരോഗമിക്കൂ.അതു വരെ ഉപനയനം കഴിഞ്ഞാല്‍ ഒരു വര്‍ഷം ചമതയിട്ടാല്‍ മതിയോ അതോ മൂന്നു വര്‍ഷം ചമതയിടണോ എന്ന ബാലിശമായ വിഷയത്തില്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്ത് കാലം കഴിക്കും.
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ നമ്പൂതിരി സമുദായത്തിലെ ദുരാചാരങ്ങളില്‍ നിന്ന് സമുദായത്തെ വിമുക്തമാക്കി നമ്പൂതിരിയെ മനുഷ്യനാക്കി ആധുനികവത്കരിക്കാനാണ് യോഗക്ഷേമ സഭ സ്ഥാപിതമായതെങ്കില്‍ ഇന്ന് കാലത്തിനനുസരിച്ച് സഭാംഗങ്ങളെ ആധുനിക വിദ്യാഭ്യാസത്തിലൂടെ കൂടുതല്‍ പുരോഗമനമാക്കാനാണ് ശ്രമിക്കേണ്ടത്.അല്ലാതെ യാതൊരു അര്‍ഹതയുമില്ലാതെ അവശതയനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് നല്‍കേണ്ടുന്ന സംവരണത്തിന് അവകാശമുന്നയിച്ചു കൊണ്ടല്ല.അത് ചരിത്രത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാവും.സ്മൃതി കൊണ്ട് കെട്ടിയുയര്‍ത്തിയ കോട്ടക്കൊത്തളങ്ങളെ പുരോഗമനചിന്ത കൊണ്ട് തല്ലി തകര്‍ത്ത വി.ടിയും എം.ആര്‍.ബിയും പ്രേംജിയുമെല്ലാം തുടങ്ങിയ ഒരു മഹാപ്രസ്ഥാനത്തെ വീണ്ടും സ്മൃതി കൊണ്ട് ഇരുട്ടറ കെട്ടി സമുദായംഗങ്ങളെ തളച്ചിടാന്‍ ശ്രമിച്ചാല്‍ കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല.എം.ടി. എഴുതിയത് പോലെ നാലുകെട്ട് പൊളിച്ച് കാറ്റും വെളിച്ചവും കടക്കുന്ന ഒരു കെട്ടിടം പണിയാനാവണം യോഗക്ഷേമസഭ ശ്രമിക്കേണ്ടത്.

Thursday, August 27, 2015

A review on Mr.Prabal Gupta's Kathakali performance



It is always heartening to see that an art form like Kathakali crosses its geographical as well as linguistic boundaries. It is generally assumed that learning a complexly structured art form like   Kathakali will be a herculean task for a person coming from a different cultural background. As this is the scenario, we must appreciate people who come from a different background learning and performing this art form.

Mr. Prabal Gupta who hails from Culcutta is one among them.We happened to watch Mr.Prabal Gupta’s Kathakali performance last week at Bharathiya Vidya Bhavan,Mylapore, Chennai.At the outset, we would like to congratulate Mr. Prabal for taking such a strenuous effort to learn this art form and performing in front of an august audience.And the credit goes to his Gurus as well.He performed ‘thodayam’, one shiva sthuthi and Narakasuravadham Lalitha’s ‘Saari padam’ (yamini chara manini) followed by the ‘padam’ ‘Vruthra Vairi Nandana’ .Considering the background, lack of experience and inadequacy  of traditional style of  intense training, the performance was appreciable. He was able to show the ‘mudras’ pertinently which is commendable taking the linguistic barriers into account. He tried his level best to express the seductive emotions of Lalitha and was successful in maintaining the rhythm also. As a whole he succeeded in creating an ambience of Kathakali.

At the same time, considering the well-structured form of this art which requires rigorous training of so many years, we, as ‘rasikas’,  have got lot of apprehensions . From the performance, we could assess that he is in the nascent stage of acting career.His ‘mudras’ do not have the required beauty and perfection ( ‘absence of proper ‘vayu’) which demands  more hard work .For instance, when he showed the ‘mudra’ for moon, his fingers were pointed towards different directions and moved asymmetrically  which spoiled the beauty. While doing the role of Lalitha, he applied excessive force for the steps which seemed inappropriate for a female ‘minukku’ character.Kathakali actor’s first and foremost focus must be on the utilization of space on the stage which he has to improve considerably( His website says he has published a paper on the utilization of space on the stage. Now he should try to convert this theoretical knowledge into practical one). When he utilized the entire stage for ‘saari’ dance, it resulted in ruining the structural beauty of this art form itself. On top of it; he failed miserably in keeping the costumes intact while performing. And the last but not the least, he always performs with the support of   recorded music which denies him his most precious asset; ‘monodharma’.It is always advisable to perform with the musicians and percussionists on the stage which will ultimately enhance his performance.


When you read the above criticism, you may feel whether it is that grave as far as a beginner is concerned. But seeing the objective, claims  about his talent   and accomplishments   mentioned in Mr.Prabal’s website (kathakaliprabal.com) this sub-standard performance is worrisome. On contrary, we are afraid that by looking at his growth over these years, he hasn’t realized about his shortcomings as a Kathakali actor nor having serious dedication and commitment to rectify his mistakes. Right from the beginning, he has been doing solo performances taking up roles like ‘Narakasuravadham Lalitha’ which he is not matured enough to perform. Narakasura Vadham ‘Lalitha’ is quite a challenging role even for established actors. One has to do a lot of smaller roles with established artists to reach there and Mr Prabal is no exception. It will be a great learning experience for him if he enacts small roles with well trained artists to come out of his half-baked talent. If not, he will be doing injustice towards this great art form. Either Prabal himself or his Gurus should realize this truth and is the responsibility of his Gurus to instruct him not to take the short cut method but to learn properly and move up the ladder of success gradually. If not, he will be a bad example for posterity to understand how an art form can be misused for the vested interest of an indivual.We hope, Mr.Prabal will  take this criticism  positively and serve this great art form with the due respect. We once again congratulate Prabal for the attempt and wish him all the best!!!     

