Friday, November 23, 2018

ആശാന്റെ സീത

ജൂലിയ ക്രിസ്റ്റേവ Word, Dialogue and Novel എന്ന കൃതിയിലാണ് Intertextuality എന്ന സങ്കല്പം ആദ്യമായി അവതരിപ്പിക്കുന്നത്. പുസ്തകങ്ങൾ തമ്മിലുള്ള പരസ്പരബന്ധത്തെ സൂചിപ്പിക്കാനാണ് ഈ വാക്കുപയോഗിച്ചത്. Roland Barthes ‘Every text is an intertext’ എന്നും T.S.Eliot പാരമ്പര്യവും വ്യക്തിപരമായ പ്രതിഭയും ഒരേ പോലെ പ്രധാനമാണെന്നും പറഞ്ഞു. ഹോമി ബാബ ഹൈബ്രിഡിറ്റിയെ കുറിച്ച് സംസാരിക്കുന്നു. ഇവരെല്ലാം പൊതുവായി പറയാൻ ശ്രമിക്കുന്നത് ഒരു ടെക്സ്റ്റും സ്വതന്ത്രമല്ല എന്നാണ്. മറിച്ച് പല കാലങ്ങളിലുള്ള പാഠങ്ങളുമായി പരസ്പര ബന്ധിതമായി വർത്തിക്കുന്നു. എങ്കിൽ എന്താണ് മൗലികത എന്ന് ചോദിച്ചാൽ തങ്ങൾക്ക് മുമ്പെ എഴുതപ്പെട്ട പാഠങ്ങളെ താൻ ജീവിച്ച കാലത്തിന്റെ ജീവിത ബോധത്തിന്റെ വെളിച്ചത്തിൽ പരിഷ്കരിക്കുക മാത്രമാണ് ചെയ്യുന്നത് എന്നാണ്. എന്നാൽ എന്താണ് പരിഷ്കരിക്കേണ്ടത് എന്നത് എപ്പോഴും തർക്ക വിഷയവുമാണ്. മൂല കൃതിയിൽ തന്റെ ഭാവനയ്ക്കനുസരിച്ച് കൂട്ടി ചേർക്കണോ അതോ നിശ്ശബ്ദമായ ഇടങ്ങൾക്ക് ശബ്ദം നൽകിയോ ശൂന്യമായ വരികൾ പൂരിപ്പിച്ചോ അരികിലേക്ക് ഒതുക്കപ്പെട്ട കഥാപാത്രങ്ങളെ നടുവിലേക്ക് കൊണ്ട് വന്നോ പുനരാവിഷ്കാരം നടത്തണോ എന്നതാണ് ചോദ്യം. ലോകത്തിലെ മഹത്തായ പല കൃതികളും രണ്ടാമത്തെ കൃത്യമാണ് നിർവഹിച്ചിരിക്കുന്നത്. മൂല കൃതി രചിക്കപ്പെട്ട കാലത്ത് വലിയ പ്രാധാന്യം കൽപ്പിക്കപ്പെടേണ്ടതില്ല എന്ന് കരുതിയ കഥാപാത്രങ്ങൾ സമൂഹത്തിൽ വലിയ മാറ്റം വരുമ്പോൾ മുമ്പിലേക്ക് താനേ കയറി വരും. അല്ലെങ്കിൽ പല കഥാപാത്രങ്ങളിലും അതെഴുതപ്പെട്ട കാലത്ത് വലിയ പ്രാധാന്യമില്ലാത്ത വ്യക്തിത്വ സവിശേഷതകളും സ്വഭാവരീതികളും കാലം മാറുമ്പോൾ പ്രതലത്തിലേക്ക് ഉയർന്ന് വരും. അങ്ങനെയൊരു കഥാപാത്രമാണ് ആശാന്റെ സീത.
രാമായണമെഴുതിയ കാലത്തെ സീത ജീവിതത്തെ നോക്കി കാണുന്ന പോലെയല്ല ആശാന്റെ സീത കാണുന്നത്. ആശാന്റെ സീത അഭിമാനിനിയായി പെരുമാറാൻ കാരണം അവൾ മുഴുവനായും രാമായണത്തിലെ സീതയല്ല, മറിച്ച് ആശാൻ ജീവിച്ചിരുന്ന കാലത്തെ നവോത്ഥാനം പുനർനിർവചിച്ച സ്ത്രീയായത് കൊണ്ടാണ്. തനിക്ക് ഇത്രയും കാലം നഷ്ടപ്പെട്ടതെന്ത് എന്നും അതെങ്ങനെ തിരിച്ച് പിടിക്കാം എന്നും ആലോചിച്ച് തുടങ്ങിയ കേരളീയ സ്ത്രീത്വം. അതു കൊണ്ടാണ് ആശാന്റെ സീത ഇങ്ങനെ പറയുന്നത്:
“ഉരപേറിയ കീഴ്നടപ്പിലായ്
മറയാം മാനവനാത്മവൈഭവം
ചിരബന്ധനമാർന്ന പക്ഷിതൻ-
ചിറകിൻ ശക്തി മറന്നുപോയിടാം”
അടുക്കളയിലെ കരിപിടിച്ച ജീവിതത്തിൽ നിന്ന് അരങ്ങത്തേക്ക് വന്നപ്പോൾ കണ്ട വെളിച്ചം നവോത്ഥാനസ്ത്രീയെ തനിക്ക് നഷ്ടപ്പെട്ടതെന്താണെന്നും ഇനി നേടേണ്ടതെന്താണെന്നും ബോധ്യപ്പെടുത്തി. ഈ പുതിയ ആത്മവിശ്വാസം ആർജ്ജിച്ച നവോത്ഥാന സ്ത്രീയുടെ ആവിഷ്കരണമാണ് ആശാന്റെ സീത. അത് കൊണ്ടാണ് അഭിമാനിനി എന്ന് വാക്കുപയോഗിച്ചത്. പിന്നെന്ത് കൊണ്ട് ആശാന്റെ സീതയും അതിജീവിക്കാതെ ആത്മഹത്യ ചെയ്തു എന്ന് ചോദിച്ചാൽ voiced the silenced and marginalized എന്നേ ഉത്തരമുള്ളൂ. പുതിയൊരു രാമായണമല്ല ആശാന്റെ ഉദ്ദേശ്യം എന്നേ പറയാൻ പറ്റൂ.
അത് കൊണ്ട് തന്നെ നവോത്ഥാനത്തിന് മുമ്പുള്ള കേരളത്തിലേക്ക് തിരിച്ച് പോവാൻ പരിശ്രമിക്കുന്ന കേരളത്തിലെ സ്ത്രീകളോട് ആശാന്റെ സീതയുടെ അഭിമാനബോധത്തെ പറ്റി വേണം ആദ്യം പറയാൻ, അത് കഴിഞ്ഞാവാം അതിന് മൂന്ന് ദശാബ്ദം മുമ്പ് യൂറോപ്പിൽ ഇബ്സൺ എന്ന നാടകകൃത്ത് സൃഷ്ടിച്ച ഡോൾസ് ഹൗസിലെ നോറ എന്ന സ്ത്രീ കഥാപാത്രത്തെ പറ്റി പറയാൻ.

Sunday, July 29, 2018

ജ്ഞാനോത്പാദനം

ഇന്ത്യയിലെ എല്ലാ വിജ്ഞാന ശാഖയേയും മതം പല രീതിയില്‍ ഹൈജാക്ക് ചെയ്തിട്ടുണ്ട്. അത് നിങ്ങള്‍ സംഗീതം പഠിച്ചാലും ഡാന്‍സ്  പഠിച്ചാലും എല്ലാം  മതകീയമായ ചടങ്ങുകളില്‍ നിന്ന് രക്ഷപ്പെടാന്‍ എളുപ്പല്ല. എന്നാല്‍ മതത്തിലെ knowledge dissemination എന്നത് ധാരാളം conditions applied ആണ്. അതില്‍ ഗുരുവിന്‍റെ അധികാരസ്ഥാനം എന്നത് വളരെ വലുതാണ്. എല്ലാ ചടങ്ങുകളും അതിനെ ഊട്ടിയുറപ്പിക്കുന്നതാവും. അതു കൊണ്ടുളള അബദ്ധമെന്താണെന്ന് വെച്ചാല്‍ ക്രിട്ടിക്കല്‍ തിങ്കിങ്ങിനുളള സാധ്യത കുറയും എന്നതാണ്. ഗുരുവിനെ ചോദ്യം ചെയ്യണതോ വിമര്‍ശിക്കുന്നതോ പാപമായി കരുതപ്പെട്ട് പോന്നു മതങ്ങളില്‍. അല്ലാതെ ഒരു സ്വാതന്ത്ര്യം നല്‍കിയാല്‍ മതം എന്ന സ്ഥാപനത്തിന് തന്നെയാണ് ഭീഷണി.

എന്നാല്‍ ആധുനിക ജ്ഞാന സമ്പാദനം എന്നത് മതത്തില്‍ നിന്ന് പൂര്‍ണ്ണമായി വേര്‍പ്പെട്ടതോ ഒരു പക്ഷെ മതത്തിനെതിരെയുളള ഒരു rebellion എന്ന രീതിയിലോ ആണ് സംഭവിക്കുന്നത്. അത് knowledge disseninationനെ കൂടുതല്‍ democratic ആക്കി. അതായത് hierarchical difference കുറഞ്ഞു എന്നര്‍ത്ഥം. വിദേശ യൂണിവേഴ്സിറ്റികളില്‍ PhD ചെയ്യുന്ന ഒരാളെ guide വേറൊരാള്‍ക്ക് introduce ചെയ്യുമ്പോള്‍ എന്‍റെ student എന്ന് പറഞ്ഞല്ല പരിചയപ്പെടുത്തുക പകരം എന്‍റെ കൂടെ ഗവേഷണം ചെയ്യുന്ന ആള്‍ എന്ന് പറഞ്ഞാണ്. ഇവിടെ ഇന്ത്യയില്‍ പലയിടത്തും  PhD ചെയ്യണവരുടെ മെയിന്‍ ജോലി സാറിന്‍റെ വീട്ടിലേക്ക് പച്ചക്കറി വാങ്ങുക, tatkal ticket എടുത്ത് കൊടുക്കുക തുടങ്ങിയവ ആണ്. അത് കൊണ്ട് വളരെ ആരോഗ്യകരമായ ജ്ഞാനോത്പാദനം ക്ലാസ്സ് മുറികളില്‍ നടക്കണമെങ്കില്‍ hierarchical difference ഇല്ലാണ്ടെയാവണം. കൂടുതല്‍ ജനാധിപത്യപരമാവണം. അതിന് ആദ്യം  വേണ്ടത് ഗുരുനാഥന്‍ ദൈവാണ്  എന്ന വിശ്വാസം എടുത്ത് തോട്ടില്‍ കളയുക  എന്നതാണ്. എന്നിട്ട് ഗുരുനാഥനും ഞാനും ചേര്‍ന്നാണ് ജ്ഞാനം ഉത്പാദിപ്പിക്കുന്നത് എന്ന ബോധ്യം ഉണ്ടാവുക. അപ്പോ ഈ കാലില്‍ വീഴലൊക്കെ നില്‍ക്കും.

Sunday, February 12, 2017

ദശമം

സമകാലിക ഇന്റർനെറ്റ് യുഗത്തിൽ കഥകളി ആസ്വാദനത്തിൽ വലിയൊരു സ്വാധീനം ചെലുത്തിയ ഒന്നാണ് ശ്രീ മണി വാതുക്കോടത്തിന്റെ കഥയറിഞ്ഞാട്ടം കാണുക എന്ന ബ്ലോഗ്. അതിന്റെ പത്താം വാർഷികമായ ‘ദശമ’ത്തിന് പങ്കെടുക്കാൻ പോകുമ്പോൾ തന്നെ അറിയുമായിരുന്നു അത് വ്യത്യസ്തമായ ഒരനുഭവമാവുമെന്ന്. കൂട്ടത്തിൽ നമ്മുടെ പ്രിയ ഗഡി സജീഷിന്റെ ദുര്യോധന വധം ചിത്രരചനാ സീരീസിന്റെ ഉദ്ഘാടനവും. കൂടാതെ പതിവുള്ള സുഹൃത്തുക്കളുടെ ഒത്തുചേരലും.

മൂന്ന് വിഷയങ്ങളാണ്  ഇന്നലത്തെ കളിയിൽ എടുത്ത് പറയേണ്ടത്. ഒന്നാമത്തേത് എല്ലാവരും വളരെ താത്പര്യത്തോട് കൂടി കാത്തിരുന്ന ശ്രീ പീശപ്പിള്ളി രാജീവേട്ടന്റെ ബകവധത്തിലെ ആശാരി, ഷണ്മുഖന്റെ ഭീമൻ, പിന്നെ സദനം ഭാസിയേട്ടന്റെ ദുര്യോധനൻ.

ആശാരി പതിവിൽ നിന്ന് അടിമുടി വ്യത്യസ്തമായിരുന്നു. ആഹാര്യത്തിൽ തുടങ്ങി ആദ്യാവസാനമുള്ള പാത്രാവതരണത്തിൽ വരെ. പതിവിലുള്ള ലോകധർമ്മിത്വമുള്ള ആശാരിയുടെ വേഷത്തിനു പകരം രാജീവേട്ടൻ സ്വീകരിച്ചത് കാലകേയവധത്തിലെ മാതലിക്കുള്ളത് പോലെ ദൂതവേഷമാണ്. ഈ കളിക്ക് മുമ്പ് തന്നെ ജയേട്ടൻ ഇട്ട പോസ്റ്റിൽ ആശാരി എന്ന കഥാപാത്രത്തിന്റെ സ്വഭാവത്തിന് ഗൗരവമായ ഒരു പൊളിച്ചെഴുത്ത് വേണമെന്ന് രാജീവേട്ടൻ അഭിപ്രായപ്പെട്ടിരുന്നു. അതിനെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു ആഹാര്യം മുതൽ എല്ലാം. കലാശങ്ങളെല്ലാം സാധാരണ മറ്റു കഥാപാത്രങ്ങൾക്കുള്ള പോലെ തന്നെ ചിട്ടയോട് കൂടി തന്നെയായിരുന്നു. വളരെ ബുദ്ധിമാനും സ്വതന്ത്രമായി ചിന്തിക്കാൻ ശേഷിയുള്ളവനുമായിരുന്നു ഖനകൻ എന്നതിന് ചേരുന്ന രീതിയിലായിരുന്നു പ്രവൃത്തിയും ധർമ്മപുത്രരും ഭീമനുമായുള്ള സംഭാഷണങ്ങളും. എടുത്ത് പറയാവുന്ന ഒന്ന്;  
“വല്ലതെന്നാലും ഞങ്ങള്ക്കു മല്ലവൈരിതന്റെ
പല്ലവപാദങ്ങള്ഗതിയല്ലോ നൂനം"

എന്ന യുധിഷ്ഠിരന്റെ പദത്തിന് മറുപടിയായി പീശപ്പിള്ളിയുടെ ആശാരി, കൊട്ടാരത്തിൽ വച്ചിട്ടുള്ള, കല്ലിൽ കൊത്തിയതു എന്ന് തോന്നിക്കുന്ന ശ്രീക്ഷ്ണന്റെ ഒരു മനോഹരമായ പ്രതിമ കാണിച്ചു കൊടുക്കുന്നു. എന്നിട്ട് തന്റെ ഉളിയെടുത്ത് അതിൽ ഒന്ന് ചുരണ്ടുമ്പോൾ അരക്കിൽ നിർമ്മിച്ച പ്രതിമ പൊടിഞ്ഞു പോകുന്നു. വേറെ ഒന്നും പറയുന്നില്ല. ഇതൊക്കെ കഴിഞ്ഞു അവസാനം പോവാൻ നിൽക്കുമ്പോ...താൻ ശ്രീകൃഷ്ണന്റെ പ്രതിമ തകർത്തു കലഞ്ഞൂലോ, ശരി എന്ന് പറഞ്ഞു ശരിക്കും കല്ലുകൊണ്ട് ഒരു ശ്രീകൃഷ്ണന്റെ പ്രതിമ ഉണ്ടാക്കി സ്ഥാപിക്കുന്നു. എന്നിട്ടു ഒരു അപേക്ഷയും "ഇതിന്റെ മുൻപിൽ നിന്നു മതിമറന്നു പ്രാർത്ഥിക്കുമ്പോൾ പുരോചനൻ തീ വക്കാൻ വരുന്നുണ്ടോ എന്നുകൂടി ഒന്ന് ശ്രദ്ധിക്കണേ എന്നു" (കൃത്യമായ വിവരണമല്ല, എകദേശ താത്പര്യം മാത്രമാണ്…. ഇതാണ് അർത്ഥം എന്ന് എനിക്ക് സത്യത്തിൽ ആദ്യം മനസ്സിലായില്ല, അടുത്തിരുന്ന മംഗലം മനോജേട്ടനാണ് പറഞ്ഞ് തന്നത്. അതാണ് കളി കണ്ടാൽ മനസ്സിലാവുന്നവരുടെ അടുത്തിരുന്നാലുള്ള ഗുണം). ഈ മറുപടി സാധാരണ കാണുന്ന പാത്രസൃഷ്ടിയുടെ ബൗദ്ധിക തലത്തിന് ചേരുന്നതല്ല, മറിച്ച് വളരെ തത്ത്വചിന്താപരമായി ആലോചിക്കുന്നയാൾക്ക് സാധിക്കുന്ന മറുപടിയാണ്. ഇതു പോലുള്ള സൂക്ഷ്മമായ ചില മാറ്റങ്ങളിലൂടെയാണ് ശ്രീ പീശപ്പിള്ളി ഖനകനെ ഗൗരവം അർഹിക്കുന്ന കഥാപാത്രമാക്കി മാറ്റുന്നത്. പിന്നെയുള്ള ഒരു മാറ്റം തന്റെ സഹായികൾ നിർമ്മിച്ചു തുടങ്ങിയ തുരങ്കത്തിന്  ദ്വാരം ഇടുന്നതോട് കൂടി ആശാരിയുടെ വേഷം അവസാനിക്കുന്നു. സാധാരണ കാണാറുള്ള മരം വെട്ടുന്നതും മുറുക്കി തുപ്പുന്നതും തുടങ്ങിയ ഗ്രാമ്യമായ  ആട്ടങ്ങളൊന്നും ഉണ്ടായില്ല, അതെല്ലാം ഒഴിവാക്കി.ദ്വാരം നിർമ്മിച്ചതിനു ശേഷം ദക്ഷിണ വാങ്ങി നിർഗ്ഗമിക്കുന്നു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഹാസ്യരസത്തിന് പകരം ഖനകനെ വളരെ ഗൗരവമുള്ള, ബുദ്ധിമാനായ ഒരു കഥാപാത്രമായി പീശപ്പിള്ളി സമീപിച്ചു.

ഇതിന് അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങൾ അവിടെ തന്നെ ഉയർന്നു വന്നു. പ്രതികൂലമായ അഭിപ്രായം എന്താണെന്ന് വെച്ചാൽ  ബകവധത്തിലെ ആശാരിക്ക് ചേരുന്നത് പതിവ് ശൈലിയിലുള്ള ഹാസ്യരസപ്രധാനമായ അവതരണമാണ്. കാരണം അങ്ങനെ അവതരിപ്പിക്കുമ്പോൾ മാത്രേ അത് മറ്റ് കഥാപാത്രങ്ങളിൽ നിന്ന് വ്യതിരിക്തമായ ഒരു വ്യക്തിത്വം കൈവരിക്കുന്നുള്ളൂ. അങ്ങനെ വരുമ്പോളാണ് ആശാരിയുടെ രംഗം സവിശേഷമായി നിലനിൽക്കുന്നത്. ഇതിപ്പോൾ മറ്റേതൊരു കഥാപാത്രവും പോലെ സാധാരണമായി പോവുകയും അതിന്റെ സവിശേഷ സാന്നിധ്യം നഷ്ടപ്പെടുകയും ചെയ്യും. മറ്റൊരു വിമർശനം ബകവധം കാണുക  എന്നത് തന്നെ ആയാസമേറിയ ഒന്നാണ്. ആശാരിക്ക് ശേഷം ലളിതയുടെ പദവും ഭീമന്റെ മറുപടിയും അതിനു ശേഷം വരുന്ന രണ്ട് പതിഞ്ഞ പതവും എല്ലാം വളരെ ക്ഷമയോട് കൂടിയിരുന്ന് കാണേണ്ട രംഗങ്ങളാണ്. അതിനിടയിൽ ട്രാജഡിയിലെല്ലാം ഉള്ളതു പോലെയൊരു കോമിക്ക് റിലീഫാണ് ആശാരിയുടെ രംഗം. അതും കൂടി സീരിയസാക്കണോ എന്നതാണ് മറ്റൊരു വിമർശനം. കലാകാരന്മാരും പണ്ഡിതന്മാരും ആസ്വാദകരും ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണിത്.
പിന്നെ ബകവധത്തിൽ എടുത്ത് പറയേണ്ടത് ശ്രീ ഷണ്മുഖന്റെ ഭീമനും ശ്രീ ചമ്പക്കര വിജയന്റെ ലളിതയുമാണ്. കറതീർന്ന കളരിച്ചിട്ടയുടെ സൗന്ദര്യം വഴിഞ്ഞൊഴുകുന്നു എന്നേ ഒറ്റ വാചകത്തിൽ പറയാൻ കഴിയുകള്ളൂ. മുദ്രകളുടെ ഭംഗിയും അതിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്ന രീതിയിലുള്ള നിലകളും തികവാർന്ന കലാശങ്ങളും എല്ലാം ഒന്നിനൊന്നു മികച്ചു നിന്നു. ശിഷ്യരുടെ പ്രകടനം കാണാൻ ഗുരുനാഥൻ ശ്രീ കലാ: വാസു പിഷാരടി ആശാൻ മുഴുവൻ സമയവും ഉണ്ടായിരുന്നു. ഒരു ഗുരുനാഥന് ഇതിൽ പരം സന്തോഷം നൽകുന്ന ഒരു ഗുരു ദക്ഷിണയും ഇവർക്ക് നൽകാൻ കഴിയില്ല.
ഞങ്ങൾടെയെല്ലാം പ്രിയ സുഹൃത്ത് സേത്വേട്ടന്റെ ഹിഡുമ്പനും ഉണ്ടായിരുന്നു. വളരെ ഉത്തരവാദിത്വമുള്ള ജോലി തിരക്കിനിടയിലും  ഇവരെല്ലാം കഥകളിയോട് കാണിക്കുന്ന സ്നേഹവും കമ്മിറ്റ്മെന്റും തികച്ചും ശ്ലാഘനീയം തന്നെയാണ്.
ഇന്നലത്തെ കളിയുടെ മറ്റൊരു ഹൈലൈറ്റാണ് ഭാസ്യേട്ടന്റെ കത്തി വേഷം. കലാവതരണത്തിൽ കാണികളുടെ മുൻവിധി പലപ്പോഴും പ്രതിബന്ധമാവാറുണ്ട്. അങ്ങനെയൊന്നാണ് കഥകളിയിലെ കത്തി വേഷം. ശരീരത്തിന്റെ വലുപ്പവും മുഖത്തിന്റെ പ്രത്യേകതകളുമെല്ലാം അതിൽ പ്രധാന ഘടകങ്ങളാണ് എന്നൊരു ധാരണ പൊതുവെയുണ്ട്. അതിനെയെല്ലാം വെല്ലുവിളിക്കുന്ന പ്രകടനമായിരുന്നു ഭാസ്യേട്ടന്റെ ദുര്യോധനൻ. പ്രതിഭയും പിന്നെ നേടിയ കറയറ്റ ശിക്ഷണവും ആണ് ഒരു പെർഫോർമിംഗ് ആർട്ടിന്റെ അടിസ്ഥാനം എന്നതിന് മികച്ചൊരു ഉദാഹരണമാണ് കഥകളിയിൽ ഭാസ്യേട്ടൻ. (ഇതിനു മുമ്പ് ഈ സംശയം പലരേയും പറ്റി തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് രാമങ്കുട്ടിയാശാൻ, ടെണ്ടുൽക്കർ, മറഡോണ, മോഹൻലാൽ തുടങ്ങിയവർ). ഇത്രയും ഭംഗിയും ഒതുക്കവും ഉള്ള ഒരു തിരനോക്ക് അടുത്തിടെ വേറെ കണ്ടിട്ടില്ല. കത്തി വേഷത്തിന് വേണ്ട ഊർജ്ജവും തരിപ്പുള്ള അലർച്ചയും എല്ലാം തികവുള്ളതായിരുന്നു. ചില വേഷങ്ങളിലേക്ക് മാത്രം ഈ വലിയ കലാകാരനെ തളച്ചിടുന്നത് ഒരു കണക്കിന് അനീതിയാണെന്ന് ഇന്നലെ ദുര്യോധനൻ കണ്ടപ്പോൾ തോന്നി. മുൻ ധാരണകളെ തിരുത്തുക എന്നത് കലയുടെ അടിസ്ഥാന ധർമ്മമാണല്ലോ.

പതിവ് പോലെ  പാട്ടും കൊട്ടുമെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. വിസ്താരഭയത്താൽ ചുരുക്കുന്നു. നല്ലൊരു കളി സംഘടിപ്പിച്ച മണിക്കും മുരള്യേട്ടനും സജീഷിനും തികച്ചും അഭിമാനിക്കാം. പിന്നെ ഒരു വട്ടം കൂടി സജീഷിന് ആ സീരീസ് തിർക്കാനുള്ള എല്ലാ ഭാവുകങ്ങളും.

P.S. കുറിപ്പ് ലേശം നീണ്ട് പോയി, കാരണം കളികളും  വളരെ നീണ്ടതായിരുന്നു. എന്നിട്ടും ചിലത് ഒഴിവാക്കി. ക്ഷമിക്കുക.




  

Tuesday, January 24, 2017

Hindu Lit Fest

ഈയിടെ പങ്കെടുത്ത ഹിന്ദു ലിറ്റററി ഫെസ്റ്റിവൽ സ്ഥലത്തെ കൗതുകകരമായ ചില സന്ദർഭങ്ങൾ. വലിയ കാര്യമുണ്ടെന്നൊന്നും നിങ്ങൾക്ക് ഇത് വായിച്ചാൽ തോന്നില്ലെങ്കിലും  കൗതുകകരമായി എനിക്ക് തോന്നിയ ചിലത് കുത്തിക്കുറിക്കുന്നു.
1)      തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകന്റെ സെഷ്ഷൻ കേട്ടുകൊണ്ടിരിക്കുന്നു. ഇടയ്ക്ക് വെറുതെ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ തൊട്ട് പുറകിൽ ഇരുന്ന് സാകൂതം കേൾക്കുന്നത് സാക്ഷാൽ  ഗിരീഷ് കാസറവള്ളി. ദ്വീപ, ഘടശ്രാദ്ധ തുടങ്ങിയ സിനിമകൾ എടുത്ത ലോക പ്രശസ്ത സംവിധായകൻ യാതൊരു നാട്യങ്ങളുമില്ലാതെ സദസ്സിന്റെ പിൻവരിയിലുള്ള ഒരു കസേരയിലിരുന്ന് വിവാദ തമിഴ് എഴുത്തുകാരനെ കേൾക്കുന്നു.

2)      കനയ്യ കുമാറിന്റെ സെഷ്ഷന് ലേശം വൈകിയാണ് ഞാൻ എത്തിയത്. അപ്പഴ്ത്തേയ്ക്കും ഓഡിറ്റോറിയം നിറഞ്ഞ് കവിഞ്ഞു. സീറ്റ് കിട്ടാത്തതു കൊണ്ട് സ്റ്റെപ്സിന്റെ സൈഡിൽ അർദ്ധാസനത്തിലിരുന്നു. കുറച്ച് കഴിഞ്ഞ് പൊക്കം കുറഞ്ഞൊരു വിദേശ വനിത വന്ന് എന്റെ മുൻപിലെ പടിയിൽ കുന്തിച്ചിരുന്ന് കനയ്യകുമാറിനെ കേട്ടു. കനയ്യ കുമാർ അധികവും ഹിന്ദിയിൽ സംസാരിച്ചത് കൊണ്ട് അവർക്ക് മനസ്സിലാവാത്തതിന്റെ അസ്വസ്ഥത മുഖത്ത് പ്രകടം. ആ സെഷ്ഷൻ കഴിഞ്ഞപ്പോൾ കുറേ പേർ പുറത്തേക്ക് പോയി. ഇവരും എണീറ്റു, പക്ഷെ പോയത് പുറത്തേക്കല്ല, സ്റ്റേജിലേക്കാണ്, അടുത്ത ഗെസ്റ്റായി. അവരെ പരിചയപ്പെടുത്തിയപ്പോളാണറിഞ്ഞത്,  നാട്ടുമ്പുറത്തെല്ലാം നമ്മൾ സാധാരണ സൊറ പറയാൻ ഇരിക്കുന്ന പോലെ എന്റെ മുമ്പിൽ കുന്തിച്ചിരുന്ന് കനയ്യകുമാറിനെ കേട്ടത് 2005ൽ ‘March’ എന്ന നോവലിന് പുലിറ്റ്സർ പ്രൈസ് വാങ്ങിയ ലോക പ്രശസ്ത പ്രശസ്ത എഴുത്തുകാരി Geraldine Brooks ആയിരുന്നെന്ന്. അവരാണ് ഇത്തവണത്തെ ഹിന്ദു പ്രൈസ് കിരൺ ദോഷിക്ക് നൽകിയത്.