Narakasuravadham

സർറിയലിസം എന്ന മൂവ്മെന്റ് സാഹിത്യത്തിൽ പ്രചാരത്തിൽ വന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മാത്രമാണ്.അതിന് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ കഥകളി സർറിയലിസത്തെ   അതിവിദഗ്ധമായി അരങ്ങിൽ ആവിഷ്കരിച്ചു.സർറിയലിസ്റ്റിക്കായിട്ടുള്ള കഥാതന്തുക്കൾ തിരഞ്ഞെടുത്തു എന്നത് തന്നെയാണ് ഒരു പെർഫോമിങ്ങ് ആർട്ട് എന്ന നിലയിൽ കഥകളിയുടെ വിജയവും.ധാരാളം പരിമിതികൾക്കിടയിൽ സ്റ്റേജിൽ അവതരിപ്പിക്കുന്ന ഒരു കലാരൂപം എന്ന നിലയിൽ നൃത്തത്തിന്റേയും നൃത്ത്യത്തിന്റേയും സാധ്യതകൾ പരമാവധി ചൂഷണം ചെയ്യുന്ന കഥകൾ അവതരിപ്പിക്കുമ്പോളാണ് ആസ്വാദനം കൂടുതൽ നന്നാവുന്നതും. അതിന് സർറിയലിസ്റ്റിക്കായ കഥാതന്തുക്കൾ തിരഞ്ഞെടുത്ത ആട്ടക്കഥാകാരന്മാരുടെ ഔചിത്യത്തെ അത്ഭുതത്തോടു കൂടിയേ നോക്കിക്കാണാൻ കഴിയുകയുള്ളൂ.അതിൽ പ്രഥമഗണനീയമായ ഒരു കഥയാണ് നരകാസുരവധം.

ഉത്തരീയം അവതരിപ്പിച്ച കപ്ലിങ്ങാടൻ ശൈലിയിലുള്ള നരകാസുരവധം മേൽ സച്ചിപ്പിച്ച ആസ്വാദ്യത പ്രദാനം ചെയ്ത ഒന്നായിരുന്നു.കപ്ലിങ്ങാടൻ ശൈലിയിലുള്ള പകർന്നാട്ടവും കേകിയാട്ടവും പടപ്പുറപ്പാടും ഏതൊരു നടനും വെല്ലുവിളി ഉയർത്തുന്ന ആട്ടങ്ങൾ തന്നെയാണ്.അത് അവ ആവശ്യപ്പെടുന്ന ഊർജ്ജം നിലനിർത്തിക്കൊണ്ട് അവതരിപ്പിച്ചാൽ തന്നെയേ ഉദ്ധതനായ നരകാസുരന്റെ വീരത്വം കാണികളിലേക്ക് പകർന്ന് നൽകാൻ കഴിയുകയുള്ളൂ.അത് തന്നെയാണ് നരകാസുരവധം കഥയുടെ മാറ്റ് പരിശോധിക്കുന്ന ഉരകല്ലും.ഈ ഊർജ്ജം ശ്രീ കലാ: രവികുമാറിന്റെ നരകാസുരൻ പൂരണ്ണമായും പകർന്നു നൽകി.ത്രിപുടാത്തിലെല്ലാം പ്രകടിപ്പിച്ച കൈയ്യടക്കം അത്ഭുതം തന്നെയായിരുന്നു.കപ്ലിങ്ങാൻ ശൈലിയിലുള്ള വ്യത്യാസങ്ങളും മനസ്സിലാക്കാൻ സാധിച്ചു.

ഇന്നലത്തെ മറ്റൊരു താരം ശ്രീ കലാ: രാമൻ നമ്പൂതിരിയായിരുന്നു.ഈ പ്രായത്തിലും അദ്ദേഹത്തിന്റെ കൊട്ടിലെ തെളിച്ചവും കൃത്യതയും ഊർജ്ജവും കണ്ട് കൂടെ കൊട്ടിയവരും കാണികളും  യഥാർത്ഥത്തിൽ തരിച്ചിരുന്ന്പോയി.അദ്ദേഹത്തിനെ പിന്തുണച്ച മറ്റെല്ലാ കലാകാരന്മാരും അവരറിയാതെ തന്നെ അദ്ദേഹത്തിന്റെ നിലവാരത്തിലേക്കുയർന്നു എന്നതാണ് സത്യം.അതിന് തെളിവാണ് ശ്രീ രവികുമാർ കളി കഴിഞ്ഞ് വന്ന് അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിച്ച രംഗം. അങ്ങനെ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് ഈ കലാകാരന്മാർ ചെന്നൈയിലെ കഥകളി പ്രേമികൾക്ക് നൽകിയത്.

കളിക്ക് മുമ്പ് ശ്രീ സേതുനാഥ് അവതരിപ്പിച്ച ലെക്ച്ചർ ഡെമോൺസ്റ്റ്രേഷനും വളരെ വിജ്ഞാനപ്രദമായിരുന്നു.അത് കഥകളി കാണാൻ ആഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജനകരമായിരിക്കും.
ചെറിയ മോഹങ്ങളുമായി മൂന്ന് വർഷം മുമ്പ് തുടങ്ങിയ ഉത്തരീയം യഥാർത്ഥത്തിൽ ഞങ്ങളുടെ പ്രതീക്ഷയേയും മറികടന്ന് വിജയകരമായ നാലാം വർഷത്തേക്ക് കടക്കുന്നു.അതിനൊപ്പം കൂടുതൽ മോഹങ്ങളും ഉത്തരവാദിത്ത്വങ്ങളും.





  

Sunday, August 2, 2015

കാക്കാമുട്ടൈ

ഒരു ജലബിന്ദുവിൽ സൂര്യനെ പ്രതിഫലിപ്പിക്കുന്ന വൈഭവമാണ് മഹത്തായ കലാസൃഷ്ടിയുടെ ലക്ഷണം.അപ്രകാരം ലക്ഷണമൊത്ത ഒരു അസാമാന്യ കലാസൃഷ്ടിയാണ് കാക്കാമുട്ടൈ എന്ന തമിഴ് ചലച്ചിത്രം.അസ്വാഭാവികതയും അതിനാടകീയതയും അരങ്ങുവാഴുന്ന തമിഴ്സിനിമയിൽ പതിവ് ശൈലിയിൽ നിന്ന് വിഭിന്നമായി ജീവിതത്തിന്റെ നേർകാഴ്ച്ച ഇത്ര സ്വാഭാവികവും വൈകാരികവുമായി ചിത്രീകരിച്ച ഈ സിനിമ ഒരു ക്ലാസ്സിക് തന്നെയാണ്.