3)      ഈ പ്രോഗ്രാമിന് വരുന്നതിന് രണ്ട് ദിവസം മുമ്പാണ് ഭാഷാപോഷിണിയിൽ ശ്രീ ഇ.വി.രാമകൃഷ്ണൻ മഹാശ്വേതാ ദേവിയുടെ നോവലുകളെ പറ്റി എഴുതിയ ഒരു ലേഖനം വായിച്ചത്. അതിൽ അദ്ദേഹം ഉപയോഗിച്ച ഒരു വാക്കാണ് ‘ധൃഷ്യത’. എന്താ ഇതിന്റെ അർത്ഥമെന്ന് മനസ്സിലായില്ല, പലരോടും ചോദിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് യാദൃശ്ചികമായി ലേഖകനെ തന്നെ ലിറ്റ് ഫെസ്റ്റിൽ വെച്ച് കണ്ട് മുട്ടുന്നത്. Straight from the horse’s mouth എന്ന പ്രയോഗം പോലെ  അദ്ദേഹത്തോട് തന്നെ അർത്ഥം ചോദിച്ചു. ഹിന്ദു ലിറ്റററി പ്രൈസ് നിശ്ചയിക്കുന്ന ജൂറിയിലെ അംഗമായി വന്നതാണ് അദ്ദേഹം. എ.കെ.രാമാനുജനെ പറ്റിയുള്ള ഒരു ചർച്ച അദ്ദേഹത്തിന്റെ ഒപ്പമിരുന്നാണ് കേട്ടതും.


ദൂരെ നിന്ന് താര പരിവേഷത്തോടെ മാത്രം നോക്കി കണ്ടവരും എക്സെന്റ്രിക്ക് എന്ന് പൊതുവെ കരുതപ്പെടുകയും ചെയ്യുന്ന എഴുത്തുകാരും ചലച്ചിത്രകാരന്മാരും പ്രശസ്തിയുടേയും താരപരിവേഷങ്ങളുടേയും പടം പൊഴിച്ച് സാധാരണക്കാരെ പോലെ പെരുമാറുന്ന ഒരു പരിസരം ലിറ്റററി ഫെസ്റ്റിവലുകളുടെ ഒരു കൗതുകകരമായ മുഖമാണ്. 

Tuesday, January 3, 2017

മഹാഭാരത്തിന്റെ സാംസ്കാരിക ചരിത്രം

സുനിൽ  പി ഇളയിടത്തിന്റെ മഹാഭാരത പ്രഭാഷണം ഇടത്പക്ഷ പ്രസ്ഥാനം കാലാകാലങ്ങളായി ചെയ്തു വരുന്നു എന്നാരോപിക്കുന്ന ലിബറൽ ഹിന്ദു പ്രീണനത്തിന്റെ പ്രചാര പദ്ധതിയുടെ ഭാഗമാണ് എന്നാണ് ഇപ്പോൾ ഉയർന്ന് വരുന്ന ആരോപണം. അതേ സമയം പ്രാകൃതമായ വർണ്ണ വ്യവസ്ഥയെ ആഘോഷിക്കുന്ന പൗരാണിക ഗ്രന്ഥങ്ങളെ മഹത്ത്വവത്കരിക്കുന്നതിലൂടെ അത് പരോക്ഷമായി ഹിന്ദുത്വ രാഷ്ട്രീയത്തെയാണ് സഹായിക്കുക എന്ന് മറ്റൊരു വാദവുമുണ്ട്.  പരസ്പര വിരുദ്ധമായ ഈ രണ്ട് അഭിപ്രായങ്ങളും ആദ്യ നോട്ടത്തിൽ വാസ്തവമെന്ന് തോന്നുമെങ്കിലും സത്യം ഇതിന്റെ ഇടയിലെവിടെയോ ആണ് സ്ഥിതി ചെയ്യുന്നത് എന്നാണ്  ആ പ്രഭാഷണങ്ങൾ മുഴുവൻ കേട്ട എനിക്ക് തോന്നിയത്.

പുരോഗതിയിലേക്ക് സഞ്ചരിക്കുന്ന മറ്റേതൊരു രാജ്യത്തേക്കാളും മതാത്മകമാണ് ഇന്ത്യ. ഹിന്ദുത്വ രാഷ്ട്രീയം ശക്തി പ്രാപിക്കുന്നതിനു മുമ്പ് തന്നെ അങ്ങനെയാണ്. അതു കൊണ്ട് അതിനെ തീരെ അവഗണിച്ച് കൊണ്ട് ഒരു രാഷ്ട്രീയ പ്രവർത്തനം അസാധ്യവുമാണ്. അങ്ങനെയൊരവസ്ഥയിൽ ഒരു പുരോഗമന പ്രസ്ഥാനത്തിന് ചെയ്യാൻ സാധിക്കുന്ന കാര്യം മതത്തിന്റെ വൈകാരികാംശങ്ങൾ പൊതു സമൂഹത്തിന്റെ രാഷ്ട്രീയത്തേയോ യുക്തി ബോധത്തേയോ സ്വാധീനിക്കുന്ന ശക്തിയായി മാറാൻ അനുവദിക്കാതിരിക്കുക എന്നതാണ്. കാരണം ഹിന്ദുത്വ രാഷ്ട്രീയം പ്രയോജനപ്പെടുത്തുന്നത് മതത്തിന്റെ വൈകാരികാംശം മാത്രമാണ്. മറ്റൊന്നും അവരുടെ രാഷ്ട്രീയത്തിനുള്ള അസംസ്കൃത പദാർത്ഥമായി മാറില്ല. ഇതിന്റെ വെളിച്ചത്തിൽ വേണം ശ്രീ സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണത്തെ വിലയിരുത്താൻ.

ക്ഷേത്രങ്ങളിലും ഹിന്ദു സംത്സംഗങ്ങളിലും മറ്റും നടക്കുന്ന രീതിയിലുള്ള വായനകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കിയത് ഒരു പൗരാണിക ഗ്രന്ഥത്തെ വിമർശന ബുദ്ധിയോട് സമീപിച്ചു എന്നതാണ്. ഒരു പൗരാണിക ഗ്രന്ഥം തുറക്കുന്നത് തന്നെ തൊട്ട് തൊഴുത് വേണമെന്നും അതിലുള്ളതെല്ലാം ശരിയാണെന്ന മുൻവിധിയോട് കൂടി വേണം വായിക്കാനെന്നും ശഠിക്കുന്ന മതകീയ വായനയ്ക്ക് പകരം  മഹാഭാരതത്തെ ഒരു സാഹിത്യ രചനയായി സമീപിക്കാൻ ശ്രീ ഇളയിടത്തിന് സാധിച്ചു എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. എല്ലാ കഥാപാത്രങ്ങളേയും മനുഷ്യനായി കാണാനും മനുഷ്യന്റെ സന്ദിഗ്ദ്ധകളുടെ പശ്ചാത്തലത്തിൽ മഹാഭാരതത്തെ വായിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതൊരിക്കലും ഹിന്ദുത്വ രാഷ്ട്രീയത്തിന് വളമാവില്ല, കാരണം അവർക്ക് വേണ്ടത് ദൈവീക പരിവേഷം നൽകപ്പെട്ട മഹാഭാരത കഥാപാത്രങ്ങളേയും അവരുടെ രാഷ്ട്രീയത്തിന് ഉപോത്ബലകമായ വൈകാരികാംശങ്ങളുമാണ്. ഇതിനെ രണ്ടിനേയും നിരാകരിച്ച് തികച്ചും അക്കാദമികവും ചരിത്രബന്ധിതവും സാഹിതീയവുമായിരുന്നു ശ്രീ ഇളയിടത്തിന്റെ സമീപനം.

ഇന്ത്യൻ സാമുഹ്യ ജീവിതം വലിയൊരളവിൽ മതാത്മകമാണ്. അതു കൊണ്ട് അതിനെ പൂർണ്ണമായി അവഗണിച്ച് കൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്കും നിലനിൽക്കാൻ സാധിക്കില്ല. എന്നാൽ മതത്തിനെ ഒരു വൈകാരികമായ ആയുധമാക്കുന്ന രാഷ്ട്രീയത്തിനെ ചെറുക്കേണ്ടത് ഇടത് പക്ഷം പോലുള്ള പുരോഗമന രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്വമാണ്. അത് ഇന്ത്യൻ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ മതത്തിനെ പുറത്ത് നിർത്തിയല്ല, മറിച്ച് അതിന്റെ ഉള്ളിൽ നിന്നു കൊണ്ട് അതിലെ വൈരുദ്ധ്യങ്ങളേയും പുരോഗമനപരമല്ലാത്ത നിലപാടുകളേയും എതിർത്തും പൊളിച്ചെഴുതിയും വേണം നിറവേറ്റാൻ. മഹാഭാരതം പോലെ ഇന്ത്യൻ സമൂഹത്തെ ഇത്രയ്ക്ക് സ്വാധീനിച്ച ഒരു കൃതി ഒരേ സമയം ആധുനിക ലോകത്തെ സ്വാധീനിക്കുന്നതിന്റെ കാരണമെന്തെന്നും അതേ സമയം അത് സാമൂഹ്യക്രമത്തെ പ്രതിലോമകരമായി എങ്ങനെ സ്വാധീനിച്ചു എന്നും ഇദ്ദേഹം യുക്തിസഹമായും കാര്യകാരണ സഹിതവും പറയുന്നു. ആ നിലയ്ക്ക് ഈ ഉദ്യമം വളരെ നല്ലത് എന്ന് തന്നെയാണ് എനിക്ക് തോന്നിയത്.




Sunday, September 11, 2016

മഹാബലിയും വാമനനും

ചരിത്രം വിജയികൾ എഴുതിയ കഥകളാണെന്ന് പറഞ്ഞത് വാൾട്ടർ ബെഞ്ചമിനാണ്. നമ്മൾ ഇന്ത്യക്കാർ പൊതുവെ ചരിത്രബോധം കുറഞ്ഞവരാണ്. നമുക്ക് മിത്തും ചരിത്രവും തമ്മിലുള്ള അതിർവരമ്പ് ഇനിയും മനസ്സിലായിട്ടില്ല. അതുകൊണ്ടാണ് മിത്തിക്കൽ ആയിട്ടുള്ള പലതും ചരിത്രമാണെന്ന് നമ്മൾ ഇന്നും വിശ്വസിക്കുന്നത്. പരശുരാമൻ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചു എന്നത് ഇന്നും നമ്മളിൽ പലരും ഒരു ചരിത്ര വസ്തുത പോലെയാണ് അവതരിപ്പിക്കുന്നത്. എന്നാൽ ഈ ഇന്ത്യൻ മിഥോളജിയിലും ചരിത്രത്തിന്റെ അംശങ്ങൾ കണ്ടെത്താൻ കഴിയും. അന്നത്തെ ജീവിത രീതിയും സാമൂഹ്യ വ്യവസ്ഥയും മറ്റും.
വാൾട്ടർ ബെഞ്ചമിന്റെ വരികൾ ഇന്ത്യൻ മിത്തോളജിയുടെ കാര്യത്തിലും ശരിയാണ്. ഭാരതീയ പുരാണങ്ങളിലെ പല അനക്ഡോട്സും പരിശോധിച്ചാൽ മനസ്സിലാവും അതെല്ലാ കാലത്തും സാംസ്കാരിക മേൽക്കോയ്മ നേടിയവരുടെ വ്യാഖ്യാനങ്ങളായിരുന്നു എന്ന്. ഇതിഹാസത്തിലെ ചോരയും നീരുമുള്ള കഥാപാത്രങ്ങൾ പുരാണത്തിലെത്തിയപ്പോൾ ദേവന്മാരും ഈശ്വരന്മാരുമായി മാറി. പിന്നെ അവർ എന്ത് തെറ്റ് ചെയ്താലും അതിനെ ന്യായീകരിക്കലായി ഇവിടുത്തെ ആസ്ഥാന സവർണ്ണ പണ്ഡിതന്മാരുടെ ജോലി. ഈശ്വരന്മാർ എന്ത് തോന്ന്യവാസം ചെയ്താലും അത് നല്ലതിനു വേണ്ടിയാണെന്നും ആരെയെങ്കിലും കൊന്നാൽ അത് മോക്ഷം നൽകിയതാണെന്നും ഉള്ള കപട വ്യാഖ്യാനങ്ങളാണ് എവിടേയും. അതിനൊരപവാദമയിരുന്നു മാവേലിയുടെ കഥ. ഇരയായി തീർന്ന ഒരാളെ ഒരു പ്രദേശം മുഴുവൻ വീരനും നല്ലവനും ആയി ആഘോഷിക്കുന്ന ഒരു അത്ഭുതം ഇന്ത്യയിൽ വേറെയെവിടേയും ഇത്ര വിപുലമായ രീതിയിൽ കാണാൻ കഴിയില്ല. ഈ കഥയിൽ ശത്രുസ്ഥാനത്ത് നിൽക്കുന്നത് ഐറണിക്കലി ദൈവവും, പ്രത്യേകിച്ച് വിഷ്ണുവിന്റെ അവതാരവും. മിത്തോളജിക്കൽ വ്യാഖ്യാനങ്ങളുടെ ഈ കീഴ്മേൽ മറിയലാണ് ഹിന്ദു മതത്തിന്റെ സവർണ്ണ മൂല്യങ്ങളെ മൂലധനമായി ഉപയോഗിച്ച് രാഷ്ട്രീയം കെട്ടിപടുക്കുന്ന സംഘപരിവാറിന് കല്ലുകടിയായി മാറുന്നത്. കീഴാള സ്വത്വവുമായി കൂടുതൽ ചേർന്ന് നിൽക്കുന്ന രീതിയിൽ പാത്രസൃഷ്ടിക്ക് വിധേയമായ മഹാബലിയെ പോലെയൊരു കഥാപാത്രത്തെ ജാതി മത ഭേദമന്യേ ഒരു ദേശം ആരാധിക്കുമ്പോൾ തങ്ങൾ പ്രതിനിധീകരിക്കുന്ന സവർണ്ണഹൈന്ദവതയുടെ നീച രാഷ്ട്രീയം വളർത്തുക എന്നത് ഏറ്റവും ശ്രമകരമാവും എന്ന് മറ്റാരേക്കാളും നല്ലവണ്ണം സംഘ പരിവാറിനറിയാം. അതുകൊണ്ട് തന്നെ ശശി(വിഷ)കലയുടെ വാക്കുകൾ അബദ്ധത്തിൽ ഉണ്ടായതല്ല.