ഒരു ചേരിയിൽ ജീവിക്കുന്ന രണ്ട് കൊച്ചു കുട്ടികളുടെ വളരെ സാധാരണമായ ആഗ്രഹങ്ങളുടെ നരേഷനിലൂടെ ഇന്ത്യ പോലുള്ള ഒരു ദരിദ്ര രാജ്യത്ത് നിലനിൽക്കുന്ന ഉച്ചനീചത്വങ്ങളേയും മുതലാളിത്ത വിപണി സൃഷ്ടിക്കുന്ന സാമ്പത്തിക വിടവുകളേയും അതിശക്തം എന്നാൽ വളരെ ലളിതമായ കഥപറച്ചിലിലൂടെ സംവിധായകൻ നമുക്ക് അനുഭവപ്പെടുത്തി തരുന്നു.പ്രശസ്ത ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കറ്റി അദ്ദേഹത്തിന്റെ Capital in the Twenty-First Century എന്ന പ്രശസ്തമായ പുസ്തകത്തിൽ പറയുന്നത് അസമത്വം സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ല മറിച്ച് മുതലാളിത്തത്തിന്റെ കൂടപ്പിറപ്പാണെന്നാണ്.ആ അഭിപ്രായം ശരിവെക്കുന്ന ഒന്നാണ് കാക്കാമുട്ടൈ. വർണ്ണ-ജാതി വിവേചനം വളരെ സങ്കീർണ്ണമായ ഇന്ത്യയിൽ പണം ഉണ്ടായതുകൊണ്ട് മാത്രം ഒരാൾ സ്വീകാര്യനാവില്ല മറിച്ച് അശാസ്ത്രീയമായ, ജന്മം കൊണ്ട് കൈമാറി വരുന്ന ഉത്കർഷസ്ഥാനം ലഭിച്ചാലേ ഒരാൾ സമൂഹത്തിന്റെ മുഖ്യധാരയിൽ സ്വീകാര്യനാവൂ എന്ന പൊള്ളുന്ന യാഥാർത്ഥ്യം ഈ സിനിമ നമ്മെ ശക്തമായി ഓർമ്മപ്പെടുത്തുന്നു.തൊലിയുടെ നിറവും ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ ഭംഗിയുമാണ് ഒരാളുടെ സ്ഥാനം നിർണ്ണയിക്കുന്നത് എന്ന പൊതുധാരണയെ ഈ സിനിമ വളരെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്.   


 അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.അതിവൈകാരികത അരങ്ങ് തകർക്കുന്ന തമിഴ് സിനിമയിൽ ഒരത്ഭുതമാണ് കാക്കാമുട്ടൈ.കുറച്ച് കാലമായി അതികാല്പനികതയുടെ ചളിക്കുണ്ടിൽ ആഴ്ന്ന് കിടക്കുന്ന മലയാള സിനിമാപ്രേമികൾ തീർച്ചയായിട്ടും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് കാക്കാമുട്ടൈ.ഇല്ലെങ്കിൽ അത് വലിയൊരു നഷ്ടമായിരിക്കും.

Tuesday, July 28, 2015

എന്തുകൊണ്ട് കലാം ആരാധ്യനാവുന്നു?




നമ്മള്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മളെ സ്വാധിനിക്കുന്ന വ്യക്തികള്‍ വളരെ കുറവാണ്.അതില്‍ പ്രഥമഗണനീനയായ ഒരു വ്യക്തിയാണ് അബ്ദുള്‍ കലാം.പല കാര്യത്തിലും വിയോജിപ്പുകള്‍ ഉളളപ്പോഴും വിഗ്രഹവത്കരണം എന്ന മാനസിക രോഗത്തെ വെറുക്കുമ്പോഴും കലാമിനെ എനിക്കിഷ്ടമാണ്.മുസ്ലീമെന്നാല്‍ ഭീകരവാദിയെന്നും പാകിസ്താന്‍ ചാരനെന്നും പ്രാകൃതവിശ്വാസിയെന്നും പൊതുബോധം ശക്തമായി നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ എല്ലാ പ്രതികൂലസാഹചര്യങ്ങളേയും തരണം ചെയ്ത് ജീവിതവിജയം നേടുകയും താന്‍ പഠിച്ച ശാസ്ത്രത്തിന്‍റെ യുക്തി എല്ലാവരിലേക്കും പകര്‍ന്നു നല്‍കാന്‍ ജീവിതകാലം മുഴുവന്‍ ചിലവഴിക്കുകയും ചെയ്തു എന്നതാണ് കലാമിന്‍റെ ഏറ്റവും വലിയ സംഭാവന.ഇസ്ലാമോഫോബിയയെ ഒരു പരിധി വരെ ചെറുക്കാന്‍ കലാമിന്‍റെ ജീവിതം നമുക്ക് സഹായകരമായിരുന്നു.
അധികാരശക്തികളുടെ പിന്തുണയോടെ മതം അതിന്‍റെ ക്രൂരദംഷ്ട്രങ്ങളുമായി സമൂഹത്തിനെ പിച്ചിച്ചീന്താന്‍ വെമ്പല്‍ കൊളളുന്ന ഒരു കാലഘട്ടത്തില്‍ ആധുനിക ശാസ്ത്രത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി യുവതലമുറയെ ബോധവാന്മാരാക്കുകയും അതിന്‍റെ ഫലമായി യുവതലമുറയിലെ വലിയൊരു ശതമാനം കുട്ടികള്‍ ശാസ്ത്രവിഷയങ്ങള്‍ പഠിക്കാന്‍ തയ്യാറായി എന്നതും കലാമിന്‍റെ വലിയൊരു
നേട്ടമായിട്ട് ഞാന്‍ കാണുന്നു.
കലാമിനെതിരെ കേള്‍ക്കുന്ന ഒരു പ്രധാന ആരോപണമാണ് ആയുധനിര്‍മ്മാണത്തെ പ്രോത്സിഹിപ്പിച്ചു എന്നത്.അതൊരിക്കലും അദ്ദേഹം വ്യക്തിപരമായി യുദ്ധക്കൊതിയനായതുകൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.DRDO പോലുളള ഒരു ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ തലപ്പത്തിരിക്കുമ്പോള്‍ indigenous ആയിട്ടുളള ആയുധങ്ങള്‍ നിര്‍മ്മിക്കുക എന്നത് ഏതൊരു ടെക്നോക്രാറ്റിന്‍റേയും സ്വപ്നമാണ്.അത് അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചു.പൊഖ്രാന്‍ അണുപരീക്ഷണം നമുക്ക് സാമ്പത്തികമായി വലിയ ദോഷം ചെയ്തിരുന്നെങ്കിലും രാഷ്ട്രീയപരമായി കുറെയൊക്കെ സഹായിച്ചു.
തിരക്കുകള്‍ക്കിടയിലും അദ്ദേഹം നല്ലവണ്ണം വായിക്കുകയും, വായിക്കാനും യുക്തിപരമായി ചിന്തിക്കാനും തന്‍റെ തലമുറയെ പ്രേരിപ്പിക്കുകയും ചെയ്തു.ശാസ്ത്രീയകലകളുടെ വലിയൊരു ആരാധകനും ആയിരുന്നു അദ്ദേഹം.