Monday, August 29, 2016

Cause and Effect

ദുരിതങ്ങൾ കാണുമ്പോഴുള്ള അനുകമ്പാർദ്ര പ്രകടനങ്ങൾ അല്പായുസ്സാവുന്നത് എപ്പോഴും വലിയ വിമർശനങ്ങൾ നേരിടാറുണ്ട്. എന്തുകൊണ്ട് ഈ പ്രകടനങ്ങൾ മാത്രം ഉണ്ടാവുന്നു എന്ന് ചോദിച്ചാൽ അതാണ് എളുപ്പം. ദരിദ്രന്റെ ഒരു ചിത്രം കണ്ടാലോ മാറാ രോഗം വന്നൊരാളെ കാണുമ്പോഴോ ദു:ഖം നടിക്കാനോ എന്തെങ്കിലും സഹായസഹകരണങ്ങൾ നൽകാനോ തയ്യാറാവുക എന്നത് താരതമ്യേന എളുപ്പവും സുരക്ഷിതവുമായ വഴിയാണ്. അതിലൂടെ മനുഷ്യസ്നേഹി എന്ന ഇമേജും ചുളുവിൽ ലഭിക്കും. എന്നാൽ ഇത് കാര്യത്തിന്റെ താത്കാലിക പരിഹാരം മാത്രമാണ്. ഒരു സമൂഹം മുഴുവൻ ഈ കാര്യത്തിനെ ആഘോഷിക്കുമ്പോൾ അവഗണിക്കപ്പെടുന്നത് ഈ കാര്യത്തിന് ഹേതുവായ കാരണമാണ്. കാരണത്തെ മറയ്ക്കുമ്പോൾ പലപ്പോഴും വെള്ള പൂശപ്പെടുന്നത് ഇതേ മനുഷ്യസ്നേഹി എന്ന് വാഴ്ത്തപ്പെടുന്ന ആളുടെ യഥാർത്ഥ താത്പര്യങ്ങളായിരിക്കും. കാര്യത്തിന് ഹേതു തന്നെ പലപ്പോഴും ഇതേ മനുഷ്യസ്നേഹിയുടെ പ്രവർത്തിയുടെ ഫലവുമാവാം.
ഇത്രയ്ക്ക് എളുപ്പമല്ല ഒരു കാര്യത്തിന് പിന്നിലുള്ള കാരണത്തെ അന്വേഷിക്കുക എന്നത്. ആ കാരണം സിസ്റ്റത്തിന്റെ ഭാഗമാണ്. ആ സിസ്റ്റത്തിന്റെ ഭാഗമാണ് താനും എന്ന തിരിച്ചറിവാണ് ഇവിടുത്തെ വലിയ പ്രശ്നം. അപ്പോൾ സമൂഹത്തിൽ നടക്കുന്ന ഓരോ പ്രശ്നത്തിനു പിന്നിലുള്ള കാരണത്തിലും താനും പങ്കാളിയാണെന്ന് വന്നു ചേരും. അത് ഒരു പ്രശ്നം വരുമ്പോൾ മറ്റുള്ളവരെ കുറ്റം പറഞ്ഞ് കൈ കഴുകുന്നത് പോലെ എളുപ്പമല്ല. പക്ഷെ ഇത് വലിയൊരു പാഠം നമുക്ക് നൽകുന്നു. സമൂഹത്തിലെ ഒരു പ്രശ്നത്തിനും ലളിതമായ പരിഹാരങ്ങളില്ല എന്ന്. ദാരിദ്ര്യം അനുഭവിക്കുന്ന ഒരു കുടുമ്പത്തിനെ സാമ്പത്തികമായി സഹായിച്ചാൽ തീരുന്നതല്ല പ്രശ്നം, മറിച്ച് ആ ദാരിദ്ര്യം സൃഷ്ടിച്ച സിസ്റ്റത്തെ മനസ്സിലാക്കണം. അതിന് പരിഹാരം കാണുക എന്നത് വ്യക്തി തലത്തിലുള്ള ചാരിറ്റി കൊണ്ടല്ല, പകരം വലിയൊരു ഗവേണിങ്ങ് സിസ്റ്റത്തിന്റെ ഫലവത്തായ ഇമ്പ്ലിമെന്റേഷനിലൂടെ വേണം. അതുകൊണ്ടാണ് ബ്രെഹ്ത്ത് Hungry man, reach for the book: it is a weapon" എന്ന് പറഞ്ഞത്. പട്ടിണി കിടക്കുന്നവന് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതാണ് ചാരിറ്റി. പക്ഷെ അത് ആത്യന്തികമായി ഒരു പരിഹാരം നൽകില്ല. പട്ടിണി സൃഷ്ടിക്കുന്ന സിസ്റ്റത്തിനെ മനസ്സിലാക്കിയാലേ അതിന് ശാശ്വത പരിഹാരമാവുകയുള്ളൂ.
കാര്യത്തിനെ ആഘോഷിക്കുന്ന ചാരിറ്റിയുടെ കപട മനുഷ്യസ്നേഹമല്ല നമുക്ക് വേണ്ടത്. കാരണമായ സിസ്റ്റത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്ന ഗവേണിങ്ങ് സിസ്റ്റമാണ്. മനുഷ്യസ്നേഹപ്രകടനങ്ങളിൽ വീഴാതെയും അഭിരമിക്കാതെയും ആഘോഷിക്കാതെയും സിസ്റ്റത്തിനെ ഓരോ ഡിസ്കോഴ്സിലും പ്രശ്നവത്കരിക്കുന്ന ഒരു സമൂഹമായി മാറാൻ നമുക്ക് കഴിയണം.

Sunday, August 28, 2016

A letter from Lord Ayyappa to his devotees

പ്രിയപ്പെട്ട അയ്യപ്പന്മാരേ,

എല്ലാക്കാലത്തും ഓരോ പ്രശ്നം പറഞ്ഞ് നിങ്ങളുണ്ടാക്കുന്ന പൊല്ലാപ്പുകൾ ഒന്നും ഞാൻ ശ്രദ്ധിക്കാറില്ല, കാരണം ഈ പൂങ്കാവനത്തിൽ വരുന്ന എന്റെ ഭക്തരുടെ സൗകര്യത്തിന് വേണ്ടിയാണ് എന്ന് ന്യായം പറഞ്ഞായിരുന്നു നിങ്ങളതെല്ലാം കാട്ടി കൂട്ടിയത്. മറ്റ് മൂരാച്ചി ദൈവങ്ങളേക്കാൾ നല്ലവനും മതേതരനും വ്യത്യസ്തനും  ആണ് ഞാനെന്ന് നിങ്ങൾ പറഞ്ഞത് കേട്ട് കുറച്ചൊക്കെ അഹങ്കരിച്ചിട്ടുമുണ്ട്. പക്ഷെ ആ വ്യത്യാസം ഒരു പാരയായി വരുമെന്ന് മനസ്സിലാക്കിയത് ഞാൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന്  നിങ്ങൾ പറഞ്ഞ് കേട്ടപ്പോഴാണ്. നമ്മുടെ ഒരു ഹിന്ദു ദൈവത്തിനും ബാധകമല്ലാത്ത ഒന്ന് എന്റെ തലേല് കെട്ടി വെക്കുമെന്ന് സ്വപ്നത്തിൽ കൂടി വിചാരിച്ചില്ല. ഒന്നല്ലെങ്കിലും കല്ല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന ഒരാളല്ലേ ഞാൻ. അതെങ്കിലും നിങ്ങൾക്കോർക്കാമായിരുന്നില്ലേ. ഞാനെന്ത് പിഴച്ചു. എന്നെ ബുദ്ധമതദൈവത്തെ പോലെയാക്കിയത് വലിയ ചതിയായിപ്പോയി അയ്യപ്പന്മാരേ.

ആ മനോവിഷമത്തിലിരിക്കുമ്പോളാണ് അടുത്ത ഇടിത്തീ വീഴുന്നത്. വർഷം മുഴുവൻ നട തുറക്കണമെന്ന്. ഇപ്പോളുള്ള ദുരിതം സഹിക്കണത് പോരാഞ്ഞിട്ടാണ് വർഷം മുഴുവൻ വേണമെന്ന് പറയുന്നത്. വികസനത്തിന്റെ പേരും പറഞ്ഞ് കാട് പകുതിയും വെട്ടി തെളിച്ചു. ഇനി വർഷം മുഴുവൻ തുറന്നാൽ ഒരു പുല്ല് പോലും ഇവിടെ ബാക്കിയില്ലാണ്ടെ കക്കൂസും കുളിമുറിയും പണിയാൻ ഇവന്മാർ നശിപ്പിക്കും. അതുകൊണ്ട് ദയവ് ചെയ്ത്  ഇനീം ആരാധിച്ച് ഉപദ്രവിക്കരുത്. മാത്രോ ശ്രീകോവിൽ നട തുറന്നാൽ പേടിയാവും. ഏതോ തീച്ചാമുണ്ടി തെയ്യത്തിന്റെ അവസ്ഥയാണ്. ഇന്ത്യയിലുണ്ടാക്കുന്ന കർപ്പൂരമെല്ലാം എന്നെ പുകച്ച് പുറത്ത് ചാടിക്കാനാണെന്ന് തോന്നും ഇവന്മാർ കത്തിക്കണത് കണ്ടാൽ. അത് കഴിഞ്ഞാൽ ഒരാറാട്ട് ശിക്ഷയുണ്ട്. കോടിക്കണക്കിന് ആൾക്കാർ മൂത്രമൊഴിച്ചും ചായം മുക്കിയ തല്ലിപ്പൊളി മുണ്ട്  മുക്കി നാശവുമാക്കിയ ആ പമ്പയിൽ കൊണ്ട് രണ്ട് പ്രാവശ്യം മുക്കും. അതോടെ ആ വർഷം മുഴുവൻ എനിക്ക് ജലദോഷവും പനിയും പിടിക്കും.  ഞാനൊരു ക്രോണിക്ക് സൈനസ് പേഷ്യന്റായി മാറ്വോന്നാണ് പേടി. ഏതവനാ പമ്പ പാപനാശിനിയാണെന്ന് പറഞ്ഞത്? ഇനി വർഷം മുഴുവൻ തുറന്ന് നിങ്ങൾ ഭക്തന്മാരെല്ലാം കൂടി വന്ന്  ബുദ്ധിമുട്ടിക്കരുത്. ഇവിടെ ഞാൻ മാത്രല്ല ഉള്ളത്, നമ്മളേ പോലെ ജീവനുള്ള കുറേ മൃഗങ്ങളും  വലിയ വൃക്ഷ സമ്പത്തും എല്ലാം ഉണ്ട്. അതുംകൂടി സംരക്ഷിക്കണമെല്ലോ? അതിനും കൂടി കൊള്ളില്ലെങ്കിൽ ഞാനെന്തിനാ ദൈവം എന്ന് പറഞ്ഞ് ഇവിടെ ഇരിക്കുന്നത്.
ആകെയൊരാശ്വാസം ആ മാപ്പിള ചെക്കൻ പാടിയ ഹരിവരാസനമാണ്!!!
ഇങ്ങനെ ഇവിടുത്തെ തോന്ന്യവാസങ്ങളും  പരാതിയും  പറയാൻ തുടങ്ങിയാൽ  കുറേയുണ്ട്. എന്തിനാ പല്ലിന്റിടയിൽ കുത്തി നാറ്റിക്കണേ? തത്ക്കാലം നിർത്തുന്നു. കുറച്ച് തിരക്കുണ്ട്. അഷ്ടമംഗല പ്രശ്നത്തിൽ ജ്യോത്സ്യൻ പറയണത് എന്താണെന്ന് ശ്രദ്ധിച്ച് കേട്ട് എല്ലാത്തിനും സമ്മതം മൂളണം. ഇല്ലെങ്കിൽ എന്റെ കാര്യാ കട്ടപൊകയാവുക. എനിക്കും ജീവിക്കണമല്ലോ? ഇവറ്റകളാണെങ്കിൽ പറയുന്നതൊന്നും മനുഷ്യന് മനസ്സിലാവുകയുമില്ല. അപ്പോ ശരി, അടുത്ത മണ്ഡലക്കാലത്ത് കാണാം.  

                                                                                        എന്ന് സ്വന്തം,
                                                                                                   അയ്യപ്പൻ

                                                                                                    ഒപ്പ്

Tuesday, August 2, 2016

Politics and common man

എല്ലാ ഇലക്ഷൻ കഴിഞ്ഞാലും കേൾക്കുന്ന സ്ഥിരം പല്ലവിയാണ് ആരു ജയിച്ചാലും നമുക്ക് കാര്യമൊന്നുമില്ല, ജീവിക്കണമെങ്കിൽ നമ്മൾ തന്നെ അധ്വാനിക്കണം എന്ന്. ഭരിക്കുന്നവർ തമിഴ്നാട്ടിലെ പോലെ സൗജന്യങ്ങൾ വിതരണം ചെയ്യണമെന്നോ അല്ലെങ്കിൽ രാഷ്ട്രീയമെന്നാൽ ഭരിക്കുന്നവരുടെ ബിസ്സിനസ്സ് മാത്രമാണെന്നോ ഉള്ള ഒരു തെറ്റിദ്ധാരണയിൽ നിന്നാണ് ഈ വാദം ഉണ്ടാവുന്നത്. രാഷ്ട്രീയത്തിന്റെ മുഖ്യ ഉത്തരവാദിത്വം വ്യവസ്ഥിതി സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാണ്. അത് വിദ്യാഭ്യാസത്തിലൂടേയും ആരോഗ്യപരിപാലനത്തിലൂടേയുംസാമുഹ്യസുരക്ഷയിലൂടേയും മറ്റുമാണ് കൈവരിക്കുന്നത്. ഇവയെ സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും എത്തിക്കുക എന്നതാണ് ഗവേണൻസിന്റെ ലക്ഷ്യം. ഈ വ്യവസ്ഥിതിയെ ഫലപ്രദമായി പൂരിപ്പിച്ചെടുക്കുകയും ഈ പ്രക്രിയയുടെ കാവലാളായി നിൽക്കുകയും ചെയ്യുക എന്നതാണ് ഒരു പൗരന്റെ ധർമ്മം. അതായത് ഭരിക്കുന്നവരെ പോലെ ഭരിക്കപ്പെടുന്നവർക്കും തുല്ല്യമായ ഉത്തരവാദിത്വം ഉണ്ടെന്നർത്ഥം. ആ അർത്ഥത്തിൽ ഓരോ പൗരനും രാഷ്ട്രീയ ജീവിയാണ്. അങ്ങനെയുള്ള കൂട്ടുത്തരവാദിത്വത്തിൽ നിന്ന് മാറി നിന്ന് വ്യവസ്ഥിതി നൽകിയ എല്ലാ ആനുകൂല്ല്യങ്ങളും കൈപ്പറ്റി സുരക്ഷിതമായ തുരുത്തുകളിലെത്തുമ്പോൾ ഉണ്ടാവുന്ന ഒരു മനോവൈകല്ല്യമാണ് സമൂഹത്തിലെന്ത് നടന്നാലും അതെന്നെ ബാധിക്കില്ല എന്ന തോന്നൽ. രാഷ്ട്രീയം അധികാരത്തിലിരിക്കുന്നവരുടെ മാത്രം സ്വകാര്യവിഷയമാണെന്ന തെറ്റിദ്ധാരണ ഇതിൽ നിന്നാണ് ഉടലെടുക്കുന്നത്. ഇതിനൊരു പരിഹാരമേയുള്ളൂ; ഓരോ വ്യക്തിയും രാഷ്ട്രീയ ജീവിയായി മാറുക. അരാഷ്ട്രീയത എന്നത് സുരക്ഷിതമായ ഒരിടത്തേക്ക് സ്വയം ഒതുങ്ങാനുള്ള സ്വാർത്ഥമോഹത്തിന്റെ മറ്റൊരു പേരാണെന്ന് തിരിച്ചറിയുക. ഈ അരാഷ്ട്രീയതയുടെ മുഖം മൂടി മാറ്റിയാൽ മനസ്സിലാവും അനീതിക്കെതിരെയുള്ള ശബ്ദമുയർത്തലും പ്രതിഷേധങ്ങളും ശബ്ദമലിനീകരണങ്ങളല്ലെന്ന്.