വിയോജിപ്പുകള്‍
വിഗ്രഹവത്കരണത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ട് ധാരാളം വിയോജിപ്പുകളും ഉണ്ട്.അദ്ദേഹത്തെ മഹാനായ ശാസ്ത്രജ്ഞന്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ നല്ലൊരു ടെക്നോക്രാറ്റ് എന്ന് വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ ശരി.കൂടങ്കുളം, ന്യൂട്രിനോ പരീക്ഷണം തുടങ്ങിയ വിഷയങ്ങളിലുളള നിലപാട് അദ്ദേഹത്തോടുളള ബഹുമാനത്തില്‍ കുറവ് വരുത്തിയുട്ടുണ്ട്.അവിടെ സമരം ചെയ്യുന്നവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനോ അവരെ നേരാംവണ്ണം പറഞ്ഞ് മനസ്സിലാക്കാനോ മെനക്കെട്ടില്ല.
ശാസ്ത്രത്തിന്‍റെ യുക്തിയെപ്പറ്റി യുവതലമുറയെ ബോധവാന്മാരാക്കുമ്പോള്‍ തന്നെ കളളന്മാരായിട്ടുളള മനുഷ്യദൈവങ്ങളുടെ കൂടെ വേദി പങ്കിടാന്‍ അദ്ദേഹത്തിന് യാതൊരു സങ്കോചവും തോന്നിയിരുന്നില്ല.ഈ വൈരുദ്ധ്യം അദ്ദേഹത്തിലുളള വിശ്വാസത്തില്‍ ഇടിവു വരുത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ ഒരിക്കലും ചിന്തയെ അഗാധമാക്കുന്ന രചനകളായി തോന്നിയിട്ടില്ല.പലപ്പോഴും വ്യക്തിത്വവികസനപുസ്തകങ്ങളുടെ നിലവാരമേ തോന്നിയിട്ടുളളൂ.
രാജ്യത്തിന്‍റെ നേതൃത്ത്വനിരയില്‍ മാതൃകാപരമായ വ്യക്തികളെ തീരെ കാണാന്‍ കഴിയാത്ത ഇക്കാലത്ത് കലാം ഒരാശ്വാസം തന്നെയായിരുന്നു.അബ്ദുള്‍ കലാമിന് അന്ധവിശ്വാസങ്ങള്‍ക്ക് പകരം ശാസ്ത്രയുക്തി സമൂഹത്തെ ഭരിക്കണം എന്നാഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ആദരാഞ്ജലികള്‍.

Wednesday, June 24, 2015

തുപ്പേട്ടൻ




എന്റെ താന്ത്രികവൃത്തിയുടെ ആദ്യ കളരിയാണ് തുപ്പേട്ടൻ.ആറാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് അച്ഛൻ ആദ്യമായിട്ട് തുപ്പേട്ടന്റെ കൂടെയുള്ള ഒരു പൂജയ്ക്ക് കൂട്ടികൊണ്ടുപോകുന്നത്.അന്നെന്റെ യോഗ്യത സഹസ്രനാമം കാണാതെ ചൊല്ലാൻ കഴിയുമായിരുന്നു എന്നതാണ്,സഹസ്രനാമം ചൊല്ലാറായാൽ ഓടി വന്നിരുന്ന് ചൊല്ലും, ബാക്കിയുള്ള സമയത്തെല്ലാം അവിടെയെവിടെയെങ്കിലും മാറിയിരുന്ന് ബാലരമ വായിക്കും.ഒരു കൊച്ചു കുട്ടിയോടുള്ള വാത്സല്ല്യം എന്നും കാണിച്ചിരുന്നു.താടീം മുടീം വളർത്തി ഭീകരരൂപികളായ തന്ത്രിമാരെപോലെയല്ലാതെ എപ്പോഴും സുന്ദരമായ ചിരിയോടും പ്രസന്നവദനനായും മാത്രം തുപ്പേട്ടനെ കണ്ടിരുന്നതുകൊണ്ട് ഒരിക്കലും അസൗഖ്യം തോന്നിയിരുന്നുമില്ല. തന്ത്രിമാർക്ക് അവശ്യം വേണ്ട ഒരു സ്വഭാവമാണ് ദേഷ്യവും പരപുച്ഛവും എന്ന് തെറ്റിദ്ധരിക്കുന്ന ഇക്കാലത്ത് തുപ്പേട്ടൻ ഒരു അപവാദമായിരുന്നു.നാലാളുകൂടുമ്പോൾ ഭക്തി അഭിനയിക്കുകയും പ്രവൃത്തിയിൽ പ്രകടനപരത മാത്രമവശേഷിപ്പിക്കുകയും ചെയ്യുന്ന തന്ത്രിമാർ അധികമുള്ള ഇക്കാലത്ത് തുപ്പേട്ടനെപോലുള്ള വ്യക്തികൾ അപൂർവം.
മേളവും കച്ചേരിയും കഥകളിയും തുടങ്ങി എല്ലാ കലകളും പൊതുസ്ഥലത്ത് നിന്ന് മതിമറന്ന് ആസ്വദിച്ചാൽ താൻ കെട്ടി പൊക്കിയ പൊള്ളയായ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുമോ എന്ന് സംശയിക്കുന്ന ആചാര്യന്മാർ ഉള്ള ഇക്കാലത്ത് തായമ്പകയുടെ മുമ്പിലും മേളത്തിന്റെ മുമ്പിലും കച്ചേരി സ്ഥലത്തും കഥകളി സ്ഥലത്തും മതിമറന്ന് നിന്നാസ്വദിക്കുന്ന തുപ്പേട്ടനെ അനവധി തവണ കണ്ടിട്ടുണ്ട്.എന്തിനേയും സമഭാവനയോടെ കാണാൻ കഴിയുന്ന ഒരു മനസ്സുണ്ടായതുകൊണ്ടാവാം അദ്ദേഹത്തിന് ഇതിനു കഴിഞ്ഞത്,
വളരെ അടുത്ത് ഇടപഴകാൻ സാധിച്ചതുകൊണ്ട് എനിക്കും ഈ വിയോഗം വ്യക്തിപരമായ ഒരു നഷ്ടമാണ്.തുപ്പേട്ടന്റെ (പുലിയന്നൂർ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്) ആത്മാവിന് നിത്യശാന്തി നേരുന്നു.

Sunday, June 7, 2015

രാഷ്ട്രീയം എന്ന സംജ്ഞ

“Have they gone to study or indulge in politics?”

“Politics was present only in arts and science colleges. Now it’s been entered into engineering colleges.”

കഴിഞ്ഞ ദിവസങ്ങളിൽ മദ്രാസ് ഐ.ഐ.ടിയലെ അമ്പേദ്ക്കർ പെരിയാർ സ്റ്റഡി സർക്കിൾ നിരോധിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധങ്ങൾക്കിടയ്ക്ക് ഉയർന്ന് വന്ന രണ്ട് പ്രസ്താവനകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്.അരാഷ്ട്രീയവൽക്കരിക്കപ്പെട്ട മധ്യവർഗ്ഗത്തിന്റെ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള പൊള്ളയും അതേസമയം അപകടകാരിയുമായ വീക്ഷണം മുഴുവൻ ഇതിൽ അടങ്ങിയിട്ടുണ്ട്.പുസ്തകത്തിലുള്ള കാര്യങ്ങൾ കാണാപാഠം പഠിക്കുകയും അത് ഉത്തരക്കടലാസിൽ ചർദ്ദിച്ചിടുകയുമാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ന വികലമായതും കാലാകാലങ്ങളായി പിന്തുടർന്നുപോരുന്നതുമായ ഒരു സങ്കല്പത്തിന്റെ ശരിപ്പകർപ്പാണ് ഈ പ്രസ്താവനകൾ.താൻ പുസ്തകത്തിൽ പഠിക്കുന്ന കാര്യങ്ങൾക്കൊപ്പം തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളെ അറിയുകയും അതിൽ നീതിക്ക് നിരക്കാത്തത് കണ്ടാൽ പ്രതികരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയബോധവും വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് ഈ സമൂഹം തിരിച്ചറിയുമ്പോളേ രാഷ്ട്രീയം എന്ന പദത്തിന്റെ അർത്ഥം ഇവർ മനസ്സിലാക്കുകയുള്ളൂ.അതുവരെ സമരങ്ങളും പ്രതിഷേധങ്ങളും തന്റെ സ്വകാര്യജീവിതത്തിനെ ശല്ല്യപ്പെടുത്തുന്ന ശബ്ദമലിനീകരണം മാത്രമായിരിക്കും ഇക്കൂട്ടർക്ക്.അവർ സമരങ്ങളേയും പ്രതിഷേധങ്ങളേയും ക്യാമ്പസ് രാഷ്ട്രീയത്തേയും നിരോധിക്കുന്ന ജഡ്ജിയേമാന്മാർക്ക് ജയ് വിളിച്ചുകൊണ്ടേയിരിക്കും.

പഠിക്കാൻ ബുദ്ധിയുള്ളവർക്ക് എഞ്ചിനിയറിങ്ങും മണ്ടന്മാർക്ക് മാനവികവിഷയങ്ങളും എന്ന പാരമ്പര്യവിശ്വാസത്തിൽനിന്നാണ് രണ്ടാമത്തെ പ്രസ്താവനയുണ്ടാവുന്നത്.മണ്ടന്മാരും സംസ്കാരശൂന്യരുമായിട്ടുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ് രാഷ്ട്രീയം എന്ന ഒരു അസംബന്ധതയും അതിലുണ്ട്.അവനവന്റെ സുരക്ഷയ്ക്കപ്പുറം അന്വേഷിക്കാനുള്ള ഒരു മനസ്സുണ്ടാവുമ്പോഴേ രാഷ്ട്രീയം എന്ന മഹത്തായ ഒരാശയത്തിന്റെ അർത്ഥം മധ്യവർഗ്ഗ സമൂഹത്തിന് മനസ്സിലാവുകയുള്ളൂ.അപ്പോൾ മാത്രമേ പ്രതിഷേധങ്ങളുടേയും സമരങ്ങളുടേയും പ്രതികരണങ്ങളുടേയും മഹത്ത്വം ജനത മനസ്സിലാക്കുകയുള്ളൂ.അപ്പോൾ മാത്രമേ ഇതുപോലുള്ള politically incorrect ആയ പ്രസ്താവനകൾ ഇല്ലാതാവുകയുള്ളൂ.ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ മാത്തമാറ്റിക്സ്സ് പ്രൊഫസർ David Bryant Mumford പറഞ്ഞ അഭിപ്രായം ഇക്കൂട്ടർ മന്ത്രം പോലെ ഉരുവിടേണ്ടതാണ്.അങ്ങനെയെങ്കിലും ഇവരുടെ തലയ്ക്കകത്ത് കുറച്ച് വെളിച്ചം കേറട്ടെ.

“I believe campuses must allow open discussion of divisive issues even when it offends some people so that all aspects of an issue are out in the open. Today's youth are tomorrow's leaders and one wants them to think deeply about the direction in which we are all headed,”


ഏതായാലും ഐ.ഐ.ടിയിൽ നിന്നു വരുന്ന വാർത്തകൾ ശുഭോദർക്കമാണ്.വിദ്യാർത്ഥികളുടേയും പൊതുസമൂഹത്തിന്റേയും പ്രതിഷേധത്തെ മാനിച്ച് അവർ അമ്പേദ്ക്കർ പെരിയാർ സ്റ്റഡി സർക്കിളിന്റെ നിരോധനം പിൻവലിച്ചിരിക്കുന്നു. അധികാരിവർഗ്ഗം അവകാശങ്ങൽ സ്വമേധയാ അനുവദിച്ച് കൊടുത്ത ചരിത്രം ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.അവയെല്ലാം സമരങ്ങളിലൂടെ പിടിച്ചുവാങ്ങിയ ചരിത്രമേയുള്ളൂ.അങ്ങനെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന രാഷ്ട്രീയത്തിന്റെ ശരിയായ അർത്ഥം സമൂഹം തിരിച്ചറിയുന്ന ഒരു സുദിനത്തിനായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.

Friday, May 1, 2015

നേതി എന്ന ബോധം

ഭാരതീയ തത്ത്വചിന്തയിൽ വളരെ പ്രാധാന്യമുള്ള ഒരു വാക്കാണ്നേതി’.ഇതിന്റെ അർത്ഥംഇതല്ലഎന്നാണ്.യഥാർത്ഥ സത്യം തേടുന്ന യാത്രയിൽ കാണുന്ന എല്ലാ സങ്കല്പങ്ങളേയും വിശകലനം ചെയ്ത് ഇതല്ല യഥാർത്ഥസത്യം എന്ന് വ്യക്തി മനസ്സിലാക്കുന്നു.ശരീരം, നാമം,രൂപംസംബുദ്ധി തുടങ്ങിയ എല്ലാ പ്രതിഭാസങ്ങളും മിഥ്യയാണെന്നുംഞാൻഎന്ന സ്വത്വം മാത്രമേ സത്യമായിട്ടുള്ളൂ എന്ന് അയാൾ/അവൾ മനസ്സിലാക്കുന്നു.