Semantics

" Experience of a sunset for example in a painting or in a poem is more memorable than in actual sunset because the mind has participated more in the execution of it than in the absence of a direct sense stimuli. Art sharpens our experience"
തന്റെ കവിതകളിലെ ക്ലിഷ്ടതയ്ക്കെതിരെ ആരോപണം വന്നപ്പോൾ T.S.Eliot പറഞ്ഞ വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ചിന്തിക്കുക എന്ന പ്രക്രിയ ലേശം ക്ലേശമുള്ളത് തന്നെയാണ്. ഗഹനമായ ഒരു വിഷയത്തെ മനസ്സിലാക്കാൻ വാക്കുകളുടെ അർത്ഥം മാത്രം അറിഞ്ഞാൽ പലപ്പോഴും മതിയാവില്ല, ഒരു വാക്ക് നിർമ്മിക്കപ്പെടുന്നത് ചരിത്രവും രാഷ്ട്രീയവും തത്ത്വചിന്തയും അധികാരബന്ധങ്ങളും തുടങ്ങി അനേകം ഘടകങ്ങൾ ചേർന്നാണ്. അപ്പോൾ നമ്മുടെ വായനയും ഈ അർത്ഥങ്ങളെല്ലാം മനസ്സിൽ പേറിയാവണം. ലൈംഗിക സദാചാരം എന്ന വാക്ക് കാണുമ്പോൾ സദാചാരം എന്ന നിഘണ്ടുവിലെ അർത്ഥമെടുത്താൽ വേട്ടക്കാരൻ ഇരയായി മാറും. അതല്ലാതാവണമെങ്കിൽ ആ വാക്ക് കേരളീയ സമൂഹത്തിൽ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നും അതിലേക്ക് നയിച്ച സെമാന്റിക് വ്യാഖ്യാനങ്ങളെന്താണെന്നും മനസ്സിലാക്കണം.

ന ബ്രൂയാൽ സത്യമപ്രിയം!!!


ടി.എം.കൃഷ്ണയ്ക്ക് നൽകിയ മഗ്സാസെ അവാർഡിന്റെ സൈറ്റേഷനിലെ പരാമർശത്തിനെതിരെ പ്രതിഷേധിക്കുന്നവർ ഇങ്ങനെ കണ്ണടച്ചിരുട്ടാക്കിയാൽ ഇല്ലാതാവുന്നതല്ല യാഥാർത്ഥ്യം. അത് ഒരു വിദേശ അവാർഡ് കമ്മറ്റി പറഞ്ഞു എന്നതുകൊണ്ട് അതിനെ സാമ്മ്രാജ്യത്ത്വശക്തികളുടെ ഉപജാപമാണെന്ന രീതിയിൽ ചിത്രീകരിക്കുന്നതിൽ പരം കാപട്യം വേറൊന്നുമില്ല. ഒരു യേശുദാസിന്റേയോ രാജരത്തിനം പിള്ളയുടേയോ പേരെടുത്ത് പറഞ്ഞ് അതിനെ നിഷേധിക്കാൻ ശ്രമിക്കുന്നതും ബാലിശമാണ്.
ഇക്കണോമിക്ക് അല്ലെങ്കിൽ പൊളിറ്റിക്കൽ ഇമ്പീരിയലിസത്തേക്കാൾ ശക്തമായത് കൾച്ചറൽ ഇമ്പീരിയലിസമാണ് എന്ന് ഏറ്റവും നല്ലവണ്ണം മനസ്സിലാക്കിയവരാണ് അധികാരി വർഗ്ഗം. അതിന്റെ സ്വാധീനം ഇന്ത്യയിലെ എല്ലാ ക്ലാസ്സിക്കൽ കലകളിലും കാണാം. ഒരേ സമയം കലയുടെ സംരക്ഷകൻ എന്ന ഇമേജ് നിലനിർത്തുമ്പോളും അതിന്റെ കൾച്ചറൽ സ്പേസിനെ തങ്ങളുടെ സാംസ്കാരിക പരിധിക്കുള്ളിൽ ഒതുക്കി നിർത്തുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു. ഈ കൺഫൈന്മെന്റ് കഥകളിയിലും കർണ്ണാടക സംഗീതത്തിലും എല്ലാം ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഈ അദൃശ്യമായ എലീറ്റിസ്റ്റ് ബോധത്തിനെ അതിന്റെ ഉള്ളിൽ നിന്ന് വെല്ലുവിളിക്കാനുള്ള ധൈര്യം ഇല്ലാതെ വന്നതു കൊണ്ടാണ് ദേവദാസിയായ എം.എസ് സുബ്ബുലക്ഷ്മിയെ ഒരു തമിഴ് ബ്രാഹ്മണ യുവതിയായി മദ്രാസ് സംഗീത ലോകത്ത് സദാശിവത്തിന് അവതരിപ്പിക്കേണ്ടി വന്നത്. അവിടെയാണ് സിസ്റ്റത്തിന്റെ ഉള്ളിൽ നിന്ന് അതിനെ വിമർശിക്കുന്ന കൃഷ്ണയുടെ ഉദ്യമത്തെ ബഹുമാനിക്കേണ്ടത്. ഒരു സമൂഹത്തിന്റെ പൊതു ബോധത്തിനെ സ്വാധീനിക്കാൻ കലയ്ക്ക് കഴിയുമ്പോൾ, അതിന് മനുഷ്യന്റെ നിലവാരമുയർത്താൻ സാധിക്കുമ്പോൾ, കല സമൂഹത്തിലേക്ക് ഇറങ്ങുന്നതിന് തടസ്സമാവുന്ന എന്തിനേയും ചോദ്യം ചെയ്യുക എന്നത് ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. അതാണ് കൃഷ്ണ ചെയ്യുന്നത്. കൃഷ്ണ ഉയർത്തുന്ന ചോദ്യങ്ങൾ നിങ്ങളെ ശല്ല്യപ്പെടുത്തുന്നുണ്ടെങ്കിൽ അത് തന്നെയാണ് അയാളുടെ നിലപാട് ശരിയാണെന്നുള്ളതിന് ഏറ്റവും നല്ല തെളിവും.
മദ്രാസ്സിലെ കർണ്ണാടക സംഗീത ലോകം കൂടുതൽ ഇങ്ക്ളൂസീവ് ആകുന്ന വരെ ഈ ശല്ല്യപ്പെടുത്തുന്ന ചോദ്യങ്ങൾ മുഴങ്ങുകയും ചെയ്യും. കാരൈക്കുടി മണിയ്ക്ക് ഇനിയും സംഗീത കലാനിധി കിട്ടിയിട്ടില്ല എന്ന് കൂട്ടി വായിക്കുമ്പോൾ കൃഷ്ണയുയർത്തുന്ന ചോദ്യങ്ങൾ വളരെ പ്രസക്തവും.

Sunday, March 27, 2016

ഉത്തരീയത്തിന്റെ ബകവധം

നൃത്തനാടകം എന്ന് വിശേഷിപ്പിക്കാവുന്ന കഥകളിയുടെ ചൊല്ലിയാട്ടസൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന കഥകളാണ് കോട്ടയം കഥകൾ.അതിനെ അതിശയിപ്പിക്കുന്ന ആട്ടക്കഥകൾ പിന്നീടുണ്ടായിട്ടുണ്ടോ എന്നതും സംശയം.തലമുറകൾ കഴിയുംതോറും ഈ ചൊല്ലിയാട്ടവിശുദ്ധി കാത്തു സൂക്ഷിക്കുക എന്നത് തന്നെയാണ് കഥകളിയെ നിലനിർത്തുക എന്നതിന്റെ അർത്ഥവും.അങ്ങനെ കഥകളിയെ അടുത്ത തലമുറയിലേക്ക് കൂട്ടി കൊണ്ടുപോകുന്ന ഒരുപറ്റം കലാകാരന്മാരിൽ വളരെയധികം പ്രതീക്ഷ നൽകുന്നവരാണ് ശ്രീ കലാ: നീരജും ശ്രീ കലാ:അരുൺ വാര്യരും.ഇത് തെളിയിക്കുന്നതായിരുന്നു ഇന്നലെ ഉത്തരീരം അവതരിപ്പിച്ച പാണ്ഡവായനം സീരീസിലെ ബകവധം കഥകളി.

ലളിതയുടെ (ഹിഡുമ്പി) സാരി നൃത്തത്തോട് കൂടി തുടങ്ങുന്ന ഭാഗം മുതൽ ഘടോത്കചനും ഹിഡുമ്പിയും ഭീമന്റെ അനുവാദത്തോട് കൂടി കാട്ടിലേക്ക് തിരിച്ചു പോകുന്ന രംഗം വരെയാണ് അവതരിപ്പിച്ചത്.സാരി നൃത്തത്തിന് ശേഷം ലളിതയുടെ ‘മാരസദൃശ’ എന്ന പദം.ലജ്ജയും കാമവും സ്ഥായീ ഭാവവും ഹിഡുമ്പനെപറ്റി സൂചിപ്പിക്കുമ്പോളും മറ്റും ആവശ്യം വേണ്ട സഞ്ചാരീ ഭാവവുമെല്ലാം അരുൺ വാര്യർ വളരെ ഭംഗിയായി അവതരിപ്പിച്ചു.സ്ത്രീ വേഷത്തിനു വേണ്ട രൂപസൗന്ദര്യവും ലളിത പൊലുള്ള ചിട്ട പ്രധാനമായ വേഷത്തിനു വേണ്ട ചൊല്ലിയാട്ടശുദ്ധിയും ഒത്തിണങ്ങിയ കലാകാരനാണ് ശ്രീ അരുൺ വാര്യർ.കഴിഞ്ഞ കുറേ വർഷങ്ങളിലെ രംഗപരിചയം കൊണ്ട് ഈ നടൻ നേടുന്ന പക്വത വളരെ പ്രതീക്ഷ നൽകുന്നതാണ്.

വീരരസത്തോട് കൂടിയ ശൃംഗാരം സ്ഥായീഭാവമായി ചിട്ടയായ ചൊല്ലിയാട്ട സൗന്ദര്യത്തോട് കൂടി അവതരിപ്പിക്കേണ്ട കഥാപാത്രമാണ് ബകവധത്തിലെ ഭീമൻ.നല്ല കളരിയഭ്യാസവും അരങ്ങു പരിചയവും വേണ്ട ഈ കഥാപാത്രം പുതുതലമുറയുടെ പ്രതിനിധിയായ ശ്രീ നീരജ് വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു. ‘പാണ്ഡുസുതന്മാർ ഞങ്ങളാകുന്നു ബാലേ’ എന്ന ചരണത്തിലെ വീര്യവും നാഗകേതനന്‍  തന്റെ വ്യാജത്താല്നാടും നഗരവും വെടിഞ്ഞിങ്ങുപോന്നതും”  എന്ന ദിക്കിലെ ക്രോധവും ശോകവും തുടങ്ങി പല രംഗങ്ങളിലേയും രസാഭിനയം വളരെ നന്നായി.പക്ഷെ സ്ഥായിയിൽ നിന്ന് സഞ്ചാരീ ഭാവങ്ങളിലേക്ക് മാറുമ്പോഴുള്ള ഭാവപ്രകടനം ലേശം കൂടി ആവിഷ്കരണ സമർത്ഥമാവാമായിരുന്നു എന്ന് തോന്നി. ഭീമൻ വ്യാസനെ വണങ്ങുന്നതാപസകുലതിലകപതിഞ്ഞ ഇരട്ടികളോടുകൂടിയ പദത്തിന്റെ പതിഞ്ഞകാലത്തിലുള്ള അവതരണം ഈ നടന്റെ ചൊല്ലിയാട്ടത്തിന്റെ ഭംഗി പൂർണ്ണമായി കാണികൾക്ക് അനുഭവവേദ്യമായി..അതുപോലെ ചെന്താര്ബാണഎന്ന ചരണാത്തെ തുടര്ന്നുള്ള ഇരട്ടിയുടെ അന്ത്യത്തില്ഭീമന്ഹിഡിംബിയെ ആലിംഗനംചെയ്തുള്ള നൃത്തത്തോടുക്കൂടിയുള്ള നിഷക്രമണവും നല്ല കൃത്യതയോട് കൂടി തന്നെ അവതരിപ്പിച്ചു.കലാ: ശ്രീരാമിന്റെ ഘടോത്കചൻ വളരെ നന്നായി.അവസാനം സൂചിക്കിരിക്കലോട് കൂടിയ നാലിരട്ടി കലാശം സങ്കേത ബദ്ധമായി തന്നെ ശ്രീറാം അവതരിപ്പിച്ചു.കലാ:അതുൽ വ്യാസന്റെ വേഷം വളരെ ഭംഗിയായി കൈകാര്യം ചെയ്തു.