ഒരു നിരീശ്വരവാദിയും യഥാർത്ഥത്തിൽ ഇത് തന്നെയല്ലേ തിരിച്ചറിയുന്നത്.വിഗ്രഹാരാധനും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആരാധനാസമ്പ്രദായങ്ങളും മിഥ്യയാണെന്നും എന്റെ ചിന്തയും പ്രവർത്തിയും അതിന്റെ ഫലവും ആണ് സത്യമെന്നും അയാൾ തിരിച്ചറിഞ്ഞ് മതങ്ങൾ ഉദ്ഘോഷിക്കുന്ന സങ്കൽപങ്ങളെ നഖശിഖാന്തം എതിർക്കുന്നു.


ഭാരതീയതത്ത്വശാസ്ത്രപ്രകാരം ഒരു നിരീശ്വരവാദിയല്ലേ യഥാർത്ഥ വിശ്വാസി????  

Sunday, April 26, 2015

ആസ്വാദകനെ വിപ്ലവകാരിയാക്കിയ ഗേയശബ്ദം



കലയിലെ വിപ്ലവം യഥാർത്ഥത്തിൽ നമ്മൾ കരുതുന്നതുപോലെ കലാകാരനിലല്ല സംഭവിക്കുന്നത്, മറിച്ച് ആസ്വാദകനിലാണ്.വിപ്ലവകാരി എന്ന് നമ്മൾ ധരിക്കുന്ന കലാകാരൻ യഥാർത്ഥത്തിൽ തന്റെ കലയെ ആത്മസംതൃപ്തി നൽകുന്ന രീതിയിൽ സത്യസന്ധമായി  പ്രയോഗിക്കുന്നൊരാൾ മാത്രമാണ്.അത് താൻ അനുശീലിച്ച ഉപരിപ്ലവമായ ആസ്വാദനനിലവാരത്തെ മാറ്റിമറിക്കുമ്പോൾ അന്ധാളിക്കുന്ന ആസ്വാദകൻ അയാളെ വിപ്ലവകാരി എന്ന് മുദ്രകുത്തും.പക്ഷെ ഇവിടെ പൊതുബോധത്തിന്റെ വ്യവസ്ഥിതിയിൽ നിന്നു മാറുന്നത് ഗായകനല്ല, മറിച്ച് ആസ്വാദകനാണ്.ഗായകൻ തന്റെ സംഗീതബോധത്തിൽ നിന്ന് ഒരു തരിമ്പുപോലും മാറിയിട്ടില്ല.അങ്ങനെ ആസ്വാദകരെ വിപ്ലവകാരിയാക്കിയ ഗായകനാണ് ശ്രീ കലാ:ഗംഗാധരൻ.

വിപ്ലവകാരിയായ ആസ്വാദകൻ

എങ്ങനെയാണ് ഗംഗാധരാശാനിലൂടെ അസ്വാദകൻ വിപ്ലവകാരിയായി മാറുന്നത്?പൗരന്റെ ഭാഗത്ത്നിന്ന് ഒരദ്ധ്വാനവും ആവശ്യപ്പെടാത്ത വിനീതദാസന്മാരാക്കിനിർത്തുന്ന പൊതുബോധ വ്യവസ്ഥിതിക്കെതിരെയാണ് എപ്പോഴും വിപ്ലവങ്ങൾ ഉണ്ടാവുന്നത്.പക്ഷെ വിപ്ലവം മുന്നോട്ട് വെയ്ക്കുന്ന വ്യവസ്ഥ ഒരു നല്ല സമൂഹത്തിന് സ്വാഭാവികമായി വന്നുചേരേണ്ട ഒന്നാണ്.എന്നാൽ മനുഷ്യൻ അടിസ്ഥാനപരമായി എല്ലാ കാര്യത്തിലും സുഗമമാർഗ്ഗം തേടുന്നതുകൊണ്ട് അദ്ധ്വാനം കൂടാതെ ലഭിക്കുന്നതിൽ തൃപ്തിയടയുകയും മറ്റുള്ളതിനെ ഉട്ടോപ്യൻ എന്ന രീതിയിൽ അവഗണിക്കുകയും ചെയ്യുന്നു.ഇത് കലയിലും പ്രയോജ്യമാണ്.കഥകളിയിൽ ഗംഗാധരാശാൻ കൊണ്ടുവന്ന മാറ്റവും ഇതുതന്നെയാണ്. തന്റെ ഭാഗത്ത് നിന്ന് ഒരദ്ധ്വാനവും ആവശ്യമില്ലാതെ സംഗീതം ആസ്വദിച്ചിരുന്ന കഥകളിപ്രേമികളെ, വിപ്ലവം കൊണ്ടുവരുന്ന പരുക്കൻസ്വഭാവമുള്ള ദുർഘടം പിടിച്ച പുതിയ വ്യവസ്ഥിതിയെ ഉൾക്കൊള്ളുന്ന പോലെ, അതുവരെയുള്ള തന്റെ ശീലങ്ങളെയെല്ലാം വിപ്ലവാത്മകമായി മാറ്റിമറച്ച് ക്ഷമയോടുകൂടിയ ഒരു പുതിയ ആസ്വാദനരീതി നിർമ്മിക്കാൻ നിർബന്ധിച്ചു.അതിൽ പതിയെ പതിയെ ആഴ്ന്നിറങ്ങിയ ആസ്വാദകൻ കാലക്രമേണ തിരിച്ചറിഞ്ഞു;ഗംഗാധരാശാനല്ല വിപ്ലവകാരി, അത് താൻ തന്നെയാണ്.ആശാൻ വേണ്ടപൊലെതന്നെയാണ് പാടുന്നത്.എന്റെയുള്ളിലാണ് കഥകളിസംഗീതത്തിന്റെ ഒരു പുതുയുഗം പിറന്നത്.അതുകൊണ്ട് കലയിൽ വ്യത്യസ്ഥതകൾക്ക് വേണ്ടി വ്യത്യസ്ഥതകൾ കൊണ്ടുവരുന്നവരെയല്ല യുഗപ്രഭാവന്മാർ എന്നു വിളിക്കേണ്ടത്, മറിച്ച് കലയുടെ യഥാർത്ഥസത്തയെ ഉയർത്തിപിടിക്കുകയും ആ ബോധ്യം ആസ്വാദകനിൽ ഊടിയുറപ്പിക്കുകയും ചെയ്യുന്നൊരാളെയാണ്.അങ്ങനെയൊരാളെയാണ് ഗംഗാധരാശാന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്.   