ഇന്നലത്തെ കളിയിൽ എടുത്തു പറയേണ്ട മറ്റൊരു ഘടകമാണ് പാട്ട്.മൂന്ന് പതിഞ്ഞ പദങ്ങൾ വളരെ ഭംഗിയായി രണ്ട് ഗായകർ മാത്രം നിന്ന് പാടുക എന്നത് വളരെ ആയാസകരമായ ഒന്നാണ്.പക്ഷെ ശ്രീ കലാ: വിനോദും കലാ: സുധീഷും അതിസുന്ദരമായിട്ടും അനായാസേനയും  പാടി നിറച്ചു.യദുകുലകാമ്പോജിയും ബിലഹരിയും തോടിയും വളരെ ചിട്ടപ്രധാനമാട്ട് പാടുമ്പോഴും അതിനിടയിൽ ഒരു നീലാമ്പരിയും പാടിയുമെല്ലാം കർണ്ണപീയൂഷമായി എന്ന് തന്നെയാണ് വിശേഷിപ്പിക്കേണ്ടത്.കലാ: വേണുമോഹനും കലാ: വൈശാഖും ചേർന്ന മേളവും തുല്ല്യ നിലവാരം പുലർത്തി.കലാ: സതീശേട്ടൻ ചുട്ടിയും കുഞ്ഞിരാമേട്ടനും സംഘവും അണിയറയും കൈകാര്യം ചെയ്തു.

    

Sunday, December 27, 2015

സ്മൃതിയരങ്ങ് @ ഗുരുവായൂർ

യഥാർത്ഥലോകത്തും വെർച്ച്വൽ ലോകത്തും പരിചയപ്പെട്ട ധാരാളം സുഹൃത്ത്ക്കളെ നേരിൽ കാണുകയും നല്ലൊരു കഥകളി കാണുകയും ചെയ്യാം എന്ന ആഗ്രഹം കൊണ്ടാണ് ലേശം യാത്രാക്ലേശം അനുഭവിച്ചും ഗുരുവായൂരിൽ സ്മൃതിയരങ്ങിന് പോയത്.രണ്ടും നിരാശപ്പെടുത്തിയില്ല.ശ്രീ മംഗലം പരമേശ്വരൻ ഭട്ടതിരിപ്പാട് അനുസ്മരണവുമായി ബന്ധപ്പെട്ടാണ് കഥകളി അരങ്ങേറിയത്.

ആദ്യ കഥ സുഭദ്രാഹരണമായിരുന്നു.കോട്ടയം കഥകൾ കഴിഞ്ഞാൽ വളരെ സങ്കേതബദ്ധമായ അനവധി രംഗങ്ങളാൽ സമ്പുഷ്ടമായ ഒരാട്ടക്കഥയാണ് സുഭദ്രാഹരണം.എല്ലാ കഥാപാത്രങ്ങൾക്കും നിറഞ്ഞാടാൻ സാധ്യത നൽകുന്ന ഒരു കഥ.അർജ്ജുനനായി രംഗത്ത് വന്നത് ശ്രീ കലാ:ഷണ്മുഖനാണ്.അനുദിനം തന്റെ പ്രവൃത്തിയെ ശുദ്ധീകരിച്ച് മുമ്പോട്ട് പോവുന്നതിൽ ബദ്ധശ്രദ്ധനാണ് ഈ കലാകാരൻ എന്നത് ഓരോ അരങ്ങ് കഴിയുമ്പോളും ഷണ്മുഖൻ തെളിയിക്കുന്നു.നല്ലവണ്ണം അമർന്നിരുന്നുള്ള നിലകളിലും ആട്ടങ്ങളിലുമെല്ലാം ശ്രീ ഷണ്മുഖൻ മുന്നരങ്ങുകളെ അപേക്ഷിച്ച്  കൈവരിച്ച കൃത്യത സുഭദ്രാഹരണത്തിലെ മാലയിടൽ രംഗത്ത് പ്രകടമായിരുന്നു.കൃഷ്ണനേയും ഇന്ദ്രനേയും വന്ദിക്കുന്നതിൽ കളരിയഭ്യാസത്തിന്റെ സൗന്ദര്യം നിറഞ്ഞ് നിന്നു.അതുപോലെ തന്നെ അടുത്ത രംഗത്തുള്ള കൃഷ്ണനോടുള്ള ‘കഷ്ടം ഞാൻ” എന്ന പദവും (പാടാൻ നല്ല വൈഭവം ആവശ്യപ്പെടുന്ന ഈ പദം ശ്രീ കലാ: ഹരീഷേട്ടനും രാജീവേട്ടനും ഭംഗിയായി പാടി.കളിക്ക് മുമ്പ് ഈ പദത്തെപറ്റിയൊരു തമാശക്കഥ കേട്ടതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കാനും പറ്റി).പക്ഷെ മുമ്പ് പലപ്പോഴും അനുഭവപ്പെട്ടത് പോലെ ശ്രീ ഷണ്മുഖൻ അവസാനം പോരിന് വിളിക്കുന്ന രംഗത്തുള്ള വീരരസാഭിനയം തൃപ്തികരമായിട്ട് തോന്നിയില്ല.അതു കഴിഞ്ഞിട്ടുള്ള നാലാമിരട്ടി കലാശത്തിലും ആദ്യ രംഗങ്ങളിൽ കണ്ട ഊർജ്ജവും കൃത്യതയും അനുഭവപ്പെട്ടില്ല.(ഈ തോന്നൽ വ്യക്തിപരമാവാം). പക്ഷെ കഥകളിയിൽ പച്ച വേഷത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ പ്രധാനിയായൊരാൾ ഷണ്മുഖനായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല.പുരാണത്തിൽ   ഏറ്റവും സുന്ദരിയായ സ്ത്രീരത്നങ്ങളിൽ ഒരുവളാണ് സുഭദ്രയെങ്കിൽ കഥകളിയിൽ ഏറ്റവും ‘സുന്ദരിയായ’ പുരുഷനാണ് ശ്രീ ചമ്പക്കര വിജയൻ.അതുകൊണ്ട് സുഭദ്രയെ അവതരിപ്പിക്കാൻ സംഘാടകർക്ക് ആരെന്ന കാര്യത്തിൽ സംശയമുണ്ടായിട്ടുണ്ടാവില്ല.എടുത്ത് പറയേണ്ട മറ്റൊന്നാണ് പീശപ്പിള്ളി രാജീവേട്ടന്റെ ബലഭദ്രരും ആദിത്യന്റെ  ശ്രീകൃഷ്ണനും.ധാരാളം മനോധർമ്മ സാധ്യതകൾ നൽകുന്ന രംഗമാണ് ഇവർ ചേർന്നുള്ളത്.അതിന്റെ എല്ലാ സാധ്യതകളും ഇവർ ഉപയോഗിച്ചു.ബാലലീലകൾ പറഞ്ഞ് പരിഹസിക്കുന്നതും മറ്റും വളരെ ഹൃദ്യമായിരുന്നു.കൃഷ്ണനെ കറുത്തവൻ എന്ന മുദ്ര കാട്ടി ബലഭദ്രർ വിളിക്കുന്നതും വളരെ വ്യത്യസ്തമായി തോന്നി.അതു പോലെ ഹൃദയഹാരിയായ ഒരു രംഗമായിരുന്നു സുഭദ്രയ്ക്ക് കരുതി വച്ചിരുന്ന മാല ബലഭദ്രരോട് കൊടുക്കാൻ പറയുമ്പോൾ “എന്നാലും എന്നോട് ഒന്ന് പറയായിരുന്നു” എന്ന് തേങ്ങി കൊണ്ടുള്ള വളരെ സുന്ദരമായ നാട്യധർമ്മിത്വം തുളുമ്പുന്ന ബലഭദ്രരുടെ അഭിനയം.ഇവിടെ എടുത്ത് പറയേണ്ടത് വളരെ സർഗ്ഗഭാവനയുള്ള രാജീവേട്ടന്റെ കൂടെ അഭിനയിക്കുമ്പോൾ യാതൊരു പരിഭ്രമവുമില്ലാതെയുള്ള ആദിത്യന്റെ പ്രകടനമാണ്.വളരെ കൃത്യമായ ചോദ്യങ്ങളിലൂടേയും മറുപടികളിലൂടേയും ആദിത്യൻ തന്റെ പ്രതിഭ തെളിയിച്ചു.

രണ്ടാമത്തെ കഥ കാർത്തവീര്യാർജ്ജുന വിജയത്തിൽ നിന്നുള്ള “കമലദളലോചനേ മമ ജീവനായികേ” എന്ന പതിഞ്ഞ പദത്തോട് കൂടിയ ബാലിവിജയമായിരുന്നു.പതിവിൽ നിന്ന് വ്യത്യസ്തമായി ഈ പദം പകുതിയും ഇരുന്ന് കൊണ്ടാണ് ആടുന്നത്.അത് ശ്രീ കലാ: പ്രദീപ് ആദ്യമായിട്ടാണ് ചെയ്യുന്നത് എന്നറിഞ്ഞത് കളി കഴിഞ്ഞിട്ടാണ്.അതിന്റെ ഒരു പരിഭ്രമവും കണ്ടില്ല എന്നത് തന്നെയാണ് ഈ കലാകാരനെ വേറിട്ട് നിർത്തുന്നതും പ്രിയങ്കരനാക്കുന്നതും.ഇവിടെ എടുത്ത് പറയേണ്ട മറ്റൊന്ന് പാടി രാഗത്തിലുള്ള ഈ പദം അതിഗംഭീരമായി പാടിയ ശ്രീ രാം മോഹനേയും വിഷ്ണുവിനേയുമാണ്.പിന്നീട് വെള്ളിനേഴി ഹരിദാസേട്ടന്റെ നാരദനും ആയിട്ടുള്ള ബാലി വിജയം പതിവുള്ളത് പോലെ.

ഇത്രയും ആട്ടപ്രധാനമായ കഥകൾക്ക് നിശ്ചയിച്ച മേളക്കാരും അനുയോജ്യരായവരായിരുന്നു.ശ്രീ ബാലസുന്ദറും വേണുമോഹനും രവിശങ്കറും ശ്രീഹരിയും ചെണ്ടയിലും ശ്രീ ഹരിനാരായണനും രാജ് നാരായണനും വേണുവും ആറ്റുപുറം ബിജുവേട്ടനും മദ്ദളത്തിലും ശരിക്കും കൊട്ടി തകർത്തു എന്ന് തന്നെ പറയാം.തൊണ്ണൂറ്റൊമ്പത് ശതമാനവും യുവകലാകാരന്മാർ പങ്കെടുത്ത ഇത്രയും ഗംഭീരമായ ഒരു കഥകളി ഈ കലാരൂപത്തിന്റെ ഭാവി ശോഭനമാണെന്നതിനുള്ള തെളിവാണ്.


അതിരാവിലെയുള്ള ചെന്നൈ വണ്ടി പിടിക്കേണ്ടിയിരുന്നത് കൊണ്ട് മൂന്നാമത്തെ കഥയായ കിരാതം കാണാൻ സാധിച്ചില്ല.ഭാസിയേട്ടന്റെ കാട്ടാളൻ സത്യത്തിൽ കാണാൻ കഴിയാതിരുന്നതിൽ വിഷമമുണ്ട്.നല്ലൊരു കഥകളിയും സൗഹൃദക്കൂട്ടായ്മയും പൂർണ്ണമായി ആസ്വദിച്ച് നിറഞ്ഞ മനസ്സോട് കൂടിയാണ് ചെന്നൈയ്ക്ക് തിരിച്ചത്.ഇതിന്റെ മുഴുവൻ ക്രെഡിറ്റും മംഗലം മനോജേട്ടനും അനീഷേട്ടനും മറ്റു കുടുമ്പാംഗൾക്കുമാണ്.ഇനിയും ധാരാളം സ്മൃതിയരങ്ങുകൾ ഉണ്ടാകട്ടെ.

Tuesday, December 8, 2015

Giving up the sacred thread

വീണപ്പോൾ താങ്ങിയ അപരിചിതൻ
എന്നിലുള്ള സംശയം തീർത്തു തന്നില്ലേ
                      -കല്പറ്റ നാരായണൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒന്നും എഴുതാൻ തോന്നിയിരുന്നില്ല.ഒരു ദുരന്തം ആദ്യമായിട്ട് നേരിൽ കണ്ടതിന്റെ ഞെട്ടൽ തന്നെയായിരുന്നു കാരണം.തൊട്ട് മുമ്പിൽ മനുഷ്യർ എല്ലാം നഷ്ടപ്പെട്ട് ഇനിയെന്ത് എന്ന ഏറ്റവും ദാരുണമായ ഒരു ചോദ്യം ചോദിക്കുമ്പോൾ വളരെ സുരക്ഷിതമായ ഒരു മുറിയിലിരുന്ന് ഫേസ്ബുക്കിൽ മനുഷ്യസ്നേഹത്തെ പറ്റിയോ ദീനാനുകമ്പയെ പറ്റിയോ പോസ്റ്റിടുന്നതിൽപരം കാപട്യവും വേറൊന്നില്ല.പക്ഷെ ഇപ്പോൾ ഒന്നു മനസ്സിലാവുന്നു.ദുരന്തമാണ് ഏറ്റവും വലിയ അധ്യാപകനെന്ന്.ലോകമഹായുദ്ധവും മഹാമാരിയും നേരിട്ട് അനുഭവിക്കാത്ത ഒരു സമൂഹത്തിൽ നിന്നുണ്ടാകുന്ന അസ്തിത്വവാദനോവലുകൾക്ക് ലോകോത്തരനിലവാരം ഉണ്ടാകില്ല എന്ന് പറയുന്നത് എത്ര ശരിയാണ്.