Sunday, March 22, 2015

യതീഷ് 'ഭരത്' ചന്ദ്രൻ

ഷാജി കൈലാസ് പണി ഒന്നും ഇല്ലാണ്ടെ ഈച്ച ആട്ടി വീട്ടിലിരിക്കുമ്പോളാണ്, കാണാപാഠം പഠിച്ച് പരൂക്ഷ പാസായ, കരിക്ക് ചെത്തിയപോലത്തെ മോന്തയുമായി നമ്മടെ ചെക്കൻ 'കലികാലനീലകണ്ഠന്റെ' പഴേ സീഡിയെല്ലാം കണ്ട് ആവേശം കേറി തെരുവിലേക്കിറങ്ങിയത്.കല്ല്യാണഫോട്ടോഗ്രാഫറെയെല്ലാം വെച്ച് യൂട്ടൂബ് വീഡിയോയും ഇറക്കി.പക്ഷെ ചെക്കൻ പഠിച്ച 'ഇന്ത്യ' ഹൈദരാബാദ് പൊലീസ് അക്കാദമിയിലെ ജ്യോഗ്രഫി പുത്തകത്തിലെ ഇന്ത്യയായിരുന്നു.ഡെമോഗ്രാഫിയെപ്പറ്റി പഠിച്ചതോ മറ്റേ IASകാർ ബോളുരുട്ടി കളിക്കണ ക്ലബ്ബിൽ നിന്നും.വീഡിയോയ്ക്ക് ലൈക്കടിക്കാൻ തലക്ക് വെളിവില്ലാത്ത ഏത് വണ്ടി കണ്ടാലും "എന്തൊരു സ്പീഡാ" എന്ന് പറയുന്ന കൊടിയേറ്റം 'മല്ലു ന്യൂ ജനറേഷൻ ഫാൻസും'.ഇവറ്റകൾക്ക് യതീഷ് ചന്ദ്രയും കെ.എം.മാണിയും ഉമ്മൻ ചാണ്ടിയും സുധീരനും ഭരണാധികാരികളായി കിട്ടിയത് ഒരു കാവ്യനീതിയാണ്.ഇനി ബീഫ് കഴിക്കാത്ത നനഞ്ഞ സുരേഷ് ഗോപിമാരുടെ കാലമാണ്.യതീഷ് ചന്ദ്രമാർ "ഇത്രേയുള്ളൂ മല്ലൂസ്" എന്ന് ക്യാമറാമാനോടൊപ്പം വിളിച്ച് പറഞ്ഞുകൊണ്ടേയിരിക്കും.വിദ്യാർത്ഥി രാഷ്ട്രീയവും തെരുവ് യോഗങ്ങളും പൊതുജനപ്രക്ഷോഭങ്ങളും നാടിന്റെ "മോഡി കൂട്ടുന്ന വികസനത്തിന്" എതിരാണെന്നും നാണക്കേടാണെന്നും വിശ്വസിക്കുന്ന ഒരു അരാഷ്ട്രീയ യുവജനസമൂഹത്തിന് യതീഷ് ചന്ദ്രമാർ ഭൂഷണം തന്നെയാണ്.അവരെകൊണ്ടേ ആറ്റുകാൽ പൊങ്കാലയ്ക്കും ഇടപ്പള്ളി പെരുന്നാളിനും കാഞ്ഞിരമറ്റം കൊടികുത്തിനും പൊതുജനത്തിനെ ആട്ടിയോടിച്ച് റോഡ് അടിച്ച് തളിച്ച് ശുദ്ധമാക്കി കാവൽ നിൽക്കാൻ കഴിയൂ.മല്ലൂ ഫാൻസ് അസോസിയേഷൻസ് കീ ജയ്!!!!!!!!!!
ഏതായാലും ജീവിതാനുഭവങ്ങൾക്ക് തന്നെയാണ് യഥാർത്ഥ അറിവ് നൽകാൻ കഴിയുക എന്ന് ഒരിക്കൽ കൂടി ബോദ്ധ്യായി.ഇത് താൻ ബുക്കിൽ നിന്ന് പഠിച്ച ഇന്ത്യയല്ല, കേരളമാണ് എന്ന് ജോസഫ് അലക്സ് സ്റ്റൈലിൽ ഡി.ജി.പി. പയ്യന് താക്കീത് നൽകിയെന്നാണ് പിന്നാമ്പുറ വാർത്ത!!!!!!

കറുപ്പും വെളുപ്പും

മനുഷ്യൻ അടിസ്ഥാനപരമായി മൃഗം(id) മാത്രമാണെന്നും അവനിൽ ‘സൂപ്പർ ഈഗോ’ എന്ന മനോനിലയിൽ ഒരു ഉട്ടോപ്യൻ സങ്കല്പം എല്ലാ കാലത്തും കുടികൊള്ളും എന്ന് സിഗ്മണ്ട് ഫ്രോയ്ഡ് വർഷങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞിട്ടുണ്ട്.പ്രാകൃതനിലയിൽ നിന്ന് ഒരു സാമൂഹ്യജീവിയായി മാറിയ മനുഷ്യൻ തന്റെ മൃഗീയവാസനകൾ പുതിയ ലോകക്രമത്തിന് പ്രതിലോമകരമാവും എന്ന് മനസ്സിലാക്കിയാണ് കൃത്രിമമായി സൃഷ്ടിച്ചെടുത്ത(ego) പെരുമാറ്റ സംഹിതകളിലൂടേയും സാംസ്കാരികവിനിമയങ്ങളിലൂടേയും സാമൂഹികജീവിതത്തിനെ ശരിതെറ്റുകൾക്കിടയിലെ നൂല്പാലത്തിലൂടെ മുന്നോട്ട് നയിച്ചത്.പക്ഷെ കാലം മുന്നേറിയപ്പോൾ പല കാരണങ്ങളെക്കൊണ്ട് അധികാരശ്രേണിയിൽ മാറ്റങ്ങൾ വരികയും അധികാരികൾ ശരിതെറ്റുകൾ നിർണ്ണയിക്കുന്ന അവസ്ഥ കൈവരികയും ചെയ്തു.തന്റെ യഥാർത്ഥ സ്വത്വമായ ‘ഇദി’നെ മനപ്പൂർവം മറന്നു കൊണ്ട് ഒരു കാലത്തും എത്തിച്ചേരാൻ സാധ്യതയില്ലാത്ത ‘സൂപ്പർ ഈഗോ’ എന്ന തലത്തിനെ അടിസ്ഥാനപ്പെടുത്തി ശരിതെറ്റുകളെ നിർണ്ണയിക്കാൻ തുടങ്ങി.പ്രായോഗികമായ ‘ഈഗോ’ എന്ന മനോനിലയെ തമസ്കരിച്ച് ഭാവനാത്മകമായ സൂപ്പർ ഈഗോയിനെ അടിസ്ഥാനപ്പെടുത്തി ശരിതെറ്റുകളെ കറുപ്പും വെളുപ്പും കള്ളികളാക്കി തിരിക്കാൻ തുടങ്ങി.
അടുത്ത കാലത്ത് നടന്ന പല സംഭവങ്ങളിലും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വരുന്ന പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവുന്നതും നമ്മൾ എല്ലാ പരിമിതികളും പോരായ്മകളും ഉള്ള മനുഷ്യരാണ് എന്ന ബോധ്യത്തോട്കൂടിയല്ല പ്രതികരിക്കുന്നത് മറിച്ച് ഈഗോ എന്ന ഘടകത്തെ പൂർണ്ണമായി അവഗണിച്ച് മനുഷ്യൻ എന്നാൽ രണ്ട് തരമേയുള്ളൂ: ഏറ്റവും നല്ലവനും ഏറ്റവും വൃത്തികെട്ടവനും.ഇങ്ങനെ കൃത്യമായി എങ്ങനെയാണ് മനുഷ്യനെ കറുപ്പും വെളുപ്പും കള്ളികളിൽ തരം തിരിക്കുന്നത് എന്നതാണ് മനസ്സിലാവാത്തത്.മതവിശ്വാസി നല്ലവനും നിരീശ്വരവാദി ചീത്തയും മാംസം കഴിക്കാത്തവൻ നല്ലവനും കഴിക്കുന്നവൻ അധമനും ഭാരതസംസ്കാരത്തെ പുകഴ്ത്തുന്നവൻ ശ്രേഷ്ഠനും തെറ്റു ചൂണ്ടികാണിക്കുന്നവൻ നീചനും മദ്യപിക്കുന്നവൻ ചീത്തയും മദ്യപിക്കാത്തവൻ നല്ലവനും അഴിമതിയെ എതിർക്കുന്നവൻ എളുപ്പത്തിൽ രാജ്യസ്നേഹിയും അതിൽ കൂടാത്തവൻ രാജ്യദ്രോഹിയും പ്രതിഷേധിക്കുന്നവന്‍ ദുര്‍മാര്‍ഗ്ഗിയും അനുസരിക്കുന്ന കുഞ്ഞാട് സന്മാര്‍ഗ്ഗിയും അങ്ങനെ പോകുന്നു നല്ലതിനേയും കെട്ടതിനേയും നിശ്ചയിക്കുന്ന ലളിതവത്കരണ പാഠങ്ങൾ.
ഈ സന്മാർഗ്ഗവാദികളുടെ ആക്രോശം കാണുമ്പോൾ ഒരേയൊരാഗ്രഹമേ ഇപ്പോൾ മനസ്സിലുള്ളൂ; “തെറ്റു ചെയ്യാത്തവരുണ്ടെങ്കിൽ കല്ലെറിയട്ടെ” എന്ന് വിളിച്ചുപറയുന്ന ഒരു പ്രായോഗികമതിയായ മനുഷ്യൻ പുനർജനിക്കേണമേ എന്ന്.

Friday, February 20, 2015

സ്ത്രീശബ്ദം

ഒരു നാട് പേട്രിയാർക്കൽ ആണെന്നതിന് തെളിവാണ് സ്വതന്ത്രമായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന സ്ത്രീകളെ മോശം സ്വഭാവമുള്ള സ്ത്രീകളായി ചിത്രീകരിക്കുന്നവരുടെ പ്രതികരണങ്ങൾ.ശരീരത്തിന്റെ ജൈവകാമനകളേയും തുറന്നിടലുകളേയും സത്യസന്ധമായി എഴുതുകയും അതിന്റെ കലാപസാദ്ധ്യതകളെ വളരെ ശക്തമായി ആവിഷ്കരിക്കുകയും ചെയ്ത എല്ലാവരും ഈ ദുഷിച്ച ആക്രമണത്തെ നേരിട്ടിട്ടുണ്ട്.താൻ എഴുതിയ ‘എന്റെ കഥ’ എന്ന പുസ്തകത്തിലെ പലതും ഭാവനാസൃഷ്ടികളാണ് എന്ന് പറഞ്ഞിട്ടും മാധവക്കുട്ടി മോശപ്പെട്ട സ്ത്രീ എന്ന രീതിയിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.


 ഇന്നും മലയാളിയുടെ ഈ മാനസികാവസ്ഥ മാറിയിട്ടില്ല എന്നതിന് തെളിവാണ് അരുന്ധതിയുടെ ഇൻബോക്സിൽ വരുന്ന മെസേജുകൾ. ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ താൻ വിശ്വസിക്കുന്ന ഒരു സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായി നിലകൊള്ളുകയും സമൂഹത്തെ തന്റെ നിലപാടുകൾ വളരെ ഭംഗിയായി convince ചെയ്യുകയും ചെയ്യുന്ന അവരേയും ഇതേ കണ്ണുകൊണ്ട് മലയാളി നോക്കികാണുന്നതിൽ വലിയ അത്ഭുതമൊന്നുമില്ല.പണ്ട് ഇബ്സന്റെ നോറ കൊട്ടിയടച്ച വാതിലിന്റെ പ്രകമ്പനം ലോകസാഹിത്യത്തെ മുഴുവൻ പ്രകമ്പനം കൊള്ളിച്ചതുപോലെ ഈ മലയാളക്കരയിലും വാതിൽ കൊട്ടിയടക്കുന്നതിന്റെ പ്രകമ്പനം തുടരെ തുടരെ കേട്ടാൽ മാത്രമേ ഈ മാനസികരോഗത്തിന് ഒരു ശമനമുണ്ടാവുകയുള്ളൂ.അതിന് ഗോപ്യതയെ അലങ്കാരമായി ആഘോഷിക്കുന്ന ഒരു സമൂഹത്തിൽ അരുന്ധതിയെപോലുള്ള സ്ത്രീകൾ ധൈര്യമായി മുന്നോട്ട് വരുക എന്നുള്ളതുമാത്രമാണ് പോംവഴി.അവരുടെ പരിശ്രമങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.