ഏതൊരു ചെന്നൈ നിവാസിയേയും പോലെ എന്നിലും കുറേ സംശയനിവാരണം നിർവഹിച്ചു ഈ ദുരന്തം. ആത്യന്തികമായി ഈ സമൂഹത്തിൽ മനുഷ്യൻ മാത്രമേ ഉള്ളൂ എന്ന് ഈ ദുരന്തമാണ് എനിക്ക് നേരിട്ട് പഠിപ്പിച്ച് തന്നത് .ബാക്കിയെല്ലാം സ്ഥാപിത താത്പര്യക്കാരുടെ സൃഷ്ടി മാത്രം. (ഈ അറിവ് ഇത്ര കാലം വായനയിൽ നിന്ന് മാത്രേ കിട്ടിയിരുന്നുള്ളൂ.പക്ഷെ നേരിട്ടുള്ള അനുഭവത്തിന് എത്ര മടങ്ങ് ശക്തി!!!!).ഈ തിരിച്ചറിവ്  സമകാലിക ഇന്ത്യയിൽ വളരെ ഗുണകരമാണെന്ന് പൂർണ്ണ ബോധ്യവുമുണ്ട്.വളരെ യാഥാസ്ഥിതികമായി ചിന്തിക്കുന്ന ഒരു ബ്രാഹ്മണ കുടുമ്പത്തിലാണ് ഞാൻ ജനിച്ചത്.കുടുമ്പാന്തരിക്ഷത്തിൽ എപ്പോഴും പൂജയെ പറ്റിയും അന്ധവിശ്വാസങ്ങളെപ്പറ്റിയുമാണ് സംസാരം അധികവും.പിന്നീട് പൂജാ വിഷയങ്ങളാണ് പഠിച്ചതും.അത് മനസ്സിലുയർത്തിയ ധാരാളം സംശയങ്ങൾ എന്നെ അതിൽ നിന്ന് വഴി മാറി സഞ്ചരിക്കാൻ പ്രേരിപ്പിച്ചു.പിന്നീട് ഇംഗ്ലീഷ് സാഹിത്യം പഠിക്കാൻ ചെന്നൈയ്ക്ക് വരുകയും  ഇവിടെ തന്നെ അധ്യാപകനായി തുടരുകയും ചെയ്തു.ചെന്നൈ ജീവിതവും എന്റെ വായനയും ലോകപരിചയവും എന്നിലെ യാഥാസ്ഥിതികനെ മാറ്റി മറിച്ചു എന്ന് തന്നെ പറയാം.ജാതിയുടേയും മതത്തിന്റേയും പൊള്ളത്തരം മനസ്സിലാക്കാനും കുറയൊക്കെ ആ സങ്കുചിത മനസ്ഥിതിയിൽ നിന്ന് പുറത്ത് കടക്കാനും ചെന്നൈ പഠിപ്പിച്ചു. എങ്കിലും കാലാകാലങ്ങളായി മനസ്സിന്റെ അടിത്തട്ടിൽ  അടിഞ്ഞു കൂടിയിരുന്ന ജാതി ബോധം പൂർണ്ണമായിട്ട് വിട്ടു പോയിരുന്നില്ല.അത് മാറി കിട്ടാനും ഈ ദുരന്തം സഹായിച്ചു. ദുരന്തത്തിൽ പെട്ട ആളുകളെ ഏത് ജാതിയാണെന്നോ മതമാണെന്നോ നോക്കാതെ സാധാരണക്കാരായ ജനങ്ങൾ രക്ഷിക്കുന്ന കാഴ്ച്ചയാണ് എവിടേയും കണ്ടത്.അത് എന്നിൽ അവശേഷിച്ചിരുന്ന ജാത്യാഭിമാനത്തെ കണക്കറ്റം പരിഹസിക്കുന്നതിനു ശേഷിയുള്ളതായിരുന്നു.അത് വലിയൊരു തീരുമാനം ജീവിതത്തിൽ എടുക്കാൻ പ്രേരിപ്പിച്ചു.ജാതിയുടെ പ്രകട ചിഹ്നമായ പൂണൂൽ ഉപേക്ഷിക്കാൻ.

    ഞാൻ എന്റെ പൂണൂൽ ഉപേക്ഷിച്ചു.


പലർക്കും ഇതൊരു സാധാരണ സംഭവമാവും.പക്ഷെ യാഥാസ്ഥിതികമായ അന്തരീക്ഷത്തിൽ ജനിച്ചു വളർന്ന എന്നെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല ഈ കർമ്മം.വളരെ കാലത്തെ ചിന്തയും സ്വയം ബോധ്യങ്ങളും വേണ്ടി വന്നു എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്താൻ.ആ ബോധ്യം ഊട്ടിയുറപ്പിക്കാൻ ഒരു ദുരന്തം വേണ്ടി വന്നു എന്നത് ഒരു കാവ്യനീതിയായിരിക്കാം. 

Tuesday, November 24, 2015

Identity Politics

സമത്വമുന്നേറ്റയാത്രയിൽ യോഗക്ഷേമസഭാ പ്രസിഡന്റ് കാളിദാസ ഭട്ടതിരി പങ്കെടുത്തതിൽ യോഗക്ഷേമസഭയിൽ അഭിപ്രായവ്യത്യാസം.ഹിന്ദു ഐക്യം എന്ന ആശയത്തോട് വിരോധമില്ല, പക്ഷെ മുന്നേറ്റയാത്രയിൽ പങ്കെടുക്കുന്നതിനോട് യോജിപ്പില്ല എന്നാണ് ഒരു സഭാ നേതാവ് ടിവിയിൽ പറഞ്ഞത്.ഗ്രാമ്യഭാഷയിൽ പറഞ്ഞാൽ “ഹിന്ദു ഐക്യം എല്ലാം ആവാം, പക്ഷെ അതൊരു ഈഴവന്റെ കീഴിലാവണം എന്നത് പള്ളീ പോയി പറഞ്ഞാ മതി എന്ന്.”ഇത് തന്നെയാണ് ഉട്ടോപ്യനായ ഹിന്ദു ഐക്യത്തിലെ വിരോധാഭാസവും.അടരടരുകളായി നിലനിൽക്കുന്ന ജാതികളുടെ ഒരു സംഘാതമാണ് ഹിന്ദു എന്ന സംജ്ഞ.അതിന്റെ നിലനില്പ് എല്ലാക്കാലത്തും ഒരിക്കലും മാറാൻ സമ്മതിക്കാത്ത മേൽജാതി-കീഴ്ജാതി ഹൈറാർക്കി അടിസ്ഥാനപ്പെടുത്തിയാണ്.അത് ഏറ്റവും മേൽജാതിയായ നമ്പൂരിയിൽ മാത്രം കാണുന്ന ഒന്നല്ല, മറിച്ച് ഹിന്ദു സമുദായത്തിലെ (അങ്ങനെയൊന്നില്ല എന്ന് എം.ജി.എസ്)എല്ലാ ജാതികളിലും ഉണ്ട്.അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് വെള്ളാപ്പിള്ളി ഉപയോഗിക്കുന്ന ‘നായാടി മുതൽ നമ്പൂരി വരെ’ എന്ന പ്രയോഗം.ഇതിൽ ഈഴവനെ ഈ ഹൈറാർക്കിയുടെ മധ്യത്തിൽ നിർത്തുന്നതിൽ വെള്ളാപ്പിള്ളി അഭിമാനം കൊള്ളുന്നുമുണ്ട്.ഹിന്ദു ഐക്യം ഉണ്ടായാലും നായാടി ഈഴവന്റെ താഴെ തന്നെ എന്നർത്ഥം.ഇത് തന്നെയാണ് സ്വത്വരാഷ്ട്രീയത്തിന്റെ പ്രശ്നവും.സ്വത്വരാഷ്ട്രീയം എപ്പോഴും ഐഡന്റിറ്റിയെ ലിബറേറ്റ് ചെയ്യാം എന്നേ പറയൂ.അല്ലാതെ ഐഡന്റിറ്റിയിൽനിന്ന് ലിബറേറ്റ് ചെയ്യാൻ ശ്രമിക്കില്ല.അതിന്റെ പ്രശ്നം മാർക്സ് The German Ideology എന്ന പുസ്തകത്തിൽ പറയുന്നുണ്ട്: “as soon as the distribution of labour comes into being, each man has a particular, exclusive sphere of activity, which is forced upon him and from which he cannot escape.” അങ്ങനെ സംഭവിച്ചാൽ അവരവരുടെ നിലനില്പ് തന്നെയാണ് ചോദ്യം ചെയ്യപ്പെടുക.ഇത് മനസ്സിലാക്കതെയാണ് സ്വത്വരാഷ്ട്രീയത്തിലേക്ക് ഈയ്യാമ്പാറ്റകളെ പോലെ ജാതിവെറിയന്മാർ ചെന്ന് ചാടുന്നത്. ഐഡന്റിറ്റിയെ ലിബറേറ്റ് ചെയ്യുന്നതിന് പകരം ഐഡന്റിറ്റിയിൽനിന്ന് ലിബറേറ്റ്  ചെയ്യുക എന്നതാവണം യഥാർത്ഥ രാഷ്ട്രീയം.അങ്ങനെയുള്ള രാഷ്ട്രീയത്തിന് മാത്രേ സമൂഹത്തിന്റെ ടോട്ടാലിറ്റിയെ എൻഹാൻസ് ചെയ്യുന്ന വ്യക്തിസ്വത്വങ്ങളെ സൃഷ്ടിക്കാൻ കഴിയൂ.



Wednesday, September 23, 2015

സംവരണം

നമ്പൂതിരി യോഗക്ഷേമ സഭയ്ക്ക് പിറകെ കേരളത്തിലെ തമിഴ് ബ്രാഹ്മണസഭയും സംവരണാനുകൂല്യങ്ങൾക്ക് വേണ്ടി അവകാശവാദം ഉന്നയിച്ചിരിക്കുന്നു.ഗുജറാത്തിലെ പട്ടേൽ സമുദായത്തിൽ നിന്ന് തുടങ്ങിയ ഈ അമർഷം പതുക്കെ ഇന്ത്യയിലെ എല്ലാ സംവരണവിരുദ്ധവിഭാഗങ്ങളിലേക്കും പടരുന്ന കാഴ്ച്ചയാണ് കാണുന്നത്.സവർണ്ണ വിഭാഗങ്ങൾക്ക് തങ്ങളുടെ പഴയ അവകാശങ്ങൾ തിരികെ നേടിയെടുക്കാൻ ഏറ്റവും പറ്റിയ അവസരം ബി.ജെ.പി. ഭരിക്കുന്ന ഇന്ത്യയാണെന്ന് മറ്റാരേക്കാളും നല്ലവണ്ണം അറിയുന്നത് ഇവിടുത്തെ സവർണ്ണർക്ക് തന്നെയാണ്.പക്ഷെ ഇവരെല്ലാം സംവരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ജോലിയിലും വിദ്യാഭ്യാസത്തിലുമുള്ള പരിഗണനകളാണ്.അതായത് സംവരണത്തിന്റെ ലക്ഷ്യം തന്നെ ജോലിയിലും വിദ്യാഭ്യാസത്തിലുമുള്ള പരിഗണനകളാണ് എന്ന രീതിയിലാണ് വ്യാഖ്യാനിക്കുന്നത്.പക്ഷെ ഇന്ത്യൻ ഭരണഘടന മേല്പറഞ്ഞ പരിഗണനകളെ ലക്ഷ്യമായിട്ടല്ല, മറിച്ച് മാർഗ്ഗം മാത്രമായിട്ടാണ് പറയുന്നത്.ലക്ഷ്യം സാമൂഹ്യമായിട്ടുള്ള അനീതിയും ചൂഷണവും തുടച്ച് നീക്കുക എന്നതാണ്.
“Article 46 of the Constitution states that "The State shall promote with special care the educational and economic interests of the weaker sections of the people, and, in particular, of the Scheduled Castes and the Scheduled Tribes, and shall protect them from social injustice and all forms of exploitation."
അതായത് ഈ സാമൂഹ്യാനീതിയും ചൂഷണവും തുടച്ച് നീക്കാൻ ഒരു ഉപാധി മാത്രമണ് സംവരണം.അതിനേറ്റവും ശക്തമായ മാർഗ്ഗം കാലാകാലങ്ങളായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ വിദ്യാഭ്യാസത്തിലൂടേയും ജോലി നൽകിയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ്.ഇപ്രകാരമുള്ള സാമൂഹികാനീതിയും ചൂഷണവും ഇവിടുത്തെ ഒരു സവർണ്ണ വിഭാഗവും അനുഭവിച്ചിട്ടില്ല, അനുഭവിക്കുന്നുമില്ല.അതുകൊണ്ട് തന്നെ അവർ സംവരണത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്നത് അസംബന്ധവുമാണ്.
യഥാർത്ഥത്തിൽ കാര്യങ്ങളെ സൂക്ഷ്മവായനയ്ക്ക് വിധേയമാക്കിയാൽ മനസ്സിലാവും ഇവർ സംവരണം ലഭിക്കാനല്ല സമരം ചെയ്യുന്നത്,പകരം ഇപ്പോൾ ലഭിക്കുന്നവർക്കുള്ള സംവരണം നിർത്തലാക്കാനാണ്.അതിനു ശേഷം ആർക്കും തെറ്റെന്ന് തോന്നാത്ത ‘കഴിവുള്ളവന് അവസരം നൽകുക’ എന്ന വ്യക്തിത്വ വികസന മന്ത്രം ഉയർത്തിക്കാട്ടി വീണ്ടും പഴയ പ്രതാപകാലത്തേക്ക് തിരിച്ചു വരികയും ചെയ്യാം.അതിന് ഏറ്റവും വളക്കൂറുള്ള മണ്ണ് ‘അച്ഛേ ദിൻ’ കൊണ്ട് വരാൻ പരിശ്രമിക്കുന്ന സംഘപരിവാരം ഭരിക്കുന്ന ഇന്നത്തെ ഇന്ത്യ തന്നെയാണ്.ഇപ്പോൾ പരിശ്രമിച്ചില്ലെങ്കിൽ അത് ഏറ്റവും വലിയ ചരിത്രവിഡ്ഢിത്തമാവുകയും ചെയ്യും.

Monday, September 21, 2015

Sanskrit Language

ലോകത്തിലെ ഏത് ഭാഷയും പോലെ സുന്ദരവും ലോകോത്തരസാഹിത്യം കൊണ്ട് സമ്പന്നവുമാണ് സംസ്കൃതം.പക്ഷെ ഒരു ഭാഷ ജൈവമായി നിലനിൽക്കുന്നത് അതിന്റെ രണ്ട് രൂപങ്ങളായ വരമൊഴിയിലൂടേയും വാമൊഴിയിലൂടേയും ആണ്.സംസ്കൃതഭാഷയെ സംബന്ധിച്ചിടത്തോളം അതിന്റെ വരമൊഴിരൂപം ഒരു പരിധി വരെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.എന്നാൽ വാമൊഴിരൂപം നമുക്ക് പൂർണ്ണമായി നഷ്ടപ്പെട്ടു എന്ന്തന്നെ പറയാം.അത് ആർഷഭാരതവക്താക്കൾ കരുതുന്നപോലെ വിദേശഭാഷയായ ഇംഗ്ലീഷിന്റെ കടന്ന് കയറ്റം കൊണ്ടൊന്നുമല്ല, മറിച്ച് നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന ദുഷിച്ച സാമൂഹ്യാന്തരീക്ഷം ഭൂരിപക്ഷജനതയിൽ നിന്ന് ദൈവീകതയുടെ പേരിൽ ഈ ഭാഷയെ മാറ്റിനിർത്തിയതുകൊണ്ടാണ്.ലോകത്ത് ഒരു ഭാഷാസമൂഹങ്ങളിലും കാണാത്ത രീതിയിലുള്ള അശാസ്ത്രീയമായ ദൈവീകത സംസ്കൃതഭാഷയ്ക്ക് ചാർത്തികൊടുക്കുകയും അതിനെ വിമർശനബുദ്ധ്യാ പഠിക്കുന്നതിനു പകരം പൂജിക്കുന്നു എന്ന ദുര്യോഗമാണ് ഈ ഭാഷ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.ഒരു സമൂഹത്തിലെ ഭൂരിപക്ഷ ജനത സംസാരിക്കുമ്പോൾ മാത്രമേ ആ ഭാഷ ജൈവമായി നിലനിൽക്കുകയുള്ളൂ.നിർഭാഗ്യവശാൽ നമ്മുടെ സങ്കുചിത മനസ്ഥിതി കൊണ്ട് അതിന്റെ വാമൊഴിരൂപം നഷ്ടപ്പെട്ടു.ഇപ്പോൾ ഈ വാർത്ത ഒറ്റ നോട്ടത്തിൽ വളരെ പ്രോത്സാഹനകരം എന്ന് തോന്നാം.പക്ഷെ ഇവർ സംസാരഭാഷ എന്ന് അവകാശപ്പെടുന്നത് വരമൊഴിയാണ് എന്ന് ഈ വാർത്തയിൽ കൊടുത്തിരിക്കുന്ന ഉദാഹരണം വായിച്ചാൽതന്നെ മനസ്സിലാവും.അത് മലയാളത്തിൽ ഭർത്താവ് ഭാര്യയോട് പുട്ടിൽ തേങ്ങ കുറവാണ് എന്ന പരാതി "പുട്ടിൽ തേങ്ങയുടെ പ്രതിനിധാനം കുറവാണ്" എന്ന് പറഞ്ഞാൽ എത്രകണ്ട് അരോചകമാവുമോ അതു പോലെ പരിഹാസ്യമാവും.അതുകൊണ്ട് നഷ്ടപ്പെട്ടതിനെ വികലമായി തിരിച്ചു കൊണ്ടുവരുന്നതിലും ഭേദം നിലവിലുള്ളതിനെ സമൂഹത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കുക എന്നതാണ്.അതിന് 'ദേവനാഗരി' എന്ന ദുർഗന്ധം വമിക്കുന്ന തിരിച്ചറിയൽ കാർഡ് ആദ്യം വലിച്ചെറിയണം.

Actor Srinivasan

കേരളത്തിലെ മധ്യവർഗ്ഗപൊതുബോധത്തിനെ ചൂഷണം ചെയ്താണ് എല്ലാ ശ്രീനിവാസൻ സിനിമകളും ഉണ്ടായിരിക്കുന്നത്.എന്തിനേയും ഉപരിപ്ലവമായി സമീപിക്കുന്ന ഈ പൊതുബോധം അതുകൊണ്ട് തന്നെ ശ്രീനിവാസൻ സിനിമയിലെ അരാഷ്ട്രീയതയേയും പൊതുസമൂഹത്തിന് പരിഹാസ്യമായ സംഭവങ്ങളുടെ ചിത്രീകരണത്തേയും കൈയ്യടിച്ചു സ്വീകരിച്ചു.അതിന്റെ ആവർത്തനം മടുത്തു എന്നതിന്റെ ലക്ഷണമാണ് അടുത്തകാലത്തിറങ്ങിയ അയാളുടെ എല്ലാ സിനിമകളും.ഇങ്ങനെ തന്റെ പ്രശസ്തിക്ക് ക്ഷയം വന്നു തുടങ്ങുമ്പോൾ എല്ലാ വിദ്വാന്മാർക്കും ഉണ്ടാവുന്ന ഒരു അസുഖമാണ് ആദർശവേഷം കെട്ടുക എന്നത്.അതിനും അവർ തിരഞ്ഞെടുക്കുക മേല്പറഞ്ഞ പൊതുസമൂഹത്തിൽ കൂടുതൽ ആദർശപരിവേഷം ലഭിക്കുന്ന മേഖലകൾ തിരഞ്ഞെടുക്കുക എന്നതാണ്.അങ്ങനെയാണ് ടിയാൻ ഇപ്പോൾ ഏറ്റവും ജനശ്രദ്ധ ലഭിക്കുന്ന ജൈവപച്ചക്കറിക്കൃഷിയിലേക്ക് കാലെടുത്ത് വെക്കുന്നത്.ജൈവപച്ചക്കറി എന്ന സങ്കല്പത്തിന് ദോഷമൊന്നുമില്ല.പക്ഷെ അതിന്റെ പേരിൽ ശാസ്ത്രീയമായി വികസിതമായ എല്ലാം തെറ്റാണ് എന്ന് വാദിക്കുന്ന മൗലികവാദം ഒരു മനോരോഗമാണ്.ജൈവപച്ചക്കറിയുടെ പേരിൽ എല്ലാ കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷി രീതികൾ അസംബന്ധമാണ് എന്ന് വാദിക്കുമ്പോൾ ശ്രീനിവാസൻ അപമാനിക്കുന്നത് ഭക്ഷ്യക്ഷാമം നേരിട്ട ഇന്ത്യയെ അതിൽ നിന്ന് കരകയറ്റി ഇന്നീ കാണുന്ന സ്വയം പര്യാപ്തത കൈവരിക്കാൻ സഹായിച്ച കുറേ ശാസ്ത്രജ്ഞരുടെ മഹത്തായ സംഭാവനകളെയാണ്.


ഇതേ മനോരോഗത്തിന്റെ ഏറ്റവും ഭീകരമായ വേർഷനാണ് ഇപ്പോൾ ഇയാൾ പറയുന്ന ക്യാൻസർ ചികിത്സയുമായി ബന്ധപ്പെട്ട പൊട്ടത്തരങ്ങൾ.ഏത് വിഷയവും അന്ധമായി പിന്തുടരുന്നത് മൗലികവാദമാണ്.ആ മനോരോഗത്തിന് ചികിത്സയാണ് ആദ്യം വേണ്ടത്.എത്രയും പെട്ടെന്ന് അയാളുടെ ബുദ്ധിക്ക് ബാധിച്ചിരിക്കുന്ന ക്യാൻസറിന് ചികിത്സ തേടിയിട്ടാവാം മലയാളി മധ്യവർഗ്ഗത്തെ പ്രബുദ്ധരാക്കൽ പ്രക്രിയ. 

Minority status for Namboothiri

ജീവിതം തന്നെ സമരമായി മാറിയ തൊഴിലാളി വര്‍ഗ്ഗം അധികാരികളുടെ കാരുണ്യത്തിനും സഹായത്തിനും വേണ്ടി കാത്തുനില്‍ക്കാതെ തങ്ങളുടെ അവകാശങ്ങള്‍ക്കായി ധീരമായി പോരാടുന്ന ഒരു രോമാഞ്ചജനകമായ കാഴ്ചയാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.ഇതേ കാലഘട്ടത്തില്‍ തന്നെ നമ്പൂതിരി സമുദായത്തെ ന്യൂനപക്ഷമായി അംഗീകരിക്കണം എന്ന പരിഹാസ്യവും അവശത നിറഞ്ഞതുമായ നിര്‍ദ്ദേശവും കാണേണ്ടി വന്നത് ചരിത്രത്തിന്‍റെ ഒരു കാവ്യനീതിയാവും.
യാതൊരു ശാസ്ത്രീയസാധൂകരണവുമില്ലാത്ത പാരമ്പര്യവാദത്തിലധിഷ്ഠിതമായി ഒരു ദേശത്തെ മുഴുവന്‍ അടക്കിവാണ ന്യൂനപക്ഷവിഭാഗമാണ് നമ്പൂതിരി സമുദായം.പഴയ ചൊല്ലു പോലെ 'ഉണ്ണുക, ഉറങ്ങുക,ഉണ്ണിയെ ഉണ്ടാക്കുക' എന്നല്ലാതെ ശരീരം അനക്കി പണിയെടുത്ത ശീലം നമ്പൂതിരിക്ക് ഉണ്ടായിരുന്നില്ല.അതിനൊരു മാറ്റം വന്നത് ഭൂപരിഷ്കരണത്തോട് കൂടിയാണ്.വിദ്യാഭ്യാസം നേടി ശരീരമനങ്ങി ജോലിയെടുത്താലേ പട്ടിണി കിടക്കാതെ ജീവിക്കാന്‍ കഴിയൂ എന്നവസ്ഥ വന്നപ്പോള്‍ അവന്‍ പഠിക്കാനും ജോലിക്ക് പോവാനും തയ്യാറായി.പക്ഷെ അപ്പഴും ശാന്തി-തന്ത്രവൃത്തി-വൈദികവൃത്തി തുടങ്ങിയ മേഖലകളിലെ അവകാശം വിട്ടുകൊടുത്തില്ല.ഇന്ന് വിദ്യാഭ്യാസം നേടാത്ത നമ്പൂതിരി യുവാക്കള്‍ ജീവിക്കുന്നത് മേല്‍പറഞ്ഞ ഏതെങ്കിലും ജോലി കൊണ്ടാണ്.അതിലുളള കുത്തക തകരുകയും എല്ലാ ജാതിക്കാര്‍ക്കും ഈ പ്രവൃത്തികള്‍ ചെയ്യാം എന്ന സ്ഥിതി വന്നാലേ നമ്പൂതിരി സമുദായം ആധുനികമായി പുരോഗമിക്കൂ.അതു വരെ ഉപനയനം കഴിഞ്ഞാല്‍ ഒരു വര്‍ഷം ചമതയിട്ടാല്‍ മതിയോ അതോ മൂന്നു വര്‍ഷം ചമതയിടണോ എന്ന ബാലിശമായ വിഷയത്തില്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്ത് കാലം കഴിക്കും.
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ നമ്പൂതിരി സമുദായത്തിലെ ദുരാചാരങ്ങളില്‍ നിന്ന് സമുദായത്തെ വിമുക്തമാക്കി നമ്പൂതിരിയെ മനുഷ്യനാക്കി ആധുനികവത്കരിക്കാനാണ് യോഗക്ഷേമ സഭ സ്ഥാപിതമായതെങ്കില്‍ ഇന്ന് കാലത്തിനനുസരിച്ച് സഭാംഗങ്ങളെ ആധുനിക വിദ്യാഭ്യാസത്തിലൂടെ കൂടുതല്‍ പുരോഗമനമാക്കാനാണ് ശ്രമിക്കേണ്ടത്.അല്ലാതെ യാതൊരു അര്‍ഹതയുമില്ലാതെ അവശതയനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് നല്‍കേണ്ടുന്ന സംവരണത്തിന് അവകാശമുന്നയിച്ചു കൊണ്ടല്ല.അത് ചരിത്രത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാവും.സ്മൃതി കൊണ്ട് കെട്ടിയുയര്‍ത്തിയ കോട്ടക്കൊത്തളങ്ങളെ പുരോഗമനചിന്ത കൊണ്ട് തല്ലി തകര്‍ത്ത വി.ടിയും എം.ആര്‍.ബിയും പ്രേംജിയുമെല്ലാം തുടങ്ങിയ ഒരു മഹാപ്രസ്ഥാനത്തെ വീണ്ടും സ്മൃതി കൊണ്ട് ഇരുട്ടറ കെട്ടി സമുദായംഗങ്ങളെ തളച്ചിടാന്‍ ശ്രമിച്ചാല്‍ കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല.എം.ടി. എഴുതിയത് പോലെ നാലുകെട്ട് പൊളിച്ച് കാറ്റും വെളിച്ചവും കടക്കുന്ന ഒരു കെട്ടിടം പണിയാനാവണം യോഗക്ഷേമസഭ ശ്രമിക്കേണ്ടത്.

Thursday, August 27, 2015

A review on Mr.Prabal Gupta's Kathakali performance



It is always heartening to see that an art form like Kathakali crosses its geographical as well as linguistic boundaries. It is generally assumed that learning a complexly structured art form like   Kathakali will be a herculean task for a person coming from a different cultural background. As this is the scenario, we must appreciate people who come from a different background learning and performing this art form.

Mr. Prabal Gupta who hails from Culcutta is one among them.We happened to watch Mr.Prabal Gupta’s Kathakali performance last week at Bharathiya Vidya Bhavan,Mylapore, Chennai.At the outset, we would like to congratulate Mr. Prabal for taking such a strenuous effort to learn this art form and performing in front of an august audience.And the credit goes to his Gurus as well.He performed ‘thodayam’, one shiva sthuthi and Narakasuravadham Lalitha’s ‘Saari padam’ (yamini chara manini) followed by the ‘padam’ ‘Vruthra Vairi Nandana’ .Considering the background, lack of experience and inadequacy  of traditional style of  intense training, the performance was appreciable. He was able to show the ‘mudras’ pertinently which is commendable taking the linguistic barriers into account. He tried his level best to express the seductive emotions of Lalitha and was successful in maintaining the rhythm also. As a whole he succeeded in creating an ambience of Kathakali.

At the same time, considering the well-structured form of this art which requires rigorous training of so many years, we, as ‘rasikas’,  have got lot of apprehensions . From the performance, we could assess that he is in the nascent stage of acting career.His ‘mudras’ do not have the required beauty and perfection ( ‘absence of proper ‘vayu’) which demands  more hard work .For instance, when he showed the ‘mudra’ for moon, his fingers were pointed towards different directions and moved asymmetrically  which spoiled the beauty. While doing the role of Lalitha, he applied excessive force for the steps which seemed inappropriate for a female ‘minukku’ character.Kathakali actor’s first and foremost focus must be on the utilization of space on the stage which he has to improve considerably( His website says he has published a paper on the utilization of space on the stage. Now he should try to convert this theoretical knowledge into practical one). When he utilized the entire stage for ‘saari’ dance, it resulted in ruining the structural beauty of this art form itself. On top of it; he failed miserably in keeping the costumes intact while performing. And the last but not the least, he always performs with the support of   recorded music which denies him his most precious asset; ‘monodharma’.It is always advisable to perform with the musicians and percussionists on the stage which will ultimately enhance his performance.


When you read the above criticism, you may feel whether it is that grave as far as a beginner is concerned. But seeing the objective, claims  about his talent   and accomplishments   mentioned in Mr.Prabal’s website (kathakaliprabal.com) this sub-standard performance is worrisome. On contrary, we are afraid that by looking at his growth over these years, he hasn’t realized about his shortcomings as a Kathakali actor nor having serious dedication and commitment to rectify his mistakes. Right from the beginning, he has been doing solo performances taking up roles like ‘Narakasuravadham Lalitha’ which he is not matured enough to perform. Narakasura Vadham ‘Lalitha’ is quite a challenging role even for established actors. One has to do a lot of smaller roles with established artists to reach there and Mr Prabal is no exception. It will be a great learning experience for him if he enacts small roles with well trained artists to come out of his half-baked talent. If not, he will be doing injustice towards this great art form. Either Prabal himself or his Gurus should realize this truth and is the responsibility of his Gurus to instruct him not to take the short cut method but to learn properly and move up the ladder of success gradually. If not, he will be a bad example for posterity to understand how an art form can be misused for the vested interest of an indivual.We hope, Mr.Prabal will  take this criticism  positively and serve this great art form with the due respect. We once again congratulate Prabal for the attempt and wish him all the best!!!